January 25, 2014

ഹൈടെക് ബജറ്റ്

ഇത് ഹൈടെക് ബജറ്റ്: മുഖ്യന്‍. 
പിന്നേ, ഇത്തവണ ബജറ്റ് പ്രസംഗം മൊത്തം വേര്‍ഡില്‍ ഗൂഗിള്‍ ട്രാന്‍സ്ലിറ്ററേഷന്‍ ഉപയോഗിച്ചു മലയാളത്തിലാണ് ടൈപ്പ് ചെയ്തത്. യു നോ, എന്നിട്ടതിനെ പി.ഡി.എഫ് ആക്കി ടാബ്ലെറ്റിലേക്ക് കോപ്പി ചെയ്ത് അത് നോക്കിയാണ് നിയമസഭയില്‍ വായിച്ചത്.
അമ്മോ, ശരിക്കും ഹൈടെക് തന്നെ.

സര്‍ക്കാരിന് സാമ്പത്തിക ഞെരുക്കും വന്നാല്‍ "ശൌച്യാലായ"ത്തിനു വരെ ലക്ഷ്വറി ടാക്സ് ഏര്‍പ്പെടുത്തും. അപ്പൊ ജനങ്ങള്‍ക്ക് സാമ്പത്തിക ഞെരുക്കും വന്നാലോ? പന്ത്രണ്ട് മാസം ലഭിക്കുന്ന ശമ്പളത്തില്‍ രണ്ടു മാസത്തെ ശമ്പളം എങ്കിലും ഏറ്റവും കുറഞ്ഞത് പ്രത്യക്ഷ നികുതി (ഇന്‍കം ടാക്സ്) ആയി പോകും. പിന്നെ ഒരു രണ്ടു മാസത്തെ ശമ്പളം പരോക്ഷ നികുതി (സേവന/വില്പന നികുതി, എക്സൈസ് മുതലായവ) ആയും പോകും. ചുരുക്കത്തില്‍ വാര്‍ഷിക വരുമാനത്തിന്റെ മൂന്നിലൊന്നു ചുങ്കം കൊടുക്കണം. എന്തോന്നടെ ഇത്?

January 24, 2014

ശ്വാസം

വായു ഒരു ശക്തിയായി രക്തത്തിൽ അലിഞ്ഞു ദേഹമാകെ പടരുമ്പോൾ അവന്റെ കഴുത്തിന്‌ പിന്നിലെ പിടുത്തം ഒന്നുകൂടി മുറുകി. വീണ്ടും അവനു ചുറ്റും ആ കുളത്തിലെ പച്ച നിറമാർന്ന വെള്ളം ഉയർന്നുപൊങ്ങി. വെള്ളത്തിൽ കണ്ണുകള തുറന്നു പിടിച്ചു മുങ്ങാൻ, വെള്ളത്തിനടിയിലെ കാഴ്ചകൾ കാണാൻ അവനു പണ്ടേ വളരെ ഇഷ്ടമായിരുന്നു. കുട്ടിക്കാലത്ത് പക്ഷെ അവൻ ഒരിക്കലും ഇങ്ങനെ ഒരു കാഴ്ച കണ്ടിരുന്നില്ല. തീക്ഷ്ണമായ പ്രകാശം അവനെ വലയം ചെയ്യുന്ന പോലെ അവനു തോന്നി. എങ്കിലും അവൻ കണ്ണുകള തുറന്നു പിടിച്ചു. വെള്ളത്തിനടിയിൽ പണ്ട് അനുഭവപ്പെട്ടിരുന്ന ഭാരമില്ലായ്മ എന്തോ ഇപ്പോൾ അവനു തോന്നുന്നുണ്ടായിരുന്നില്ല. നെഞ്ചിനു വല്ലാത്ത ഭാരം. അത് പ്രാണവായുവിനായി കേഴുകയാണ്. അവന്റെ കണ്ണുകൾ അപ്പോഴും ആ വെളിച്ചത്തെ തന്നെ നോക്കുകയായിരുന്നു അവന്റെ കണ്ണുകൾ തുറന്നു തന്നെ ഇരുന്നു. ആ നിമിഷം അവൻ ശക്തിയിൽ കയ്യുകൾ ഇളക്കി ഓളങ്ങൾ ഉണ്ടാക്കി. ഒരു കുമിളയിൽ അവന്റെ ജീവൻ ജലനിരപ്പിലേക്ക് ഉയന്നുവന്നു.  

ജലനിരപ്പിൽ അലയടിച്ചിരുന്ന ഓളങ്ങളിൽ തട്ടി അതില്ലാതാകുകയും അവന്റെ ശ്വാസം സ്വതന്ത്രമാക്കപ്പെട്ടു. അതങ്ങനെ പതിയെ പതിയെ ആകാശത്തിന്റെ ഏതോ ഒരു കോണിലേക്ക് ഉയർന്നു പോയി.

January 21, 2014

മിസ്റ്ററി ഓഫ് ദി പത്തൊമ്പത്

"അപ്പൊ ശരിക്കും പത്തൊമ്പത് ആയോ?"
"ഉവ്വോ?"
"ഇല്ലേ?"
"ആവോ"
"ബെസ്റ്റ്"
"ഏയ്.."
"ആയിണ്ടാകും അല്ലെ?"
"ഉണ്ടാകണം"
"ഉറപ്പാണോ?"
"അതെ"
"ഒന്ന് കൂടി ആലോചിക്കു. എന്നിട്ട് പറഞ്ഞാല്‍ മതി"
"അതേന്ന്‍. ഇനി വേണേല്‍ രണ്ടു വര്‍ഷം മുമ്പേ ആക്കാം"
"എന്ത്?
"പത്തൊമ്പതെ!"
"കോണ്‍ഫിഡന്റ്?"
"യ"
"ലൈഫ് ലൈന്‍ വേണോ?"
"വേണ്ട"
"ലോക്ക് ചെയ്യട്ടെ?"
"ലോക്കാ??"
"ഓ പ്രായ പൂത്രി ആയല്ലോ അല്ലെ"
"യ"
"എന്നാ ശരി, ആള്‍ ദി ബെസ്റ്റ്!"

പുന:സമാഗമം

കാര്‍മേഘങ്ങളില്‍ നിന്ന് മോചിതനായ അസ്തമന സൂര്യന്‍ തുറന്നു കിടന്ന വാതിലിലൂടെ തന്റെ രക്ത രശ്മികള്‍ ദേവിയുടെ പാദങ്ങളില്‍ അര്‍ച്ചിച്ചുകൊണ്ടിരുന്ന ഒരു സന്ധ്യാ നേരത്താണ്  അയാള്‍ വീണ്ടും അവിടെ എത്തിയത്. തിരുവാതിര ഞാറ്റുവേലയില്‍ കുളിച്ചു നില്‍ക്കുന്ന കറുകയും നെലപ്പുള്ളടിയും മുണ്ടില്‍ പറ്റിപ്പിടിച്ചിരിക്കുന്ന കൊന്ത്രന്‍പുല്ലും പച്ചപ്പട്ട് വിരിച്ച ആ ദേവിസന്നിധിയില്‍ വര്‍ഷങ്ങള്‍ക്കുശേഷം എത്തിയപ്പോള്‍ മനസ്സിനൊരു കുട്ടിത്തം വന്നപോലെ. കരിങ്കല്ല് വിരിച്ച നടവഴിയേക്കാള്‍ നനഞ്ഞ പുല്ലില്‍ ചവുട്ടി നടക്കാന്‍ ഒരു പ്രത്യേക രസമാണ്. പ്രദക്ഷിണം വെക്കുമ്പോള്‍ അല്പം മുമ്പിലായി, ഉയര്‍ന്ന അമ്പലമതിലിനുമപ്പുറം, മൂവാണ്ടന്‍ മാവിന്റെ ചില്ലകള്‍ക്കിടയിലൂടെ തന്റെ വീട്. ചേട്ടനോ അച്ഛനോ ടെരസ്സില്‍ നില്ക്കുന്നുണ്ടോ എന്ന് വെറുതെ നോക്കി. പഴയ ശീലങ്ങള്‍! കണ്ണുകളില്‍ നിന്ന് ഉതിര്‍ന്നു വീണ ഒരിറ്റു കണ്ണുനീര്‍ ക്ഷണനേരത്തേക്ക് അയാളുടെ മുഖത്ത് വിടര്‍ന്ന ചെറുപുഞ്ചിരി കവര്‍ന്നെടുത്തു. ഊട്ടുപുരയുടെ കിഴക്കേ അറ്റത്തുള്ള അമ്പലക്കിണറില്‍ നിന്ന് രണ്ടു അമ്പലപ്രാവുകള്‍ പറന്നു പോയി. ജീവിതത്തിന്റെ അസ്തമനത്തില്‍ ജനിച്ചുവളര്‍ന്ന ആ നാട്ടില്‍ അയാളെ സ്വീകരിക്കാന്‍ ഈ അമ്പലവും, നടവഴിയും അമ്പലപ്രാവുകളും, ഭൂമി ദേവിയും ഇപ്പോഴും അയാളെ കാത്തിരിക്കുന്നു. ഭൂമിയില്‍ ഇനി തനിക്കായ്‌ മാറ്റിവെച്ചിരിക്കുന്ന നാളുകള്‍ ഇവിടെ തന്നെ ജീവിച്ചു തീര്‍ക്കാം; ജനിച്ച വീട്ടില്‍ കാലം പണ്ടേ കൂട്ടികൊണ്ട്പോയ മുത്തശ്ശനോടും മുത്തശ്ശിയോടും ഒപ്പം കാലം സമ്മാനിച്ച രണ്ടാം ബാല്യത്തില്‍ ആ പഴയ രണ്ടാം ക്ലാസ്സുകാരനായി: അയാള്‍ തിരുമാനിച്ചു. 

കിഴക്കേ നടയിലെ കോണ്‍ക്രീറ്റ് ചെയ്ത ഇറക്കം പൊട്ടി പോളിഞ്ഞിരിക്കുന്നു എങ്കിലും അവ്യക്തമായി വര്‍ഷങ്ങള്‍ക്കുമുമ്പ്‌ സിമന്റില്‍ എഴുതിയ ആ നാല് അക്ഷരങ്ങള്‍ -TPSW- കാലത്തിന്റെ വിള്ളലുകള്‍ അതിജീവിച്ചു അപ്പോഴും ദൃശ്യമായിരുന്നു. ഈ ഇറക്കം ഓടി ഇറങ്ങുമ്പോഴാണ് പണ്ട് കാല്‍ വഴുതി ചേട്ടന്‍ വീണത്.  കിഴക്കേ നടയുടെ വലതു ഭാഗത്തായിരുന്നു പഴയ തറവാട്. വര്‍ഷങ്ങള്‍ക്കു മുമ്പേ അതൊക്കെ പൊളിച്ചു കളഞ്ഞിരുന്നു. ഇപ്പോള്‍ അവിടെ ഒരു ബഹുനില കല്യാണ മണ്ഡപം ആണ്. തറവാടിനു എതിരെ, കിഴക്കേ നടയുടെ ഇടതുഭാഗത്താണ് അയാളുടെ വീട്. തുരുമ്പു കയറി നിറം മങ്ങിയ ഇരുമ്പു ഗേറ്റ് തള്ളി തുറന്നു അയാള്‍ വീട്ടിലേക്ക്‌ കയറി. ഉമ്മറമാകെ കാട് പിടിച്ചു കിടക്കുന്നു. ഒക്കെ വൃത്തിയാക്കണം, വീടിനും ചില്ലറ പണികള്‍ വേണ്ടി വരും: അയാള്‍ ഉറപ്പിച്ചു. പക്ഷെ അതിനും മുമ്പ്‌ രണ്ടു ഓല വെട്ടി ഗേറ്റില്‍ നിന്ന് റോഡിലേക്ക് ഇറങ്ങുന്ന കോണ്‍ക്രീറ്റ് ഇറക്കത്തില്‍ ഇടണം, നല്ല വഴുക്കലാണ്. ഈ പ്രായത്തില്‍ വീണാല്‍ പിന്നെ എഴുന്നെല്‍ക്കില്ല എന്നാണ് രവീന്ദ്രന്‍ ഡോക്ടരുടെ നിഗമനം. ചെയ്തു തീര്‍ക്കാന്‍ ഇനിയും കാര്യങ്ങള്‍ ഉള്ളപ്പോള്‍ കിടക്കുന്നതെങ്ങനെ? ഗേറ്റ് അടച്ച് അയാള്‍  പുറത്തേക്കിറങ്ങി ഇടത്തോട്ട് തിരിഞ്ഞുനടന്നു: ചിതലരിച്ചു തുടങ്ങിയ ഓര്‍മ്മകളുടെ പുസ്തകത്താളുകളില്‍ വര്‍ണ്ണചിത്രങ്ങള്‍ വരച്ചു ചേര്‍ത്ത അവളുടെ വീട്ടിലേക്ക്‌. പുന:സമാഗമത്തിലേക്ക്..

January 20, 2014

ഡെറാഡൂണ്‍ യാത്ര: രണ്ടാം ഖണ്ഡം - ഋഷികേശ്

ഡെറാഡൂണില്‍ എത്തി ആദ്യ ഞായറാഴ്ച ഹരിദ്വാറും ഋഷികേഷും സന്ദര്‍ശിക്കാന്‍ ഞങ്ങള്‍ തിരുമാനിച്ചു, ഒരു ഒഴിവു ദിവസം ഹോട്ടല്‍ മുറിയില്‍ ഇരുന്നു കഴിച്ചുകൂട്ടുന്നതിനെക്കാള്‍ എന്തുകൊണ്ടും നല്ലത് ഒരു യാത്ര ആണല്ലോ. ഇവിടെ നിന്നും ഋഷികേഷിലെക്ക് ഏകദേശം 45 കിലോ മീറ്റര്‍ ദൂരമുണ്ട്. അവിടെ നിന്നും ഒരു 20 കിലോമീറ്റര്‍ കൂടി സഞ്ചരിച്ചാല്‍ ഹരിദ്വാര്‍ എത്തി ചേരാം. ശനിയാഴ്ച തന്നെ അടുത്ത ദിവസത്തെ യാത്രക്കായി ഒരു ടാക്സി ഞങ്ങള്‍ ഏര്‍പ്പാടാക്കി.ഡെറാഡൂണില്‍ നിന്നും ഞങ്ങള്‍ക്ക് പോകേണ്ട രണ്ടു സ്ഥലങ്ങളിലേക്കും സ്ഥിരമായി ബസ്‌ സര്‍വീസ്‌ ഉണ്ടെങ്കിലും വഴിയിലെ കാഴ്ചകള്‍ ആസ്വദിച്ചുള്ള സഞ്ചാരത്തിനു നല്ലത് ടാക്സി തന്നെയാണ്. അങ്ങനെ ഞായറാഴ്ച രാവിലെ 9.30നു ഞങ്ങള്‍ യാത്ര തിരിച്ചു. ആദ്യ ലക്‌ഷ്യം : ഋഷികേശ്‌.

ഡെറാഡൂണ്‍ നഗരം പിന്നിലാക്കി രാജാജി വന്യജീവി സങ്കേതത്തിലൂടെ ഞങ്ങള്‍ യാത്ര തുടര്‍ന്നു. വഴിയില്‍ പലയിടങ്ങളിലും ഒരു മുന്നറിയിപ്പ് പോലെ ആനയുടെ പടം വരച്ചു വെച്ചിട്ടുണ്ടായിരുന്നു. രാത്രികാലങ്ങളില്‍ ഈ വഴിയില്‍ ആന ഇറങ്ങുന്നത് ഒരു പതിവാണത്രേ. ഏകദേശം രണ്ടു മണിക്കൂര്‍ നേരത്തെ യാത്രക്ക് ശേഷം ഞങ്ങള്‍ ലോകത്തിന്റെ യോഗ തലസ്ഥാനം എന്നറിയപ്പെടുന്ന ഋഷികേശില്‍ എത്തിച്ചേര്‍ന്നു. വണ്ടി പാര്‍ക്ക്‌ ചെയ്തു ഞങ്ങള്‍ ഋഷികേശിലെ തിരക്കിലേക്ക് അലിഞ്ഞു ചേര്‍ന്നു.


പുരാണങ്ങള്‍ അനുസരിച്ച് ഗംഗാ നദി മുറിച്ചു കടക്കാന്‍ ചണക്കയറുപയോഗിച്ചു ലക്ഷ്മണന്‍ നിര്‍മിച്ച പാലമാണ് 'ലക്ഷ്മണ്‍ ഝൂലാ'. ആ പാലം നില നിന്നിരുന്നു എന്ന് വിശ്വസിക്കപ്പെടുന്ന സ്ഥലത്ത്‌ 1930കളുടെ അവസാനം നിര്‍മിക്കപ്പെട്ട വളരെ ഇടുങ്ങിയ ഒരു തൂക്കുപാലമാണ് ഇപ്പോള്‍ അവിടെ ഉള്ളത്. ഗംഗയുടെ ഇരു കരകവെയും ബന്ധിപ്പിക്കുന്ന ഒരു പ്രധാന പാലം ആയതുകൊണ്ട് തന്നെ തദ്ദേശവാസികളും, ഋഷികേശില്‍ എത്തുന്ന ആയിരക്കണക്കിന് തീര്‍ഥാടകരും, കച്ചവടസ്ഥാപനങ്ങളിക്ക് വില്പനച്ചരക്കുകള്‍ കൊണ്ടുപോകുന്ന ഇരുചക്രവാഹനങ്ങളും ഗംഗാ നദി മുറിച്ചു കടക്കാന്‍ ഈ തൂക്കുപലത്തെയാണ് ആശ്രയിക്കുന്നത്. കാല്‍ നടക്കാരുടെയും, ഉച്ചത്തില്‍ ഹോണ്‍ മുഴക്കി അവര്‍ക്കിടയിലൂടെ കടന്നു പോകുന്ന ഇരു ചക്ര വാഹനങ്ങളുടെയും ബാഹുല്യം കൊണ്ട് ഇരു ഭാഗത്തേക്കും ആടുന്ന ഈ പാലത്തില്‍ കൂടി നടന്നു  മറുകര പൂകുക എന്നത് വളരെ ശ്രമകരമായ ഒരു ഉദ്യമം ആണ് എന്ന് പറയാതെ വയ്യ. ഒരു വിധം ലക്ഷ്മണ്‍ ഝൂലാ താണ്ടി മറു കരയില്‍ എത്തുമ്പോള്‍ ഋഷികേശിലെ അസംഖ്യം ആശ്രമങ്ങളും അമ്പലങ്ങളും മുന്നില്‍ തെളിയും.

ചരിത്രമുറങ്ങുന്ന ഗംഗാ നദി തീരത്ത് ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ലക്ഷണമായ ടാര്‍ ചെയ്ത പാതയുടെ ഒരു ഭാഗത്ത്‌ ഗംഗാ നദിയിലേക്ക് ഇറങ്ങാനുള്ള ഘാട്ടുകളാണെങ്കില്‍ മറു ഭാഗത്ത്‌ കടകളും പ്രാചീനമായ ആശ്രമങ്ങളും ആണ്. കാവി പുതച്ച  ജടാധാരികളായ സന്യാസിമാരെയും, ജനത്തിരക്കിലൂടെ ഒരു കൂസലുമില്ലാതെ നടന്നു പോകുന്ന ഗോക്കളെയും നമുക്ക് ഇവിടെ കാണാം. ഒരു ഗൈഡിന്റെ കൂടി ചുമതയുള്ള സാരഥി ഋഷികേശിലെ ഇടുങ്ങിയ പാതകളിലൂടെ ഞങ്ങളെ മുന്നോട്ടു നയിച്ചു.


സാമാന്യം വലിയ ഒരു പൂന്തോട്ടത്തോട് കൂടിയ ഒരു വലിയ നാലുകെട്ടാണ് 'ഗീതാ ഭവന്‍'. പൂന്തോട്ടത്തിന്റെ മധ്യത്തിലായി ഭഗവാന്‍ കൃഷ്ണന്റെ ഒരു ചെറിയ അമ്പലം ഉണ്ട്. ഗീത ഭവന്റെ ഒരു ഭാഗം ആശ്രമംആണെങ്കിലും ഭൂരിഭാഗം മുറികളും ഋഷികേശില്‍ എത്തുന്ന തീര്‍ഥാടകര്‍ക്കായി മാറ്റി വെച്ചിരിക്കുന്നു. കുറഞ്ഞ ചിലവില്‍ മുറികള്‍ നല്‍കുന്ന ഇതുപോലെ ഉള്ള ആശ്രമങ്ങള്‍ തീര്‍ഥാടകര്‍ക്ക് ഒരു അനുഗ്രഹം തന്നെയാണ്. ഗീതഭാവനിലെ പൂന്തോട്ടത്തില്‍ വളരുന്ന രുദ്രാക്ഷ മരത്തെ വണങ്ങി ഗീത ഭവന് വിട നല്‍കി ഞങ്ങള്‍ പുറത്തിറങ്ങി മുന്നോട്ടുള്ള യാത്ര തുടര്‍ന്നു.


ഋഷികേശിലെ ആശ്രമങ്ങളിലെ വി.ഐ.പി ആണ് ഇരുപതാം നൂറ്റാണ്ടിന്റെ മധ്യത്തില്‍ സ്ഥാപതിമായ പരമാര്‍ത്ഥ നികേതന്‍ ആശ്രമം. കെട്ടിലും മട്ടിലും ഗീതാ ഭവനെ അനുസ്മരിപ്പിക്കുന്ന ഒരു നിര്‍മ്മിതി. ഋഷികേശിലെ ഏറ്റവും വലിയ ആശ്രമവും ഇത് തന്നെയാണ്. ആശ്രമത്തിന്റെ എതിര്‍ഭാഗത്താണ് വൈകുന്നേരങ്ങളില്‍ ആരതി നടക്കുന്ന പ്രധാന ഘാട്ട്. ഋഷികേഷിന്റെ പൊതുവായ അവസ്ഥ വെച്ച് നോക്കുമ്പോള്‍ വൃത്തിയായി പരിരക്ഷിച്ചു പോരുന്ന ഒന്നാണ് ആണ് പരമാര്‍ത്ഥ നികേതന്‍ ഘാട്ടും പരിസരങ്ങളും.  ഘാട്ടിലേക്ക് ഇറങ്ങുന്ന കവാടത്തിന്റെ അടുത്തായി ഒരു ക്ലോക് ടവറും ഒരു ചെറിയ അമ്പലവും ഉണ്ട്. വലതുഭാഗത്തായി ഹനുമാന്‍ സ്വാമികള്‍ സ്വന്തം മാറ് പിളര്‍ന്നു നില്‍ക്കുന്ന രീതിയിലുള്ള  ഒരു വലിയ പ്രതിമ സ്ഥിതി ചെയ്യുന്നു. പ്രധാന കവാടത്തിനു മുകളിലായി ഭഗവാന്‍ ശ്രീകൃഷ്ണന്‍ അര്‍ജുനന് ഭഗവത്ഗീത ഉപദേശിക്കുന്ന രംഗം ചിത്രീകരിക്കുന്ന ഒരു വലിയ ശില്‍പം ഉണ്ട്. ഇതൊക്കെ ഉണ്ടെങ്കിലും ആ ഘാട്ടില്‍ എത്തുന്നവരെ ഏറ്റവും കൂടുതല്‍ ആകര്‍ഷിക്കുന്നത് ഗംഗാ നദിയില്‍ നിര്‍മ്മിച്ചിരിക്കുന്ന ധ്യാനനിമഗ്നനായ പരമശിവന്റെ ശില്‍പം ആണ്. കഴിഞ്ഞ വര്ഷം ശക്തമായ മഴയില്‍ ഈ ശില്പത്തിന്റെ ഒരു ഭാഗം തകര്‍ന്നു പോയത്രേ. പിന്നീട് പുനര്‍നിര്‍മ്മിച്ച ശില്‍പം ആണ് ഇപ്പോള്‍ അവിടെ ഉള്ളത്.


ത്രിസന്ധ്യക്ക് സുവര്‍ണ്ണ ശോഭയില്‍ ആറാടി നില്‍ക്കുന്ന ആകാശത്തിനു താഴെ ശാന്തമായി ഒഴുകുന്ന ഗംഗാ നദിയുടെ മധ്യത്തില്‍ ആരതിക്കായി കൊളുത്തുന്ന വിളക്കുകളുടെ പ്രകാശത്തില്‍ ജ്വലിക്കുന്ന പരമശിവന്റെ രൂപം ഞാന്‍ മനസ്സില്‍ ഓര്‍ത്തു. ഇനി വരുമ്പോള്‍ ഋഷികേശിലെ ആരതിയില്‍ പങ്കെടുക്കണമെന്നു മനസ്സില്‍ കുറിച്ച് ഞങ്ങള്‍ തിരിച്ചു നടക്കാന്‍ തുടങ്ങി. 

ലക്ഷ്മണ്‍ ഝൂലയിലെ ജനത്തിരക്ക് വര്‍ദ്ധിച്ചിരിക്കുന്നു. വൈകുന്നേരത്തെ ആരതിയില്‍ പങ്കുചേരാന്‍ ഭാരതവര്‍ഷത്തിന്റെ നാനാ ഭാഗങ്ങളില്‍ നിന്നും എത്തിച്ചേര്‍ന്ന തീര്‍ഥാടകര്‍ ആകും, ഞാന്‍ ഓര്‍ത്തു. രാവിലെ സൂര്യശോഭ മറച്ചിരുന്ന കാര്‍മേഘങ്ങള്‍ അപ്പോഴേക്കും ഒഴിഞ്ഞുപോയിരുന്നു. ആ പൊള്ളുന്ന ചൂടില്‍ തിരക്കിലൂടെ ഒരു വിധം തിരക്കിലൂടെ ഞങ്ങള്‍ വണ്ടി പാര്‍ക്ക്‌ ചെയ്തിരുന്ന സ്ഥലത്ത് എത്തി. അതിനടുതുതന്നെയുള്ള മദ്രാസ്‌ കഫേയില്‍ നിന്നും ഉച്ച ഭക്ഷണം കഴിച്ചു, ഞങ്ങള്‍ ഹരിദ്വാറിലേക്ക് തിരിച്ചു, 

January 18, 2014

ഒരു ന്യൂ ജനറേഷന്‍-മെഡിക്കല്‍ ഷോപ്പ് പ്രണയ കാവ്യം

എത്രയും പ്രിയപ്പെട്ട എന്റെ പ്രാണ പ്രണയിനി പ്ലീഹേ,
നിന്നോടുള്ള പ്രണയത്താല്‍ പുളയുന്ന എന്റെ കരളിലേക്ക് കാമിലാരിയായി നീ ഒഴുകി ഇറങ്ങില്ലേ?
വിരഹ വേദനയാല്‍ മിടിക്കുന്ന എന്റെ ഹൃദയത്തിലേക്ക് ഒരിറ്റ് വോലീനീ സ്പ്രേ ആയി നീ പടരില്ലേ?
പ്രണയം ഇരുട്ട് നിറച്ച എന്റെ കണ്ണുകളിലേക്ക് വെളിച്ചവുമായി വാസനെ പോലെ നീ വരില്ലേ?
നിന്റെ നിശ്ശബ്ദതയാല്‍ ഗദ്ഗദ കണ്‍ഠനായ എന്റെ തൊണ്ടയിലെ കിച്-കിച് മാറ്റാന്‍ വിക്സ് ഗുളികയായി നീ അലിഞ്ഞു ചേരില്ലേ?
എന്റെ എന്റെ വിലാപങ്ങള്‍ നീ കേള്‍ക്കാത്തത്?
അടഞ്ഞ നിന്റെ കര്‍ണ്ണങ്ങള്‍ തുറക്കാന്‍ ഇതാ ഒരു കുല ജോണ്‍സണ്‍ ബഡ്സ്!

January 17, 2014

പറയാതിരുന്നത്

സ്വന്തമെന്നു പറയാന്‍ എനിക്കുണ്ടായിരുന്ന ഹൃദയം പോലും നിനക്ക് വേണ്ടി മിടിച്ചു തുടങ്ങിയപ്പോള്‍ ഞാന്‍ ഉറപ്പിച്ചിരുന്നു, നിന്നെ സ്വന്തമാക്കണം എന്ന്. ഒരുപക്ഷെ നിന്റെ നോട്ടങ്ങളിലെ ഏതോ ഒരു കോണിലെ നിഴല്‍ മാത്രമായിരുന്ന എന്നെ നീ ഒരിക്കലും തിരിച്ചറിഞ്ഞിട്ടുണ്ടാകില്ല. ആ ഒരു തിരിച്ചറിവാണ് ഇത്രയും നാള്‍ നിന്നില്‍ നിന്നും അകന്നു നില്‍ക്കാന്‍ എന്നെ പ്രേരിപ്പിച്ചത്. ഇന്നിപ്പോള്‍ എന്റെ ഹൃദയമിടിപ്പുകള്‍ എണ്ണപ്പെട്ടു കഴിഞ്ഞു; ഓരോ സ്പന്ദനവും കൃത്യമായി അളന്നു രേഖപ്പെടുത്തുന്ന യന്ത്രങ്ങള്‍ എന്റെ കാലം എണ്ണിതീര്‍ത്തുകൊണ്ടിരിക്കുകയാണ് . എന്നാല്‍ യന്ത്രങ്ങള്‍ ജോലി തീര്‍ക്കുന്നതിന് മുമ്പ്‌ എനിക്ക് നിന്നോട് ഒന്നുമാത്രം പറയാനുണ്ട്.
എനിക്ക് നിന്നെ ഇഷ്ടമാണ്.......

<ബീപ്‌>

January 16, 2014

ഓര്‍മ്മപുതപ്പില്‍ ഒരു ശൈത്യം

ഡിസംബറിലെ ആ രാത്രിയില്‍ കൊണാട്ട് പ്ലേസ് വര്‍ണ്ണാഭമായ ഒരായിരം ദീപങ്ങളുടെ ശോഭയില്‍ ഒരു പാശ്ചാത്യ നഗരം പോലെ തിളങ്ങി നിന്നു. പകുതി ചില്ല് താഴ്ത്തിയ കാറിന്റെ ജനലില്‍ക്കൂടി വീശി വന്ന ശൈത്യക്കാറ്റ് എന്റെ മുഖത്ത് സൂചികളായി തറച്ചു കയറുന്നുണ്ടായിരുന്നു. എങ്കിലും പുറത്തെ കാഴ്ച്ചകളില്‍ നിന്നും തല തിരിക്കാന്‍ എന്റെ കണ്ണുകള്‍ വിസമ്മതിച്ചു. രോമാക്കുപ്പായങ്ങള്‍ ധരിച്ച ജനങ്ങള്‍ അവരുടെ ധൃതിയിലുള്ള സഞ്ചാരത്തിന്റെ ഇടവേളകളില്‍ വഴിയരികില്‍ നിന്ന് പൊരിച്ച ചോളം കഴിക്കുകയോ, സിഗരറ്റ് പുകക്കുകയോ ചെയ്യുന്നുണ്ടായിരുന്നു.

"ഒരു കാപ്പി കുടിക്കാം", അവള്‍ പറഞ്ഞു.

രാവിലെ ഹോട്ടലില്‍ നിന്നും ഇറങ്ങിയതാണ്. ഒരു ദിവസം കൊണ്ട് കണ്ടു തീര്‍ക്കാന്‍ കഴിയാത്ത അത്ര സ്മാരകങ്ങള്‍ ദില്ലിയില്‍ ചിതറിക്കിടപ്പുണ്ട്. ഒരു ദിവസം കൊണ്ട് പറ്റുന്നത്ര കാണണം എന്നവള്‍ പറഞ്ഞിരുന്നു. ചരിത്രം എന്നും അവള്‍ക്ക് ഇഷ്ടമായിരുന്നു. ഒരു ദിവസം ഭക്ഷണം പോലും ഉപേക്ഷിച്ച് (ഹോട്ടലില്‍ നിന്നും പൊതിഞ്ഞെടുത്ത സാന്‍ഡ്‌വിച്ച് ആയിരുന്നു ഞങ്ങളുടെ ഉച്ച ഭക്ഷണം) ദില്ലിയുടെ തണുപ്പേറ്റുള്ള സഞ്ചാരം അവളുടെ മുഖത്തെ ശോഭ ഒട്ടും കുറച്ചിട്ടില്ല എന്നത് എന്നെ അദ്ഭുതപ്പെടുത്തി.

"സാഗര്‍ രത്ന ചലോ", ഞാന്‍ ഡ്രൈവറോഡ്‌ പറഞ്ഞു. കൊണാട്ട് പ്ലേസിലെ കെ ബ്ലോക്കിലുള്ള ഒരു ചെറിയ ഹോട്ടല്‍ ആണ് സാഗര്‍ രത്ന. അവളെ കാണുന്നതിനു മുമ്പ് എന്റെ ഏകാന്ത യാത്രകല്‍ക്കിടെ ദില്ലിയിലെ ഒരു സ്ഥിരം താവളം.

കാറില്‍ നിന്നും ഇറങ്ങി കയ്യുകള്‍ കോട്ടിന്റെ പോക്കറ്റില്‍ നിക്ഷേപിച്ചു ഞങ്ങള്‍ സാഗര്‍ രത്നയിലെക്ക് നടന്നു. സായാഹ്നതിരക്ക് തുടങ്ങുന്നതെ ഉള്ളു. ഇരിപ്പടങ്ങള്‍ പകുതിയും ഒഴിഞ്ഞു തന്നെ കിടക്കുന്നു. വിശാലമായ ഹാളിന്റെ ഒരു മൂലക്കുള്ള ചെറിയ മേശ ഞങ്ങള്‍ തിരഞ്ഞെടുത്തു. അന്ന് കണ്ട കാഴ്ചകളെ പറ്റിയും നൂറ്റാണ്ടുകളുടെ പുസ്തകത്താളുകളില്‍ നിന്നും അവള്‍ വായിച്ചെടുത്ത കഥകളുമായി അവള്‍ വാചാലയായി.

രണ്ടു മസാല ദോശയും രണ്ടു കാപ്പിയും ഓര്‍ഡര്‍ ചെയ്തപ്പോള്‍ വെയ്ട്ടരുടെ മുഖത്ത് അദ്ഭുതം മിന്നിമറഞ്ഞത് അവളുടെ കഥപ്പുതപ്പിന്റെ മറവില്‍ ഞാന്‍ ശ്രദ്ധിച്ചില്ല.

ആ സമയത്ത് സാഗര്‍ രത്നയില്‍ വന്നവര്‍ ആവി പറക്കുന്ന ദോശയോടും സ്റ്റീല്‍ ഗ്ലാസ്സില്‍ നിറഞ്ഞ കാപ്പിയോടും ഉത്സാഹത്തോടെ സംസാരിക്കുന്ന അയാളെ അനുകമ്പകലര്‍ന്ന അദ്ഭുതം നിറഞ്ഞ കണ്ണുകളോടെ വീക്ഷിക്കുന്നതും അയാള്‍ ശ്രദ്ധിച്ചില്ല!

January 15, 2014

മയ്യഴിപ്പുഴയുടെ തീരങ്ങളില്‍

ചട്ട വിട്ടുപോയ ഒരു പഴയ ഫോണ്‍ ബുക്കില്‍ ചുവന്ന മഷികൊണ്ട് അച്ഛന്‍ വാര്യത്തെ ലൈബ്രറിയിലെ അന്തേവാസികളുടെ പേര് വിവരങ്ങള്‍ എഴുതി സൂക്ഷിച്ചു വെച്ചത് എന്റെ ജനനത്തിനും മുമ്പേ ആകണം. താളുകളുടെ ഒരു വശത്തില്‍ ഇംഗ്ലീഷ് അക്ഷരങ്ങള്‍ എഴുതിയ ഈ പുസ്തകം എനിക്കൊരു അദ്ഭുതമായിരുന്നു. പുതിയതായി വാങ്ങുന്ന ഓരോ പുസ്തകവും ക്രമമായി നമ്പര്‍ ചെയ്ത് പുസ്തകത്തില്‍ എഴുതി വെച്ചു പോന്നു. സൂചിക എഴുതപ്പെട്ടതിനു ശേഷം ചില പുസ്തകങ്ങള്‍ നഷ്ടപ്പെട്ടു പോയതിനാല്‍ വര്‍ഷത്തില്‍ ഒരു തവണ എങ്കിലും ഒരു 'ഇന്‍വെന്ററി വെരിഫിക്കേഷന്‍' ആ കാലങ്ങളില്‍ പതിവായിരുന്നു. ഞാനും ചേട്ടനും ഈ വെരിഫിക്കേഷനില്‍ അച്ഛനെ സഹായിച്ചു പോന്നു. എസ്.കെയുടെ തിരഞ്ഞെടുത്ത കഥകള്‍-രണ്ടാം വാല്യത്തിനോടൊപ്പം ഭൂതകാലത്തില്‍ എന്നോ നഷ്ടപ്പെട്ടുപോയ ഒരു പുസ്തകം എന്ന നിലയില്‍ 'മയ്യഴിപ്പുഴയുടെ തീരങ്ങളില്‍' ആദ്യമായി എന്റെ മനസ്സില്‍ പതിഞ്ഞത് ഇങ്ങനെ ഒരു വെരിഫിക്കേഷനിലാണ്. വര്‍ഷങ്ങള്‍ക്ക് ശേഷം 'മയ്യഴി'യുടെ ഒരു പുതിയ കോപ്പി കയ്യില്‍ കിട്ടി. ഇനി അത് വായിക്കണം!

January 13, 2014

കാളി ലിനക്സ്


സൈബര്‍ ലോകത്തെ തീവ്രവാദവും ചാരപ്രവര്‍ത്തനവും വാര്‍ത്തയാകുന്ന ഈ കാലത്ത്‌ ഹാക്കിങ്ങിനായി മാത്രം ഒരു ഓപ്പറേറ്റിംഗ് സിസ്റ്റം ഉണ്ടെന്നു പറഞ്ഞാല്‍ വിശ്വസിക്കാന്‍ പ്രയാസമാകും. എന്നാല്‍ അതാണ്‌ 'കാളി ലിനക്സ്'. പേര് 'കാളി' എന്നാണെങ്കിലും കാളീ ദേവിയുമായോ ഇന്ത്യയുമായോ അകന്ന ബന്ധം പോലും ഈ ഒ.എസിനു ഇല്ല. നെറ്റ്‌വര്‍ക്ക് സുരക്ഷ/ഹാക്കിംഗ്  മുതലായവയില്‍ ട്രെയിനിംഗ് നല്‍കുന്ന 'ഒഫെന്‍സീവ് സെക്യൂരിറ്റി' എന്ന അമേരിക്കന്‍ കമ്പനിയാണ് കാളി ലിനക്സ് പുറത്തിറക്കുന്നത്. 'ബാക്ക്-ട്രാക്ക്‌' എന്ന പേരില്‍ ഇവര്‍ പുറത്തിറക്കിയിരുന്ന ലിനക്സ് അധിഷ്ഠിത  ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ അഴിച്ചുപണികള്‍ നടത്തിയാണ് 'കാളി' രൂപപ്പെടുത്തിയിരിക്കുന്നത്.

നെറ്റ്‌വര്‍ക്ക് സുരക്ഷാ ക്രമീകരണങ്ങളുടെ കാര്യക്ഷമത അളക്കുന്നതിനായി പല കമ്പനികളും ഹാക്കര്‍മാരുടെ സഹായം തേടാറുണ്ട്. 'വൈറ്റ് ഹാറ്റ്‌ ഹാക്കര്‍' എന്നാണ് ഇത്തരക്കാരെ വിളിക്കുന്നത്. നെറ്റ്‌വര്‍ക്കിലെ സുരക്ഷാ പാളിച്ചകള്‍ കണ്ടുപിടിച്ച് അതിലൂടെ നുഴഞ്ഞു കയറാന്‍ ശ്രമിക്കുന്നു. ഇങ്ങനെ കണ്ടെത്തിയ സുരക്ഷാ പാളിച്ചകള്‍ ഇല്ലാതാക്കാന്‍ ഇവര്‍ ഉപദേശം നല്‍കുകവഴി നെറ്റ്‌വര്‍ക്ക് സെക്യൂരിറ്റി വര്‍ധിപ്പിക്കാന്‍ സാധിക്കന്നു. ഇത്തരക്കാര്‍ക്ക് വേണ്ട നെറ്റ്‌വര്‍ക്ക് സുരക്ഷാ പരിശോധന, സെക്യൂരിറ്റി ഓഡിറ്റ്‌, ഡിജിറ്റല്‍ ഫോറന്‍സിക് മുതലായവക്കുള്ള മുന്നൂറിലധികം പ്രോഗ്രാമുകള്‍ അടങ്ങിയ, ഡെബിയന്‍ ലിനക്സില്‍ അധിഷ്ഠിതമായ ഒ.എസ് ആണ് കാളി ലിനക്സ്. മറ്റേത് ലിനക്സ് ഡിസ്ട്രോയും പോലെ കാളി ലിനക്സും അവരുടെ വെബ്‌ സൈറ്റില്‍ നിന്നും സൌജന്യമായി ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്. ഇതിനുമുമ്പ്‌ പരിചയപ്പെട്ട "റാസ്പ്ബെറി പൈ" എന്ന കുഞ്ഞന്‍ കമ്പ്യൂട്ടറില്‍ പോലും 'കാളി' ഇന്‍സ്റ്റോള്‍ ചെയ്യാവുന്നതാണ്. 'ലൈവ്' യു.എസ്.ബി ഡ്രൈവില്‍ നിന്നോ ഡി.വി.ഡി.യില്‍ നിന്നോ ഒരു കമ്പ്യൂട്ടറില്‍ ഇന്‍സ്റ്റോള്‍ ചെയ്യാതെ തന്നെ 'കാളി' പ്രവര്‍ത്തിപ്പിക്കാവുന്നതാണ്.

ലിനക്സ്, നെറ്റ്‌വര്‍ക്കിംഗ് എന്നിവയില്‍ വൈദഗ്ധ്യമുള്ളവരെ മുന്നില്‍ കണ്ടുകൊണ്ടാണ് കാളി ലിനക്സ് രൂപകല്‍പന ചെയ്തിരിക്കുന്നത്. അതുകൊണ്ട് തന്നെ ലിനക്സ് പഠിച്ചു തുടങ്ങുന്നവര്‍ക്കോ, ഗാര്‍ഹിക ആവശ്യങ്ങള്‍ക്കോ കാളി അനുയോജ്യമല്ല (ഇത്തരം ആവശ്യങ്ങള്‍ക്ക് 'ഉബുണ്ടു' ഉപയോഗിക്കാവുന്നതാണ്). 

ഇന്ത്യയിലെ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി നിയമപ്രകാരം ഹാക്കിംഗ് ശിക്ഷയര്‍ഹിക്കുന്ന ഒരു കുറ്റമായതുകൊണ്ട് വളരെ സൂക്ഷിച്ചു മാത്രമേ കാളിയിലെ പല പ്രോഗ്രാമുകളും പ്രവര്‍ത്തിപ്പിക്കാന്‍ പാടുള്ളൂ. നെറ്റ്‌വര്‍ക്ക് സെക്യൂരിറ്റി ഓഫീസര്‍മാര്‍ക്കും നെറ്റ്‌വര്‍ക്ക് അഡ്മിനിസ്ട്രെട്ടര്‍മാര്‍ക്കും വേറിട്ട ഒരനുഭാവമാകും കാളി എന്നതില്‍ സംശയമില്ല.