April 18, 2012

രാമേട്ടനും വേലി പടക്കവും

 

ചേര്‍പ്പിലെ നാല് രമേട്ടന്മാരില്‍ സീനിയര്‍ മോസ്റ്റ്‌ ആയ, മുത്തശ്ശന്റെ ബന്ധുവായ, രാമേട്ടന്‍ ഞങ്ങളുടെ ഒപ്പം ആയിരുന്നു താമസിച്ചിരുന്നത്. രാമേട്ടന്‍ ഒരു പ്രസ്ഥാനമായിരുന്നു. രാമേട്ടന്റെ ഒരു കാലില്‍ സ്റ്റീല്‍ കമ്പിയാണ് എന്നറിയുന്നതിന് മുമ്പ്‌ തന്നെ ഞങ്ങള്‍ക്ക്‌ രാമേട്ടന്‍ ഒരു പ്രസ്ഥാനമായി കഴിഞ്ഞിരുന്നു. നരച്ച തലമുടിയും കുടവയറുമൊക്കെയായി കണ്ടാല്‍ മുത്തശ്ശനെ പോലെ തന്നെയാണ് രാമേട്ടന്‍ എങ്കിലും മുത്തശ്ശന്റെ അത്ര കാര്‍ക്കശ്യം ഇല്ലായിരുന്നതുകൊണ്ടും ഒഴിവുസമയങ്ങളില്‍ തെങ്ങിന്റെ ഓല കൊണ്ട് പീപ്പിയും പന്തും കാറ്റാടിയുമൊക്കെ ഉണ്ടാക്കി തന്നിരുന്നതുകൊണ്ടുമാകാം എനിക്കും ചേട്ടനും രാമേട്ടന്‍ ഒരു പ്രസ്ഥാനമായി തീര്‍ന്നത്. രാമേട്ടന്റെ ഇഷ്ട വിശ്രമസ്ഥലം കാര്‍പോര്‍ച്ചില്‍ ഇട്ടിരുന്ന ബെഞ്ച്‌ ആയിരുന്നു. അതിനടുത്തായി ആളുടെ സന്തത സഹചാരിയായ പഴയ ഹെര്‍കുലീസ്‌ സൈക്കിളും ഉണ്ടാകും. ഉച്ചഭക്ഷണം കഴിഞ്ഞാല്‍ കാര്പോര്‍ച്ചിലെ ബെഞ്ചില്‍ കിടന്നൊരുറക്കം പാസാക്കുക എന്നത് രാവിലെ എണീറ്റ് പല്ല് തേക്കുക എന്നപോലെ ഒഴിവാക്കാന്‍ പറ്റാത്ത ഒരു ശീലമായിരുന്നു രാമേട്ടന്. അടുക്കളിയിലെ പാത്രത്തില്‍ നിന്നും ഉപ്പെടുത്ത്‌ ഉറങ്ങുന്ന രാമേട്ടന്റെ വായില്‍ ഇടുക എന്നത് അക്കാലത്ത്‌ ഞങ്ങളുടെ ഒരു ഹോബി ആയിരുന്നു. പിന്നെ പിന്നെ രാമേട്ടനും അതൊരു ശീലമായി തീര്‍ന്നതുകൊണ്ട് ഉപ്പിന്റെ റിയാക്ഷന്‍ പതുക്കെ കുറഞ്ഞു വന്നു. അതുകൊണ്ട് രാമേട്ടനെ ശല്യപ്പെടുത്താന്‍ പുതിയ വഴികള്‍ ആലോചിക്കുമ്പോഴാണ് ഞങ്ങള്‍ക്ക്‌ ആ ഐഡിയ കത്തിയത്. ഇവിടെയും മുഖ്യ കാര്‍മികന്‍ ചേട്ടന്‍ തന്നെ ആയിരുന്നു എങ്കിലും കൂടുതല്‍ പ്രാവര്‍ത്തികമാക്കിയത് ഞാനായിരുന്നു.

ചേര്‍പ്പ്‌ അമ്പലത്തിനു പടിഞ്ഞാറായി, ശങ്കരന്‍ നായരുടെ കടയും കഴിഞ്ഞു നേരെ കുറച്ചു നടന്നാല്‍ റോഡ്‌ ഇടത്തോട്ടെക്ക് തിരിയും. ആ വളവില്‍ കുറച്ചു മുന്നിലേക്ക്‌ നടന്നാല്‍ വലതുഭാഗത്തായി സ്ഥിതി ചെയ്യുന്ന ജെ.ബി.എസ് സ്കൂളില്‍ ആയിരുന്നു ഞാന്‍ പഠിച്ചിരുന്നത്: രണ്ടിലോ മൂന്നിലോ പഠിക്കുന്ന സമയം. സ്കൂള്‍ അടുത്തായിരുന്നതുകൊണ്ട് ഉച്ചക്ക്‌ ഉണ്ണാന്‍ വീട്ടിലെത്തിയാല്‍ പിന്നെ രണ്ടുമണിക്ക്‌ ക്ലാസ്സ്‌ തുടങ്ങാനുള്ള ബെല്‍ അടിക്കാന്‍ പത്തോ പതിനഞ്ചോ മിനിറ്റുള്ളപ്പോള്‍ ആണ് തിരിച്ചു പോകുക. ഈ സമയമാണ് രാമേട്ടന്‍ അറ്റാക്ക്‌ ടൈം. ഞാന്‍ സ്കൂളില്‍ നിന്നു വന്ന്‍ ഭക്ഷണം കഴിച്ചു കഴിയുമ്പോഴേക്കും രാമേട്ടന്‍ ബെഞ്ചില്‍ ഉറക്കം പിടിച്ചിട്ടുണ്ടാകും. ഈ സമയം ഞാന്‍ പുറകിലെ വാതിലില്‍ കൂടി ഇറങ്ങി കുളിമുറിയില്‍ നിന്നു നീല നിറത്തിലുള്ള പ്ലാസ്റ്റിക്‌ പാത്രം എടുത്ത് അതില്‍ വെള്ളം പിടിക്കും. കാര്‍പോര്‍ച്ചിനടുത്ത് നില്‍ക്കുന്ന മാങ്ങയൊന്നുപോലും ഉണ്ടാകാത്ത നീലന്‍ എന്ന് വിളിക്കുന്ന  മാവാണ് അടുത്ത ലക്‌ഷ്യം. മാവിന്റെ ചോട്ടില്‍ 'വേലി പടക്കം' എന്ന് വിളിക്കുന്ന ചെടി ധാരാളമായി വളര്‍ന്നിരുന്നു. ഇതിന്റെ ഇത്തിരി ഉണങ്ങിയ കായ്കള്‍ വെള്ളത്തില്‍ ഇട്ടാല്‍ പൊട്ടുമെന്ന്‍ ഞാനും ചേട്ടനും മനസ്സിലാക്കിയിരുന്നു. അങ്ങനെ ഒരു കയ്യില്‍ മൂന്നോ നാലോ വേലി പടക്കവും മറുകയ്യില്‍ ഒരു പാത്രം നിറയെ വെള്ളവുമായി ശബ്ദമുണ്ടാക്കാതെ രാമേട്ടന്റെ അടുത്തെത്തും. വേലിപടക്കങ്ങള്‍ പാത്രത്തിലെ വെള്ളത്തിലിട്ട് ഉറങ്ങുന്ന രാമേട്ടന്റെ ചെവിയോട് ചേര്‍ത്തങ്ങനെ പിടിക്കും. സെക്കന്റുകള്‍ക്കുള്ളില്‍ പാത്രത്തില്‍ ഒരു സ്ഫോടനം നടക്കുകയും രാമേട്ടന്‍ 'ആരാ അവിടെ' (ഞാന്‍ ആണ് ഉത്തരവാദി എന്നറിയാമെങ്കിലും) എന്ന് ചോദിച്ച് ഞെട്ടി എണീക്കുകയും ചെയ്യും. അപ്പോഴേക്കും ഞാന്‍ കാര്‍പോര്‍ച്ചിന്റെ ചുമരിനു പിന്നില്‍ ഒളിച്ചിട്ടുണ്ടാകും. 

രാമേട്ടന്‍ വീണ്ടും തന്റെ ഉറക്കത്തിലേക്ക് വഴുതി വീഴുമ്പോള്‍ ഞാന്‍ ഉച്ചക്ക് ശേഷമുള്ള വിഷയങ്ങളുടെ പുസ്തകങ്ങളും എടുത്ത്‌ തിരികെ ജെ.ബി.എസിലേക്ക്‌ പോകും. ഒരു നാള്‍ രാമേട്ടന്‍ തൃശ്ശൂരില്‍ താമസിക്കുന്ന മകളുടെ അടുത്തേക്ക്‌ പോയി. പിന്നെ ഒരിക്കലും രാമേട്ടന്‍  ഞങ്ങളുടെ അടുത്തേക്ക് വന്നില്ല. ഞങ്ങള്‍ രാമെട്ടനെയും  കണ്ടില്ല.
a

No comments: