July 17, 2008

ഓര്‍മ്മകള്‍ ....

എന്റെ പേര്‌ ഒന്നാമതായിതന്നെ ഉണ്ടാകുമെന്ന ഒരു ധാരണ എനിക്കുണ്ടായിരുന്നതുകൊണ്ട്‌ തെല്ലൊരഹങ്കാരത്തൊടെയാണ്‌ ഞാൻ (ഇപ്പോൾ വംശനാശം സംഭവിച്ച)പ്രീ-ഡിഗ്രീ റാങ്ക്‌ ലിസ്റ്റ്‌ നോക്കാൻ ഇരിഞ്ഞാലക്കുടയിലെ ക്രൈസ്റ്റ്‌ കോളേജിൽ പോയത്‌. പത്താം തരത്തിൽ സാമാന്യം നല്ല മാർക്കോടുകൂടി പാസ്സായിട്ടും, നാട്ടുനടപ്പനുസരിച്ക്‌ എഞ്ചിനീയറോ, ഡാക്റ്ററൊ അകാൻ പഠിക്കാൻ പോകാതെ 'കൊമ്മേർസി'നു ചേരാൻ മാത്രം 'വിഢിത്തം' ഞാൻ മാത്രമെ കാണിക്കൂ എന്ന വിചാരമാണ്‌ മേൽപറഞ്ഞ ധാരണക്കാധാരം. അങ്ങനെ, ഒരു ചെറുപുഞ്ചിരിയോടെ, കോളേജിൽ എത്തിയ ഞാൻ പ്രസ്തുത റാങ്ക്‌ ലിസ്റ്റ്‌ കണ്ടപ്പോൾ ഒന്നു ഞെട്ടി എന്നു പറഞ്ഞാൽ അതു തീരെ കുറഞ്ഞുപോകും. എന്റെ പേര്‌ രണ്ടാം സ്ഥാനത്തു വിരാജിക്കുന്നത്‌ കണ്ടിട്ടുള്ള 'ഷോക്ക്‌' അല്ല എന്നെ ഞെട്ടിപ്പിച്ചത്‌, മറിച്ച്‌ ഒന്നാം സ്ഥാനത്തു കിടക്കുന്നവന്റെ പേരും, മാർക്കുമാണ്‌ എന്റെ ധാരണകൾ തകിടം മറിച്ചത്‌. എന്തായാലും ക്ലാസ്സ്‌ തുടങ്ങുമ്പോൾ ഒന്നാം സ്ഥാനക്കാരനെ ഒന്നു പരിചയപ്പെടണം എന്നു മനസ്സിൽ കുറിച്ചുകൊണ്ട്‌ ഞാൻ വീട്ടിലേക്ക്‌ തിരിച്ചു.

ഞങ്ങൾ പ്രീ ഡിഗ്രീ അവസാന ബാച്ചായിരുന്നു. ഇനി ഒരിക്കലും കോളേജിന്റെ പടി കടന്നു വരാൻ പ്രീ ഡിഗ്രീ 'പിള്ളേർ' ഉണ്ടാകില്ല എന്നതുകോണ്ട്‌ അക്കൊല്ലം 'പ്രവേശനോത്സവ'ത്തിനു ഒച്ചയും ബഹളവും കുറച്ചു കൂടുതലായിരുന്നു, വിവിധ വിദ്യാർത്ഥി സംഘടനകൾ പുതിയ ഇരകൾക്ക്‌ സ്വാഗതമേകി ഗേറ്റിൽ തന്നെ നിലയുറപ്പിച്ചിട്ടുണ്ടായിരുന്നു. അങ്ങനെയുള്ള ശബ്ദ-കോലാഹലങ്ങൾക്കിടയിലാണ്‌ 'ഒന്നാം സ്ഥാനക്കാരൻ, ഭാഗ്യത്തിന്റെ നാഥൻ' പരിചയപ്പെടാനായി, തികച്ചും അപ്രതീക്ഷിതമായി, എന്റെ അടുത്തേക്ക്‌ വന്നത്‌. വളരെ കുറച്ചുകാലം മാത്രം നീണ്ടുനിന്ന, ഗാഢമായ ഒരു സുഹ്രുത്ബന്ധത്തിനവിടെ തുടക്കം കുറിച്ചു.

രണ്ട്‌ വർഷങ്ങൾക്ക്‌ ശേഷം, പ്രീ ഡിഗ്രീ എന്ന കടമ്പ ചാടിക്കടന്ന ഞങ്ങൾ അതിനു ശേഷം വഴിപിരിഞ്ഞു: ഞാൻ ബി-കോമിനു ചേർന്നപ്പോൾ അവൻ CSനു ചേർന്നു. എങ്കിലും ഇടക്കിടക്ക്‌ അവനെഴുതിയ കവിതകളുടെ കോപ്പികളുമായി അവൻ കോളേജിലേക്കുവരാറുണ്ടായിരുന്നു. ബി-കോമിനു ശേഷം ഞാൻ, നാട്ടുനടപ്പനുസരിച്ച്‌, CAക്കു ചേർന്നു. ഞാൻ ഇന്റർ പാസായ സമയംകൊണ്ട്‌ അവൻ CS - Final പാസ്സായിക്കഴിഞ്ഞിട്ടുണ്ടായിരുന്നു. ഇന്ററിനു ശേഷം ഞാൻ മുറപ്രകാരം നാട്ടിലെ സാമാന്യം വലിയ ഒരു CA പുലിയുടെ മടയിൽ 'ആർട്ടിക്കിൾഷിപ്പി'നു ചേർന്നും കൊണ്ട്‌, 2 വർഷത്തിനുശേഷം വരാൻ പോകുന്ന ഫൈനൽ പരീക്ഷയേയും മനസ്സിൽ ധ്യാനിച്ചും ജീവിതം മുന്നോട്ട്‌ നീക്കിക്കൊണ്ടിരുന്നു.

അങ്ങനെയിരിക്കെ ഒരോണക്കാലത്ത്‌, എന്റെ വേറൊരു സതീർത്ഥ്യനാണ്‌ ആ വാർത്ത വിളിച്ച്‌ പറഞ്ഞത്‌: നാഥനെ കടൽ കൊണ്ടുപോയിരിക്കുന്നു, കുളിക്കാനിറങ്ങിയതാണ്‌, തിര വന്ന് അവനെ കൊണ്ട്‌ പോയി.... അവന്റെ വാക്കുകൾക്ക്‌ തുടർച്ചയുണ്ടായിരുന്നില്ല....

ഇപ്പോൾ വർഷം 2 കഴിഞ്ഞു, വീണ്ടും ഒരോണക്കാലം കൂടി സമാഗതമായി... ഞാൻ സി-എ ഫൈനൽ പരീക്ഷ പാസായി.സുഹ്രുത്തേ, എന്റെ എല്ലാ വിജയങ്ങളും ഞാൻ നിനക്കു സമർപ്പിക്കുന്നു...

2 comments:

siva // ശിവ said...

ഈ ഓര്‍മ്മക്കുറിപ്പുകള്‍ക്ക് നന്ദി...എല്ലായ്പ്പോഴും ആ സുഹൃത്തിനെ ഓര്‍ക്കാന്‍ ശ്രമിക്കൂ...

സസ്നേഹം,

ശിവ.

Unknown said...

ആ ഓര്‍മ്മകള്‍ മരിക്കാതെയിരിക്കട്ടേ