November 25, 2012

ഡെറാഡൂണ്‍ യാത്ര: ഒന്നാം ഖണ്ഡം - നഗരം

രണ്ടു പ്രൊപ്പെല്ലറുകള്‍ ഉള്ള  എയര്‍ ഇന്ത്യയുടെ ചെറു വിമാനം ജോളിഗ്രാന്‍റ് വിമാനത്താവളത്തില്‍ ലാന്‍ഡ്‌ ചെയ്തപ്പോള്‍ സമയം വൈകുന്നേരം അഞ്ചുമണി കഴിഞ്ഞിരുന്നു. രാവിലെ 5 മണിക്ക് തുടങ്ങിയ യാത്രയാണ്: ദൈവത്തിന്റെ സ്വന്തം നാട്ടില്‍ നിന്ന് ദേവഭൂമിയിലേക്ക്‌. വനത്തിന്റെ നടുക്ക് കുന്നുകള്‍ക്കിടയില്‍ ഒരു വിമാനത്താവളം: അതാണ്‌ ഡെറാഡൂണിലെ ജോളിഗ്രാന്‍റ്. കേവലം ഒരു ചെറിയ കെട്ടിടം മാത്രമുള്ള, ഈ അടുത്തകാലത്ത് പുതുക്കി പണിത ഒരു ചെറിയ എയര്‍പോര്‍ട്ട്. അവിടെ നിന്നും ഡെറാഡൂണിലേക്ക് ഏകദേശം 30 കിലോമീറ്റര്‍ റോഡുമാര്‍ഗ്ഗം സഞ്ചരിക്കണം.ഡെറാഡൂണ്‍ വിമാനത്താവളം എന്നാണു ഔദ്യോഗികമായി അറിയപ്പെടുന്നതെങ്കിലും ഋഷികേഷ് ആണ് വിമാനത്താവളത്തിനു കൂടുതല്‍ അടുത്ത് കിടക്കുന്ന നഗരം. ജോളിഗ്രാന്റില്‍ നിന്നും ഡെറാഡൂണ്‍ വരെയുള്ള 30 കിലോമീറ്റര്‍ പാതയാണ് ആദ്യമായി കേരളത്തെ ഓര്‍മിപ്പിച്ചത്: കുണ്ടും കുഴിയും നിറഞ്ഞ, വൃത്തിയൊട്ടും തന്നെ ഇല്ലാത്ത ചെറു ഗ്രാമങ്ങളിലൂടെ കടന്നു പോകുന്ന വീതി കുറഞ്ഞ ഒരു പാത. വനത്തിനുള്ളില്‍ കൂടി കടന്നു പോകുന്ന ഭാഗങ്ങളില്‍ പാതയുടെ ഇരു വശവുമായി കുരങ്ങന്മാരുടെ സംഘങ്ങള്‍ കറങ്ങി നടക്കുന്നത് കാണാം.വിമാനത്തിനുള്ളില്‍ന്നും നോക്കിയപ്പോള്‍ പച്ച പുതച്ച കൃഷിയിടങ്ങള്‍ പോലെ തോന്നിയ ഭൂപ്രദേശങ്ങള്‍ കുറ്റിച്ചെടികള്‍ മാത്രം വളരുന്ന തരിശുനിലങ്ങളായി രൂപാന്തരപ്പെട്ടു. ചതുരക്കട്ടകള്‍പോലെയുള്ള ഒന്നോ-രണ്ടോ നിലകളുള്ള നിര്‍മ്മിതികള്‍ അവിടെ ഇവിടെയായി ചിതറി കിടക്കുന്നു. 30 കി.മി ദൂരം താണ്ടാന്‍ ഞങ്ങള്‍ സഞ്ചരിച്ചിരുന്ന പഴയ അമ്പാസഡര്‍ കാര്‍ ഒരു മണിക്കൂറില്‍ കൂടുതല്‍ എടുത്തു. ജോലിസ്ഥലത്തിന്റെ അടുത്ത് തന്നെയുള്ള ഒരു ചെറു ഹോട്ടലില്‍ മുറി എടുത്ത്‌ ഞങ്ങള്‍ ഡെറാഡൂണ്‍ വാസം തുടങ്ങി...
 
സ്വര്‍ണ്ണ നിറമുള്ള ഭാരമേറിയ കീചെയിനില്‍ തൂങ്ങി കിടക്കുന്ന താക്കോല്‍ റിസപ്ഷന്‍ ഡിസ്കില്‍ പുഞ്ചിരി തൂകി നില്‍ക്കുന്ന ചൌഹാനെ ഏല്‍പ്പിച്ചു ഇന്ദ്രലോകത്തില്‍ നിന്നും ഇറങ്ങി ഇടത്തോട്ട് തിരിഞ്ഞു ഉത്തരാഖണ്ട സംസ്ഥാനത്തിന്റെ സെക്രട്ടെറിയേട്ടിന് മുന്‍പില്‍കൂടി ഏകദേശം ഒരു കിലോമീറ്റര്‍ നടന്നാല്‍ എത്തിച്ചേരുന്ന ജന്‍ക്ഷനും കഴിഞ്ഞു കുറച്ചു കൂടി മുന്നോട്ടു നടന്നാല്‍ ആണ് എന്റെ താത്കാലിക ജോലി സ്ഥലം. ഒരു രാജപാതയുടെ ഗമ ഒട്ടും തന്നെ ഇല്ലാത്ത ഈ രാജ്‌പുര്‍ റോഡിന്റെ ഇരു വശവും അന്താരാഷ്ട്ര വസ്ത്ര കച്ചവടക്കാരുടെയും, ഫാസ്റ്റ് ഫുഡ്‌ കമ്പനിക്കാരുടെയും കച്ചവടസ്ഥാപനങ്ങള്‍ ആണ്. ഡെറാഡൂണ്‍ ഇത്രമാത്രം 'പുരോഗമിച്ചിട്ട്' ഏകദേശം  ഒന്നോ രണ്ടോ വര്‍ഷങ്ങള്‍ മാത്രമേ (കൃത്യമായി പറഞ്ഞാല്‍  
 
ഉത്തരാഖണ്ട സംസ്ഥാനം രൂപീകൃതമായതിന് ശേഷം) ആയിട്ടുള്ളൂ എന്ന് വിനീത് പറഞ്ഞത്‌ ഓര്‍ത്തു. അതിനു മുമ്പ്‌ യു.പി.യിലെ ഒരു ചെറിയ പട്ടണം മാത്രമായിരുന്നത്രേ ഡെറാഡൂണ്‍ . പുതിയ സംസ്ഥാനത്തിന്റെ തലസ്ഥാനം ആയപ്പോള്‍ വസ്തു കച്ചവടത്തിലൂടെ കോടികള്‍ കൊയ്തവരും, രാഷ്ട്രീയ സ്വാധീനമുള്ള കച്ചവട രാജാക്കന്മാരും, ഇവിടെ തമ്പടിച്ചത്തിന്റെ ഭലമായാണ്  ഡെറാഡൂണിനു ഇങ്ങനെ ഒരു മാറ്റം സംഭാവിച്ചത്രേ. ലക്ഷങ്ങള്‍ ഫീ വാങ്ങുന്ന ബോര്‍ഡിംഗ് സ്കൂലുകളിലം കോളേജുകളിലും ഉത്തരേന്ത്യയിലെ വരേണ്യ വിഭാഗത്തിന്റെ പുതു തലമുറ വിദ്യാഭ്യാസം നേടാന്‍ വന്‍തോതില്‍ എത്തി ചേരുന്നതും ഇപ്രകാരം ഒരു മാറ്റത്തിന് കാരണം ആയിട്ടുണ്ടാകും. പുറമേ കാണുന്ന ഈ 'പുരോഗതി'യില്‍ കണ്ണ് മഞ്ഞളിച്ചില്ലെങ്കില്‍ റോഡില്‍ ചായയും, ചോളവും, ആപ്പിളും ഒക്കെ വിറ്റ് നിത്യവൃത്തി കഴിക്കുന്ന, അന്നും ഇന്നും ദാരിദ്ര്യത്തില്‍ മാത്രം കഴിയുന്ന തദ്ദേശവാസികളെ നമുക്ക് കാണാം; വിദ്യാഭ്യാസത്തിനു പേര് കേട്ട  ഡെറാഡൂണില്‍ അന്നത്തെ അന്നത്തിനു വേണ്ടി അധ്വാനിക്കുന്ന അനവധി ബാല്യങ്ങളെ കാണാം; ഭാരതത്തെ കാണാം. 

വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ സംസ്ഥാനത്തിന്റെ ഇതര ഭാഗങ്ങളില്‍ നിന്നും ഏറെ പുരോഗതി പ്രാപിച്ച പട്ടണം ആണ് ഡെറാഡൂണ്‍ എങ്കിലും അലക്ഷ്യമായി വണ്ടി ഓടിക്കുന്ന കാര്യത്തില്‍ പട്ടണ നിവാസികള്‍ കേരളത്തിലെ സ്വകാര്യ ബസുകളെയും ഓട്ടോറിക്ഷക്കാരെയും കടത്തി വെട്ടും. വണ്‍ വേ തെറ്റിച്ച്  റോങ്ങ് സൈഡില്‍ കൂടി വണ്ടി ഓടിക്കുന്നത് ജാതി-മത-ലിംഗ-പ്രായ ഭേദമന്യേ ഇവിടത്തുകാരുടെ ഒരു ഇഷ്ട വിനോദമാണ്. വാഹനം ഇടത്തോട്ടോ വലത്തോട്ടോ തിരിക്കുമ്പോള്‍ ഇന്‍ഡിക്കേറ്റര്‍ ഇടുക എന്നത് അഭിമാനപ്രശ്നമായാണ് ഇവര്‍ കണക്കാക്കുന്നത്. ഒതുക്കി ഇടാന്‍ സ്ഥലം ഉണ്ടെങ്കിലും വണ്ടി റോഡില്‍ തന്നെ പാര്‍ക്ക്‌ ചെയ്യണം എന്നതും ഇവര്‍ക്ക്‌ നിര്‍ബന്ധമാണ്. വണ്ടി ഓടിക്കുമ്പോള്‍ SMS അയക്കുന്നവരും, ഫോണില്‍ സംസാരിക്കുന്നതും ഒരു പ്രശ്നമേയല്ല. അതുകൊണ്ട് തന്നെ ഹോട്ടലില്‍ നിന്നും ജോലിസ്ഥലം വരെയുള്ള ഏകദേശം ഒരു കി.മി ദൂരം അപകടം ഒന്നും വരാതെ നടന്നു തീര്‍ക്കുക എന്നത് അല്പം സാഹസികമായ ഒരു ഉദ്യമം ആണെന്ന് ഇവിടെ എത്തി ഒരാഴ്ച കഴിയുമ്പോഴേക്കും ഞങ്ങള്‍ തിരിച്ചറിഞ്ഞു.

കുന്നുകളാലും മലകളാലും ചുറ്റപ്പെട്ട ഒരു നഗരമാണ് ഡെറാഡൂണ്‍ എന്നതുകൊണ്ട് തന്നെ താരതമ്യേനെ കേരളത്തെ അനുസ്മരിക്കുന്ന പ്രകൃതിയും കാലാവസ്ഥയുമാണ് ഇവിടെ. എന്നാല്‍ ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ സംഭാവനയായ കാലാവസ്ഥാവ്യതിയാനങ്ങള്‍ ഇവിടത്തെ പ്രകൃതിയേയും ബാധിച്ചിട്ടുണ്ട് എന്ന് വിമാനത്തില്‍ നിന്നും ദൃശ്യമായ ഉണങ്ങി വരണ്ടു കിടക്കുന്ന നദീതടങ്ങള്‍ സൂചിപ്പിക്കുന്നു. മണ്‍സൂണിന്റെ അന്ത്യ പാദം ആയിട്ടുകൂടി പല നീര്‍ച്ചാലുകളും ഉണങ്ങി വരണ്ടു തന്നെ കിടക്കുന്നു. ഈ സ്ഥിതി തുടര്‍ന്നാല്‍ ഗംഗാ നദി പുരാണങ്ങളിലെ സരസ്വതി നദിയെ പോലെ ഒരു യുഗത്തിന്റെ ഓര്‍മ്മയായി മാറാനും, ഹരിദ്വാരിലെക്കുള്ള യാത്രയില്‍ കണ്ട ഹരിതാഭമായ വനഭൂമി ഒരു മരുഭൂമിയാകാനും അധികം കാലം എടുക്കില്ല.
 
 

No comments: