July 31, 2014

മഴയാഗമനം

കിഴക്കോട്ടു തിരിഞ്ഞു സൂര്യനമസ്കാരം ചെയ്യുന്ന പുല്‍നാമ്പുകളില്‍ രാത്രിമഴ വിതറിയ ജലകണങ്ങള്‍ വജ്രക്കല്ലുകള്‍ പോലെ തിളങ്ങി നില്‍ക്കുന്നത് കണ്ടാണ്‌ ഞാന്‍ വീട്ടില്‍ നിന്നിറങ്ങിയത്. ജ്വലിക്കുന്ന ദീപനാളങ്ങള്‍ക്കു പകരം എണ്ണപ്പാട കലര്‍ന്ന മഴവെള്ളം കെട്ടിനില്‍ക്കുന്ന കല്‍ വിളക്കിനടുത്ത് നിന്ന് അമ്മതിരുവടിയെ വണങ്ങി ഊട്ടുപുര ചുറ്റി പകുതി പ്രദക്ഷിണം വെച്ച് കിഴക്കേ നടവഴി എത്തിയപ്പോഴേക്കും സൂര്യന്‍ ചാര നിറമാര്‍ന്ന മേഘക്കൂട്ടങ്ങള്‍ക്കിടയില്‍ മറഞ്ഞിരുന്നു. വഴിവക്കിലെ ആലും കടന്ന്‍ ബസ് സ്റ്റോപ്പില്‍ എത്തിയപ്പോള്‍ മുകളിലെ മേഘങ്ങള്‍ കുറച്ചു കൂടി കറുത്തു. ആന വണ്ടി വരാന്‍ അല്പനേരം കൂടി കഴിഞ്ഞു. വണ്ടി പെരുമ്പിള്ളിശ്ശേരിയില്‍ എത്തിയപ്പോഴേക്കും പുറത്ത് വെളിച്ചം നന്നേ കുറഞ്ഞിരുന്നു. ബലൂണ്‍ നിറയെ വെള്ളം നിറച്ച് സൂചികൊണ്ട് കുത്തിപ്പോട്ടിക്കാന്‍ വെമ്പല്‍ കൊള്ളുന്ന വികൃതിയെപ്പോലെ കാര്‍മേഘങ്ങള്‍ ആസന്നമായ വര്‍ഷത്തില്‍ നിന്നും രക്ഷപ്പെടാന്‍ പരക്കം പായുന്ന മനുഷ്യരുടെ തലക്കുമുകളില്‍ തങ്ങി നിന്നിരുന്നു. ചൊവ്വൂര്‍ കയറ്റം കയറുമ്പോള്‍ മഴ തുടങ്ങി. യാത്രക്കാര്‍ ഷട്ടറുകള്‍ താഴ്ത്തിയ അതെ സമയം വണ്ടിയിലെ ചെറു ട്യൂബ് ലൈറ്റുകള്‍ തെളിയക്കപ്പെട്ടു. പുറത്ത് മഴ തിമിര്‍ക്കുകയായിരുന്നു! 

No comments: