July 26, 2012

ആശ്വത്ഥാമാ!

കുലദേവനായ പരമശിവനെ ധ്യാനിച്ചുകൊണ്ട് നമശ്ശിവായ മന്ത്രം ജപിച്ച് ഗംഗയുടെ ഓളങ്ങള്‍ക്ക് സ്വദേഹം സമര്‍പ്പിച്ചപ്പോള്‍ അയാള്‍ പ്രാര്‍ത്ഥിച്ചത് വാരാണസിയിലെത്തുന്ന ജനലക്ഷങ്ങളെ പോലെ മോക്ഷപ്രാപ്തിക്കുവേണ്ടിയായിരുന്നില്ല, മറിച്ച്  മറക്കാന്‍ ആഗ്രഹിക്കുന്ന ഭൂതകാലത്തെ സ്വന്തം മനസ്സില്‍ ഒരു ചിതയൊരുക്കി വര്‍ഷങ്ങള്‍ക്കു മുമ്പേ ദഹിപ്പിച്ചിട്ടും ഇപ്പോഴും അണയാതെ മനസ്സില്‍ പുകയുന്ന പകയുടെ അന്ത്യത്തിന് വേണ്ടിയായിരുന്നു. ഗംഗയില്‍ മൂന്നു തവണ മുങ്ങി നിവര്‍ന്ന് അഹോരാത്രം ചിതകള്‍ പുകയുന്ന മണികര്‍ണ്ണികയിലെ പടവുകളില്‍ ആ സന്ധ്യാനേരത്തിരിക്കുമ്പോള്‍ അയാളുടെ മനസ്സ് അല്‍പമകലെ യുഗങ്ങളുടെ പാപഭാരങ്ങള്‍ പേറി ഒഴുകുന്ന മോക്ഷദായിനി ഗംഗാ നദി പോലെ ശാന്തമായി കഴിഞ്ഞിരുന്നു. ഇനി കീഴടങ്ങാം, അയാള്‍ തിരുമാനിച്ചു. ഈ ഭൂമിയില്‍ അയാള്‍ ഇല്ലാതാക്കിയ മൂന്നു ശരീരങ്ങള്‍ക്ക് പകരമായി നിയമം തരുന്ന ശിക്ഷ ഏറ്റുവാങ്ങാന്‍, തനിക്കുവേണ്ടി ഒരുങ്ങിയിരിക്കുന്ന ചിതയില്‍ ഉറങ്ങാന്‍. 

നാലുവര്‍ഷം.നാല് യുഗങ്ങള്‍. ലക്ഷ്യപ്രാപ്തി. നാമം ജപിച്ചു വളര്‍ന്ന കാലത്ത് ഗുരുനാഥന്‍ ഏറ്റവും ഹീനം എന്നുപദേശിച്ചു വിലക്കിയ കര്‍മ്മം തന്നെ പിന്നീട് ജീവിത ലക്ഷ്യമായി തീരും എന്നയാള്‍ ദുസ്വപ്നങ്ങളില്‍ പോലും ചിന്തിച്ചിരുന്നില്ല. ആദ്യമായി ഒരു ഹൃദയത്തില്‍ കഠാര ആഴ്ന്നിറങ്ങിയപ്പോള്‍ അയാളുടെ കൈകള്‍ വിറച്ചിരുന്നു. താന്‍ ഇല്ലാതാക്കിയ ശരീരത്തിലെ ആത്മാവിന്റെ കൈലാസപ്രാപ്തിക്കായി സ്വഗോത്രാധിപനുമുമ്പില്‍ കണ്ണുകളടച്ചു പ്രാര്‍ത്ഥിക്കുമ്പോഴും അയാളുടെ കൈകള്‍ വിറക്കുന്നുണ്ടായിരുന്നു. ബാല്യത്തില്‍ നീലകൺഠസ്തുതികള്‍ പഠിപ്പിച്ചു തന്ന ഗുരുനാഥന്‍ തന്നെ പിന്നീട് ആയുധവിദ്യയും ഉപദേശിച്ചു തന്നു എന്നത് ഒട്ടും വിചിത്രമായി അയാള്‍ക്ക് തോന്നിയില്ല. എല്ലാം ഒരു നിയോഗം, ഗുരുനാഥന്റെ വാക്കുകള്‍ ഓര്‍മ്മ വന്നു. രണ്ടാം ഹൃദയത്തില്‍ കഠാര ആഴ്ത്തുംപോള്‍ അയാളുടെ കൈകള്‍ വിറച്ചില്ല. അയാളുടെ മനസ്സും കൈകളും ദൃഢമായിതീര്‍ന്നിരുന്നു. മൂന്നാം ഹൃദയത്തില്‍ കഠാര ആഴ്ത്തുംപോള്‍ അയാള്‍ ചിരിക്കുകയായിരുന്നു. ഭ്രാന്തമായ ചിരി. 'നമശിവായ' അയാള്‍ മന്ത്രിച്ചു.

ആശ്വത്ഥാമാ!!

ഉള്ളിലെ പക ആളിക്കത്താന്‍ തുടങ്ങിയപ്പോള്‍ അയാള്‍ മറ്റൊരു ആശ്വത്ഥാമാവായി സ്വയം മാറുകയായിരുന്നു. സ്വന്തം പിതാവിനെയും പിന്നെ സഹോദരതുല്യനാം ആത്മസുഹൃതിനെയും ചതിയിലൂടെ കൊലപ്പെടുത്തിയിട്ടും ധര്‍മ്മരക്ഷകരെന്നു പ്രജകള്‍ വാഴ്ത്തിയ പാണ്ഡവരുടെ കുലം ഇല്ലാതാക്കാന്‍ യുദ്ധനിയമങ്ങളും നീതിയും ഉപേക്ഷിച്ചു ഗര്‍ഭസ്ഥശിശുവിനെ ലകഷ്യമാക്കി പ്രപഞ്ചം തന്നെ ഭസ്മമാക്കാന്‍ ശക്തിയുള്ള ബ്രഹ്മാസ്ത്രം തൊടുത്ത അധര്‍മ്മിയായ് പുരാണങ്ങള്‍ എഴുതി തള്ളിയ, വസുദേവസുതന്റെ ശാപം ഏറ്റുവാങ്ങി ലോകാവസാനം വരെ ഭ്രാന്തനായ് അലയാന്‍ വിധിക്കപ്പെട്ട ചിരന്ജീവിയാം മഹാരഥന്‍! പക അയാളെ മറ്റൊരു ആശ്വത്ഥാമാവാക്കി മാറ്റുകയായിരുന്നു.

z

No comments: