September 30, 2014

ചെറ്യമ്മാൻ

ഒരു ദേശത്ത് ഒരമ്മയും രണ്ടുമക്കളും ഉണ്ടായിരുന്നു. ആ കുട്ടികളും, കുടുംബം അല്ലലില്ലാതെ കൊണ്ടുനടക്കാവുന്ന ജോലിയും, വീട്ടുപണികളുമായിരുന്നു അമ്മയുടെ ജീവിതം. അളന്നുകിട്ടുന്ന ശമ്പളത്തിൽ നിന്നും മിച്ചം പിടിക്കുന്ന ചില്ലറകൾ അലമാരയിലെ ഒരു പഴയ പെട്ടിയിൽ ഭാവിയിലേക്കുള്ള കരുതലായി ആ അമ്മ സൂക്ഷിച്ചു വെക്കുമായിരുന്നു. പണപ്പെട്ടിക്കു സംസാരിക്കാൻ സാധിക്കുമായിരുന്നെങ്കിൽ അമ്മ നോറ്റ പഞ്ചാംഗത്തിലില്ലാത്ത വ്രതങ്ങളെക്കുറിച്ചതു പറഞ്ഞേനെ.

ഇപ്രകാരം ദിനങ്ങൾ പോകെയാണ് അമ്മയുടെ അനിയൻ അടുത്തുള്ള അമ്പലത്തിലെ പൂരത്തിനു പോകുന്ന വഴി അവിടെ കേറിയത്. പൂരമെന്നു കേട്ടപ്പോൾ കുട്ടികൾക്കും പോകാനൊരാഗ്രഹം. അങ്ങനെ ചെറ്യമ്മാവനും കുട്ട്യോളും പൂരത്തിനു പുറപ്പെട്ടു.

അമ്മാവൻ അമ്മയെപ്പോലെ ആയിരുന്നില്ല.വയറു നിറയെ അലുവയും,ഈന്തപ്പഴവും, അനിയത്തിക്കുട്ടീടെ കൈ നിറയെ കരി വളകളും, വികൃതിക്ക് കളിപ്പാട്ടങ്ങളുമൊക്കെ വാങ്ങിച്ചു കൊടുത്തു. ഈ അമ്മ ചീത്ത അമ്മ തന്നെ, അവർ ഉറപ്പിച്ചു. അങ്ങനെ പൂരമൊക്കെ കൂടി, കുട്ടികളെ വീട്ടിലാക്കി ചെറ്യമ്മാൻ മടങ്ങി. പിള്ളേരുടെ സന്തോഷം കണ്ടപ്പോൾ അമ്മക്കും സന്തോഷമായി.

അന്നുരാത്രി രണ്ടാൾക്കും ദീനമായി. പൂരപ്പറമ്പിലെ അലച്ചിലും മധുരപലഹാരങ്ങളും തന്നെ കാരണം, അമ്മ ഉറപ്പിച്ചു. ആശുപത്രിയിൽ പോകണം. ഡോക്ടർക്കും മരുന്നിനും കൊടുക്കുന്നതിനുള്ള കാശെടുക്കാൻ അലമാരി തുറന്ന അമ്മ കണ്ടത് കാലിയായ പണപ്പെട്ടിയാണ്. ഇതേ സമയം പൂരപ്പറമ്പിൽ നിന്നും വാങ്ങിയ വളകളും മാലയും ഭാര്യയെ അണിയിച്ച് ചേച്ചീടെ കുട്ട്യോൾടെ കൊതിയെ പറ്റി പറഞ്ഞു ചിരിക്കുകയായിരുന്നു ചെറ്യമ്മാൻ.

September 27, 2014

പടിഞ്ഞാറന്‍ വിലാപങ്ങള്‍!

മംഗല്‍യാന്‍ തന്റെ മുന്നൂറു ദിവസം നീണ്ട യാത്രക്കു ശേഷം ചൊവ്വാഗ്രഹത്തില്‍ എത്തിയതിനു പുറകെയാണ് നമ്മുടെ പ്രധാനമന്ത്രി അഞ്ചു ദിവസത്തെ സന്ദര്‍ശനത്തിനായി അമേരിക്കയിലേക്ക് തിരിച്ചത്. പുറമേ നിന്ന് നോക്കിയാല്‍ അത്ര ബന്ധമില്ലാത്ത ഈ രണ്ടു യാത്രകളും പക്ഷെ പടിഞ്ഞാറന്‍ ദേശങ്ങളുടെ ഇരട്ടത്താപ്പും, വിവരമില്ലായ്മയും, വംശവെറിയും തീന്മേശകളിലെ അടക്കം പറിച്ചിലുകളില്‍ നിന്നും അന്താരാഷ്ട്ര മാധ്യമങ്ങളുടെ ന്യൂസ് റൂമുകളിലേക്ക് പറിച്ചു നട്ടിരിക്കുകയാണ്.

കക്കൂസ് കഴുകേണ്ട ശാസ്ത്രജ്ഞര്‍ 
മംഗല്‍യാന്‍ ഭാരതത്തിന്‍റെ ആയിരക്കണക്കിനു വര്‍ഷങ്ങള്‍ പഴക്കമുള്ള ബഹിരാകാശ ഗവേഷണ ചരിത്രത്തില്‍ സുവര്‍ണ്ണ ലിപികളില്‍ രേഘപ്പെടുത്തേണ്ട ഒരു ദൌത്യമാണ് എന്നത് തര്‍ക്കമില്ലാത്ത ഒരു വസ്തുതയാണ്.  അമേരിക്കക്കും റഷ്യക്കും ശേഷം ചൊവ്വാ ദൌത്യം ഏറ്റെടുത്ത് വിജയപ്പിക്കുന്ന മൂന്നാം രാജ്യമാണ് ഭാരതം.  അതില്‍ തന്നെ പ്രഥമ ദൌത്യം വിജയപ്പിച്ച പ്രഥമ രാജ്യം! എന്തുകൊണ്ടും അഭിമാനിക്കേണ്ട നേട്ടം തന്നെ!

പരിമിതികള്‍ക്കിടയില്‍ നിന്നുകൊണ്ട് ലഭ്യമായ വിഭവങ്ങള്‍ കാര്യക്ഷമമായി ഉപയോഗിക്കുകവഴി ചെലവ്  ഏറ്റവും  കുറച്ച് ലക്ഷ്യത്തില്‍ എത്താന്‍ നമ്മുടെ ശാസ്ത്രജ്ഞര്‍ പ്രകടിപ്പിച്ച ചാതുര്യം ശ്ലാഘനീയം തന്നെ. എന്നാല്‍ കാര്യക്ഷമതയുടെ പര്യായമായി ഭാരതവാസികള്‍ വാഴ്ത്തിയ മംഗല്‍യാന്‍ ദൌത്യത്തിന്‍റെ സ്ഥാനം ചവറ്റുകുട്ടയിലാണെന്നു സൂചിപ്പിച്ചുകൊണ്ടാണ് പാശ്ചാത്യ മാധ്യമങ്ങള്‍ ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.  ദൌത്യത്തിനു പുറകിലുള്ള സയന്‍സ് വിശദീകരിക്കുന്നതിനേക്കാള്‍ വാര്‍ത്തകളില്‍ ഇടം പിടിച്ചത്  ഇന്ത്യയിലെ ദാരിദ്ര്യവും, കുഷ്ഠ രോഗികളും, കക്കൂസുകളുമാണ്. ഭാരതം പോലെയുള്ള ദരിദ്ര രാജ്യം സാങ്കേതികമായി മേല്‍ക്കൈ നേടുന്നത് സഹിക്കാന്‍ വയ്യാതെ ഐഎസ്ആര്‍ഓ പിരിച്ചുവിട്ടു ശാസ്ത്രജ്ഞരെ കക്കൂസുണ്ടാക്കാന്‍ വിടുകയാണ് ഭാരതത്തിനഭികാമ്യം എന്ന് ഉപദേശിക്കാനും ചില മാധ്യമങ്ങള്‍ മറന്നില്ല! ഭാരതത്തിലെ പട്ടിണിയും രോഗങ്ങളും മാറ്റിയിട്ടു മതി ബഹിരാകാശം എന്നാണ് അവരുടെ കാഴ്ചപ്പാട്. പടിഞ്ഞാറിനു സ്തുതി പാടുന്ന ചില എന്‍ജിഓ കോമാളികളും ഈ പല്ലവി ആവര്‍ത്തിക്കാന്‍ ഇവിടെ ഉണ്ടായി എന്നത് ഭാരതത്തിന്‍റെ വൈരുദ്ധ്യത്തിലോന്നു മാത്രം!

സാങ്കേതികമായി ഭാരതം വളര്‍ന്നാല്‍ ഏറ്റവം കോട്ടം തട്ടുക പടിഞ്ഞാറിന്റെ കൂറ്റന്‍ ആയുധ ശാലകള്‍ക്കാകും എന്നത് അവര്‍ക്ക് നന്നായി അറിയാം. ഇരുനൂറു വര്‍ഷം കൊണ്ട് കിട്ടാവുന്നതെല്ലാം ഊറ്റി കൊണ്ടുപോയി അവസാനം നിക്കക്കളി ഇല്ലാതെ  ഓടിപ്പോകുമ്പോള്‍ രാജ്യത്തെ വിഭജിച്ച് പാകിസ്താന്‍ ഉണ്ടാക്കിയതിനു പിന്നില്‍ ഒരു പ്രത്യേക മത വിഭാഗത്തോടുള്ള അനുകമ്പയേക്കാള്‍ പ്രതിഭലിക്കുന്നത് ഭാരതത്തെ ശാശ്വതമായി യുദ്ധത്തില്‍ തളച്ചിടാമെന്ന വക്രബുദ്ധിയാണ്.  പാകിസ്ഥാനും ചൈനയും ഉയര്‍ത്തുന്ന സൈനിക വെല്ലുവിളി നേരിടാന്‍ ഭാരതത്തിനു ആയുധങ്ങള്‍ കൂടിയെ കഴിയു. ഉയര്‍ന്ന സാങ്കേതിക വിദ്യ ആവശ്യമായ ആയുധങ്ങള്‍ ഇന്ന് കൈവശം വെക്കുന്നത് അമേരിക്കയും യൂരോപ്പുമാണ്.  എന്നാല്‍ ഭാരതം സാങ്കേതികമായി പുരോഗമിച്ചാല്‍ നമ്മുടെ ബഹിരാകാശ ദൌത്യങ്ങള്‍ പോലെ ആയുധനിര്‍മ്മാണത്തിലും സ്വയം പര്യാപ്തമാകും എന്ന് അവര്‍ ഭയക്കുന്നു. സ്വന്തം കാലില്‍ നിവര്‍ന്നു നില്‍ക്കുന്ന ഭാരതത്തെ അവര്‍ ഭയപ്പെടുന്നു. അതുകൊണ്ട് കോടിക്കണക്കിനു ഡോളറിന്റെ ആയുധക്കച്ചവടം നടക്കുമ്പോള്‍ മിണ്ടാതെ നില്‍ക്കുന്ന മാധ്യമങ്ങള്‍ അതിന്റെ നൂറിലൊരു ശതമാനം ചെലവ് വരുന്ന സാങ്കേതിക ദൌത്യങ്ങള്‍ സ്വപ്രയത്നം കൊണ്ട് വിജയിപ്പിക്കുംപോള്‍ പട്ടിണിപ്പാവങ്ങളെ കുറിച്ച് വാചാലരാകുന്നത്! ഭാരതത്തിലെ ശാസ്ത്രജ്ഞര്‍ കക്കൂസ് കഴുകിയില്ലെങ്കില്‍ അടുത്ത ഇരുപതു വര്‍ഷങ്ങള്‍ക്കുള്ളില്‍ വെള്ളക്കാര്‍ ജീവിക്കാന്‍ വേണ്ടി അതിനു ഇറങ്ങേണ്ടി വരുമെന്ന് അവര്‍ക്കറിയാം.

കറുപ്പിനറപ്പ് 
സംസ്കാര സമ്പന്നത എന്നാല്‍ പടിഞ്ഞാറിന്റെ കുത്തകയാണെന്നും സാങ്കേതിക മേല്‍ക്കോയ്മ പടിഞ്ഞാറിന്റെ ജന്മാവകാശമാണെന്നും ഉറച്ചു വിശ്വസിക്കുന്ന ഒരു ജനതക്കു ആറുപതിറ്റാണ്ടുകള്‍ക്കു മുമ്പ് വരെ അവര്‍ ഒരവകാശം പോലെ ചവുട്ടിയരച്ച സംസ്കാര ശൂന്യരായ കറുത്തവര്‍ പുരോഗതിയുടെ പാതയില്‍ സഞ്ചരിക്കുന്നത് കാണുമ്പോള്‍ അദ്ഭുതത്തെക്കാള്‍ കൂടുതല്‍ അവജ്ഞ തോന്നുന്നത് ഒരു തരത്തില്‍ സ്വാഭാവികമാണ്. ഭാരതത്തിന്‍റെ ജ്ഞാന സമ്പത്ത് ചോര്‍ത്തി പടിഞ്ഞാറിന്റെ ലേബല്‍ ഒട്ടിച്ച് വിപണനം ചെയ്തത് ജീവ സന്ധാരണം ചെയ്യുന്നവര്‍ക്ക് ഇതൊന്നും ദഹിക്കില്ല. വര്‍ഷങ്ങയി "വൈറ്റ്ക സുപ്രിമസി'യില്‍ അധിഷ്ടിതമായ കണ്ടീഷനിംഗ് മറിച്ചു ചിന്തിക്കാന്‍ അവരെ അശക്തരാക്കുന്നു. പടിഞ്ഞാറന്‍ വിദ്യാഭ്യാസ സംവിധാനങ്ങളുടെ ഉത്പന്നങ്ങളായ ഭൂരിഭാഗം ഭാരതീയരും ചിതലരിച്ചു തുടങ്ങിയ ചരിത്രത്താളുകളില്‍ രേഘപ്പെടുത്തിയ ജ്ഞാനസംപന്നമായ ഭൂതകാലം ഓര്‍ക്കേണ്ട സമയമായിരിക്കുന്നു.

വിവരമില്ലായ്മ ഭൂഷണമാക്കുന്ന പടിഞ്ഞാറന്‍ നീതിപീഠങ്ങള്‍
ശ്രീ. നരേന്ദ്ര മോഡി (നമോ) അമേരിക്കയില്‍ കാലു കുത്തുന്നതിനു മുമ്പ് തന്നെ വാര്‍ത്തകളില്‍ ഇടം പിടിച്ചത് ഒരു കോടതി സമ്മന്‍സിലൂടെയാണ്. പന്ത്രണ്ടു വര്‍ഷം മുമ്പ് നടന്ന ഗുജറാത്ത് കലാപത്തിന്‍റെ രണ്ടു ഇരകള്‍ എന്ന് അവകാശപ്പെടുന്ന (ഒന്നാമന്‍ ഒരു 'ആസിഫ്'. കൂട്ടാളി പേര് വെളിപ്പെടുത്തിയിട്ടില്ല) രണ്ടു പേര്‍ക്കു വേണ്ടി അമേരിക്കയിലെ രണ്ടു മനുഷ്യാവകാശ സംഘടനകളാണ് 1789ലെ 'ഏലിയന്‍ ടോര്‍ട്ട് നിയമ'പ്രകാരം നമോക്കെതിരെ ന്യു യോര്‍ക്കിലെ ഒരു കീഴ്ക്കോടതിയില്‍ പരാതി കൊടുത്തിരിക്കുന്നത്. ജനങ്ങളാല്‍ എഴുതപ്പെട്ട ഭരണഘടന പ്രകാരം സ്ഥാപിതമായ സ്വയംഭരണ-സ്വതന്ത്ര രാഷ്ട്രമായ ഭാരതത്തിന്‍റെ അഭ്യന്തരകാര്യങ്ങളില്‍ അമേരിക്കയുടെ കോടതിക്ക് ഇടപെടുന്നത് കാണുമ്പോള്‍ പൂച്ചക്കെന്ത് പൊന്നുരുക്കുന്നിടത്ത് കാര്യം എന്ന പഴഞ്ചൊല്ല് ഓര്‍മ്മ വരുന്നു. 

വിവരമില്ലായ്മ ഭൂഷണമാക്കുന്ന പടിഞ്ഞാറന്‍ നീതിപീഠങ്ങളോടു ഭാരത രാജ്യത്തിലെ ഒരു പ്രവിശ്യയിലെ മനുഷ്യാവകാശത്തെ കുറിച്ച് അന്വേഷിക്കുന്നതിനു മുമ്പ് സ്വന്തം രാജ്യത്തിലെ യഥാര്‍ത്ഥ അവകാശികളായ റെഡ് ഇന്ത്യാക്കാര്‍ക്കെതിരെയും, വര്‍ണ്ണവിവേചനം വിഭജിച്ച കറുത്ത വര്‍ഗക്കാര്‍ക്കെതിരെരെയും, തോലി ഇരുണ്ട മറ്റു ജനവിഭാഗങ്ങള്‍ക്കെതിരെയും നടന്നതും ഇപ്പോള്‍ നടക്കുന്നതും, ഇതെല്ലാം കഴിഞ്ഞു സമയമുണ്ടെങ്കില്‍ തീവ്രവാദം എന്ന പേരില്‍ അമേരിക്കന്‍ സര്‍ക്കാരും, പട്ടാളവും, ചാരസംഘടനകളും, മറ്റു രാജ്യങ്ങളില്‍ കാട്ടിക്കൂട്ടുന്ന മനുഷ്യാവകാശ  ധ്വംസനങ്ങള്‍ അന്വേഷിക്കണമെന്നും മാത്രമേ ഇതൊക്കെ കാണുമ്പോള്‍ പറയാനുള്ളൂ.

കണ്ണടച്ചു പാല്‍ കുടിക്കുന്ന പൂച്ചകള്‍ 
ഗുജറാത്ത് കലാപത്തിനു ശേഷം അതെ കാരണം പറഞ്ഞു നമോക്ക് വിസ നിഷേധിച്ച അമേരിക്കന്‍ സര്‍ക്കാര്‍ , പ്രധാനമന്ത്രിയായപ്പോള്‍ നമോക്ക് മുന്നില്‍ പട്ടുപരവതാനി വിരിക്കാന്‍ കാണിച്ച തിടുക്കം തന്നെ അവരുടെ വാദങ്ങളിലെ പൊള്ളത്തരം തെളിയിക്കുന്നതാണ്. വിസ നിഷേധിക്കാന്‍ ഒമ്പത് വര്‍ഷങ്ങള്‍ക്കു മുമ്പ് നിരത്തിയ കാരണങ്ങളില്‍ ഏതൊക്കെയാണ് ഈ വര്‍ഷം മേയ് മാസത്തോടെ പൊടുന്നനെ ഇല്ലാതെ ആയതു എന്ന് അവര്‍ വിശദീകരിക്കട്ടെ. അമേരിക്കയുടെ അവസരവാദ രാഷ്ട്രീയത്തിന് ഇതിലും വലിയ ഒരു ഉദാഹരണമില്ല എന്നതാണ് വാസ്തവം.

നാനൂറു വര്‍ഷങ്ങള്‍ക്കു മുമ്പ് ലോക സമ്പത്തിന്റെ കാല്‍ ഭാഗവും കയ്യടിക്കിയിരുന്ന ഭാരതം ഒരു ഇരുണ്ട കാലഘട്ടത്തിനു ശേഷം ഉണര്‍ന്നെഴുന്നെല്‍ക്കുമ്പോള്‍ നിലനില്‍പ്പിനായി മുറവിളി കൂട്ടുന്ന പടിഞ്ഞാറന്‍ ശക്തികളുടെ ഓരിയിടലുകള്‍ വെള്ളത്തില്‍ വരച്ച രേഘകലാകുമെന്നു കാലം തെളിയിക്കും. മനുഷ്യ സംസ്കാരത്തിന്റെ ഗുരുസ്ഥാനത്തെക്കുള്ള പ്രയാണം ഭാരതം തുടങ്ങിക്കഴിഞ്ഞു. പൂച്ചകള്‍ കരയട്ടെ. എങ്കില്‍ മാത്രമേ സിംഹഗര്‍ജനം എട്ടു ദിക്കിലും കൂടുതല്‍ ശക്തിയില്‍ പ്രതിധ്വനിക്കു!

വന്ദേ മാതരം!



September 26, 2014

ഫയര്‍ കമ്മിറ്റി

"ഇന്ന് ഫയര്‍ കമ്മിറ്റിയുടെ മീറ്റിംഗ് ഉണ്ട്
"ഫയര്‍ കമ്മിറ്റി?"
"അതേന്ന്‍. എല്ലാ ഡിപ്പാര്‍ട്ടുമെന്റില്‍ നിന്നും രണ്ടു പേരെ തിരഞ്ഞെടുത്തിട്ടുണ്ട്. തീ പിടിച്ചാല്‍ എല്ലാരേം ഒഴിപ്പിക്കാന്‍. പ്രത്യേകം  യൂണിഫോം ഒക്കെ ഉണ്ട്"
"അതിനു തീ പിടിക്കുമ്പോള്‍ അതൊക്കെ ഇടാന്‍ ഉള്ള സമയം കിട്ടോ?"
"!!!!"

September 25, 2014

മാപ്പ്!

കൂട്ടിയ നികുതിക്ക് പകരം അനാവശ്യ ചിലവുകള്‍ കുറക്കാനും, അടിക്കടി ഇന്ധന/ഓട്ടോ/ടാക്സി/ബസ് ചാര്‍ജുകള്‍ കൂട്ടി, വാഹനങ്ങള്‍ ഉപേക്ഷിച്ച് സ്വന്തം കാലുകളെയോ, സൈക്കിള്‍ പോലുള്ള ഇന്ധനരഹിത വാഹനങ്ങളേയോ ആശ്രയിക്കാനും ജനങ്ങളെ പ്രേരിപ്പിക്കുക വഴി ഞങ്ങളുടെ ആരോഗ്യം സംരക്ഷിക്കാന്‍ പരിശ്രമിച്ചു കൊണ്ടിരിക്കുന്ന സര്‍ക്കാരെ, മാപ്പ്!! 

നിങ്ങളുടെ ദീര്‍ഘവീക്ഷണം ഞങ്ങള്‍ മനസ്സിലാക്കാന്‍ വൈകിപ്പോയി! 

മാപ്പ്! സമസ്താപരാധവും പൊറുക്കണം! മാപ്പ്!

September 24, 2014

മംഗളമായി മംഗൾയാൻ

ആകാശം എന്നും നമ്മെ വിസ്മയിപ്പിച്ചിട്ടുണ്ട്. ഭൂമിയെ പുതച്ചുകിടക്കുന്ന മേഘങ്ങൾ തൊട്ട് ദശലക്ഷക്കണക്കിനു യോജനകൾക്കപ്പുറം ജ്വലിക്കുന്ന നക്ഷത്രഗണങ്ങളെവരെ തെല്ലൊരദ്ഭുതത്തോടെയല്ലാതെ ആർക്കും നോക്കിക്കാണാനാവില്ല. നിയതമായ പഥത്തിലൂടെ, മനുഷ്യനു ഇനിയും അപ്രാപ്യമായ അദൃശ്യ ശക്തികൾ മടിത്തട്ടിലൊളിപ്പിച്ച്, കാലാന്തരങ്ങളുടെ ഉദയാസ്തമനങ്ങൾക്കു സാക്ഷിയായി, അനന്തമായ ഈ പ്രപഞ്ചത്തിന്‍റെ ശൂന്യതയാകുന്ന തണുപ്പിലൂടെ സഞ്ചരിക്കുന്ന ഈ ആകാശഗോളങ്ങളാണ് എന്നും നമ്മുടെ ചിന്തകളെ ജ്വലിപ്പിച്ചിട്ടുള്ളത്.

ഭാരതത്തിന്‍റെ പ്രഥമ ഗോളാന്തര പര്യടന വാഹനമായ മംഗൾയാൻ ഇന്നു ചൊവ്വാഗ്രഹത്തിൽ എത്തിയിരിക്കുന്നു: പ്രഥമ ദൗത്യം വിജയപ്പിച്ച പ്രഥമരാജ്യം.

ഇതൊരു തുടക്കമാകട്ടെ. ജാതിയും, മതവും, അഴിമതിയും, ചൂഷണവും, ദാരിദ്ര്യവും വിരിഞ്ഞു മുറുക്കിയ നമ്മുടെ മാതൃരാജ്യത്തിന്‍റെ നെറ്റിയില്‍ തെളിഞ്ഞ സിന്ദൂരതിലകമാകട്ടെ ഈ വിജയം! അമ്മയെ ബന്ധനസ്ഥയാക്കിയ പാശങ്ങളെ നശിപ്പിക്കുന്ന പാശുപതമാകട്ടെ ഈ വിജയം!

പരിമിതികള്‍ക്കിടയില്‍ നിന്നുംകൊണ്ട് ഒരു ജനതക്കു മുന്നില്‍ അറിവിന്‍റെ വാതായനങ്ങള്‍ തുറന്നിടാന്‍ അഹോരാത്രം പരിശ്രമിക്കുന്ന ശാസ്ത്രജ്ഞരെ നമിച്ചുകൊണ്ട്,

വന്ദേ മാതരം!

September 14, 2014

പറവകളോടൊരു സ്വകാര്യം

കറുകറെ കറുത്തൊരു മഴയുടെ കാറുകള്‍
കുടുകുടെ തുള്ളികളായ് വീഴുമ്പോള്‍,
പലവര്‍ണ്ണങ്ങളില്‍ കുടകള്‍ ചൂടി
ഓടുന്നു ജനം, മറയുന്നു ജനം
ഒരിടത്തണയാന്‍ പായുന്നു ജനം!
ചേക്കേറാന്‍ പല ചില്ലകള്‍ തേടി
പറവകളെങ്ങും പാറി നടക്കെ,
പറയണമെനിക്കാ ചിറകുകളോടാ-
പച്ചപ്പെല്ലാം ഓര്‍മ്മയില്‍ മാത്രം,
തണലുകളെല്ലാം മനസ്സില്‍ മാത്രം!

September 07, 2014

ഹാപ്പി ഓണം

സമയം തെറ്റിയ ചിങ്ങക്കാറുകൾ
അർക്കനെയങ്ങുമറച്ചൊരുനേരം,
ചറപറ പെയ്തൊരുമഴയിൽ
കുളിച്ചൊരുങ്ങിയ പൂക്കൾകൊണ്ട്
ഓണത്തപ്പനെ ഒന്നെതിരേൽക്കാൻ
പൂക്കളമൊന്നൊരൊക്കിയ നേരം,
തുമ്പപ്പൂവും മുക്കുറ്റിയുമാ പൂക്കളനടുവിലിറങ്ങിയിരിക്കെ,
ഓണസദ്യയും പായസോമുണ്ടാ-
കുമ്മാട്ടിക്കളിയതൊന്നു കണ്ടാ-
കോലായിലങ്ങവിടെയിരിക്കെ,
സ്വീകരണ മുറിയുടെ മൂലക്കിരിക്കും
ടിവിപ്പെട്ടിയിൽ തെളിഞ്ഞൊരു
പരസ്യമെന്നോടായിങ്ങനെ മൊഴിഞ്ഞു:
"ഹാപ്പി ഓണം, ഹാപ്പി ഓണം
വിഷ് യു ഓൾ എ ഹാപ്പി ഓണം*"

*കണ്ടീഷൻസ് അപ്ലൈ