September 30, 2018

കേരളത്തിലെ ചിന്താ പോലീസ്?


ജോര്‍ജ് ഓര്‍വെല്‍ എഴുതിയ 1984 സമയത്തിന് അതീതമായ ക്ളാസിക് ആയാണ് കണക്കാക്കപെടുന്നത്. ഏകാധിപത്യത്തില്‍ (ഒരു പാര്‍ട്ടിയുടെ) അധിഷ്ഠിതമായ ഒരു പാര്‍ട്ടി എങ്ങനെ ജനങ്ങളെ അടിച്ചമര്‍ത്തി അവരുടെ ചിന്തകളെ വരെ നിയന്ത്രിക്കുന്നു എന്ന് വളരെ ഭംഗിയായി ഓര്‍വല്‍ പറഞ്ഞു വെക്കുന്നു. തുടര്‍ച്ചയായ നിരീക്ഷണം ഈ അടിച്ചമര്‍ത്തലിന്‍റെ മര്‍മ്മപ്രധാനമായ ആയുധമാണ്. പാര്‍ട്ടി അംഗീകരിക്കാത്ത ചിന്തകളെ പോലും കണ്ടുപിടിച്ചു അത്തരക്കാരെ ശിക്ഷിക്കാന്‍ "തോട്ട്   പോലീസ്" എന്ന സേന വിഭാഗവും ഓര്‍വല്‍ വിഭാവനം ചെയ്യുന്നു. ഇന്ന് മാതൃഭൂമിയിലെ വാര്‍ത്ത കണ്ടപ്പോള്‍ ഓര്‍മവന്നത് ഓര്‍വലിന്‍റെ 1984 ലോകമാണ്.

കേരളത്തിലെ സാമൂഹിക-രാഷ്ട്രീയ ചലനങ്ങൾ നിരീക്ഷിച്ച് പാർട്ടിക്ക് റിപ്പോർട്ട് നൽകാൻ സി.പി.എം. നിയോഗിച്ച 1800 സന്നദ്ധപ്രവർത്തകർ രംഗത്തിറങ്ങി എന്നാണു വാര്‍ത്ത. 45-നു താഴെ പ്രായമുള്ള ഇവരിൽ മിക്കവരും ബിരുദവും ബിരുദാനന്തര ബിരുദവുമുള്ളവരാണ്. ഒരു വർഷത്തേക്ക് നിയോഗിച്ച ഇവർക്ക് മാസം 7500 രൂപ പ്രതിഫലം നൽകും. രാഷ്ടീയ കാര്യങ്ങളിൽ നേരിട്ട് ഇടപെടില്ല എങ്കിലും പ്രദേശങ്ങളിലെ സാമൂഹിക-രാഷ്ട്രീയ കാര്യങ്ങൾ റിപ്പോർട്ട് ചെയ്യലാണ് സന്നദ്ധ പ്രവർത്തകരുടെ ചുമതല എന്നും വാര്‍ത്തയില്‍ പറയുന്നു. സർക്കാർ പദ്ധതികൾ നടപ്പാക്കുന്നതിൽ അഴിമതിയും സ്വജനപക്ഷപാതവും നടക്കുന്നുണ്ടോ എന്നും പരിശോധിക്കും എന്നുകൂടി പറഞ്ഞു വാര്‍ത്ത അവസാനിക്കുന്നു. കേരളത്തിലെ വ്യവസായ ശാലകള്‍ പൂട്ടിച്ചും, പുതിയത് തുടങ്ങാന്‍ വരുന്നവരെ ഓടിച്ചും, നല്ലൊരു ശതമാനം ആള്‍ക്കാരെ പ്രാവസികളും, ജോലി ഇല്ലാത്തവരും ആക്കി മാറ്റിയ പാര്‍ട്ടി 1800 പേര്‍ക്ക് ജോലി കൊടുത്തു എന്നത് നല്ലതല്ലേ? ഒറ്റ നോട്ടത്തില്‍ പലര്‍ക്കും നിര്‍ദോഷമെന്നു തോന്നാവുന്ന കാര്യം. എന്നാല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ പോലെ ശാരീരികവും, സൈദ്ധാന്തികവും ആയ അടിച്ചമര്‍ത്തലില്‍ വിശ്വസിക്കുന്ന ഒരു പാര്‍ട്ടി (സംശയമുള്ളവര്‍ പാര്‍ട്ടി ഭരിച്ചിരുന്ന/ഭരിക്കുന്ന സ്ഥലങ്ങളിലേക്ക് നോക്കിയാല്‍ മതി) ജനങ്ങളെ നിരീക്ഷിക്കാന്‍ ഇറങ്ങി തിരിക്കുന്നതിനെ അത്ര ലാഘവത്തോടെ കാണാന്‍ സാധിക്കില്ല. 

എതിരഭിപ്രായങ്ങളെ ഉന്മൂലനം ചെയ്ത് പാര്‍ട്ടിയുടെ സര്‍വാധിപത്യമാണ്‌ ചൈനയിലും, ഉത്തര കൊറിയയിലും ക്യൂബയിലും ഒക്കെ ഇപ്പോഴും നടക്കുന്നത്. പാര്‍ട്ടിയെയോ, പാര്‍ട്ടിയുടെ ആരാധ്യ നേതാക്കളെയോ ബഹുമാനിക്കാത്തവര്‍, അല്ലെങ്കില്‍ പാര്‍ട്ടി നയങ്ങള്‍ക്കെതിരെ പ്രതികരിക്കുന്നവര്‍ എന്നും ഉന്മൂലനം ചെയ്യപ്പെട്ടിട്ടെ ഉള്ളു. ആ ഒരു സംസ്കാരം കൊണ്ട് നടക്കുന്ന പാര്‍ട്ടി അഭ്യസ്ത വിദ്യരായ, പ്രത്യേകിച്ച് ജോലി ഒന്നും ഇല്ലാത്ത (വാര്‍ത്തയില്‍ നിന്നും ഇതൊരു മുഴുവന്‍ സമയ ജോലി ആയാണ് തോന്നുന്നത്), പുരുഷന്മാരെ മാരെ മാത്രം കണ്ടെത്തി ഇങ്ങനെ ഒരു സംഘം ഉണ്ടാക്കുമ്പോള്‍ 1984ലെ ചിന്താ പോലീസിന്റെ കേരള വേര്‍ഷന്‍ ആയാണ് ഞാന്‍ കാണുന്നത്. ലിംഗ സമത്വത്തില്‍ ഇത്രയേറെ വിശ്വസിക്കുന്ന പാര്‍ട്ടി എന്തുകൊണ്ടാണ് സ്ത്രീകളെ ഇതില്‍ ഉള്‍പെടുത്താത്തത് എന്നും ആലോചിക്കുക. ഒരു വര്‍ഷം ഈ പടക്ക് അലവന്‍സ് ആയി മാത്രം നല്‍കുന്നത് 16.20 കോടി രൂപയാണ്. താമസവും, ഭക്ഷണവും വേറെ. ജനങ്ങളില്‍ നിന്നും പിരിച്ച കാശാണ് ഇത് എന്നും, ഭാവിയില്‍ അംഗങ്ങളുടെ എണ്ണം കൂട്ടും എന്നും വാര്‍ത്തയില്‍ സൂചന ഉണ്ട്. മുണ്ട് മുറുക്കി ഉടുക്കണം എന്നും, പ്രളയാനന്തര ദുരിതത്തില്‍ നിന്നും കര കയറാന്‍ എല്ലാവരും സഹായിക്കണം എന്നും നാഴികക്ക് നാല്‍പതു തവണ പറയുന്ന നേതാക്കള്‍ ഇത്രയും വലിയ തുക "നിരീക്ഷ"ണത്തിനു വേണ്ടി മാറ്റി വെക്കുന്നതിന്‍റെ ഉദ്ദേശശുദ്ധി വാര്‍ത്തയില്‍ പറയുന്ന പോലെ നിഷ്കളങ്കമാണ് എന്ന് കരുതുക വയ്യ; പ്രത്യേകിച്ച് അടുത്ത് വരുന്ന തിരഞ്ഞെടുപ്പ് കൂടി മുന്നില്‍ കാണുമ്പോള്‍. 

ജോര്‍ജ് ഓര്‍വലിന്‍റെ 1984ല്‍ സര്‍വവ്യാപിയായ ഒരു പോസ്റ്റര്‍ ഉണ്ട്: കട്ടിമീശ (സ്ടാലിന്റെ ചിത്രം സ്മരിക്കുക)യുള്ള ഒരാളുടെ ചിത്രത്തിന് താഴെ "ബിഗ്‌ ബ്രദര്‍ ഈസ്‌ വാച്ചിംഗ് യു" എന്നാണു പോസ്റ്റര്‍. "സഖാവ് നിങ്ങളെ നിരീക്ഷിക്കുന്നുണ്ട്, സൂക്ഷിക്കുക" എന്ന രീതിയില്‍ പോസ്റ്ററുകള്‍ വരാന്‍ കേരളത്തിലും അധികം താമസിക്കില്ല എന്ന് തോന്നുന്നു. പിന്നെ ഒരു സമാധനാമുള്ളത്, കേരളം ഒരു സ്വതന്ത്ര രാജ്യമല്ല എന്നതും, അതുകൊണ്ട് തന്നെ ഭാരത രാജ്യത്തെ ജനാധിപത്യ നിയമങ്ങള്‍ (അഞ്ചു വര്‍ഷം കൂടുമ്പോള്‍ നടത്തുന്ന തിരഞ്ഞെടുപ്പ്) പാലിക്കാന്‍ ബാധ്യസ്ഥരാണ് എന്നതുമാണ്‌. എങ്കിലും ഇത്തരത്തില്‍ ചിന്തകളെ വരെ നിരീക്ഷിക്കുന്ന ഒരു അവസ്ഥ വന്നാല്‍ ജനങ്ങള്‍ക്ക് പിന്നെ എന്ത് സ്വാതന്ത്ര്യമാണ് തിരഞ്ഞെടുപ്പില്‍ ഉണ്ടാകുക എന്നുകൂടി ആലോചിക്കേണ്ടിയിരിക്കുന്നു. 

September 20, 2018

ബിഷപ്പിന്റെ ഓണപരീക്ഷ

"ഏഴു മണിക്കൂറില്‍ 150 ചോദ്യമാണ് ചോദിച്ചത്"
"ഡിസ്ക്രിപ്ട്ടീവ് ആകും, അതോണ്ട ഇത്രേം സമയം. വണ്‍ വേര്‍ഡ്‌ ആണെങ്കില്‍ ഇത്രേം സമയം എടുക്കില്ലല്ലോ"
"ചോയ്സ് ഉണ്ടായിരുന്നോ ആവോ!"
"ഇല്ല എന്ന് തോന്നുന്നു"
"ഔട്ട്‌ ഓഫ് സിലബസ് വന്നാല്‍ എന്താ ബിഷപ്‌ ചെയ്യാ?"
"ചോദ്യ നമ്പര്‍ ഇട്ടാല്‍ മാര്‍ക്ക് കൊടുക്കുമായിരിക്കും!"
"ഡാ അപ്പൊ ഇതിനു ഇനി ഇമ്പ്രൂവ്മെന്റ് ഉണ്ടാ?"
"ഉവ്വത്രേ, ഇന്ന് തന്നെ ഉണ്ട് എന്നാ കേട്ടെ!"

September 16, 2018

ഡിജിറ്റല്‍ മേഘ ലോകം


ഡിജിറ്റല്‍ ലോകം മേഘാവൃതമായി കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലാണ് നാം ഇപ്പോള്‍ ജീവിക്കുന്നത്. പണ്ട് സ്കൂളില്‍ നാം കമ്പ്യൂട്ടര്‍ പഠിച്ചു തുടങ്ങിയപ്പോള്‍ കേട്ടിരുന്ന സോഫ്റ്റ്‌വെയറും, ഹാര്‍ഡ്വെയറും എല്ലാം 'ക്ലൌഡ്' ആയി മാറി കൊണ്ടിരിക്കുകയാണ്. ചെറുകിട വ്യവസായങ്ങള്‍ തൊട്ടു വമ്പന്‍ അന്താരാഷ്‌ട്ര കമ്പനികള്‍ വരെ ക്ലൌഡ് സാങ്കേതത്തിലേക്ക് മാറി കൊണ്ടിരിക്കുകയാണ്. ഒരു സ്ഥാപനത്തിന്‍റെ ഏറ്റവും മൂല്യമുള്ള ആസ്തി അതിന്‍റെ കയ്യിലുള്ള 'ഡാറ്റ' ആയി മാറിയിരിക്കുന്ന കാലത്ത് സുരക്ഷയെ മുന്‍ നിര്‍ത്തിയും സ്ഥാപനങ്ങള്‍ ഈ മാര്‍ഗം തിരഞ്ഞെടുക്കുന്നു. കഴിഞ്ഞ രണ്ടു വര്‍ഷം എടുത്താല്‍ (വിശിഷ്യാ ജിയോ വന്നതിനു ശേഷം) ഇന്ത്യയിലും വലിയ തോതില്‍ ക്ലൌഡ് സങ്കേതങ്ങള്‍ സ്വീകാര്യത നേടിയിട്ടുണ്ട്. നമ്മുടെ മാറി വരുന്ന ശീലങ്ങളിലെക്ക് നമുക്കൊന്ന് കണ്ണോടിക്കാം. ഒരു സ്ഥാപനത്തിനു ആവശ്യമായ ഐ.ടി. ആസ്തികള്‍ (സെര്‍വര്‍, കമ്പ്യൂട്ടര്‍, സോഫ്റ്റ്‌വെയര്‍ മുതലായവ) ആ സ്ഥാപനം തന്നെ വാങ്ങി, പരിരക്ഷിച്ചു കൊണ്ടുവരുന്ന ഒരു രീതിയാണ് ഈ അടുത്ത കാലം വരെ സ്വീകരിച്ചു വന്നിരുന്നത്. നമ്മുടെ വീട്ടില്‍ ആണെങ്കിലും നമ്മുടെ എല്ലാ വിവരങ്ങളും (പാട്ടുകളും, സിനിമകളും മുതല്‍ വരവ് ചെലവ് കണക്കുകള്‍ വരെ) വീട്ടിലെ ഡസ്ക്ടോപ്പില്‍ സൂക്ഷിച്ചു പോന്നിരുന്നു. വമ്പന്‍ കമ്പനികളെ സംബന്ധിച്ച് ഈ ഒരു രീതിയില്‍ ആസ്തികളില്‍ വന്‍ നിക്ഷേപം തന്നെ നടത്തേണ്ടി വരുന്നു. ഒപ്പം ഇവക്കു വേണ്ട സുരക്ഷ ഒരുക്കുക എന്നതും ചിലവേറിയ കാര്യമാണ്. നമ്മള്‍ എത്ര പേര്‍ നല്ല ഒരു ആന്റി വൈറസ് സോഫ്റ്റ്‌വെയര്‍ വാങ്ങി കമ്പ്യൂട്ടറില്‍ ഇന്‍സ്റ്റാള്‍ ചെയ്യാറുണ്ട്? ഇതിനെല്ലാം ഒരു മറുപടി ആയാണു ക്ലൌഡ് സങ്കേതങ്ങള്‍ ഉയര്‍ന്നു വന്നത്.ഐ.ടി സങ്കേതങ്ങളും,സോഫ്റ്റ്‌വെയര്‍ അപ്പ്ളിക്കെഷനുകളും ഒരു നെറ്റ്വര്‍ക്കിലൂടെ ഉപയോഗിക്കുന്ന രീതിക്കാണ് ക്ലൌഡ് എന്ന് പറയുന്നത്. ഇവിടെ ഡാറ്റയും, സോഫ്റ്റ്‌വെയറും ഒരു സെന്‍ട്രല്‍ സെര്‍വറില്‍ (സെര്‍വര്‍ നല്‍കുന്നത് ഒരു പക്ഷെ വേറെ ഒരു സ്ഥാപനം ആയിരിക്കും) ആണ് സൂക്ഷിക്കുന്നത്. നമ്മുടെ മുമ്പില്‍ ഉള്ള കമ്പ്യൂട്ടറില്‍ ഒരു ഡാറ്റയും, അപ്പ്ളിക്കെഷനും സൂക്ഷിക്കുന്നില്ല. ക്ലൌഡ് സങ്കേതങ്ങള്‍ നല്‍കുന്ന കമ്പനികള്‍ (ഉദാ: ഗൂഗിള്‍, ആമസോണ്‍) അവരുടെ സെര്‍വറില്‍ ഒരു ഭാഗം നമുക്ക് അനുവദിക്കുന്നു. നമ്മുടെ ഡാറ്റയും, അപ്പ്ളികെഷനുകളും അവിടെ സൂക്ഷിക്കുന്നു. ലോകത്ത് എവിടെ നിന്നും ഈ സെര്‍വറില്‍ ലോഗ് ഇന്‍ ചെയ്‌താല്‍ നമുക്ക് ഇവയെല്ലാം ആക്സസ് ചെയ്യാവുന്നതാണ്. അതുകൊണ്ട് തന്നെ വമ്പന്‍ കമ്പ്യൂട്ടറുകള്‍ വാങ്ങാനുള്ള ചിലവ് നമുക്ക് ഒഴിവാക്കാം. ദിനം ദിന ജീവിതത്തില്‍ ക്ലൌഡ് സങ്കേതങ്ങള്‍ നമുക്ക് എങ്ങനെ ഉപയോഗിക്കാം എന്ന് നോക്കാം.

1. ഡാറ്റ സൂക്ഷിപ്പ് : ഒരു വ്യവസായ സ്ഥാപനത്തിലെ ആയാലും, വീട്ടിലെ ഡസ്ക്ടോപ്‌ ആയാലും അതില്‍ സൂക്ഷിച്ചിരിക്കുന്ന വിവരങ്ങള്‍ നമുക്ക് വളരെ പ്രാധാന്യം ഉള്ളതാണ്. വര്‍ഷങ്ങള്‍ ആയി നാം ശേഖരിച്ചു വെച്ചിരിക്കുന്ന വിവരങ്ങള്‍ ഇവയില്‍ ഉണ്ടാകും; ബിസിനെസ്സ് വിവരങ്ങള്‍ മുതല്‍ പഴയ ഫോട്ടോകള്‍ വരെ അതില്‍ ഉണ്ടാകും. ഒരു സുപ്രഭാതത്തില്‍ ഇവയെല്ലാം നമുക്ക് നഷ്ടപ്പെട്ടാല്‍ എന്ത് ചെയ്യും? കേരളത്തില്‍ ഈ അടുത്ത് ഉണ്ടായ വെള്ളപ്പൊക്കം ഒക്കെ ഈ ഒരു സാധ്യത വരെ സംഭാവ്യമാക്കി മാറ്റിയിരിക്കുന്നു. വിവരങ്ങള്‍ സൂക്ഷിച്ചു വെക്കുന്ന ഹാര്‍ഡ് ഡിസ്കുകള്‍ക്കും ഒരു നിശ്ചിത ജീവിതകാലം മാത്രമാണ് ഉള്ളത്. കൃത്യമായ ഇടവേളകളില്‍ "ബാക്ക് അപ്" എടുത്തു സൂക്ഷിക്കുന്നവരും വളരെ വിരളമാണ്. ബാക്ക് അപ് ഉണ്ടെങ്കില്‍ പോലും അവസാന ബാക്ക് അപ്പിന് ശേഷമുള്ള വിവരങ്ങള്‍ നഷ്ടപ്പെട്ടു പോകും. ഇതിനൊരു മറുപടിയാണ് ഡ്രോപ്പ്ബോക്സ്, ഗൂഗിള്‍ ഡ്രൈവ് മുതലായ ക്ലൌഡ് സര്‍വീസുകള്‍. നമ്മുടെ വിവരങ്ങള്‍ ഇന്റര്‍നെറ്റിലൂടെ തത്സമയം ഇവരുടെ സെര്‍വറുകളില്‍ സൂക്ഷിക്കപ്പെടുന്നു. അതുകൊണ്ട് തന്നെ നമ്മള്‍ ഉപയോഗിക്കുന്ന കമ്പ്യൂട്ടര്‍ കേടു വന്നു പോയാലും നമ്മുടെ വിവരങ്ങള്‍ സുരക്ഷിതമായിരിക്കും. കൂടാതെ ലോകത്ത് എവിടെ നിന്നും നമുക്ക് ഈ ഡാറ്റ ആക്സസ് ചെയ്യാന്‍ സാധിക്കും.
    
2. സോഫ്റ്റ്‌വെയര്‍ : ഒരു റെസ്യുമേ ടൈപ് ചെയ്യാന്‍ മുതല്‍ ഓഫീസ് പ്രേസന്‍റെഷന്‍ ഉണ്ടാക്കാന്‍ വരെ നമ്മള്‍ ഉപയോഗിക്കുന്നത് മൈക്രോസോഫ്റ്റിന്‍റെ ഓഫീസ് സോഫ്റ്റ്‌വെയര്‍ ആണ്. ഇത് ഒരു സൌജന്യ സോഫ്റ്റ്‌വെയര്‍ അല്ല എന്നതുകൊണ്ട് തന്നെ ഭൂരിഭാഗം പേരും ഇവയുടെ ക്രാക്ക് വേര്‍ഷനുകള്‍ ഉപയോഗിക്കുന്നു. എന്നാല്‍ ഇങ്ങനെയുള്ള ക്രാക്ക് സോഫ്റ്റ്‌വെയറുകളില്‍ ഡാറ്റ ചോര്‍ത്താനുള്ള പിന്‍വാതിലുകളും ഹാക്കര്‍മാര്‍ പണിതു വെച്ചിട്ടുണ്ടാകും. ഇവിടെയാണ് ഗൂഗിളിന്‍റെ സൌജന്യ ഓഫീസ് പ്രസകതമാകുന്നത്. ഇന്റര്‍നെറ്റ്‌ ഉപയോഗിച്ച് ക്രോമിലോ, മറ്റു ഏതെങ്കിലും ബ്രൌസരിലോ നമുക്ക് ഈ ഗൂഗിള്‍ ഓഫീസ് ഉപയോഗിക്കാം ഒരു വേര്‍ഡ്‌ പ്രോസസറും, സ്പ്രെഡ്ഷീറ്റും, പ്രസന്റേഷന്‍ സോഫ്റ്റ്‌വെയറും നമുക്ക് ലഭിക്കും. മൈക്രോസോഫ്റ്റ് ഓഫീസില്‍ ലഭ്യമാകുന്ന മിക്കവാറും എല്ലാ സൌകര്യങ്ങളും ഇവയില്‍ ലഭ്യമാണ്. ഗൂഗിള്‍ ഓഫീസ് ഉപയോഗിച്ച് ഉണ്ടാക്കുന്ന ഫയലുകള്‍ ഗൂഗിള്‍ ഡ്രൈവിലാണ് സൂക്ഷിച്ചു വെക്കുന്നത്.       

3. വിനോദോപാധികള്‍ : വീഡിയോ/മ്യൂസിക് സ്ട്രീമിംഗ് സര്‍വീസുകള്‍ക്ക് കൂടുതല്‍ സ്വീകര്യത ലഭിച്ചു കൊണ്ടിരിക്കുകയാണ്. നെറ്റ്ഫ്ലിക്സ്, ആമസോണ്‍ പ്രൈം വീഡിയോ/മ്യൂസിക്, ഹോട്ട്സ്റ്റാര്‍ മുതലായ സര്‍വീസുകള്‍ ഉപയോഗിക്കാത്തവര്‍ വളരെ വിരളമാകും. കുറഞ്ഞ ചിലവില്‍ ലഭ്യമാകുന്ന ബ്രോഡ്‌ബാന്‍ഡ്/മൊബൈല്‍ സേവനങ്ങള്‍ ഇത്തരം സര്‍വീസുകളുടെ ജനസമ്മിതി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. നമ്മുടെ പ്രിയഗാനങ്ങളും മറ്റും മൊബൈലില്‍ നിന്ന് മൊബൈലിലേക്ക് മാറ്റേണ്ട ആവശ്യമില്ല! ഇഷ്ട സിനിമകള്‍ വിരല്‍ തുമ്പില്‍ നമുക്ക് ആവശ്യമുള്ളപ്പോള്‍ ലഭ്യം! ഒപ്പം തന്നെ സിനിമ/മ്യൂസിക് പൈറസി കുറക്കുന്നതിനും ഇത് സഹായിക്കുന്നു.

അഞ്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് ക്ലൌഡ് സങ്കേതങ്ങളെ കുറിച്ച് ഒരു ചെറു ലേഖനം ദീപികക്കു വേണ്ടി ഞാന്‍ എഴുതിയിടുന്നു. അതിനു ശേഷം സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗത്തിലും, ഇന്റര്‍നെറ്റ്‌ ഉപയോഗത്തിലും വന്ന വര്‍ദ്ധനവ് ക്ലൌഡ് സങ്കേതങ്ങളെ കൂടുതല്‍ സ്വീകര്യമായിരിക്കുന്നു. ഗൂഗിള്‍ ക്രോം ഓ.എസും മറ്റും വിപ്ലവകരമായ മാറ്റങ്ങളാണ് വിദേശ രാജ്യങ്ങളില്‍ ഉണ്ടാക്കിയത്. കാലത്തിനു അനുസരിച്ച് നമ്മളും മാറേണ്ടിയിരിക്കുന്നത് കാലഘട്ടത്തിന്‍റെ ആവശ്യമാണ്. ക്ലൌഡ് സങ്കേതങ്ങളെ കുറിച്ച് കൂടുതല്‍ വിശദമായി ഇനിയും എഴുതാം. തല്‍ക്കാലം ഇത്ര മാത്രം.ശുഭ ഞായര്‍!

September 04, 2018

വളരുന്ന ഡിജിറ്റല്‍ പണമിടപാടുകള്‍


ഇന്ത്യന്‍ 'ഡിജിറ്റല്‍ പേമെന്റ്' ഇന്‍ഡസ്ട്ട്രിയെ സംബന്ധിച്ച് വളരെ സുപ്രധാനമായ ഒരു ആഴ്ചയാണ് കടന്നുപോയത്. ദൂരവ്യാപകഫലങ്ങള്‍ ഉണ്ടാക്കാവുന്ന സുപ്രധാനമായ പല തിരുമാനങ്ങളും കഴിഞ്ഞ ആഴ്ച ഉണ്ടായി. നോട്ടു നിരോധനത്തിന് ശേഷം വളരെ വേഗത്തില്‍ വളര്‍ന്ന ഡിജിറ്റല്‍ പണമിടപാടുകള്‍ പിന്നീട് തളര്‍ന്നെങ്കിലും പതുക്കെ പതുക്കെ അതിവേഗ വളര്‍ച്ചയുടെ പാതയില്‍ ചലിച്ചുകൊണ്ടിരിക്കുകയാണ്. വരും വര്‍ഷങ്ങളില്‍ അതിവേഗ വളര്‍ച്ചയാണ് വിദഗ്ധര്‍ പ്രവചിക്കുന്നത്. ഇപ്പോള്‍ ഏകദേശം 200 മില്ല്യന്‍ ഡോളരാണ് ഇന്ത്യന്‍ ഡിജിറ്റല്‍ പേമെന്റ് സെക്ടരിന്‍റെ മൂല്യം. അടുത്ത അഞ്ചുവര്‍ഷം കൊണ്ട് ഇത് ഏകദേശം ഒരു ട്രില്ല്യന്‍ ഡോളര്‍ ആകും എന്നാണു പ്രവചനം (ക്രെഡിറ്റ്‌ സ്യൂസ്). ഈ ഒരു അതിവേഗ വളര്‍ച്ചയാണ് ആഗോള ഭീമന്മാരെ ഇന്ത്യയിലേക്ക് ആകര്‍ഷിക്കുന്നത്. ഈ വെളിച്ചത്തില്‍ നമുക്ക് കഴിഞ്ഞ ആഴ്ചയിലെ സംഭവങ്ങളെ നോക്കാം:

1. ഇന്ത്യക്കായി ഗൂഗിള്‍
കഴിഞ്ഞ ആഴ്ച നടന്ന "ഇന്ത്യക്കായി ഗൂഗിള്‍" എന്ന അവരുടെ വാര്‍ഷിക സമ്മേളനത്തില്‍ ഗൂഗിളിന്‍റെ യു.പി.ഐ അധിഷ്ഠിത പണമിടപാട് ആപ്പ് ആയ 'തേസ്' രാജ്യാന്തര തലത്തില്‍ ഗൂഗിളിന്‍റെ സമാന സര്‍വീസ് ആയ 'ഗൂഗിള്‍ പേ'യുമായി ബന്ധിപ്പിക്കുന്നതായി പ്രഖ്യാപിക്കുകയുണ്ടായി (വികസിത രാജ്യങ്ങളില്‍ സ്വീകാര്യത വര്‍ദ്ധിച്ചു വരുന്ന സര്‍വീസ് ആണ് 'പേ'). ഇതിന്‍റെ ആദ്യപടിയായി "തെസ്" പേര് മാറ്റി "ഗൂഗിള്‍ പേ" എന്നാക്കി. ബാങ്കുകളുമായി സഹകരിച്ചു ഉടനടി ലഭ്യമാക്കുന്ന "മൈക്രോ" ലോണുകള്‍ ആപ്പ് വഴി നല്‍കാനുള്ള നടപടികള്‍ പുരോഗമിക്കുന്നതായും ഗൂഗിള്‍ അറിയിച്ചു. ഒപ്പം തന്നെ ചെറുകിട - വന്‍കിട കച്ചവടസ്ഥാപങ്ങളുമായി സഹകരിച്ചു ഉപഭോക്താക്കളില്‍ നിന്നും 'പേ' വഴി പണം സ്വീകരിക്കാനുള്ള ഉദ്യമങ്ങളെ കുറിച്ചും ഗൂഗിള്‍ പറയുകയുണ്ടായി. ഇന്ത്യന്‍ റിടെയില്‍ സെക്ടറില്‍ നിക്ഷേപം നടത്താനുള്ള ഗൂഗിളിന്‍റെ തിരുമാനവും ഇതോടൊപ്പം ചേര്‍ത്ത് വായിക്കേണ്ടതുണ്ട്. വന്‍കിട കച്ചവട സ്ഥാപനങ്ങളില്‍ നടത്തുന്ന നിക്ഷേപങ്ങള്‍ക്കൊപ്പം ചെറുകിട ഗ്രാമീണ കച്ചവടക്കാരെ നവ സാങ്കേതിക വിദ്യകള്‍ പഠിപ്പിക്കാനും ഗൂഗിള്‍ ശ്രമിക്കുന്നുണ്ട്. 

2.വാറന്‍ 'ഇന്ത്യന്‍' ബഫെ
സാമ്പത്തികരംഗത്തെ നിരീക്ഷിക്കുന്നവര്‍ക്ക് പ്രത്യേകം ആമുഖം ആവശ്യമില്ലാത്ത പേരാണ് വാറന്‍ ബഫെ. തന്‍റെ നിക്ഷേപങ്ങളില്‍ കണിശത കാത്തു സൂക്ഷിക്കുന്ന ബഫെ ഇന്ത്യയിലെ തന്‍റെ ആദ്യ നിക്ഷേപത്തിനായി തിരഞ്ഞെടുത്തത് ഇപ്പോള്‍ സര്‍വ വ്യാപി ആയി തീര്‍ന്നിരിക്കുന്ന 'പേ-ടിഎമ്മി'നെയാണ്. പൊതുവേ ടെക്നോളോജി വിഭാഗത്തില്‍ നിക്ഷേപിക്കാത്ത ബഫെ ഇവിടെ ആ പതിവും തെറ്റിച്ചിരിക്കുന്നു. 2% മുതല്‍ 4% വരെ ഓഹരിക്ക് 2500 കോടി രൂപയാണ് ബഫെ നല്‍കുന്നത് എന്നാണു അഭ്യൂഹം. ഇന്ത്യയുടെ ആഭ്യന്തര മാര്‍ക്കറ്റില്‍ മുന്‍ നിരയില്‍ നില്‍ക്കുന്ന സ്ഥാപനമാണ്‌ പേ-ടിഎം. പണമിടപാട് സ്ഥാപനം ആയി തുടങ്ങിയതാണ്‌ എങ്കിലും ഇപ്പോള്‍ ആമസോണ്‍ പോലെ ഓണ്‍ലൈന്‍ ചന്ത കൂടിയാണ് പെടിഎം. പേ-ടിഎം ഇപ്പോള്‍ നഷ്ടത്തില്‍ ആണ് എങ്കിലും ശോഭനമായ ഭാവി കണക്കാക്കുന്നുണ്ട് വാറന്‍ ബഫെ.

3.ബാങ്കുകളാകുന്ന പോസ്റ്റ്‌ ഓഫീസുകള്‍
ഇന്ത്യ പോസ്റ്റ്‌ പെയ്മ്ന്റ്റ് ബാങ്ക് പ്രഖ്യാപനം വന്നതും കഴിഞ്ഞ ആഴ്ചയാണ്. സാങ്കേതിക വിദ്യകളുടെ വരവോടെ പ്രാധാന്യം നഷ്ടപ്പെട്ട പോസ്റ്റ്‌ ഓഫീസുകള്‍ പക്ഷെ ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ ബ്രാഞ്ച് ശ്രിംഘലയുള്ള സ്ഥാപനമാണ്‌. ഈ ബ്രാഞ്ചുകളെ ബാങ്കുകള്‍ആക്കി മാറ്റുക വഴി മുക്കിലും മൂലയിലും ബാങ്കിംഗ് സൌകര്യം എത്തിക്കാന്‍ സാധിക്കും. പോസ്റ്റുമാന്‍മാരെ ഇതില്‍ ഉള്‍ക്കൊളിക്കുംപോള്‍ മനുഷ്യ ബന്ധങ്ങളില്‍ അധിഷ്ടിതമായ ബാങ്കിംഗ് ആണ് സര്‍ക്കാര്‍ വിഭാവനം ചെയ്യുന്നത്. ഒപ്പം തന്നെ നവീന സാങ്കേതിക വിദ്യകളും കൃത്യമായ സേവനങ്ങള്‍ ഉറപ്പു വരുത്തന്നിതിനു സഹായിക്കുന്നു. 

ഇതോടൊപ്പം തന്നെ ആമസോനും, ഫേസ്ബുക്കും (വാട്സാപ്) പണമിടപാട് രംഗത്തേക്ക് പ്രവേശിക്കാന്‍ തയ്യാറെടുക്കുകയാണ്. ശ്രദ്ധിക്കേണ്ട ഒരു കാര്യം ഇവര്‍ എല്ലാവരും തന്നെ ഇടപാടുകള്‍ക്ക് ഉപയോഗിക്കുന്നത് സര്‍ക്കാര്‍ തന്നെ (എന്‍.പി.സി.ഐ മുഖേന) വികസിപ്പിച്ച യു.പി.ഐ നെറ്റ്വര്‍ക്ക് ആണ് എന്നതാണ്. ലോകത്തിലെ തന്നെ ഏറ്റവും കൂടുതല്‍ വേഗത്തില്‍ വളരുന്ന പണമിടപാട് സങ്കേതമാണ് യു.പി.ഐ. സര്‍ക്കാര്‍ തന്നെ ഇറക്കിയ ഭിം ആപ്പ് തന്നെയാണ് ഇതില്‍ ഇപ്പോഴും മുന്നില്‍ നില്‍ക്കുന്നത് എങ്കിലും ആകര്‍ഷകമായ അനുബന്ധ സേവനങ്ങള്‍ നല്‍കി വന്‍കിട കമ്പനികള്‍ അവരുടെ ഓഹരി വര്‍ദ്ധിപ്പിച്ചു കൊണ്ടിരിക്കുകയാണ്. എന്നാല്‍ ജനങ്ങളെ ഇത്തരം സങ്കേതങ്ങളെ കുറിച്ച് ബോധാവാന്മാരെക്കണ്ട പലരും ഇത്തരം കാര്യങ്ങളില്‍ ശ്രദ്ധ കൊടുക്കുന്നില്ല എന്നുമാത്രമല്ല, അവരെ പിന്‍തിരിപ്പിക്കാനും ശ്രമിക്കുന്നുണ്ട് എന്നത് വിഷമകരമായ വസ്തുതതയാണ്. പുതിയ സങ്കേതങ്ങള്‍ പണം കൈകാര്യം ചെയ്യുന്ന രീതി തന്നെ മാറ്റി മറിക്കുമ്പോള്‍ ഇന്ത്യന്‍ സമ്പദ്ഘടന കൂടുതല്‍ വെളുത്തു തുടങ്ങുമെന്നത് തര്‍ക്കമില്ലാത്ത കാര്യമാണ്. ഇക്കാര്യത്തില്‍ നമ്മള്‍ കൂടുതല്‍ ബോധവാന്മാര്‍ ആകേണ്ടത് കാലഘട്ടത്തിന്‍റെ അനിവാര്യതയാണ്.