July 30, 2008

കേരളമുഖന്‍!! (അനിമേഷന്‍)

ഈ ബ്ലോഗിന്റെ സൈഡ്‌ ബാറില്‍ കിടക്കുന്ന അനിമേഷനിലെ എന്റെ മുഖത്തിന്റെ സൈഡ്‌ വ്യൂ കണ്ടിട്ട്‌ സഹപ്രവര്‍ത്തകരില്‍ ഒരാളാണ്‌ എന്റെ മുഖം കണ്ടാല്‍ 'കേരളം' പോലെയുണ്ടെന്ന് ആദ്യം പറഞ്ഞത്‌. പിന്നീട്‌ മറ്റു പലരും എന്നോട്‌ ഇതേ അഭിപ്രായം പറയുകയുണ്ടായി. ഇത്രയൊക്കെ കേട്ടു കഴിഞ്ഞപ്പോള്‍ അതൊന്നു ടെസ്റ്റ്‌ ചെയ്യണമെന്നെനിക്കും തോന്നി. അല്‍പസ്വല്‍പം ഫ്ലാഷ്‌ അറിയാവുന്നതുകൊണ്ട്‌ അങ്കം ഫ്ലാഷില്‍ തന്നെ പയറ്റാമെന്നും തീര്‍ച്ചപ്പെടുത്തി.

അങ്കത്തിന്റെ അനന്തരഫലം താഴെ കൊടുത്തിരിക്കുന്നു..




July 27, 2008

തീവ്രവാദികളോട്‌ ഒരു വാക്ക്‌.

പണ്ട്‌, ബ്രിട്ടീഷുകാര്‍ ഇന്ത്യ വിട്ടു പോകാന്‍ നേരത്ത്‌ ശ്രീമാന്‍ ജിന്ന അവര്‍കള്‍ അവരില്‍ നിന്നും ഇരന്നു വാങ്ങിച്ചതാണ്‌ പാകിസ്താന്‍.. കാരണമായി പറഞ്ഞത്‌ ഹിന്ദു ഭൂരിപക്ഷ ഇന്ത്യയില്‍ മുസല്‍മാന്മാര്‍ക്ക്‌ സ്വൈരമായി ജീവിക്കാന്‍ പറ്റില്ല എന്നാണ്‌. എനാല്‍ കാലം അത്‌ തെറ്റാണെന്ന് തെളിയിച്ചു. പാകിസ്താന്‍ ഇപ്പോള്‍ മണ്ണടിഞ്ഞുകൊണ്ടിരിക്കുകയാണ്‌.. ഇന്ത്യ പുരോഗതിയിലേക്ക്‌ കുതിക്കുകയാണ്‌...

ഇപ്പോള്‍ ഇന്ത്യ എന്ന സങ്കല്‍പത്തെ ഇല്ലാതാക്കാനാണ്‌ മത-തീവ്രവാദികളുടെ ശ്രമം. അതിന്‌ അവര്‍ക്ക്‌ കൂട്ട്‌ ചില ഇന്ത്യാക്കര്‍ തന്നെ എന്നത്‌ നമുക്ക്‌ നാണക്കേടാണ്‌. ഇന്ത്യയില്‍ ജനിച്ച്‌, വളര്‍ന്ന്, പഠിച്ച്‌ ഇന്ത്യക്കെതിരെ തീവ്രവാദം നടത്തുന്ന 'ഇന്ത്യ മുജാഹദീന്‍' മുതലയാവയോട്‌ ലേഖകനൊന്നേ പറയാനുള്ളൂ..

"ഇന്ത്യ അത്ര മോശമാണെങ്കില്‍ മുസല്‍മാന്മാരുടെ സ്വര്‍ഗീയ സാമ്രാജ്യമായി ജിന്ന നിര്‍വചിച്ച പാകിസ്താനിലേക്ക്‌ പോകൂ, ഞങ്ങളെ മെനക്കെടുത്താതെ.."

July 24, 2008

ഹനുമാന്‍

ഹനുമാന്‍ ശ്രീരാമദാസനാണ്‌. അതുകൊണ്ടുതന്നെ ശത യോജന സമുദ്രം ചാടിക്കടന്ന് ലങ്കയിലെത്തി സീതാദേവിയെ കണ്ടുപിടിക്കണമെന്നുമുണ്ട്‌. പക്ഷേ..

അവിടെ ശ്രീരാമസമക്ഷം വാനരശ്രേഷ്ഠന്മാര്‍ സ്വന്തം കഴിവുകള്‍ വര്‍ണ്ണിക്കുന്ന തിരക്കിലാണ്‌. എന്നാല്‍ ഹനുമാനാകട്ടെ ഒരു തിരുമാനം എടുക്കാന്‍ പറ്റാതെ ഉഴറുകയായിരുന്നു, ശ്രീരാമഭഗവാനുവെണ്ടി ലങ്കയിലേക്കു ദൂതുപോകണമെന്നുണ്ട്‌, പക്ഷേ എന്നത്തെയും പോലെ ഒരു സംശയം.. പല വാനരശ്രേഷ്ഠന്മാര്‍ക്കുപോലും പറ്റാത്ത കാര്യം തനിക്കു സാധിക്കുമൊ എന്ന സംശയം..

പെട്ടെന്ന് കൂട്ടത്തില്‍ തലമുതിര്‍ന്ന ജാംബവാന്‍ എഴുന്നേറ്റ്‌ സദസ്സിനോടായി പറഞ്ഞു:
"ഹനുമാന്‍.. ഹനുമാന്‍ പോകട്ടെ.. അവന്‍ വായുപുത്രനാണ്‌, അജയ്യനാണ്‌.. ഹനുമാന്‍ പോകട്ടെ"
സദസ്സിലുള്ള എല്ലാവരും ഈ പ്രഖ്യാപനത്തെ കരഘോഷത്തോടെയാണ്‌ സ്വീകരിച്ചതെന്ന വസ്തുത ഹനുമാനെ കുറച്ചൊന്നു അത്ഭുതപ്പെടുത്തി. ശ്രീരാമദേവന്‍ പോലും ഉത്സാഹത്തോടെയാണ്‌ ഈ വാര്‍ത്ത സ്വീകരിച്ചത്‌!!! എങ്കിലും മനസ്സിന്റെ ഏതോ ഒരു കോണില്‍ പഴയ ആ സംശയം അപ്പൊഴും മാറാതെ കിടക്കുന്നുണ്ടായിരുന്നു.

.....സുധീര്‍ സാര്‍ നിര്‍ത്തിയിട്ടുണ്ടായിരുന്നില്ല. സിസ്റ്റമാറ്റിക്‌ ആയി പഠിച്ചാല്‍ ഞാന്‍ പരീക്ഷ പാസാകും എന്ന് സാര്‍ ആവര്‍ത്തിച്ചുകൊണ്ടിരുന്നു. ഞാന്‍ പഠിക്കാന്‍ അത്ര മോശമായിരുന്നില്ല, എങ്കിലും എന്തൊ ഒരു സംശയം എന്നും എന്റെ മനസ്സിലുണ്ടായിരുന്നു...
പറ്റുമൊ? അതും ഇത്ര വിഷമമുള്ള ഒരു കോഴ്‌സ്‌...
എന്തോ ഞാന്‍ ഒരിക്കലും ഒരു ശുഭാപ്തിവിശ്വാസിയായിരുന്നില്ല..

"ത്രിപ്രയാര്‍ തേവരെ, സാക്ഷാല്‍ ശ്രീരാമഭഗവാനെ നല്ലവണ്ണം പ്രാര്‍ഥിച്ചോളൂ" അമ്മയുടെ വാക്കുകള്‍ ഓര്‍മ്മവന്നു.

അതെ.. പരിശ്രമിക്കുക തന്നെ, ഞാനും തിരുമാനിച്ചു.

പുരാണങ്ങള്‍ ചരിത്രമല്ല, 'വര്‍ത്തമാനമാണ്‌' വിവരിക്കുന്നതെന്ന് അന്നെനിക്ക്‌ മനസ്സിലായി.. എക്കാലത്തേക്കും വേണ്ടിയുള്ള ചില വര്‍ത്തമാനങ്ങള്‍!!!!

July 22, 2008

ചില വിശ്വാസാവിശ്വാസ കഥകള്‍

സ്വതന്ത്ര ഇന്ത്യയുടെ ജനാധിപത്യ ചരിത്രത്തിലെ ഏറ്റവും വൃത്തികെട്ട 2 ദിവസങ്ങളില്‍ നടന്ന അധികാര വടംവലിക്കും, വിലപേശലുകള്‍ക്കും ഒടുവില്‍ കാണ്‍ഗ്രസ്സ്‌ നേടി; സംഗതി കാശോ, മന്ത്രിപദവീ വാഗ്ദാനാങ്ങളൊ എന്തൊക്കെ ആയാലും അവര്‍ ഒപ്പിച്ചെടുത്തു 275 പേരെ!! അതിനു കാണ്‍ഗ്രസ്സിനേയും അവരുടെ ശിങ്കിടികളേയും അഭിനന്ദിക്കാതെ വയ്യ!!! വെല്‍ ഡണ്‍ മൈ ബോയ്സ്‌, വെല്‍ ഡണ്‍!!!

ഇപ്പോള്‍ ഇടതിന്റെ കാര്യമാണ്‌ കഷ്ടം, ഇല്ലത്ത്‌ നിന്ന് പുറപ്പെടുകയും ചെയ്തു എന്നാല്‍ അമ്മാത്തൊട്ടു എത്തിയുമില്ല എന്ന അവസ്ഥ. അവര്‍ പൊരുതി, വലത്‌ ഹിന്ദുത്വ വാദികളെ കൂട്ടുപിടിച്ചാണെങ്കിലും, പൊരുതി നോക്കി.. പക്ഷെ ഒന്നും സാധിച്ചില്ല. പോരാത്തതിന്‌ ജീവന്‍ പോലും പി.ബിക്കും പാര്‍ട്ടിക്കും അടിയറവെച്ച സഖാരത്നങ്ങളില്‍ ഒരാളായിരുന്ന ശ്രീ. സോമനാഥ ചാറ്റര്‍ജി, പാര്‍ട്ടിയുമായി സ്പീക്കര്‍ പദവിയെച്ചൊല്ലി ഉടക്കുകയും ചെയ്തു. ലേഖകന്‌ ഒന്നേ പറയാനുള്ളൂ : കുറുക്കന്റെ കണ്ണ്‍ എന്നും, എപ്പോഴും കോഴിക്കൂട്ടില്‍ തന്നെയായിരിക്കും.

പക്ഷെ ഈ വോട്ടെടുപ്പ്‌ നാടകത്തില്‍ ലാഭം കൊയ്തത്‌ ചെറിയ പാര്‍ട്ടികളും സ്വതന്ത്രന്മാരുമാണ്‌. അനുകൂലിക്കാന്‍ '25 കോടി+ക്യാബിനെറ്റ്‌ പദവി', അപ്പോള്‍ പ്രതികൂലിക്കാന്‍ എത്രയായിരുന്നോ ആവൊ മാര്‍ക്കറ്റ്‌ റേറ്റ്‌!! എന്തായാലും കുറെ എം.പിമാര്‍ ഇതോടെ കോടീശ്വരായി മാറി..

വാഗ്‌പോരാട്ടങ്ങളും ഒട്ടും കുറവായിരുന്നില്ല; ഇന്ത്യ കണ്ട ഏറ്റവും ജനപ്രിയനായ രാഷ്ട്രപതിയായിരുന്ന അബ്ദുള്‍ കലാമിനെ 'ആകാശത്തേക്ക്‌ വാണം വിടുന്നവനെ'ന്നാണ്‌ നമ്മുടെ മുഖ്യന്‍ അലങ്കാര സഹെ വര്‍ണ്ണിച്ചത്‌. അദ്ദേഹത്തിന്റെ സംസ്കാരമാണ്‌ ഈ പ്രസ്താവന
ചൂണ്ടിക്കാണിക്കുന്നത്‌.

പക്ഷെ ഒരു കാര്യത്തില്‍ ഈ വിശ്വാസവോട്ടെടുപ്പ്‌ മഹാമഹം വിജയിച്ചു എന്ന് പറയാതെ വയ്യ: വലതിടത്‌മദ്ധ്യമ ഭേദ ഭാവങ്ങളുന്നുമില്ലാതെ എല്ലാ രാഷ്ട്രീയക്കരുടെയും സ്വഭാവം ഒന്നുതന്നെയാണെന്ന് തെളിയിക്കപ്പെട്ടു.

ഇതാണ്‌ ജനാധിപത്യമെന്നാല്‍ അങ്ങനെയൊന്ന് ഇല്ലാതിരിക്കുന്നതാണ്‌ നല്ലത്‌.


P.S : നമ്മുടെ നിയമസഭയിലും ഈ അടുത്ത്‌ ഇടതുവലതു സാമാജികര്‍ ഒച്ചയും ബഹളവും പരസ്പരം തെറി വിളിക്കാതെ, തമ്മില്‍ തല്ലാതെ, ഏകകണ്ഠമായി ഒരു 'ബില്‍' ാസാക്കുകയുണ്ടായി.... ഏതാണന്നല്ലെ? ഒന്നൂഹിച്ചു നോക്കൂ...

MLA ചേട്ടന്മാരുടെ,(അതായത്‌,സ്വന്തം) ശമ്പളം വര്‍ദ്ധിപ്പിക്കാനുള്ള ഒരു ചെറിയ 'ബില്‍'..
ഈ ലോകത്ത്‌ സ്വന്തം ശമ്പളം നിശ്ചയിക്കാന്‍ സ്വാതത്ര്യമുള്ള ഏക വിഭാഗമാണല്ലൊ ഈ
സാമാജികവൃന്ദം.....

July 18, 2008

നിങ്ങളുടെ മാര്‍ക്ക്‌: (100/5) - (6/3*1)

പണ്ടൊക്കെ സ്റ്റേജിൽ കയറി പാടാൻ പാട്ട്‌ മാത്രം പഠിച്ചാൽ മതിയായിരുന്നു. എന്നാൽ പുതിയ റിയാലിറ്റി പാട്ട്‌ പരിപാടികൾ വന്നതിൽ പിന്നെ പാട്ടിനൊപ്പം (ഇനി അധവാ അതിത്തിരി കുറഞ്ഞാലും വിരോധമില്ല!!) അൽപം അഭിനയവും, ഡാൻസും കൂടി പഠിക്കേണ്ട സ്ഥിതിയാണ്‌. ഇട്ടിരിക്കുന്ന വസ്ത്രത്തിനു വരെ മാർക്കുള്ള കാലം.. എന്നാൽ നല്ല 'ഐഡിയ' ഉള്ളവർ നടത്തുന്ന പരിപാടിയിൽ മത്സരാർത്ഥികളെ കണക്കു കൂടി പഠിപ്പിക്കണമെന്ന വാശിയിലാണ്‌ ഐഡിയ കുറച്ചു കൂടിപ്പോയ, വിധികർത്താക്കൾ. പാടിക്കഴിഞ്ഞാൽ പ്രതിഫലം തെറ്റാതെ വാങ്ങാൻ പഠിപ്പിക്കാനാണൊ ഈ ഗണിതാദ്ധ്യാപനമെന്ന് ലേഖകനൊരു സംശയം...

ഞാൻ പറയുന്നത്‌ വിശ്വാസം വരുന്നില്ലെങ്കിൽ കുറച്ചു സമയം കളഞ്ഞാലും പ്രസ്തുത പരിപാടിയൊന്നു കണ്ടുനോക്കൂ. തൊണ്ട കീറി അലറിപ്പൊളിച്ച്‌ പാടി വയ്യാതായി,കിട്ടാൻ പോകുന്ന ഫ്ലാറ്റും സ്വപ്നം കണ്ട്‌, നിൽക്കുന്ന പാവം യുവ സംഗീതഞ്ജരെ, 'പല്ലവി ഫ്ലാറ്റ്‌ ആയിരുന്നു', 'ചരണത്തിൽ ശ്രുതി ചേർന്നീല്ല' എന്നൊക്കെ പറഞ്ഞ്‌ വധിച്ചതിനുശേഷം കണക്കു കൊണ്ട്‌ കൂടി വധിക്കുകയാണ്‌ സർവ്വജ്ഞപീഠം കയറിയ വിധികർത്താക്കൾ. അവർ മാർക്കുകൾ പറയുന്നതിങ്ങനെ:
" 95/5 " "21 തിരിച്ചിട്ടത്‌ + 3" "15/1 * 1"

എന്തായാലും ഇപ്പൊൾ പാട്ടുപാടാൻ വരുമ്പോൾ പോക്കറ്റിൽ ഒരു കാൽക്കുലേറ്ററും കരുതാറുണ്ടെന്നാണ്‌ പല മത്സരാർത്ഥികളും പറയുന്നത്‌.. രാഗങ്ങൾ മാത്രം പഠിച്ചാൽ പോരല്ലോ, ചതുഷ്ക്രിയ'കൾ കൂടി പഠിക്കണമെന്ന അവസ്ഥയല്ലേ... കുറ്റം പറയാൻ പറ്റില്ല...

P.S : പാടുന്നത്‌ 'ഫ്ലാറ്റ്‌' ലക്ഷ്യം വെച്ചായതുകൊണ്ട്‌ പാടുമ്പോൾ അവിടവിടെ 'ഫ്ലാറ്റ്‌' ആകുന്നത്‌ ഒരു കുറ്റമാണോ, ഡാക്റ്റർ??? പറയൂ ഡാക്റ്റർ.....

July 17, 2008

ഓര്‍മ്മകള്‍ ....

എന്റെ പേര്‌ ഒന്നാമതായിതന്നെ ഉണ്ടാകുമെന്ന ഒരു ധാരണ എനിക്കുണ്ടായിരുന്നതുകൊണ്ട്‌ തെല്ലൊരഹങ്കാരത്തൊടെയാണ്‌ ഞാൻ (ഇപ്പോൾ വംശനാശം സംഭവിച്ച)പ്രീ-ഡിഗ്രീ റാങ്ക്‌ ലിസ്റ്റ്‌ നോക്കാൻ ഇരിഞ്ഞാലക്കുടയിലെ ക്രൈസ്റ്റ്‌ കോളേജിൽ പോയത്‌. പത്താം തരത്തിൽ സാമാന്യം നല്ല മാർക്കോടുകൂടി പാസ്സായിട്ടും, നാട്ടുനടപ്പനുസരിച്ക്‌ എഞ്ചിനീയറോ, ഡാക്റ്ററൊ അകാൻ പഠിക്കാൻ പോകാതെ 'കൊമ്മേർസി'നു ചേരാൻ മാത്രം 'വിഢിത്തം' ഞാൻ മാത്രമെ കാണിക്കൂ എന്ന വിചാരമാണ്‌ മേൽപറഞ്ഞ ധാരണക്കാധാരം. അങ്ങനെ, ഒരു ചെറുപുഞ്ചിരിയോടെ, കോളേജിൽ എത്തിയ ഞാൻ പ്രസ്തുത റാങ്ക്‌ ലിസ്റ്റ്‌ കണ്ടപ്പോൾ ഒന്നു ഞെട്ടി എന്നു പറഞ്ഞാൽ അതു തീരെ കുറഞ്ഞുപോകും. എന്റെ പേര്‌ രണ്ടാം സ്ഥാനത്തു വിരാജിക്കുന്നത്‌ കണ്ടിട്ടുള്ള 'ഷോക്ക്‌' അല്ല എന്നെ ഞെട്ടിപ്പിച്ചത്‌, മറിച്ച്‌ ഒന്നാം സ്ഥാനത്തു കിടക്കുന്നവന്റെ പേരും, മാർക്കുമാണ്‌ എന്റെ ധാരണകൾ തകിടം മറിച്ചത്‌. എന്തായാലും ക്ലാസ്സ്‌ തുടങ്ങുമ്പോൾ ഒന്നാം സ്ഥാനക്കാരനെ ഒന്നു പരിചയപ്പെടണം എന്നു മനസ്സിൽ കുറിച്ചുകൊണ്ട്‌ ഞാൻ വീട്ടിലേക്ക്‌ തിരിച്ചു.

ഞങ്ങൾ പ്രീ ഡിഗ്രീ അവസാന ബാച്ചായിരുന്നു. ഇനി ഒരിക്കലും കോളേജിന്റെ പടി കടന്നു വരാൻ പ്രീ ഡിഗ്രീ 'പിള്ളേർ' ഉണ്ടാകില്ല എന്നതുകോണ്ട്‌ അക്കൊല്ലം 'പ്രവേശനോത്സവ'ത്തിനു ഒച്ചയും ബഹളവും കുറച്ചു കൂടുതലായിരുന്നു, വിവിധ വിദ്യാർത്ഥി സംഘടനകൾ പുതിയ ഇരകൾക്ക്‌ സ്വാഗതമേകി ഗേറ്റിൽ തന്നെ നിലയുറപ്പിച്ചിട്ടുണ്ടായിരുന്നു. അങ്ങനെയുള്ള ശബ്ദ-കോലാഹലങ്ങൾക്കിടയിലാണ്‌ 'ഒന്നാം സ്ഥാനക്കാരൻ, ഭാഗ്യത്തിന്റെ നാഥൻ' പരിചയപ്പെടാനായി, തികച്ചും അപ്രതീക്ഷിതമായി, എന്റെ അടുത്തേക്ക്‌ വന്നത്‌. വളരെ കുറച്ചുകാലം മാത്രം നീണ്ടുനിന്ന, ഗാഢമായ ഒരു സുഹ്രുത്ബന്ധത്തിനവിടെ തുടക്കം കുറിച്ചു.

രണ്ട്‌ വർഷങ്ങൾക്ക്‌ ശേഷം, പ്രീ ഡിഗ്രീ എന്ന കടമ്പ ചാടിക്കടന്ന ഞങ്ങൾ അതിനു ശേഷം വഴിപിരിഞ്ഞു: ഞാൻ ബി-കോമിനു ചേർന്നപ്പോൾ അവൻ CSനു ചേർന്നു. എങ്കിലും ഇടക്കിടക്ക്‌ അവനെഴുതിയ കവിതകളുടെ കോപ്പികളുമായി അവൻ കോളേജിലേക്കുവരാറുണ്ടായിരുന്നു. ബി-കോമിനു ശേഷം ഞാൻ, നാട്ടുനടപ്പനുസരിച്ച്‌, CAക്കു ചേർന്നു. ഞാൻ ഇന്റർ പാസായ സമയംകൊണ്ട്‌ അവൻ CS - Final പാസ്സായിക്കഴിഞ്ഞിട്ടുണ്ടായിരുന്നു. ഇന്ററിനു ശേഷം ഞാൻ മുറപ്രകാരം നാട്ടിലെ സാമാന്യം വലിയ ഒരു CA പുലിയുടെ മടയിൽ 'ആർട്ടിക്കിൾഷിപ്പി'നു ചേർന്നും കൊണ്ട്‌, 2 വർഷത്തിനുശേഷം വരാൻ പോകുന്ന ഫൈനൽ പരീക്ഷയേയും മനസ്സിൽ ധ്യാനിച്ചും ജീവിതം മുന്നോട്ട്‌ നീക്കിക്കൊണ്ടിരുന്നു.

അങ്ങനെയിരിക്കെ ഒരോണക്കാലത്ത്‌, എന്റെ വേറൊരു സതീർത്ഥ്യനാണ്‌ ആ വാർത്ത വിളിച്ച്‌ പറഞ്ഞത്‌: നാഥനെ കടൽ കൊണ്ടുപോയിരിക്കുന്നു, കുളിക്കാനിറങ്ങിയതാണ്‌, തിര വന്ന് അവനെ കൊണ്ട്‌ പോയി.... അവന്റെ വാക്കുകൾക്ക്‌ തുടർച്ചയുണ്ടായിരുന്നില്ല....

ഇപ്പോൾ വർഷം 2 കഴിഞ്ഞു, വീണ്ടും ഒരോണക്കാലം കൂടി സമാഗതമായി... ഞാൻ സി-എ ഫൈനൽ പരീക്ഷ പാസായി.സുഹ്രുത്തേ, എന്റെ എല്ലാ വിജയങ്ങളും ഞാൻ നിനക്കു സമർപ്പിക്കുന്നു...

July 07, 2008

സ്വ:ലേ - ആംബിഗ്രാം

കഴിഞ്ഞ ഒരു മാസമായി ഞാന്‍ ഹൈദെരാബാദില്‍ ആയിരുന്നു, ഒരു ചെറിയ 'ഓണ്‍-സൈറ്റ്‌' അസ്സൈന്‍മന്റ്‌. അതുകൊണ്ട്‌ ഒരു ചെറിയ ഇടവേളക്കുശേഷമാണ്‌ ഞാന്‍ പൊസ്റ്റുന്നത്‌.

യാത്രകള്‍ക്കിടയില്‍ ഡാന്‍ ബ്രൊണിന്റെ 'Angels & Demons' എന്ന പുസ്തകം വായിക്കാനിടയായി. അതിലെ 'ആംബിഗ്രാ'മുകള്‍ എന്നെ വളരെ അധികം ആകര്‍ഷിച്ചു. അതുകൊണ്ട്‌ ഒഴിവുസമയങ്ങളില്‍ ഒരെണ്ണം ഉണ്ടാക്കാന്‍ ഞാനും ശ്രമം തുടങ്ങി. അതിന്റെ പരിണിത ഫലം താഴെ കൊടുത്തിരിക്കുന്നു (ഒറിജിനല്‍ -
'സ്വ:ലേ').

വായിച്ചെടുക്കാന്‍ ചിലപ്പോള്‍ ബുദ്ധിമുട്ടിയേക്കും.



P.S ഞാന്‍ നാളെ വീണ്ടും ഒരു യാത്ര പോകുന്നു, ഇത്തവണ ബാങ്ക്ലൂരും, ബോംബെയുമാണ്‌ ലിസ്റ്റിലുള്ളത്‌.
അതുകൊണ്ട്‌ വീണ്ടും ഒരു ചെറിയ ഇടവേള...