November 16, 2012

കശാപ്പ്

രണ്ടു ദിവസം മുമ്പ് തന്നെ ഒരു ഓട്ടോറിക്ഷയില്‍ അവരെ വീട്ടിലേക്ക് കൊണ്ട് വന്നു. സാധാരണ ഓട്ടോക്കാരനുമായി തമ്മില്‍ തല്ലിയിരുന്ന അയാള്‍ അന്ന് പതിവ് തെറ്റിച്ചു ഒരക്ഷരം പോലും എതിര്‍ത്ത് പറയാതെ ഓട്ടോക്കാരന്‍ പറഞ്ഞ ചാര്‍ജ് കൊടുത്തു. അയാളുടെ വീടിന്റെ മുമ്പില്‍ തന്നെ രണ്ടു പേരെയും കെട്ടി. വിശക്കുമ്പോള്‍ കഴിക്കുവാനായി ഒരു  വലിയ കെട്ടു പുല്ല് ഇട്ടുകൊടുത്തിരുന്നു എങ്കിലും അവര്‍ കരഞ്ഞുകൊണ്ടേ ഇരുന്നു. നഗരത്തിന്റെ തിരക്കില്‍ അവരുടെ ദുര്‍ബലമായ കരച്ചിലുകള്‍ അലിഞ്ഞില്ലാതായി. തൊട്ടപ്പുറത്ത് നിന്നും ഉയര്‍ന്നിരുന്ന അട്ടഹാസങ്ങള്‍ പണ്ട് രാത്രികാലങ്ങളില്‍ നാട്ടുവഴികളിലെ മരങ്ങളിരുന്നു ആസന്നമായ മരണത്തെ അറിയിച്ചുകൊണ്ട് "പൂവാ, പൂവാ" എന്ന്  കരഞ്ഞിരുന്ന കാലന്‍ കോഴിയുടെ കരച്ചിലിനെ ഓര്‍മിപ്പിച്ചു. ഓരോ നിമിഷത്തിലും അടുത്തടുത്ത്‌ വരുന്ന മരണത്തിന്റെ ആ അട്ടഹാസങ്ങള്‍ അവരെ പോലെ എന്റെ മനസ്സിനെയും അസ്വസ്ഥമാക്കുന്നതായി ഞാന്‍ തിരിച്ചറിഞ്ഞു. എങ്കിലും രണ്ടു ദിവസങ്ങള്‍ക്കപ്പുറം അവര്‍ക്കായി വിധിക്കപ്പെട്ടുകഴിഞ്ഞ ഭാവി തിരുത്താന്‍ മാത്രം ശക്തി എന്റെ കരങ്ങള്‍ക്കില്ലായിരുന്നു. 

ഒന്നാം ദിവസം 
ജോലിസ്ഥലത്ത് നിന്നും വീട്ടിലേക്കുള്ള വൈകുന്നേരത്തെ പതിവ് നടത്തത്തിനിടെ താടിയുടെ കടയില്‍ നിന്നും ചില്ലറ പച്ചക്കറികള്‍ വാങ്ങി തൊട്ടടുത്തുള്ള കുമാര്‍ജിയുടെ കടയില്‍ ചായ കുടിച്ചങ്ങനെ നിക്കുമ്പോഴാണ് ഞാന്‍ പിന്നെ അയാളെ കാണുന്നത്. ഒരു സിഗരറ്റും വലിച്ചുകൊണ്ട് അയാള്‍ കൂട്ടുകാരുമായി സംസാരിക്കുകയാണ്."ഒരെണ്ണം ചെറുതാണ്. എന്നാല്‍ മറ്റേതു വലിയതാണ്. ലാഭത്തിനു കിട്ടി. അതുകൊണ്ട് രണ്ടിനേം വാങ്ങിച്ചു. ഇത്തവണ തകര്‍ക്കും". അയാള്‍ വലിയ ശബ്ദത്തില്‍ ഒരിയിട്ടുകൊണ്ടിരുന്നു. കയ്യിലിരുന്ന ചായഗ്ലാസ്‌ തൊട്ടടുത്ത്‌ വെച്ചിരുന്ന വീപ്പയിലെക്ക് വലിച്ചെറിഞ്ഞു ഞാന്‍ വീട്ടിലേക്ക്‌ നടന്നു. 

രണ്ടാം ദിവസം 
അവധി ദിവസം. പതിവില്‍ കൂടുതല്‍ ചൂട് തോന്നിച്ച ആ പകലിന്റെ ഏതോ ഒരു നിമിഷത്തില്‍ അവരുടെ കരച്ചില്‍ നിന്നു. ആ നിശ്ശബ്ദത എന്നെ ശ്വാസം മുട്ടിച്ചു തുടങ്ങിയപ്പോള്‍ ഞാന്‍ പുറത്തേക്കിറങ്ങി. കുമാര്‍ജിയുടെ കടയില്‍ പോയി ഒരു ചായ കുടിക്കാം: ഞാന്‍ തിരുമാനിച്ചു. ഒരു ചെറിയ കറക്കത്തിനു ശേഷം ചായയും കുടിച്ചു വീട്ടിലേക്ക്‌ നടക്കുമ്പോള്‍ അയാള്‍ കയ്യില്‍ രണ്ടു വലിയ കവറുകളുമായി റോഡിനപ്പുറത്തെ വീട്ടിലേക്ക്‌ കയറുന്നത് കണ്ടു. "ഇതാ...ആശംസകള്‍, ഉഗ്രന്‍ സാധനമാ. ഈ വര്‍ഷം രണ്ടെണ്ണം ഉണ്ടായിരുന്നു" അഹങ്കാരത്തോടെ അയാള്‍ പറയുന്നത് കേട്ടു. വീട്ടിലേക്ക്‌ കയറുന്നതിനു മുമ്പ്‌ ഒരിക്കല്‍ കൂടി ഞാന്‍ അവരെ കെട്ടിയിരുന്ന സ്ഥലത്തേക്ക് നോക്കി. ടെറസ്സില്‍ നിന്നും വീഴുന്ന ഇളം ചുവപ്പ് നിറമുള്ള വെള്ളം ആ മുറ്റത്ത് ഒരായിരം കൈവഴികളായി അപ്പോള്‍ പടരുകയായിരുന്നു. മണിക്കൂറുകള്‍ക്ക് മുമ്പ്‌ ഒരായിരം പ്രതീക്ഷകളുമായി മിടിച്ചിരുന്ന രണ്ടു ഹൃദയങ്ങളുടെ ഊര്‍ജ്ജം നഗരത്തിലെ ആ വൃത്തികെട്ട ഓടയിലേക്ക് പതുക്കെ ഒഴുകി ഇറങ്ങുമ്പോള്‍ റോഡിനപ്പുറത്തെ വീട്ടുകാരും അയാളുടെ അട്ടഹാസത്തില്‍ പങ്കു ചേര്‍ന്ന് അയാള്‍ക്ക്‌ ആശംസകള്‍ നേരുന്ന തിരക്കിലായിരുന്നു.

No comments: