March 28, 2012

ഐഡിയാസ് പലവിധം: ചില ക്രിക്കറ്റ്‌ കളിയോര്‍മ്മകള്‍

വല്യ വെക്കേഷന്‍ (വേനലവധി) ആയാല്‍ പിന്നെ ഞാനും ചേട്ടനും കൊച്ചുഗോപി വരുന്നതും കാത്ത് ഇരിക്കും. ചേര്‍പ്പിലെ പ്രധാന തെങ്ങ് കയറ്റ തൊഴിലാളിയാണ് കൊച്ചുഗോപി. തെങ്ങ് കയറുമ്പോള്‍ ഒടിഞ്ഞു നില്‍ക്കുന്ന പട്ടകളും കൂടി ഗോപി വെട്ടിയിടും. ഭാഗ്യമുണ്ടെങ്കില്‍ അധികം ഉണങ്ങാത്ത ഒരെണ്ണം കിട്ടും. ഈ പട്ടയാണ് പിന്നെ ആ സീസണിലെ ഞങ്ങളുടെ ക്രിക്കറ്റ്‌ ബാറ്റ് ആയി രൂപാന്തരം പ്രാപിക്കുന്നത്. തെങ്ങിന്റെ പട്ട കൊണ്ട് ബാറ്റ് ഉണ്ടാക്കാന്‍ ചേട്ടന് ഒരു പ്രത്യേക കഴിവ് തന്നെ ഉണ്ടായിരുന്നു. ടെറസില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കിടക്കുന്ന ഹോസിന്റെ ഒരു കഷ്ണം വെട്ടി ബാറ്റിന്റെ പിടിയില്‍ ഇട്ടാല്‍ ആരുകള്‍ കയ്യില്‍ തുളഞ്ഞു കയറില്ല എന്നതിനോടൊപ്പം നല്ല ഗ്രിപ്പും ലഭിക്കും എന്ന് അക്കാലത്തു ഞങ്ങളുടെ ക്രിക്കറ്റ്‌ കളിയെ മാറ്റി മറിച്ച ഒരു കണ്ടുപിടുത്തമായിരുന്നു. വേലിയില്‍ നട്ടിരുന്ന കൊന്നയുടെ കമ്പുകള്‍ ഒടിച്ച് ഒരേ നീളത്തിലുള്ള മൂന്നു സ്ടംപുകള്‍ ഉണ്ടാക്കലാണ് എന്റെ ദൌത്യം.  
---
ഐഡിയാസ് പലവിധം! ആര്ക്കമേഡീസിന് യുറേക്ക എന്നപോലെയാണ് ചേട്ടന് ഐഡിയാസ് പലവിധം. പഴയ തുണി ചുരുട്ടി പന്തുണ്ടാക്കിക്കൊണ്ടിരുക്കുന്നതിനിടയില്‍ പ്രസ്തുത പന്തില്‍ റബ്ബര്‍ ബാന്‍ഡിനു പകരം പഴയ സൈക്കിള്‍ ട്യൂബ് വെട്ടി ഇട്ടാല്‍ പന്ത് കൂടുതല്‍ ബൌണ്‍സ് ചെയ്യും എന്ന മഹത്തായ കണ്ടുപിടുത്തം നടത്തിയതിന്റെ സന്തോഷമാണ് പരിസരം മറന്നുള്ള അട്ടഹാസത്തില്‍ കലാശിച്ചത്. തയ്യല്‍ മെഷീന്റെ അടുത്ത് കിടന്നിരുന്ന കട്ട്‌ പീസ് തുണികള്‍ എവിടെ പോയി എന്നത് ആ കാലത്ത് അമ്മക്ക് ഉത്തരം കിട്ടാത്ത ഒരു പ്രഹേളികയായിരുന്നു. ആദ്യ ഓവറില്‍ തന്നെ പന്ത് കിണറ്റില്‍ പോയതിനാല്‍ അന്നത്തെ കളി ഉപേക്ഷിക്കേണ്ടി വന്നു എന്നത് ചരിത്രം. കിണറ്റിന്റെ അഗാധതയിലേക്ക് ഒരു പന്ത് കൂടി! 
 ---
ചേര്‍പ്പില്‍ ഞങ്ങള്‍ക്ക് 4 ക്രിക്കറ്റ്‌ 'പിച്ചു'കള്‍ ഉണ്ടായിരുന്നു. വൈകുന്നേരങ്ങളില്‍ അമ്പലത്തിലേക്കുള്ള ഭക്തജന ഗതാഗതം വര്‍ദ്ധിച്ചപ്പോള്‍ നാലില്‍ നിന്നും ഒന്ന് കുറഞ്ഞു. ഉമ്മറത്തെ ജനാല ചില്ലുകളില്‍ പന്ത് കൊള്ളുന്നത് പതിവായപ്പോള്‍ 4 എന്നത് രണ്ടായി കുറഞ്ഞു. കിണറിലോ തൊട്ടടുത്ത പറമ്പിലോ പന്ത് പോകുന്നത് പതിവായപ്പോള്‍ പിന്നാമ്പുറത്തെ കോണ്‍ക്രീറ്റ് പിച്ചും ഉപയോഗശൂന്യമായി. കുളിമുറിയുടെ ചുമരില്‍ (ഞങ്ങളുടെ വിക്കെറ്റ് കീപര്‍ ആ ചുമരായിരുന്നു) പന്ത് കൊണ്ട് വട്ടത്തില്‍ ചെളി പാടുകള്‍ വീണിരുന്നതും പ്രസ്തുത പിച്ച് ഉപേക്ഷിക്കാന്‍ കാരണമായി ചില ചരിത്ര പുസ്തകങ്ങള്‍ രേഖപെടുത്തിയിട്ടുണ്ട്. പിന്നെ ആകെ ഉണ്ടായിരുന്നത് കയ്യാലയോട് പുറകിലെ പഴയ ചാണക കുഴിയോട് ചേര്‍ന്നുള്ള ഞങ്ങളുടെ സ്വന്തം TPSW (ലൈറ്റുകള്‍ ഇല്ലാത്ത - പറമ്പില്‍ എവിടെ ലൈറ്റ്?) ഫ്ലഡ് ലൈറ്റ് സ്റ്റേഡിയം ആയിരുന്നു. പടിഞ്ഞാറെ മതിലിനോട് ചേര്‍ന്നുള്ള പൊട്ട കിണറായിരുന്നു അവിടെ ഞങ്ങളുടെ പ്രധാന വില്ലന്‍. എങ്കിലും പറമ്പിലെ വാഴകളും, തെങ്ങുകളും, കിണറിനു തൊട്ടു മുമ്പില്‍ നിലയുറപ്പിച്ചു നില്‍ക്കുന്ന പ്ലാവും ചാമ്പങ്ങ മരവും ഒക്കെ ജോണ്ടി റോഡ്സിനെ വെല്ലുന്ന ഫീല്‍ഡര്‍മാരായിരുന്നതുകൊണ്ട് പൊട്ട കിണറ്റില്‍ പോയ പന്തുകളുടെ എണ്ണം വളരെ വളരെ കുറവായിരുന്നു. അത് കൊണ്ടുതന്നെ ഏറെക്കാലം ഞങ്ങളുടെ സ്വന്തം വേനലവധിക്കാലത്തെ 'തുണിപന്ത്-പട്ട ബാറ്റ് പ്രീമിയര്‍ ലീഗിന്റെ'  ഔദ്യോഗിക ഗ്രൌണ്ട് TPSW ഫ്ലഡ് ലൈറ്റ് സ്റ്റേഡിയമായിരുന്നു. 
---
അങ്ങനെ ബാറ്റും, സ്ടംപും, പന്തും തയ്യാറായാല്‍ പിന്നെ കളി തുടങ്ങുകയായി; പന്ത് കിണറിലോ, തൊട്ടടുത്ത പറമ്പിലെക്കോ പോകുന്നവരെ. അടുത്ത പന്തുണ്ടാക്കുന്നവരെ ബാറ്റിനും സ്ടംപുകള്‍ക്കും അടുക്കള വരാന്തയിലെ പൊടി പിടിച്ച അമ്മിക്കല്ലിന്റെ പുറകില്‍ വിശ്രമം.
.

No comments: