April 08, 2012

ലാ ബോല്‍ ഭൂലിന്റെ ഒപ്പം ലടും ലുങ്ങും

മുത്തശ്ശന്റെ അഭിപ്രായത്തില്‍ വല്യ വെക്കേഷന്‍ കളിച്ചു നടന്നു വേസ്റ്റ് ആക്കി കളയാനുള്ളതായിരുന്നില്ല, മറിച്ച് പഠിക്കാന്‍ കൂടിയുള്ള സമയമായിരുന്നു. അതുകൊണ്ട് മെയ്‌ മാസം മുത്തശ്ശന്റെ മാസമായി പ്രഖ്യാപിക്കപ്പെട്ടു. ഏപ്രില്‍ മാസം ഇഷ്ടം പോലെ കളിച്ചുനടക്കുന്നതിനു പകരം മെയ്‌ മാസം മുഴുവന്‍  മുത്തശ്ശന്റെ കീഴില്‍ ഹിന്ദി-സംസ്കൃതാദ്ധ്യായനം എന്ന ഉടമ്പടി ഒപ്പുവെക്കപ്പെട്ടു. അഞ്ചാം തരം മുതല്‍ക്കാണ് ഹിന്ദിയും സംസ്കൃതവും സ്കൂളില്‍ പഠിപ്പിച്ചു തുടങ്ങുന്നത് എന്നതിനാല്‍ നാലാം തരം കഴിയുന്ന വരെ ഈ ഉടമ്പടി എന്നെ ബാധിച്ചിരുന്നില്ല. എന്നാല്‍ നാലിലെ വല്യ വെക്കേഷന്‍ മുതല്‍ എന്റെ വേനലവധി പ്ലാനുകള്‍ ആകെ മൊത്തം മാറി മറിഞ്ഞു.

തുടക്കം അക്ഷരമാലയില്‍ നിന്നായിരുന്നു. എല്ലാ ഭാഷകളും തുടങ്ങുന്നത് അവിടെ ആണല്ലോ. വലിയ ബുദ്ധിമുട്ടില്ലാതെ അത് കഴിഞ്ഞപ്പോള്‍ ഞാന്‍ സന്തോഷവാനായിരുന്നു. എന്നാല്‍ പിന്നീടാണ് മനസ്സിലായത് 'ഗ്രാമ്മര്‍' എന്ന് പറയുന്ന സംഭവം മഴക്കാലത്ത്  സ്കൂള്‍ ഗ്രൗണ്ടില്‍ ഫുട്ബാള്‍ പോസ്റ്റിന്റെ അടുത്തു കെട്ടി കിടക്കുന്ന ചെളി വെള്ളത്തില്‍ 'ഡാം' കെട്ടി ഗ്രൌണ്ടിന്റെ പലഭാഗങ്ങളിലേക്ക് 'കനാലുകളി'ലൂടെ തിരിച്ചു വിടുന്ന പോലെ എളുപ്പമുള്ള പണി അല്ല എന്ന് മനസ്സിലായത്. മുത്തശ്ശന്റെ സിദ്ധാന്തമനുസരിച്ച് സംസ്കൃതം പഠിക്കാന്‍ അക്ഷരമാല കഴിഞ്ഞാല്‍ അടുത്തതായി പഠിക്കേണ്ടത്  'സിദ്ധരൂപം' ആണ്. അതുകൊണ്ട് നാലിലെ ആ വേനലവധിക്കാലത്ത് തന്നെ  തന്നെ 'ബാല:, ബാലൌ , ബാലാ:' യില്‍ തുടങ്ങിയ പുല്ലിംഗ-സ്ത്രീലിംഗ നാമങ്ങളും 'ഭവതി ഭവത: ഭവന്തി' മുതലായ ക്രിയാ പദങ്ങളും ചൊല്ലി പഠിച്ചു തുടങ്ങി (ഇപ്പോള്‍ എല്ലാം മറന്നു എന്നത് വാല്ക്കഷണമായി ചേര്‍ക്കുന്നു). ഹിന്ദിയും ഒട്ടും മോശമായിരുന്നില്ല. ഹിന്ദിയില്‍ മുത്തശ്ശന്റെ മാസ്റ്റര്‍ പീസ് ഐറ്റം വിവര്‍ത്തനം ആണ്. ചങ്ങനാശ്ശേരിയില്‍ നിന്ന്  അച്ഛന്‍ കൊണ്ട് വന്ന ചാര നിറത്തില്‍ വരയിടാത്ത പേജുകളും മഞ്ഞ ചട്ടയുള്ള നോട്ട് ബുക്കുകള്‍ ഞങ്ങള്‍ ചങ്ങനാശ്ശേരിയില്‍ നിന്നും താമസം മാറ്റിയിട്ടും (അഞ്ചാം തരം കഴിഞ്ഞുള്ള വേനലവധിക്കാലത്ത്) പത്താം തരം വരെ എന്റെ പഠനത്തില്‍ വളരെ അധികം സ്വാധീനം ചെലുത്തുകയുണ്ടായി. അത്തരം ഒരു പുസ്തകത്തില്‍ മുത്തശ്ശന്‍ ഓരോ ദിവസവും രാവിലെ അമ്പത് വാചകങ്ങള്‍ മലയാളത്തില്‍ എഴുതും. വൈകുന്നേരം ആകുമ്പോഴേക്കും അതെല്ലാം ഹിന്ദിയിലേക്ക് വിവര്‍ത്തനം ചെയ്ത് എഴുതി മുത്തശ്ശന് കൊടുക്കുക എന്നതാണ് വിദ്യാര്‍ഥി എന്നാ നിലയില്‍ എന്റെ ചുമതല. മുത്തശ്ശന്റെ പരിശോധന കഴിഞ്ഞാല്‍ അക്ഷരത്തെറ്റുകളും വ്യാകരണ പിശകുകളും തിരുത്തുന്നതിനായി ഇമ്പോസിഷന്‍ എഴുതി കഴിഞ്ഞാലെ ആ നാളുകളില്‍ എന്റെ വേനലവധിക്കാലത്തെ ഒരു മെയ്‌ മാസ ദിനം കഴിയുകയുണ്ടായിരുന്നുള്ളൂ.

ഹിന്ദിയെ പറ്റി പറയുമ്പോള്‍ ഒഴിവാക്കാനാവത്ത രണ്ട് സംഗതികളാണ് 'ലാ ബോല്‍ ഭൂലും', 'പാനീ ദഹീ ഘീ മോതി ജീയും'. ഹിന്ദി വ്യാകരണത്തിലെ സാമാന്യ നിയമങ്ങളുടെ എക്സ്സെപ്ഷനുകളാണ് ഇവ. ലാ, ബോല്‍, ഭൂല്‍ ഇന്നിവ സകര്‍മ്മക ക്രിയാപദങ്ങള്‍ ആണെങ്കിലും ഭൂത കാലത്തില്‍ പ്രയോഗിക്കുമ്പോള്‍ കര്‍ത്താവിന്റെ ഒപ്പം 'നെ' പ്രത്യയം ചേര്‍ക്കണ്ട.അത് പോലെ 'ഈ'കാരത്തില്‍ അവസാനിക്കുന്ന നാമങ്ങള്‍ സ്ത്രീലിംഗ പദങ്ങള്‍ ആണെങ്കിലും പാനീ, ദഹീ, ഘീ, മോതി, ജീ എന്നിവ സ്ത്രീലിംഗ പദങ്ങള്‍ അല്ല. മലയാള വാചകങ്ങള്‍ വിവര്‍ത്തനം ചെയ്യാന്‍ തരുമ്പോള്‍ ഈ വാക്കുകള്‍ ധാരാളമായി വരുന്ന വാചകങ്ങള്‍ തരാന്‍ മുത്തശ്ശന്‍ പ്രത്യേകം ശ്രദ്ധിക്കുമായിരുന്നു.
സംസ്ക്രിതാദ്ധ്യായനത്തില്‍ മറക്കാന്‍ പറ്റാത്ത ഓര്‍മ ലടും ലോങ്ങും  ലോടും ലുങ്ങും ഒക്കെ ആണ്. ക്രിയാ പദങ്ങളുടെ കാലത്തിനനുസരിച്ചുള്ള ഭവ ഭേദങ്ങള്‍ ആണിവ. ഇപ്രകാരം ഓരോ ക്രിയാ പദത്തിനും പത്തു ലകാരങ്ങള്‍ വീതം ഉണ്ട്. എന്റെ മെയ്‌ മാസ ദിനങ്ങളില്‍ പിന്നെ നിറഞ്ഞു നിന്നിരുന്നത് 'ശ്രീ രാമോദന്തം' ആണ്. രാമായണ കഥ മുഴുവന്‍ വളരെ ചുരുക്കി പറഞ്ഞിരിക്കുന്ന ഒരു ചെറിയ കാവ്യമാണ് ശ്രീ രാമോദന്തം. ഒരു കാലത്ത് എനിക്ക് ഇത് കാണാപാമായിരുന്നു (ഇപ്പോള്‍ ആദ്യത്തെ 2 -3 ശ്ലോകങ്ങള്‍ മാത്രം ഓര്‍മ ഉണ്ട്).

മുത്തശ്ശന്റെ ഹിന്ദി-സംസ്കൃത ക്ലാസ്സുകളെ പറ്റി പറയുമ്പോള്‍ മുത്തശ്ശന്റെ സ്വന്തം കസേരയെ പറ്റിയും,ദിവസേന 10 മണിക്കുള്ള വല്യമ്മാന്റെ സന്ദര്‍ശനത്തെ പറ്റിയും പറയാതെ പറ്റില്ല. അത് വേറെ ഒരു ക്ലാസ്സില്‍ ആകാം. തല്‍ക്കാലം ഇന്നത്തെ ക്ലാസ്സ്‌ ഇവിടെ നിര്‍ത്താം!

No comments: