August 26, 2018

തോമസ്‌ ഐസക്കിനോട് ഒരപേക്ഷ

പ്രളയദുരന്തത്തില്‍ നിന്നും കര കയറുവാന്‍ മാര്‍ഗങ്ങള്‍ തേടുകയാണ് മലയാളികളും, കേരള സര്‍ക്കാരും. ഈ ഒരു അവസ്ഥയില്‍ പുനര്‍നിര്‍മാണ പ്രവര്‍ത്തനത്തിനു ചുക്കാന്‍ പിടിക്കേണ്ട പ്രധാന ചുമതലയാണ് സാമ്പത്തികകാര്യ മന്ത്രി തോമസ്‌ ഐസകില്‍ നിക്ഷിപ്തമായുള്ളത്. ഇപ്പോള്‍ തന്നെ കോടികളുടെ ധന കമ്മിയും, പെരുകുന്ന കടവും ആയി വലയുന്ന സംസ്ഥാന ഖജനാവില്‍ നിന്നും എങ്ങനെ ഈ പണം കണ്ടെത്തും എന്നത് ഒരു വെല്ലുവിളി തന്നെയാണ്. എന്നാല്‍ ദൌര്‍ഭാഗ്യമെന്നു പറയട്ടെ, കഴിഞ്ഞ ദിവസങ്ങളില്‍ പുള്ളി പ്രഖ്യാപിച്ച പല നയങ്ങളും എങ്ങനെ ഈ വിഷമസന്ധി തരണം ചെയ്യാന്‍ സഹായിക്കും എന്ന കാര്യത്തില്‍ സംശയമുണ്ട്.
തോമസ്‌ ഐസക്കിന്‍റെ പ്രഖ്യാപനങ്ങള്‍ പ്രധാനമായും നാലായി തിരിക്കാം:
  1. കുപ്പി
  2. ലോട്ടറി
  3. അധിക നികുതി
  4. കടം 
നമുക്ക് ഓരോന്നായി പരിശോധിക്കാം:

1. കുപ്പി 
പ്രതിശീര്‍ഷ മദ്യ ഉപഭോഗത്തിന്റെ കാര്യത്തില്‍ ഇന്ത്യയില്‍ തന്നെ പ്രധാന സ്ഥാനം അലങ്കരിക്കുന്ന സംസ്ഥാനമാണ് നമ്മുടെ കേരളം. മദ്യപാനം എന്നത് ഒരു അടിസ്ഥാന അവകാശം പോലെ ആയിരിക്കുന്നു. കൂടാതെ സ്കൂള്‍ കുട്ടികള്‍ വരെ ഇപ്പോള്‍ മദ്യത്തിനു അടിമപ്പെടുന്ന അവസ്ഥയാണ് ഉള്ളത്. വര്‍ഷാവര്‍ഷം സംസ്ഥാന ബജറ്റില്‍ മദ്യ നികുതി വര്‍ദ്ധിപ്പിക്കാരുണ്ട് എങ്കിലും മദ്യഉപഭോഗത്തില്‍ അതൊന്നും കാര്യമായ കുറവ് ഉണ്ടാക്കിയിട്ടില്ല എന്ന് മാത്രമല്ല, മറിച്ച് വിപരീത ഫലം ആണ് ഉണ്ടാക്കിയിട്ടുള്ളത്. മദ്യ നികുതി വര്‍ദ്ധിപ്പിച്ചു അധിക വരുമാനം പ്രതീക്ഷിക്കുന്ന സര്‍ക്കാരും അത് തന്നെയാണ് പ്രതീക്ഷിക്കുന്നതും. ഒരു പരസ്യവും കൂടാതെ ചിലവാകുന്ന 'അവശ്യ' വസ്തുവായി മാറിയിരിക്കുന്നു മദ്യം. മദ്യപാനം വരുത്തി വെക്കുന്ന സാമ്പത്തിക-സാമൂഹ്യ ബാധ്യതകളെ കുറിച്ച് ഞാന്‍ പറയേണ്ട ആവശ്യമില്ല. ഇതുപോലെ ഒരു ദുരന്തം നടന്നപ്പോഴും എല്ലാം നഷ്ടപ്പെട്ടവര്‍ മദ്യകടകള്‍ക്ക് മുമ്പില്‍ വരി നില്‍ക്കുന്ന കാഴ്ച നമുക്ക് കാണാന്‍ സാധിക്കും. ദുരിതാശ്വാസ ക്യാമ്പുകളില്‍ മദ്യപിച്ചു വന്നു പ്രശ്നമുണ്ടാക്കുന്ന വാര്‍ത്തകളും ഈ ആഴ്ച കണ്ടിരിന്നു. ജനങ്ങളുടെ സാമ്പത്തിക-ശാരീരിക-മാനസിക ആരോഗ്യത്തിനു വില കല്‍പ്പിക്കേണ്ട സര്‍ക്കാര്‍ തന്നെ ഇങ്ങനെ പ്രത്യക്ഷമായും, പരോക്ഷമായും മദ്യപാനം പ്രോത്സാഹിപ്പിക്കുന്നത്, വിശിഷ്യ ഈ ഒരു അവസരത്തില്‍ നല്ലതാണോ? ഉയര്‍ന്നു വരുന്ന മദ്യപാനം ദൂരവ്യാപകമായ വിപരീത  ഫലങ്ങലാകും സംസ്ഥാനത്തിനു സമ്മാനിക്കുന്നത്. ഇപ്പോള്‍ കിട്ടുന്ന അധിക വരുമാനത്തിന്‍റെ പലമടങ്ങ്‌ സാമ്പത്തിക ബാധ്യതയാകും സംസ്ഥാനത്തിന് ഉണ്ടാകുക. ഇപ്പോള്‍ വര്‍ദ്ധിപ്പിച്ച അധിക നികുതി മദ്യ ഉപഭോഗത്തില്‍ കുറവൊന്നും ഉണ്ടാക്കില്ല എങ്കിലും, ജനങ്ങളുടെ കയ്യിലെ ബാക്കിയുള്ള സമ്പാദ്യം കൂടി സര്‍ക്കാര്‍ ഖജാനയില്‍ എത്തും എന്നാല്ലാതെ വേറെ ഒരു ഗുണവും ഉണ്ടാകില്ല.

2.ലോട്ടറി 
കേരള സര്‍ക്കാര്‍ ലോട്ടറി പ്രശസ്തമാണ്. കോടികളുടെ വരുമാനം സര്‍ക്കാരിന് ഇതിലൂടെ ലഭിക്കുന്നു. പ്രളയ കെടുതിയില്‍ നിന്നും രക്ഷപ്പെടാന്‍ സര്‍ക്കാര്‍ കണ്ടു പിടിച്ച മാര്‍ഗം പുതിയ ലോട്ടറിയാണ്. പൊതുവേ ലോട്ടറികൂടുതലായി വാങ്ങുന്നത് സാധാരണ ദിവസക്കൂലി പണിക്കാരും, മറ്റു നീല കോളര്‍ ജോലിക്കാരുമാണ്. ഈ പ്രളയത്തില്‍ ഏറ്റവും കൂടുതല്‍ സാമ്പത്തിക ബാദ്ധ്യത ഉണ്ടാകുന്നതും ഇവര്‍ക്ക് തന്നെയാണ്. അതുകൊണ്ട് തന്നെ സാധാരക്കാരുടെ കയ്യിലെ സമ്പാദ്യം സര്‍ക്കാര്‍ ഖജനാവിലേക്ക് എത്തിക്കുക എന്നല്ലാതെ വേറെ ഒരു ഗുണവും ഇതുകൊണ്ട് ഉണ്ടാകില്ല. കമ്മ്യൂണിസ്റ്റ് ഭാഷയില്‍ പറഞ്ഞാല്‍ അധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെ ചെറിയ ചെറിയ സമ്പാദ്യങ്ങള്‍ ഖജനാവില്‍ എത്തുകയും, വരേണ്യ-മധ്യ വര്‍ഗ ബൂര്‍ഷ്വാ ശക്തികളുടെ "ക്യാപിറ്റല്‍" (അവര്‍ ലോട്ടറി വാങ്ങുന്നത് തുലോം കുറവാണ് എന്നാണു ഞാന്‍ മനസ്സിലാക്കുന്നത്) വര്‍ദ്ധിക്കുകയും ചെയ്യും. ലോട്ടറി കച്ചവടത്തിലൂടെ സര്‍ക്കാര്‍ ഉന്നം വെക്കുന്ന അധിക വരുമാനം ഇങ്ങനെ വിയര്‍പ്പൊഴുക്കുന്നവരുടെ ദിവസ വേതനത്തില്‍ നിന്നുമാകും വരുക.

3.അധിക നികുതി 
കഴിഞ്ഞ ആഴ്ചയാണ് സംസ്ഥാന ജി.എസ്.ടിയിന്മേല്‍ പത്ത് ശതമാനം സെസ് എര്‍പ്പെടുത്താന്‍ മന്ത്രിസഭാ യോഗം തിരുമാനിച്ചത് (ജി.എസ്.ടി കൌണ്‍സില്‍ അനുവദിച്ചാല്‍ മാത്രമേ പ്രാബല്യത്തില്‍ വരൂ) . കേരളം ഒരു ഉപഭോക്തൃ സംസ്ഥാനമാണ്. ഉപഭോഗത്തിന്മേല്‍ നല്‍കേണ്ട നികുതിയാണ് ജി.എസ്.ടി എന്ന പരോക്ഷ നികുതി. ആത്യന്തികമായി ഈ നികുതി ബാധിക്കുന്നത് (മറ്റെല്ലാ പരോക്ഷ നികുതികളെയും പോലെ) ഉപഭോക്താവിന്‍റെ (ജനങ്ങള്‍) പോക്കറ്റിനെയാണ്. എല്ലാ സാധനങ്ങള്‍ക്കും സെസ് ഏര്‍പ്പെടുത്താനാണ് തിരുമാനം എങ്കില്‍, അത് നടപ്പില്‍ വന്നാല്‍, സാധനങ്ങളുടെ ജി.എസ്.ടി അഞ്ചു ശതമാനം വര്‍ദ്ധിക്കും. ഈ വര്‍ദ്ധിത നികുതി ആത്യന്തികമായി നല്‍കുന്നത് പ്രളയ ദുരന്തത്തില്‍ പെട്ടുപോയ ഈ സംസ്ഥാനത്തിലെ ജനങ്ങള്‍ തന്നെയാണ്. വര്‍ഷങ്ങളുടെ സമ്പാദ്യങ്ങളും, ആസ്തികളും നഷ്ടപ്പെട്ട ജനങ്ങളുടെ മേല്‍ അധിക നികുതി എന്തായാലും ഒരു വരമാകാന്‍ പോകുന്നില്ല. 

4.കടം 
സര്‍ക്കാരിന് മുമ്പില്‍ അവശേഷിക്കുന്ന അടുത്ത വഴി കടമാണ്. ഇപ്പോള്‍ തന്നെ രണ്ടു ലക്ഷം കൂടി രൂപയില്‍ കൂടുതല്‍ കടം നമ്മുടെ കൊച്ചു സംസ്ഥാനത്തിനുണ്ട്. ഇനിയും കടം എടുക്കണം എങ്കില്‍ കേന്ദ്ര സര്‍ക്കാരിന്‍റെ അനുവാദം വേണം എന്ന് എവിടെയോ വായിച്ചു. എങ്ങനെ നമ്മുടെ സംസ്ഥാനം ഇത്രയും വലിയ കട കെണിയില്‍ ആയി എന്നത് ഇപ്പോള്‍ ചര്‍ച്ച ചെയ്യേണ്ട വിഷയമല്ല. എങ്കിലും ഈ അവസ്ഥയില്‍ ജനങ്ങള്‍ക്ക് അധിക ബാധ്യത ഇല്ലാതെ പണം കണ്ടെത്താനുള്ള ഏക വഴി (സഹായം ചോദിക്കല്‍/വാങ്ങല്‍ അല്ലാതെ) ഇതുമാത്രമാണ്. മുകളില്‍ പറഞ്ഞ മൂന്നു മാര്‍ഗങ്ങളും പ്രത്യക്ഷമായി സാധാരണ ജനങ്ങളിലാണ് ബാധ്യത സൃഷ്ടിക്കുന്നത്. അതുകൊണ്ട് എങ്ങനെ കൂടുതല്‍ കടം എടുക്കാം എന്ന് ആലോചിക്കേണ്ടിയിരിക്കുന്നു.

സര്‍ക്കാരിന് എന്ത് ചെയ്യാന്‍ സാധിക്കും?

ഇപ്പോള്‍ നമ്മുടെ രാജ്യത്തിലും, സംസ്ഥാനത്തിലും നില നില്‍ക്കുന്ന നിയമങ്ങള്‍ അനുസരിച്ച് സര്‍ക്കാരിന് എന്തൊക്കെ ചെയ്യാം? താഴെ പറയുന്ന ചില കാര്യങ്ങള്‍ക്ക് എങ്കിലും നിയമ സാധുത പരിശോധിക്കേണ്ടതുണ്ട്.

1. തോമസ് ഐസക്കിന്‍റെ വളര്‍ത്തു പുത്രന്‍ ആയ "കിഫ്ബി" വഴി "കേരള റി-കണ്‍സ്ട്രക്ഷന്‍" ദീര്‍ഖ കാല ബോണ്ടുകള്‍ ഇറക്കാന്‍ സാധിക്കുമോ? ഈ ഒരു അവസരത്തില്‍ ബാങ്ക് നിരക്കിനേക്കാള്‍ ഒരു ശതമാനം എങ്കിലും പലിശ കൂടുതല്‍ കിട്ടുമെങ്കില്‍ പ്രവാസികളും മറ്റും ഇതില്‍ നിക്ഷേപിക്കും. സഹായമായി ചോദിക്കുന്നതിനു പകരം സര്‍ക്കാര്‍ ഗ്യാരന്റിയോടെ ഇറക്കുന്ന ബോണ്ടുകള്‍ കൂടുതല്‍ നല്ലതാണ്. കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ച ചെയ്ത് പ്രസ്തുത ബോണ്ടിലെ നിക്ഷേപത്തിന് വരുമാന നികുതി സെക്ഷന്‍ 80C ഇളവോ, ഒരു പടി കൂടി കടന്നു ക്യാപിറ്റല്‍ ഗെയിന്‍ ഇളവോ നല്‍കിയാല്‍ കൂടുതല്‍ നല്ലത്. സര്‍ക്കാര്‍ ബോണ്ടുകളെ പോലെ മാര്‍ക്കറ്റില്‍ 'ട്രേഡ്' ചെയ്യാന്‍ സാധിക്കുന്ന ബോണ്ടുകള്‍ ആണെങ്കില്‍ കുറച്ചു കൂടി നന്നായി (3-5 വര്‍ഷത്തെ ലോക്ക് ഇന്നിന് ശേഷം). സര്‍ക്കാര്‍ നിക്ഷേപ പദ്ധതികളില്‍ നിക്ഷേപിക്കുന്നവര്‍ക്ക് നികുതി കാര്യങ്ങളില്‍ ഇളവുകള്‍ ഏര്‍പ്പെടുത്തുക. ശ്രദ്ധിക്കുക, നികുതി ഇളവല്ല ഉദ്ദേശിക്കുന്നത്. പകരം നികുതിയുടെ പേരിലുള്ള 'ഹരാസ്മെന്റ്' എങ്കിലും ഒഴിവാക്കി കൊടുക്കുക. വിവിധ സര്‍ക്കാര്‍ ഇടപാടുകള്‍ക്കായി വ്യവസായ സ്ഥാപനങ്ങള്‍ നല്‍കേണ്ട 'ക്യാഷ്' ഗ്യാരന്റി ബാങ്കില്‍ നിന്നുമാക്കുന്നത്തിനു പകരം മുകളില്‍ പറഞ്ഞ ബോണ്ടുകളില്‍ ആക്കുക.    

2. സ്പോണ്‍സര്‍ഷിപ്‌: പുതുതായി നിര്‍മിക്കുന്ന പാലങ്ങള്‍, റോഡുകള്‍ മുതലായവക്ക് "കുത്തക-മുതലാളിത്ത" സ്ഥാപനങ്ങളില്‍ നിന്നും സ്പോന്‍സര്‍ഷിപ്‌ ലഭ്യമാക്കാന്‍ സാധിക്കില്ലേ? റോഡുകള്‍ക്കും, പാലങ്ങള്‍ക്കും വ്യവസായ സ്ഥാപനങ്ങളുടെ പേരോ/അവര്‍ പറയുന്ന പേരോ നല്‍കുക; അവിടെ അവരുടെ പരസ്യങ്ങള്‍ നല്‍കുക. സ്പോന്‍സര്‍ഷിപ്പ് ഒരു നിശ്ചിത കാലത്തേക്ക് ആക്കണം - 5 - 10  വര്‍ഷം. വന്‍കിട ബൂര്‍ഷ്വാ മുതലാളികള്‍ മുതല്‍ ചെറുകിട കച്ചവടക്കാര്‍ വരെ ഈ അവസരം വിനിയോഗിക്കും.

പ്രളയകെടുതിയില്‍ പെട്ടുപോയ സാധാരണ ജനങ്ങളുടെ മേല്‍ സാമ്പത്തിക ബാധ്യത സൃഷ്ടിച്ചു പണം കണ്ടെത്തുന്ന മാര്‍ഗങ്ങള്‍ ഒരിക്കലും പ്രായോഗികമാകില്ല എന്ന് പറഞ്ഞു നിര്‍ത്തുന്നു.

x

August 25, 2018

തരംഗം

അവസാനമായി തീയറ്ററില്‍ പോയി കണ്ട രണ്ടു സിനിമകളും സമ്മാനിച്ച ദുരനുഭവത്തില്‍ നിന്നും പൂര്‍ണ്ണമായും മുക്തരായിട്ടില്ല എങ്കിലും ഓണമല്ലേ, ഒരു സിനിമയൊക്കെ കാണണ്ടേ എന്ന് തോന്നിയത് കൊണ്ട് ഇന്നുച്ചക്ക് ഒരെണ്ണം കണ്ടുകളയാം എന്ന് തിരുമാനിക്കുകയായിരുന്നു. യാദൃശ്ചികം എന്നു പറയട്ടെ, മൂന്നാം തവണയും തിരഞ്ഞെടുത്തത് ഇരിങ്ങാലക്കുടക്കാരാന്‍ ടോവീനോയുടെ ഒരു സിനിമ ആയിരുന്നു: തരംഗം എന്നു പേര്‍. കണ്ടു കഴിഞ്ഞപ്പോള്‍ തുടക്കം പ്രതീക്ഷിച്ച അത്ര ബോര്‍ ആയില്ല എന്നുമാത്രമല്ല, ഞാനും വാമവും വായുവില്‍ ഒരു തംസപ്പ് നല്‍കുകയും ചെയ്തു.

ബുജി ഭാഷയില്‍ പറഞ്ഞാല്‍ സറിയലിസത്തിന്‍റെ മേമ്പൊടി ചേര്‍ത്ത സറ്റയറിസ്റ്റിക്ക് ടേക്ക് ഓണ്‍ പ്രസന്റ് സോഷ്യോ-പൊളിറ്റിക്കല്‍ കുന്ത്രാണ്ടം ഓഫ് കേരള എന്നൊക്കെ പറയാം. പക്ഷെ മായാനദി ഒക്കെ ഇറങ്ങിയപ്പോ പലരും ചെയ്തപോലെ വ്യഖ്യാനിച്ച് വ്യഖ്യാനിച്ച് വെറുപ്പിക്കാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല. പേര് തരംഗം എന്നാണെങ്കിലും നല്ല ഒരു 'ഓളം' ഉള്ള സിനിമ. സിനിമയുടെ കഥ അവിശ്വസനീയം ആണെങ്കിലും ഒരിക്കല്‍ പോലും അങ്ങനെ അല്ല എന്ന് സ്ഥാപിക്കാന്‍ സംവിധായകനും, കഥാകൃത്തും ശ്രമിച്ചിട്ടില്ല. പരസ്പരം ബന്ധപ്പെട്ട അവിശ്വസനീയമായ കുറെ സന്ദര്‍ഭങ്ങള്‍ (ചില ഭാഗങ്ങള്‍ മുഴച്ചു നില്‍ക്കുന്നെങ്കിലും) അവസാനം വല്യ കുഴപ്പമില്ലാതെ എല്ലാം കൂടി കൂട്ടി കെട്ടുന്ന കഥ കൊള്ളാം. എടുത്തു പറയേണ്ടത് തമാശകളാണ്. ദ്വയാര്‍ത്ഥ തമാശകള്‍ ഇല്ലാതെ തന്നെ സിനിമ ഉടനീളം ചിരിപ്പിച്ചു. 
ടോവീനോ ഇങ്ങനെ ഫുള്‍ ടൈം കോമഡി ചെയ്യുന്നത് ഞാന്‍ ആദ്യമായാണ് കാണുന്നത് (പുള്ളീടെ ചില 'സീരിയസ്' കഥാപാത്രങ്ങള്‍ എനിക്ക് കോമഡി ആയി തോന്നി എങ്കിലും, സംവിധായകന്‍ അങ്ങനെ ഉദ്ദേശിച്ചില്ല എന്ന് ചിലര്‍ എന്നോട് പറഞ്ഞതുകൊണ്ട് ആ പടങ്ങള്‍ ഒക്കെ ഞാന്‍ ഒഴിവാക്കുന്നു). എന്തായാലും വല്യ കുഴപ്പമില്ലാതെ ഒപ്പിച്ചു. പഴയ ലാലേട്ടന്റെ അനായാസത ഒന്നുമില്ലെങ്കിലും വെറുപ്പിച്ചില്ല. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് ദിലീഷ് പോത്തന്റെ "ദൈവം" ആണ്. വലിയ കൊട്ടാരവും, കിരീടവും, സിംഹാസനവും ഒന്നുമില്ലാതെ ഒരു "സാദാ മനുഷ്യന്‍" ആയ മതേതര ദൈവം കൊള്ളാം. ഒരു പക്ഷെ ഭൂമിയില്‍ മനുഷ്യ രൂപത്തില്‍ വന്ന ദൈവകോപ്പികളെക്കാള്‍ മാനുഷിക മുഖം പോത്തന്റെ ദൈവത്തിനുള്ളതായി തോന്നി. ഒരു തംസപ്പ് പോത്തന്! ടോവീനോയുടെ സഖാവായി അഭിനയിച്ചവനും കൊള്ളാം. രണ്ടു പേരും കൂടി ഉള്ള സീനുകള്‍ ഇഷ്ടപ്പെട്ടു.

പ്രത്യേകിച്ച് ഒന്നും ചെയ്യാന്‍ ഇല്ലാത്ത മധ്യാഹ്നത്തില്‍ രണ്ടു മണിക്കൂര്‍ കളയാന്‍, ആര്‍ത്തു ചിരിക്കാന്‍ പറ്റിയ സിനിമ; അത്രയും മതി, കൂടുതല്‍ ഡെക്കറെഷന്‍ ഒന്നും വേണ്ട ഈ സിനിമക്ക്. അതില്‍ കൂടുതല്‍ ഒന്നും ആകാന്‍ ഈ ചിത്രം ശ്രമിച്ചിട്ടുമില്ല.

പോസ്റ്റ്‌ ക്രെഡിറ്റ് സ്പോയ്ലര്‍: ഏറ്റവും ഇഷ്ടപ്പെട്ടത് ദൈവം ടി.വിയില്‍ കാണിച്ചു കൊടുക്കുന്ന ചിത്രങ്ങളാണ്. ക്യാമറ കഥാപാത്രങ്ങളുടെ തലയുടെ നേരെ മുകളില്‍ വെച്ചു ഷൂട്ട്‌ ചെയ്തത് നന്നായി. 'മുകളില്‍' നിന്ന് നോക്കുമ്പോള്‍ അങ്ങനെ അല്ലെ കാണു! ഇരിക്കട്ടെ ഒരു കുതിരപ്പവന്‍ അതിനു മാത്രം!             
x

August 20, 2018

ചില ദുരന്ത ഫണ്ട്‌ (അപ്രിയ) സത്യങ്ങള്‍!

സ്വലെയുടെ പന്ത്രണ്ടു വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായി ഒരു 'അതിഥി പോസ്റ്റ്‌'. സോഷ്യല്‍ മീഡിയയില്‍ സജീവമായി ഇടപെടുന്ന ജിതിന്‍റെ ഒരു പോസ്റ്റ്‌: വിഷയം - ചില ദുരന്ത ഫണ്ട്‌ സത്യങ്ങള്‍!

കുറച്ചു ചോദ്യങ്ങളും അതിനുള്ള ഉത്തരങ്ങളും ആകാം:-

ഇന്ത്യയിൽ ഒരു ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കുന്നത് എപ്പോൾ? അതിനെക്കുറിച്ച് ഭരണഘടനയുടെ അല്ലെങ്കിൽ നിയമത്തിന്റെ ഏത് ഭാഗത്താണ് പറഞ്ഞിട്ടുള്ളത്?
ഇന്ത്യയിൽ ദുരന്തങ്ങളെ, അതിപ്പോൾ പ്രകൃതി ദുരന്തമായാലും, മനുഷ്യനിർമിതമായ ദുരന്തമായാലും ദേശീയ ദുരന്തമായി പ്രഖ്യാപിക്കില്ല. കാരണം അങ്ങനെ ഒരു നിയമമോ കീഴ്വഴക്കമോ ഇന്ത്യയിലില്ല.
ചില രാജ്യങ്ങളൊക്കെ അവിടങ്ങളിൽ ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ ദേശീയദുരന്തമായി പ്രഖ്യാപിക്കാറുണ്ടല്ലോ. പിന്നെന്താ ഇന്ത്യയിൽ അങ്ങനെ ചെയ്യാത്തത്?
മിക്ക രാജ്യങ്ങളും പ്രകൃതി ദുരന്തങ്ങളെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കുന്നത് വിദേശ സഹായം ലഭിക്കുക എന്ന ഉദ്ദേശത്തോടെയാണ്. വിദേശസഹായം പണമായും , സേവനമായും ഒക്കെയാകാം. ഇന്ത്യക്ക് ഏതുതരം ദുരന്തങ്ങളെയും ഒറ്റയ്ക്ക് കൈകാര്യം ചെയ്യാൻ കഴിവുണ്ട്. ലോകം കണ്ട ഏറ്റവും വലിയ ദുരന്തങ്ങളിൽ ഒന്നായ സുനാമി വീശിയടിച്ചപ്പോൾ പോലും ആ ദുരന്തത്തെ ദേശീയ ദുരന്തമാക്കി പ്രഖ്യാപിച്ചില്ല.
മുമ്പൊക്കെ അങ്ങനെ ചെയ്തൂ എന്ന് അന്തംകമ്മിനേതാക്കൾ കവലപ്രസംഗം നടത്തുന്നുണ്ടല്ലോ?
ബോധമില്ലാത്ത അവർ വിവരമില്ലാതെ എന്തെങ്കിലും വിളിച്ചു പറഞ്ഞത് കാര്യമാക്കാതെ നിയമം ഇക്കാര്യത്തിൽ എന്തുപറയുന്നു എന്ന് നോക്കുക.
ഈ കഴിഞ്ഞ പാർലമെന്റ് മൺസൂൺ സമ്മേളനത്തിൽ ആഭ്യന്തര സഹമന്ത്രി കിരൺ റിജ്ജു പറഞ്ഞത് “The existing guidelines of State Disaster Response Fund (SDRF)/ National Disaster Response Fund (NDRF), do not contemplate declaring a disaster as a ‘National Calamity’ എന്നാണ്.
2011 ൽ അന്നത്തെ കൃഷിമന്ത്രി പാർലമെന്റിൽ പറഞ്ഞത് നോക്കുക Government had treated the 2001 Gujarat earthquake and the 1999 super cyclone in Odisha as “a calamity of unprecedented severity” അല്ലാതെ ദേശീയ ദുരന്തം എന്നല്ല.
ബോധമില്ലാത്ത അന്തം കമ്മികളുടെ കാര്യം പോട്ടെന്നു വെക്കാം. ഈ രാഹുൽ ഗാന്ധിയുടെ കാര്യമോ? കുറേനാളായി പാർലമെന്റിൽ ഇരിക്കുകയല്ലേ മൂപ്പർ!
ഇന്ത്യയിൽ ഏത് നിയമപ്രകാരമാണ് ദുരന്ത നിവാരണം നടത്തുന്നത്?
2005 ൽ പാസ്സാക്കിയ The Disaster Management Act പ്രകാരമാണ് ദുരന്തനിവാരണം ഇന്ത്യയിൽ ഏകോപിപ്പിക്കുന്നതും നടപ്പിലാക്കുന്നതും.
എന്തൊക്കെയാണ് ഈ ആക്ട്ന്റെ പ്രത്യേകതകൾ?
ഇതുപ്രകാരം ദേശീയ തലത്തിൽ പ്രധാനമന്ത്രി അധ്യക്ഷനായി National Disaster Management Authority (NDMA) ഉം , മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ State Disaster Management Authority (SDMA) യും , ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ District Disaster Management Authority (DDMA) ഉം രൂപീകരിച്ചു.
അപ്പോൾ ഈ National Disaster Response Force (NDRF) എന്താണ്?
The Disaster Management Act (DM) പ്രകാരം രൂപീകൃതമായ ദുരന്തനിവാരണ സേനയാണ് NDRF. ഈ സേനയിൽ ഉള്ളവരെല്ലാം വിവിധ പാരാമിലിറ്ററി സേനകളിൽ നിന്നും വരുന്ന സൈനികരാണ്.
ശരിക്കും ഇവരുടെ പണി എന്താണ്?
ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ പെട്ടെന്ന് ഇടപെടുക, രക്ഷാപ്രവർത്തനം നടത്തുക, താൽക്കാലികമായി പുനരധിവസിപ്പിക്കുക.
അപ്പോൾ ഇതൊക്കെ കേന്ദ്രത്തിന്റെ പണിയാണല്ലേ?
മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ State Disaster Management Authority (SDMA) യും , ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ District Disaster Management Authority (DDMA) ഉം ഉള്ളകാര്യം അറിയാമല്ലോ. ഇവരണ്ടും പരാജയപ്പെടുമ്പോൾ അല്ലെങ്കിൽ അവർക്ക് നേരിടാൻ കഴിയാത്ത സാഹചര്യം വരുമ്പോഴാണ് കേന്ദ്രത്തിന്റെ കീഴിൽവരുന്ന National Disaster Management Authority (NDMA) രംഗത്തുവരിക.
ഡിസാസ്റ്റർ മാനേജ്‌മന്റ് ആക്ട് പ്രകാരം The state government is primarily responsible for undertaking rescue, relief and rehabilitation measures in the event of a natural disaster എന്നതാണ്. അവർക്ക് അതിന് കഴിയാതെ വരുമ്പോഴാണ് കേന്ദ്രത്തെ വിളിക്കേണ്ടിവരുന്നത്. അല്ലാതെ മനോരമ പറയുന്നതുപോലെ കേന്ദ്രത്തിന് നേരിട്ട് കയറി ഒന്നും ചെയ്യാനാകില്ല.
അതൊക്കെ പോട്ടെ, ഇതിന്റെ സാമ്പത്തീക വശങ്ങളൊക്കെ എങ്ങനെയാണ്?
National Disaster Response Fund (NDRF), State Disaster Response Fund (SDRF) അതിനുള്ളിൽ ഡിസ്ട്രിക്ട് Disaster Response Fund എന്നിവയുണ്ട് .
ഇതിനൊക്കെയുള്ള പൈസ ആരാണ് നൽകുന്നത്?
National Disaster Response Fund (NDRF) പൂർണമായും കേന്ദ്ര ഫണ്ട് ആണ്.
അപ്പോൾ State Disaster Response Fund (SDRF) നമ്മുടെ സംസ്ഥാനങ്ങളുടേതുതന്നെയാണല്ലേ?
തോക്കിൽ കയറി പൊട്ടിക്കാതെ Mr. അന്തം. പേരിൽ സ്റ്റേറ്റ് എന്നൊക്കെയുണ്ടെങ്കിലും State Disaster Response Fund (SDRF) ന്റെ 75% ഉം കേന്ദ്രഫണ്ട് തന്നെയാണ്. ബാക്കി 25% ആണ് സംസ്ഥാന വിഹിതം.
മുകളിൽ പറഞ്ഞ National Disaster Response Fund (NDRF), State Disaster Response Fund (SDRF) അതിനുള്ളിൽ വരുന്ന ഡിസ്ട്രിക്ട് Disaster Response Fund എന്നിവയിലേക്ക് പൊതുജനങ്ങൾക്ക് പണം അയക്കാനാകുമോ?
ഇല്ല. അത് പൂർണമായും ബജറ്റ് വഴി കൊടുക്കുന്നതാണ്.
കേരളാ സംസ്ഥാനത്തിന്റെ State Disaster Response Fund (SDRF) ഇപ്പോൾ എത്ര കായ് ഉണ്ട്?
മാർച്ച് 2018 ലെ കണക്കനുസരിച്ച് ഉള്ളത് Rs. 348.45 കോടി രൂപയാണ് ഉള്ളത്.
ഇപ്പോഴോ?
ഈവർഷത്തെ കേന്ദ്ര വിഹിതമായ 160.50 കോടി രൂപ കൊടുത്തുകഴിഞ്ഞു. അതിന്റെ 25 % സംസ്ഥാനം ഇടണം. അതെത്രയാ?
Mr. നിരക്ഷര അന്തം ഉഷ്‌ണിക്കേണ്ട. കണക്ക് പറഞ്ഞുതരാം. സംസ്ഥാനവിഹിതം Rs. 53 .50 കോടി രൂപ വരും. അപ്പോൾ ആകെ മൊത്തം ഉള്ളതെത്രയാ? 562.45 കോടി രൂപ ഇപ്പോൾ സംസ്ഥാനത്തിന്റെ ദുരിതാശ്വാസ ഫണ്ടിൽ (SDRF) ൽ കാണണം.

പ്രളയം ഉണ്ടായ ശേഷം കേന്ദ്ര ആഭ്യന്തര മന്ത്രി 160 കോടി രൂപയും പ്രധാനമന്ത്രി 500 കോടി രൂപയും പ്രഖ്യാപിച്ചിട്ടുണ്ട്. അപ്പോൾ ആകെ SDRF ൽ എത്ര രൂപ ഉണ്ടാകണം? 1222 .45* കോടി രൂപ!
ഈ 1222.45 കോടിയുടെ 75% തന്നിരിക്കുന്നത് ആരാണ്? കേന്ദ്രസർക്കാർ. അതെത്രയുണ്ട്? Rs.917 കോടി രൂപ കേന്ദ്രം തന്നത് കയ്യിൽ ഉണ്ട്. എന്നാലും കേന്ദ്രം കേരളത്തെ അവഗണിച്ചു എന്നേ പറയൂ.
*1222.45 കോടി രൂപ എന്നത് ഹിന്ദുസ്ഥാൻ ടൈംസ് പത്ര വാർത്തയും പിന്നീടുള്ള പ്രഖ്യാപനങ്ങളും ചേർന്നിട്ടുള്ള തുകയാണ്. ആധികാരികത പൂർണമായും ഉറപ്പില്ല.
അതിന് ഞമ്മള് ചോദിച്ചത് 20000 കോടി രൂപയല്ലേ?
അത് കോയ , ഈ ഡിസാസ്റ്റർ ഫണ്ട് എന്ന് പറയുന്നത് അടിയന്തര സഹായം ആണ്. അത് നഷ്ടപരിഹാരമോ ഒന്നുമല്ല. രക്ഷാപ്രവർത്തനം നടത്താനും, താൽക്കാലിക ക്യാമ്പുകൾ തുറക്കാനും, ഭക്ഷണത്തിനും , മരുന്നിനും , വസ്ത്രത്തിനുമൊക്കെയാണ് ഈ തുക. നഷ്ടപരിഹാരവും ദുരന്ത നിവാരണ ഫണ്ടുമായി ഒത്തിരി വ്യത്യാസമുണ്ട്.
ശരിക്കും നിയമം അനുസരിച്ച് സംസ്ഥാനത്തിന്റെ കയ്യിലുള്ള ദുരന്തനിവാരണ ഫണ്ട് വിനിയോഗിച്ചതിന് ശേഷം മാത്രമേ കേന്ദ്ര ഫണ്ട് ഉപയോഗിക്കാനാകൂ എന്നതാണ്. ഇവിടെ 350 കോടി രൂപക്ക് മുകളിൽ അക്കൗണ്ടിൽ കിടന്നപ്പോഴാണ് കേന്ദ്രം വീണ്ടും അടിയന്തിര സഹായം അനുവദിച്ചത്.
സംസ്ഥാനത്തിന്റെ കയ്യിലുള്ള State Disaster Response Fund (SDRF) ഉപയോഗിക്കാൻ കേന്ദ്രത്തിന്റെ അനുവാദം വേണോ?
വേണം . 10% മാത്രമേ SDRF ഫണ്ടിൽ നിന്നും സംസ്ഥാങ്ങൾക്ക് കേന്ദ്രനുമതിയില്ലാതെ ഉപയോഗിക്കാനാകൂ എന്നാണ് നിയമം പറയുന്നത്.
പങ്കായം ദുരന്തം സോറി തെറ്റിപ്പോയി ഓഖി ദുരന്തം ഉണ്ടായപ്പോൾ കേരളം എത്രയാണ് കേന്ദ്രത്തോട് ചോദിച്ചത്?
കേന്ദ്ര അഭ്യന്തര വകുപ്പ് മന്ത്രി വന്നപ്പോൾ ചോദിച്ചത് - Rs. 1843 കോടി 
പ്രധാനമന്ത്രി വന്നപ്പോൾ ചോദിച്ചത് - Rs. 7380 കോടി 
ഔദ്യോഗികമായി ഡിസാസ്റ്റർ മാനേജ്‌മന്റ് ആക്ട് പ്രകാരം ചോദിച്ചത് - Rs. 422 കോടി.

എല്ലാം ആനയും ആടും പോലെ വ്യത്യാസം അല്ലേ?
കേന്ദ്രസർക്കാർ ഓഖി ദുരിതാശ്വാസത്തിനായി അനുവദിച്ചത് Rs.379 കോടി രൂപ (കേന്ദ്രമന്ത്രി പാർലമെന്റിൽ ശശി തരൂർ എംപി ക്കു രേഖാമൂലം കൊടുത്ത മറുപടിയിൽ പറഞ്ഞതാണ്). അതിൽ ഇതുവരെ വിനിയോഗിച്ചത് എത്രയാണ്?
മെയ് 2018 വരെ ആകെ ചെലവഴിച്ചത് 25 കോടി രൂപയാണെന്നാണ് മാധ്യമങ്ങൾ റിപ്പോർ ചെയ്തത്. ദുരന്തം കഴിഞ്ഞ് 5 മാസം പിന്നിട്ട ശേഷമുള്ള കണക്കാണത്. ചോദിച്ചത് Rs. 7380 കോടി. നിയമപ്രകാരം ചോദിച്ചത് Rs. 422 കോടി. കിട്ടിയത് Rs.379 കോടി. ചെലവഴിച്ചത് Rs. 25 കൊടിയും !
ഇപ്പോൾ ചോദിക്കുന്നത് 20000 കോടി രൂപ.
വായിൽതോന്നുന്നത് ചോദിക്കും. നിയമപ്രകാരം പോകുമ്പോൾ തുക വേറൊന്നായിരിക്കും. അവസാനം ചെലവഴിക്കുന്നതോ?
ഇപ്പോൾ 20000 കോടി രൂപ ചോദിച്ചല്ലോ , അതെന്തിനാണ്?
എന്ത് മനഃസാക്ഷിയില്ലാത്ത ചോദ്യമാണ് ഹേ. റോഡുകൾ തകർന്നു, പാലം തകർന്നു, വീടുകൾ തകർന്നു, കൃഷി തകർന്നു, തൊഴിൽ നഷ്ട്ടപെട്ടു, വീട്ടുപകരണങ്ങൾ നഷ്ടമായി, വൈദ്യുതി ലൈനുകൾ അടക്കം എല്ലാം നശിച്ചു. എല്ലാം കൂടി കണക്കാക്കുമ്പോൾ ഒരു 50000 കോടി ആകുമെങ്കിലും 20000 കോടി കിട്ടിയാൽ ഞങ്ങൾ അഡ്ജസ്റ്റ് ചെയ്തോളാം.
അല്ല കോയ , പ്രധാനമന്ത്രി കേരളത്തിൽ വന്നപ്പോൾ 660 കോടി രൂപ അടിയന്തിര ധനസഹായം നൽകി. ആർമി തകർന്ന പാലങ്ങൾ താൽക്കാലികമായി പുനഃസ്ഥാപിച്ചു. റോഡുകൾ എല്ലാം കേന്ദ്രത്തിന്റെ ചെലവിൽ നന്നാക്കാമെന്ന് പ്രധാനമന്ത്രി പറഞ്ഞു. പാലങ്ങളും അതുപോലെതന്നെ.
വൈദ്യുതി വിതരണം പുനഃസ്ഥാപിക്കാൻ കേന്ദ്ര ഏജൻസികളോട് ആവശ്യപ്പെട്ടു. കൃഷി നശിച്ച കർഷകർക്ക് വീണ്ടും കൃഷി ആരംഭിക്കാൻ മിഷൻ ഫോർ ഇന്റഗ്രേറ്റഡ് ഡെവലൊപ്മെന്റ് ഓഫ് ഹോർട്ടികൾച്ചർ പ്രകാരം സഹായം നൽകും. ഫസൽ ഭീമ യോജന പ്രകാരം പ്രളയം മൂലം കൃഷിനാശം ഉണ്ടായവർക്ക് നഷ്ടപരിഹാരം ലഭിക്കും. വീട് നഷ്ട്ടമായവർക്ക് പ്രധാമന്ത്രി ആവാസ് യോജന പ്രകാരം വീട് നിർമിച്ചു നൽകും.
മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് 2 ലക്ഷവും പരിക്കേറ്റവർക്ക് 50000 രൂപയും പ്രധാനമന്ത്രിയുടെ ദുരിത്വാശ്വാസ നിധിയിൽനിന്നു നൽകും. മരുന്നുകൾ എത്തിച്ചു നൽകും. അഞ്ചരക്കോടി തൊഴില്‍ദിനങ്ങള്ളാണ് പ്രഖ്യാപിച്ചത്. ഇതുവഴി സാധാരണക്കാര്‍ക്ക് തൊഴിലും വരുമാനവും ലഭ്യമാകും. അതും ഇടനിലക്കാരില്ലാതെ അക്കൗണ്ടുകളില്‍ എത്തിക്കാനാണ് പദ്ധതി.
ദേശീയപാത- റോഡ് അറ്റകുറ്റപ്പണികള്‍ വഴി അതത് പ്രദേശത്തെ ആളുകള്‍ക്ക് തൊഴില്‍ ലഭ്യമാക്കും.
ഇനി പറ , എന്തിനാണ് 20000 കോടി രൂപ? ഓഖി ദുരന്തത്തിന് കേന്ദ്രം തന്ന തുകയുടെ 10% എങ്കിലും ചെലവഴിച്ചിട്ട് പോരായിരുന്നോ ഇപ്പോഴത്തെ ഈ ഫണ്ട് ചോദിക്കൽ?
പ്രധാനമന്ത്രി റിലീഫ് ഫണ്ട് , ചീഫ് മിനിസ്റ്റർ റിലീഫ് ഫണ്ട് ഇവയും National Disaster Response Fund (NDRF), State Disaster Response Fund (SDRF) തമ്മിൽ എന്താണ് വ്യത്യാസം?
രണ്ടും രണ്ടാണ്.പ്രധാനമന്ത്രി റിലീഫ് ഫണ്ട് , ചീഫ് മിനിസ്റ്റർ റിലീഫ് ഫണ്ട് എന്നിവ ജനങ്ങളിൽ നിന്നുള്ള സംഭാവനകളാണ്. National Disaster Response Fund (NDRF), State Disaster Response Fund (SDRF) ഇവ ബജറ്റ് വഴി ലഭിക്കുന്ന കേന്ദ്ര സർക്കാർ ഫണ്ടാണ്.
ഇപ്പോൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുക എന്ന് കേട്ടില്ലേ? അതുപോലെ പ്രധാനമന്ത്രിക്കും ദുരിതാശ്വാസ ഫണ്ട് ഉണ്ട്.ഇവ രണ്ടും ജനങ്ങൾ നൽകുന്ന സംഭാവനകളാണ്. ഇവക്ക് രണ്ടിനും ആദായ നികുതി ഇളവുണ്ട്.
പ്രധാനമന്ത്രി റിലീഫ് ഫണ്ട് ന്റെ വെബ്സൈറ്റ് പരിശോദിച്ചാൽ ഓരോ വർഷത്തെ വരവ് ചെലവുകളും , അത് ഓഡിറ്റ് ചെയ്തതാണോ അല്ലയോ എന്നൊക്കെയുള്ള വിവരങ്ങളും ലഭ്യമാണ്. പക്ഷെ സംസ്ഥാന മുഖ്യമന്ത്രിയുടെ റിലീഫ് ഫണ്ട് വെബ്‌സൈറ്റിൽ ആവക കാര്യങ്ങളൊന്നും തന്നെയില്ല എങ്കിലും അതിൽ ലഭിക്കുന്ന സംഭവനകൾക്കും ഓഡിറ്റ് പരിശോധന ഉണ്ടെന്നാണ് മനസിലാക്കുന്നത്.
2004 ലെ കേന്ദ്ര നിയമ കമ്മീഷൻ ഇത്തരം അക്കൗണ്ടുകളും നിർബന്ധമായും ഓഡിറ്റിങ്ങിന് വിധേയമാക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്. അതേസമയം ആ കമ്മീഷൻ ശുപാർശകൾ പൂർണമായും നടപ്പിലാക്കിയിട്ടില്ല എന്നതിന്റെ ഉദ്ദാഹരണമാണ് ഇപ്പോഴും തുടരുന്ന അന്തംകമ്മി ബക്കറ്റ് പിരിവ്.
ബാക്കി ചോദ്യങ്ങളും ഉത്തരങ്ങളും പിന്നീട്.


x

August 13, 2018

പണം അയയ്ക്കു, ഇമെയില്‍ പോലെ


ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയെ പിടിച്ചു കുലുക്കിയ ഒരു സംഭവമാണ് 2016ലെ നോട്ടുനിരോധനം എന്നത് സംശയമില്ലാത്ത കാര്യമാണ്. നിരോധനത്തിന് ശേഷം ക്യാഷ്-ലെസ്സ് ഇടപാടുകള്‍ (പണത്തിനു പകരം കാര്‍ഡ്/നെറ്റ് ബാങ്കിംഗ് മുതലായവ ഉപയോഗിച്ചുള്ള വിനിമയം) വന്‍ തോതില്‍ വര്‍ദ്ധിച്ചു എന്നാണു കണക്കുകള്‍ കാണിക്കുന്നത്. കറന്‍സി ഉപയോഗിച്ചുള്ള വിനിമയം വന്‍തോതില്‍ കുറഞ്ഞിട്ടില്ല എങ്കിലും ക്യാഷ്-ലെസ്സ് വിനിമയങ്ങള്‍ കഴിഞ്ഞ അഞ്ചു വര്‍ഷം കൊണ്ട് അഞ്ചിരട്ടിയിലധികം കൂടി. എന്നാല്‍ ഏറ്റവും എളുപ്പത്തില്‍ പണം അയക്കാനുള്ള വഴികളില്‍ പലതും പലര്‍ക്കും അറിയില്ല എന്നതാണ് വാസ്തവം. ബാങ്ക് വഴി പണം അയക്കുന്നതിനു ബാങ്ക് ചെറിയ സര്‍വീസ് ചാര്‍ജ് ഈടാക്കാറുണ്ട്; എന്നാല്‍ ഒട്ടും ചാര്‍ജ് ഇല്ലാതെ പണം അയക്കാനുള്ള "UPI" സങ്കേതം നമ്മളില്‍ എത്ര പേര്‍ ഉപയോഗിക്കുന്നുണ്ട്? 

എന്താണ് യു.പി.ഐ?

നാഷണല്‍ പേമെന്റ്സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ വികസിപ്പിച്ചെടുത്ത ഒരു നെറ്റ്വര്‍ക്ക്‌ ആണ് യു.പി.ഐ. ഇതിനെ നിയന്ത്രിക്കുന്നത് റിസര്‍വ് ബാങ്കാണ്. ഇന്ത്യയിലെ ഒട്ടുമിക്ക ബാങ്കുകളും യു.പി.ഐ ഉപയോഗിക്കുന്നുണ്ട്. യു.പി.ഐ ഒരു "റിയല്‍ ടൈം നെറ്റ്‌വര്‍ക്ക്" ആണ്: അതായത് പണം ട്രാന്‍സ്ഫര്‍ ചെയ്യുമ്പോള്‍ തന്നെ സ്വീകര്‍ത്താവിന്റെ അക്കൌണ്ടില്‍ വരവ് വെക്കപ്പെടുന്നു. RTGS/NEFT സങ്കേതങ്ങള്‍ ഉപയോഗിച്ച് വിനിമയം നടത്തിയാല്‍ ഒന്നുമുതല്‍-മൂന്നു മണിക്കൂര്‍ വരെ സമയം എടുക്കും സ്വീകര്‍ത്താവിന്റെ അക്കൌണ്ടില്‍ എത്താന്‍.

എല്ലാ പ്രധാന ബാങ്കുകളും അവരുടെ ബാങ്കിംഗ് ആപ്പു വഴിയോ, അല്ലെങ്കില്‍ യു.പി.ഐ ആപ്പു വഴിയോ പണമിടപാട് നടത്താനുള്ള സൌകര്യം ഇപ്പോള്‍ നല്‍കുന്നുണ്ട്. ഇതുകൂടാതെ ഭാരത സര്‍ക്കാരിന്റെ "ഭിം" ആപ്പ്, ഗൂഗിളിന്റെ 'തേസ്' വഴിയോ, പേ ടി.എം പൊലുള്ള 'വാലറ്റു'കള്‍ വഴിയോ, സ്മാര്‍ട്ട്‌ ഫോണ്‍ ഇല്ലാത്തവര്‍ക്ക് "*99#" എന്ന നമ്പര്‍ വഴിയോ യു.പി.ഐ ഉപയോഗിക്കാവുന്നതാണ്. 

എങ്ങനെ യു.പി.ഐ ഉപയോഗിക്കാം?

നിങ്ങളുടെ ബാങ്ക് അക്കൌണ്ടുമായി ബന്ധിപ്പിച്ചിട്ടുള്ള മൊബൈല്‍ നമ്പര്‍ (ബാങ്കിന്റെ മെസ്സേജ് വരുന്ന നമ്പര്‍) വഴിയാണ് യു.പി.ഐയില്‍ രജിസ്ടര്‍ ചെയ്യേണ്ടത്. സ്മാര്‍ട്ട്‌ ഫോണില്‍ മുകളില്‍ പറഞ്ഞ ഏതെങ്കിലും ആപ് ഇന്‍സ്റ്റാള്‍ ചെയ്ത് സ്ക്രീനിലെ നിര്‍ദേശങ്ങള്‍ പിന്‍തുടര്‍ന്നാല്‍ മതി. ബാങ്കും മോബൈല്‍ നമ്പറും നമ്മള്‍ രേഖപ്പെടുത്തുമ്പോള്‍ ഒരു എസ്.എം.എസ് ഓ.ടി.പി വഴി നമ്പര്‍ 'വെരിഫൈ' ചെയ്യുന്നു. ശേഷം ആ നമ്പരുമായി ബന്ധിക്കപ്പെട്ട ആ ബാങ്കിലെ അക്കൌണ്ടുകള്‍ നമ്മുടെ മുമ്പില്‍ തെളിയുന്നു. അതില്‍ ഏതെങ്കിലും ഒരു അക്കൌണ്ട് തിരഞ്ഞെടുക്കണം. 
യു.പി. ഐ ഉപയോഗിച്ച് നടത്തുന്ന കൊടുക്കല്‍-വാങ്ങലുകള്‍ എല്ലാം ഈ അക്കൌണ്ടില്‍ ആകും രേഖപ്പെടുത്തുക എന്നതുകൊണ്ട് ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന അക്കൌണ്ട് തന്നെ തിരഞ്ഞെടുക്കുന്നതാകും നല്ലത്. അതിനു ശേഷം "യു.പി.ഐ പിന്‍" സെറ്റ് ചെയ്യണം. അതിനു വേണ്ടി നിങ്ങളുടെ ഡെബിറ്റ് കാര്‍ഡ് നമ്പറും, അതിന്റെ പിന്നും ആവശ്യമാണ്. ഇങ്ങനെ യു.പി.ഐ പിന്‍ സെറ്റ് ചെയ്തുകഴിഞ്ഞാല്‍ നിങ്ങളുടെ രെജിസ്ട്രേഷന്‍ പൂര്‍ണ്ണമായി. 
ഇനി ഓരോ തവണ പണം അയക്കുംപോഴും ഈ യു.പി.ഐ പിന്‍ ഉപയോഗിച്ചാണ് ഇടപാടുകള്‍ സാധുവാക്കപ്പെടുന്നത്. അതുകൊണ്ട് എളുപ്പം ഓര്‍ത്തു വെക്കാവുന്നതും, എന്നാല്‍ മറ്റുള്ളവര്‍ക്ക് എളുപ്പത്തില്‍ ഊഹിച്ചു കണ്ടെത്താന്‍ സാധിക്കാത്തതും ആയ ഒരു നമ്പര്‍ പിന്‍ ആയി ഉപയോഗിക്കുക. 

എങ്ങനെ പണം അയക്കാം?

യു.പി.ഐ രെജിസ്ട്രേഷന്‍ ചെയ്തു കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് ഒരു ഇമെയില്‍ വിലാസം പോലെ തോന്നിക്കുന്ന "ഐ.ഡി" ലഭിക്കും. ചില അപ്പുകളില്‍ മൊബൈല്‍ നമ്പര്‍ തന്നെയാണ് ഐ.ഡി ആയി ആദ്യം അനുവദിക്കുന്നത്. താഴെ പറയുന്ന രീതിയില്‍ ആകും ഈ ഐ.ഡി ഉണ്ടാകുക:
  1. നിങ്ങളുടെ പേര്@ബാങ്കിന്റെ പേര് : ranjith@hdfcbank
  2. നിങ്ങളുടെ മൊബൈല്‍ നമ്പര്‍@UPI: 93XXXXXXXX@UPI
നിങ്ങള്‍ ഉപയോഗിക്കുന്ന ആപില്‍ നിങ്ങള്‍ക്ക് ഈ ഐ.ഡി മാറ്റാവുന്നതാണ്. ഇതിനോടൊപ്പം തന്നെ നിങ്ങളുടെ യു.പി.ഐ ഐഡിയുമായി ബന്ധിക്കപ്പെട്ട ഒരു ബാര്‍ കോഡ് (ക്യു.ആര്‍ കോഡ്) കൂടി നിങ്ങള്‍ക്ക് ആപ്പില്‍ ലഭ്യമാണ്. ഈ രണ്ടു സങ്കേതങ്ങള്‍ ഉപയോഗിച്ച് നിങ്ങള്‍ക്ക് ഒരാളില്‍ നിന്നും പണം കൈപറ്റാവുന്നതാണ്. ഒരു എ-മെയില്‍ അയക്കുന്ന പോലെ നമുക്ക് ഈ ഐ.ഡി ഉപയോഗിച്ച് വിനിമയം നടത്താന്‍ സാധിക്കുന്നു. ഐ.ഡി എന്റര്‍ ചെയ്യുമ്പോള്‍ ആ അക്കൌണ്ട് ആരുടെ പേരിലാണ് എന്നത് എഴുതി കാണിക്കും എന്നതുകൊണ്ട് പണം തെറ്റി വേറെ അക്കൌണ്ടില്‍ പോകും എന്ന പേടിയും വേണ്ട. ആര്‍ക്കാണോ പണം അയച്ചു കൊടുക്കേണ്ടത്, അയാളുടെ യു.പി.ഐ ഐടി മാത്രം മതി നമുക്ക് പണം അയക്കാന്‍. ഈ ഇടപാടുകള്‍ക്ക് ബാങ്ക് ചാര്‍ജ് ഈടാക്കുന്നതല്ല. ഒരു ദിവസം ഒരാള്‍ക്ക് അയക്കാവുന്ന പരമാവധി തുക പതിനായിരം രൂപയാണ്.

എന്തുകൊണ്ട് യു.പി.ഐ?

  1. ഇടപാടുകള്‍ ഉടനടി അക്കൌണ്ടില്‍ രേഖപ്പെടുത്തുന്നു. NEFT/RTGS പോലെ മണിക്കൂറുകള്‍ എടുക്കില്ല.
  2. അവധി ദിനങ്ങളിലും ഇടപാടുകള്‍ നടത്താം. NEFT/RTGS അവധി ദിനങ്ങളില്‍ സാധ്യമല്ല.
  3. ഇപ്പോള്‍ ചാര്‍ജ് ഇല്ല. NEFT/RTGS ഇടപാടുകള്‍ക്ക് ഏറ്റവും കുറഞ്ഞത് അഞ്ചു രൂപ സര്‍വീസ് ചാര്‍ജ് ബാങ്ക് ഈടാക്കുന്നു.
  4. നിങ്ങളുടെ ബാങ്ക് അക്കൌണ്ട് നമ്പര്‍ പരസ്യമാക്കേണ്ടതില്ല. നിങ്ങളുടെ യു.പി.ഐ ഐഡി ഉപയോഗിച്ച് നിങ്ങളുടെ അക്കൌണ്ട് നമ്പര്‍ വിവരങ്ങള്‍ ലഭിക്കില്ല.
  5. എളുപ്പത്തില്‍ ബില്‍ പേമെന്റ് നടത്താന്‍ സാധിക്കും
ഇതിനു പുറമേ ഓരോ അപ്പുകളിലും പ്രത്യേകമായ സൌകര്യങ്ങള്‍ ലഭ്യമാക്കുന്നുണ്ട്. ഉദാ: ഗൂഗിളിന്റെ തേസ് ആപ്പുപയോഗിച്ചാല്‍ ഓരോ വിനിമയത്തിനും "ക്യാഷ് ബാക്ക്" കിട്ടാനുള്ള സാധ്യതയുണ്ട്.

ഉപയോഗങ്ങള്‍ 

ചെറുകിട കച്ചവടക്കാര്‍, പെട്രോള്‍ പമ്പുകള്‍ മുതലായവര്‍ക്ക് ഈ സംവിധാനം ഉപയോഗിക്കുന്നത്തിലൂടെ വിനിമയങ്ങള്‍ എളുപ്പതിലാക്കാന്‍ സാധിക്കുന്നതാണ്. വീട്ടിലെ പത്രം/പാല്‍/കേബിള്‍ മുതലായവയുടെ പണം എല്ലാ മാസവും യു.പി.ഐ വെച്ച് നല്‍കാം. ഇതിലൂടെ കറന്‍സിയുടെ വിനിമയം കുറക്കാവുന്നതും, നല്‍കുന്ന പണത്തിനു കൃത്യമായ കണക്കും ഉണ്ടാക്കാവുന്നതാണ്. 

 



August 08, 2018

ആദായ നികുതി റിട്ടേണ്‍ - എഫ്.എ.ക്യു


ഇന്ത്യയില്‍ നിശ്ചിത സംഖ്യക്ക് മുകളില്‍ വരുമാനം ഉള്ള എല്ലാവരും (ഓഡിറ്റ്‌ ആവശ്യമില്ലാത്തവര്‍) സാമ്പത്തിക വര്‍ഷം അവസാനിച്ചു നാല് മാസത്തിനുള്ളില്‍ (ജൂലൈ 31 നു മുമ്പ്) വരുമാന നികുതി റിട്ടേണ്‍ ഓണ്‍ലൈന്‍ ആയി ഫയല്‍ ചെയ്യേണ്ടതാണ്. സര്‍ക്കാര്‍/സ്വകാര്യ മേഘലയിലെ ജോലിക്കാര്‍, ചെറുകിട വ്യവസായികള്‍, സ്വന്തമായി എന്തെങ്കിലും സ്ഥാപനം നടത്തുന്നവര്‍, ഓഹരി കച്ചവടം നടത്തുന്നവര്‍, വാടക വരുമാനം ലഭിക്കുന്നവര്‍ മുതലായവരാണ് ഇപ്രകാരം റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ടത്. എന്നാല്‍ പലര്‍ക്കും റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിനെ കുറിച്ച് സംശയങ്ങള്‍ ഉള്ളതിനാല്‍ കൃത്യ സമയത്തിനു ഫയല്‍ ചെയ്യുന്നില്ല. സാമ്പത്തിക വര്‍ഷം 2017-18 ന്റെ ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാനുള്ള അവസാന തീയതി ആഗസ്റ്റ്‌ 31 ആണ് (ഒരു മാസം നീട്ടിയിട്ടുണ്ട്). ഈ അവസരത്തില്‍ ഫയിലിംഗ് സംബന്ധമായി സാധാരണ ചോദിക്കാറുള്ള സംശയങ്ങള്‍ക്ക് ഉത്തരങ്ങളാണ് താഴെ നല്‍കുന്നത്.

1.എത്ര വരുമാനം ഉള്ളവരാണ് ഫയല്‍ ചെയ്യേണ്ടത്?
ശമ്പളം, പെന്‍ഷന്‍, വീട്ടു വാടക, ഓഹരി വില്‍പനയിലെ ലാഭം, ബിസിനസ്സില്‍ നിന്നുള്ള ലാഭം പിന്നെ പലിശ മുതലായ പലവക വരുമാനങ്ങള്‍ എന്നിങ്ങനെ പല സ്രോതസ്സുകളില്‍ നിന്നുമുള്ള വരുമാനം ഒരു സാമ്പത്തിക വര്‍ഷം രണ്ടര ലക്ഷം രൂപയില്‍ കൂടുതല്‍ ആണെങ്കില്‍ നിങ്ങള്‍ നിര്‍ബന്ധമായും വരുമാന നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യണം. കൂടാതെ നിങ്ങളുടെ വരുമാനം രണ്ടര ലക്ഷത്തില്‍ കുറവാണെങ്കിലും നിങ്ങളുടെ വരുമാനത്തില്‍ നിന്നും ടാക്സ് കുറച്ചിട്ടുണ്ടെങ്കില്‍ (TDS) നിങ്ങള്‍ റിട്ടേണ്‍ ഫയല്‍ ചെയ്യണം. ഇവിടെ വരുമാനം എന്നുപറയുന്നത് സെക്ഷന്‍ 80 പ്രകാരമുള്ള ഇളവുകള്‍ക്ക് മുമ്പുള്ള വരുമാനമാണ്.

2.എന്റെ ശമ്പളത്തില്‍ നിന്നും കമ്പനി ടാക്സ് പിടിച്ചിട്ടുണ്ട്. ഇനി ഒന്നും അടക്കാന്‍ ഇല്ല. ഞാന്‍ റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ട ആവശ്യമുണ്ടോ?
റിട്ടേണ്‍ ഫയല്‍ ചെയ്യാനുള്ള മാനദണ്ഡം വരുമാനമാണ്. നിങ്ങള്‍ക്ക് ടാക്സ് ബാധ്യത ഉണ്ടെങ്കിലും/ഇല്ലെങ്കിലും വരുമാനം മുകളില്‍ പറഞ്ഞ സംഖ്യയിലും കൂടിയാല്‍ റിട്ടേണ്‍ ഫയല്‍ ചെയ്യണം. 

3.റിട്ടേണ്‍ ഫയല്‍ ചെയ്യുന്നത് കൊണ്ട് എന്തെങ്കിലും ഗുണമുണ്ടോ?
ആദ്യം പറഞ്ഞ പോലെ റിട്ടേണ്‍ ഫയല്‍ ചെയ്യുക എന്നത് നിയമപരമായ ചുമതലയാണ്. ഒപ്പം തന്നെ ബാങ്കുകളിലോ/മറ്റു ധനകാര്യ സ്ഥാപനങ്ങളിലോ വായ്പക്ക് അപേക്ഷിക്കുമ്പോള്‍ മൂന്നു വര്‍ഷത്തെ എങ്കിലും ആദായ നികുതി റിട്ടേനിന്റെ പകര്‍പ്പ് ചോദിക്കാറുണ്ട്. ഇവ പരിശോധിച്ചാണ് ബാങ്ക് വായ്പാ തുക തിരുമാനിക്കുന്നത്.

4.ഞാന്‍ കഴിഞ്ഞ വര്‍ഷം ഒന്നില്‍ കൂടുതല്‍ കമ്പനികളില്‍ ജോലി ചെയ്തിട്ടുണ്ട്. രണ്ടു സ്ഥലത്തു നിന്നും ലഭിച്ച ഫോം പ്രകാരം എനിക്ക് ടാക്സ് ബാധ്യത ഇല്ല. പിന്നെ എന്തുകൊണ്ടാണ് എനിക്ക് നികുതി ബാധ്യത ഉണ്ട് എന്ന് പറയുന്നത്?
നിങ്ങളുടെ ആദായ നികുതി കണക്കാക്കുന്നത് മൊത്തം വരുമാനത്തിന്മേല്‍ ആണ്. അതുകൊണ്ട് തന്നെ ഒന്നില്‍ കൂടുതല്‍ സ്രോതസ്സില്‍ നിന്നും വരുമാനമുള്ളവര്‍ എല്ലാ വരുമാനവും കൂട്ടിഎടുക്കണം. ഇങ്ങനെ വരുമ്പോള്‍ ടാക്സ് ബാധ്യത വരാനുള്ള സാധ്യത കൂടുതലാണ് കാരണം ഒരു തവണ മാത്രം എടുക്കുന്ന ഇളവുകള്‍ പലതും വ്യത്യസ്ത സ്രോതസ്സുകളില്‍ ഒന്നില്‍ കൂടുതല്‍ തവണ എടുത്തിട്ടുണ്ടാകും. 

5.സാധാരണ വരുമാനത്തില്‍ നിന്നും കുറക്കാവുന്ന തുകകള്‍ എന്തൊക്കെയാണ്?
ശമ്പളത്തിന്റെ ഭാഗമായി ലഭിക്കുന്ന എച്.ആര്‍.എ, എജുക്കേഷന്‍ അലവന്‍സ്, കണ്‍വെയന്‍സ് അലവന്‍സ്, മെഡിക്കല്‍ റി-ഇമ്പേര്‍സ്മെന്റ് മുതലായവ (അവസാനം പറഞ്ഞ രണ്ടു വിഭാഗങ്ങള്‍ സാമ്പത്തിക വര്‍ഷം 2018-19 മുതല്‍ ലഭ്യമല്ല) ശമ്പളത്തില്‍ നിന്നും നിബന്ധനകള്‍ക്ക് അനുസൃതമായി കുറക്കാവുന്നതാണ്. ഇതോടൊപ്പം ഭാവന വായ്പയില്‍ ആ വര്‍ഷം ചാര്‍ജ് ചെയ്യപ്പെട്ട പലിശ, അംഗീകൃത ഡോനെഷന്‍, ലൈഫ് ഇന്‍ഷുറന്‍സ് പ്രീമിയം, മെഡിക്കല്‍ഇന്‍ഷുറന്‍സ് പ്രീമിയം, പി.എഫ് നിക്ഷേപം, ഭാവന വായ്പയില്‍ ആ വര്‍ഷം തിരിച്ചടച്ച പലിശ ഒഴികെയുള്ള സംഖ്യ മുതലായവ ആകെ വരുമാനത്തില്‍ നിന്നും കുറയ്ക്കാവുന്നതാണ്.

6. പോയ വര്‍ഷങ്ങളിലെ ശമ്പളം അരിയര്‍ ആയത് ഈ വര്‍ഷം എനിക്ക് ലഭിച്ചിട്ടുണ്ട്. അതിനു എന്തെങ്കിലും ഇളവു ലഭിക്കുമോ?
അരിയര്‍ ആയി ലഭിച്ച ശമ്പളത്തിന് കൃത്യമായ കണക്കുകള്‍ (ഏതൊക്കെ മാസങ്ങളില്‍ എത്ര വീതം അരിയര്‍ എന്നിങ്ങനെ) ഉണ്ട് എങ്കില്‍ ഇളവ് ലഭിക്കാന്‍ സാധ്യതയുണ്ട്. ഇളവിന് അര്‍ഹത ഉണ്ടെങ്കില്‍ ഫോം 10E ഫയല്‍ ചെയ്തതിനു ശേഷം റിട്ടേണ്‍ ഫയല്‍ ചെയ്യണം.

7.ഞാന്‍ ഒരു പ്രവാസിയാണ്. എനിക്ക് ഇന്ത്യയില്‍ ബാങ്ക് നിക്ഷേപങ്ങളില്‍ പലിശ കിട്ടുന്നുണ്ട്. അതില്‍ ബാങ്ക് TDS പിടിക്കുന്നുണ്ട്. ഞാന്‍ റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ട ആവശ്യമുണ്ടോ?
തീര്‍ച്ചയായും ഫയല്‍ ചെയ്യണം. നിങ്ങളുടെ വരുമാനം രണ്ടര ലക്ഷം രൂപയില്‍ താഴെ ആണെങ്കില്‍ നിങ്ങള്‍ക്ക് TDS തിരികെ ലഭിക്കുന്നതാണ്.

8.ഓഹരി വില്പനിയില്‍ നഷ്ടം മാത്രമേ ഉള്ളു; ലാഭം ഇല്ല. അതുകൊണ്ട് അത് ഞാന്‍ റിട്ടേണ്‍ ഫോമില്‍ ചേര്‍ക്കണോ?
തീര്‍ച്ചയായും. ലാഭം ആയാലും നഷ്ടം ആയാലും റിട്ടേണ്‍ ഫോമില്‍ ചേര്‍ക്കണം. ഇപ്രകാരം ചെയ്‌താല്‍ അടുത്ത വര്‍ഷങ്ങളിലെ ലാഭത്തില്‍ നിന്നും (ലാഭം ഉണ്ടെങ്കില്‍) പോയ വര്‍ഷങ്ങളിലെ നഷ്ടം കുറക്കുന്നതിനും, നികുതി ബാധ്യത കുറക്കുന്നതിനും സാധിക്കും.

നിങ്ങളുടെ സംശയങ്ങള്‍ ഇ-മെയില്‍ അയക്കുക: ranjith@ranjithca.in 

August 07, 2018

കിട്ടാക്കട വിശേഷങ്ങള്‍ - മാതൃഭൂമിക്ക് ഒരു മറുപടി

കിട്ടാക്കടം ഒളിപ്പിക്കാന്‍ ബാങ്കുകള്‍ എഴുതി തള്ളിയത് 4.8 ലക്ഷം കോടി" ഇന്ന് മാതൃഭൂമി പോര്‍ട്ടലില്‍ കണ്ട തലേക്കെട്ടാണ് ഇത്. കിട്ടാക്കടം എഴുതി തള്ളുന്നത് ബാലന്‍സ് ഷീറ്റില്‍ പ്രതിഭലിക്കില്ല എന്നതിനാല്‍ കടബാധ്യത കുരച്ചുകാണിക്കാനാണ് ബാങ്കുകള്‍ ഇങ്ങനെ ചെയ്യുന്നത് എന്നും പറയുന്നു മാ.ഭൂ. പിന്നെ അങ്ങോട്ട്‌ കുറെ കണക്കുകള്‍ ആണ് ഉദ്ധരിക്കുന്നത്. പത്രങ്ങളില്‍ വരുന്ന സംഖ്യകളുടെ കൃത്യത മുഖവിലക്ക് എടുക്കാന്‍ പറ്റില്ല എന്നത് അനുഭവത്തില്‍ നിന്നും അറിയുന്നതുകൊണ്ട് അതിനെപറ്റി പറയുന്നില്ല. എന്നാല്‍ മാഭൂമിയുടെ തലേക്കെട്ടും, ആദ്യ വാചകവും നമുക്ക് നോക്കാം.


ബാങ്ക് അതിന്‍റെ ലാഭത്തില്‍/മൂലധനത്തില്‍ നിന്നുമാണ് കടങ്ങള്‍ എഴുതി തള്ളുന്നത്. "ടെക്നിക്കല്‍ റൈറ്റ് ഓഫ്" എന്നാണു എഴുതി തള്ളുന്നതിന്റെ സാങ്കേതിക നാമം (ഞങ്ങള്‍ ഡോക്ടര്‍മാരുടെ ഭാഷയില്‍!) ഇങ്ങനെ എഴുതി തള്ളുന്ന കടങ്ങളില്‍ റവന്യു റിക്കവറി കേസുകള്‍ തുടര്‍ന്നും നടക്കും. അല്ലാതെ ബാങ്കുകള്‍ ഇവയെ പൂര്‍ണ്ണമായും ഉപേക്ഷിക്കുന്നില്ല. ഇങ്ങനെ ഒരു വര്‍ഷം എഴുതി തള്ളിയ കടം പിന്നീടുള്ള ഏതെങ്കിലും വര്‍ഷം ഏതെങ്കിലും വര്‍ഷം തിരിച്ചു പിടിച്ചാല്‍ അവ ലാഭത്തിലേക്ക് മുതല്‍കൂട്ടുന്നു. ഇത്രയും പറഞ്ഞത് "എഴുതി തള്ളുക" എന്ന് പറഞ്ഞാല്‍ "ഉപേക്ഷിക്കുക" എന്നല്ല എന്ന് സ്ഥാപിക്കാനാണ്. ഇനി ബാലന്‍സ് ഷീറ്റിലേക്ക് കടക്കാം.   

ബാലന്‍സ് ഷീറ്റ് എന്താണ് എന്ന് ഒരു പ്രി-ഡിഗ്രീ കോമ്മെര്‍സ് വിദ്യാര്‍ഥിയോട് ചോദിച്ചാല്‍ "കട-ധന" പട്ടിക എന്ന് പറഞ്ഞു നിര്‍ത്തും. എന്നാല്‍ ആസ്തികളുടെയും, കടത്തിന്റെയും, ലാഭ നഷ്ടങ്ങളുടെയും പട്ടിക മാത്രമല്ല ബാലന്‍സ് ഷീറ്റ്. ഇന്ത്യയിലെ ഏതു ബാങ്കിനും "നോട്ട്സ് ടു അക്കൌണ്ട്സ്" എന്നൊരു ഭാഗം ഉണ്ട്. ഇവ "ബാലന്‍സ് ഷീറ്റ്/പ്രോഫിറ്റ് ആന്‍ഡ്‌ ലോസ് അക്കൌണ്ട്" (ചുരുക്കി എഫ്.എസ്) എന്നിവയുടെ പ്രധാന ഭാഗമാണ്. എഫ്.എസില്‍ പറഞ്ഞിട്ടുള്ള ചില സംഖ്യകള്‍ക്കുള്ള വിവരണങ്ങളും മറ്റുമാണ് നോട്ട്സില്‍ ഉണ്ടാകുക. എന്തൊക്കെ വിവരങ്ങള്‍ നോട്ട്സില്‍ നിര്‍ബന്ധമായും നല്‍കണം എന്ന് റിസര്‍വ് ബാങ്ക് നിഷ്കര്‍ഷിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ഈ വിവരങ്ങള്‍ നല്‍കാന്‍ എല്ലാ ബാങ്കുകളും നിര്‍ബന്ധിതമാണ്. ഒരു എഫ്.എസ് നോക്കുമ്പോള്‍ അതിലെ വിവരങ്ങള്‍ കൃത്യമായി മനസ്സിലാക്കണം എങ്കില്‍ ഒപ്പമുള്ള ഈ നോട്ട്സ് കൂടി വായിക്കണം. ഇതുവരെ എഴുതി തള്ളിയ കടങ്ങളുടെ തുക, ഈ വര്‍ഷം എഴുതി തള്ളിയ തുക, ഇപ്രകാരം എഴുതി തള്ളിയതില്‍ നിന്നും പോയ വര്‍ഷം തിരിച്ചു പിടിച്ച തുക മുതലായവ ഒക്കെ ഇപ്രകാരം നോട്ട്സില്‍ വിവരിക്കണം. അല്ലാതെ എവിടെയും "ഒളിപ്പിച്ചു" വെക്കുന്നില്ല.

ബാങ്കുകള്‍ മാത്രമല്ല, എല്ലാ ബിസിനസ്സ് സ്ഥാപനങ്ങളും കാലാകാലങ്ങളില്‍ ആസ്തികളുടെയും-കടത്തിന്റെയും ബുക്ക് വാല്യു യാഥാര്‍ത്യവുമായി പോരുത്തപെടുന്ന രീതിയില്‍ പുനര്‍നിശ്ചയിക്കും. ഇങ്ങനെ ചെയ്യുന്നതിന് വ്യക്തമായ മാര്‍ഗനിര്‍ദേശങ്ങള്‍ സര്‍ക്കാരും, ഇന്‍സ്ടി.ഓഫ് ചാര്‍ട്ടേഡ് അക്കൌണ്ടന്റ്സ് ഓഫ് ഇന്ത്യയും പുറത്തിറക്കിയിട്ടുണ്ട്. ഈ നിയമങ്ങള്‍ പാലിച്ചു ഇപ്രകാരം എഫ്.എസ് വൃത്തിയാക്കുന്നത് സാധാരണ കാര്യമാണ്. അക്കൌണ്ടന്‍സി പഠിച്ചു തുടങ്ങുമ്പോള്‍ തന്നെ പറയുന്ന കാര്യമാണ് "ഡബിള്‍ എന്‍ട്രി". നാം എന്തെങ്കിലും വിത്യാസം ഒരു ഹെഡില്‍ നടത്തുമ്പോള്‍ അതിനു സമാനമായ വിത്യാസം വേറെ ഒരു ഹെഡില്‍ കൂടി വരണം. ബാങ്ക് ഒരു കടം എഴുതി തള്ളുമ്പോള്‍ ബാങ്കിന്റെ ആസ്തി താഴുന്നു. ഇതിനു സമാനമായ കുറവ് ബാങ്കിന്റെ "മൂലധന/ലാഭ"ത്തില്‍ വരുന്നു. ഇപ്രകാരം ലാഭം/മൂലധനം കുറഞ്ഞാല്‍ ഷെയര്‍ ഹോള്‍ഡേര്‍സ് വെറുതെ ഇരിക്കില്ല എന്നതുകൊണ്ട് തന്നെ അവസാന വഴിയായി മാത്രമേ ഇപ്രകാരം "എഴുതി തള്ളല്‍" നടക്കു. അതുകൊണ്ട് ഇതൊക്കെ മറക്കു പിന്നില്‍ നടക്കുന്ന കാര്യങ്ങളാണ് എന്ന് കരുതി ഇരിക്കരുത്.

വാല്‍: കിട്ടാക്കടം എഴുതി തള്ളിയാല്‍ ബാങ്കിന്‍റെ "കട"ബാധ്യത അല്ല കുറയുന്നത്, മറിച്ചു ആസ്തിയാണ്. ബാങ്കിന് കിട്ടാനുള്ള കടം എഴുതി തള്ളിയാലും ബാങ്കിന്റെ കട ബാധ്യത്ക്ക് ഒരു ചുക്കും സംഭവിക്കില്ല. പോട്ടെ, അക്ഷര തെറ്റാകും. കിട്ടാക്കട ബാധ്യത എന്നാകും ഉദ്ദേശിച്ചത്.             

August 01, 2018

അതിഥി (മിനിക്കഥ)

നിങ്ങളുടെ അടുത്ത വീട്ടില്‍ താമസിക്കുന്ന ഒരാള്‍ ഒരു ദിവസം മതില്‍ ചാടി വന്നു നിങ്ങളുടെ വീട്ടില്‍ വന്നു വാടക പോലും തരാതെ ഒരു മുറിയില്‍ താമസം തുടങ്ങുന്നു. അയാളെ ഇറക്കി വിടാന്‍ നോക്കുമ്പോള്‍ അയാള്‍ പറയുന്നു അയാള്‍ക്ക്‌ കൂടി ഈ വീടിനു അവകാശമുണ്ട് എന്ന്. അയാള്‍ ഇറങ്ങി പോകാന്‍ സമ്മതിക്കുന്നില്ല. നിങ്ങള്‍ വീണ്ടും അയാളെ ഇറക്കി വിടാന്‍ ശ്രമിക്കുമ്പോള്‍ ഒരു ബന്ധവുമില്ലാത്ത അയല്‍ക്കാര്‍ വന്നു നിങ്ങളോട് മനുഷ്യത്വമില്ലേ എന്ന് ആക്രോശിക്കുന്നു; അയാളെ ഇറക്കി വിടരുത് എന്ന് പറയുന്നു. ആ വീട്ടില്‍ അയാള്‍ ഒറ്റക്ക് (ന്യൂനപക്ഷം) ആയതുകൊണ്ട് ഭൂരിപക്ഷം വരുന്ന വീട്ടിലെ മറ്റു അംഗങ്ങളുടെ ഫാസിസ്റ്റ് നയങ്ങള്‍ക്കെതിരെ ജനനേതാക്കള്‍ ആഞ്ഞടിക്കുന്നു. അങ്ങനെ നുഴഞ്ഞുകയറ്റക്കാരന്‍ ആ വീട്ടില്‍ തന്നെ ജീവിച്ച് പോരുന്നു. അയാളെ തീറ്റി പോറ്റേണ്ട ചുമതല നിങ്ങളില്‍ നിക്ഷിപ്തമാകുന്നു. നാളുകള്‍ കഴിഞ്ഞപ്പോള്‍ അയാള്‍ വീടിന്റെ ഉടമയും, നിങ്ങള്‍ വാടകക്കാരും ആകുന്നു. കുറച്ചു വര്‍ഷങ്ങള്‍ക്ക് മുമ്പ് മനുഷ്യത്വം പറഞ്ഞു വന്നവര്‍ അയാള്‍ക്ക് വേണ്ടി നിങ്ങളോട് വാടക ആവശ്യപ്പെടുകയും, അത് നല്‍കാന്‍ സാധിക്കാത്ത നിങ്ങളെ പിടിച്ചു വെളിയില്‍ എറിയുകയും ചെയ്യുന്നു.
ശുഭം!