August 10, 2013

എന്‍.ഐ.ബി.എമ്മില്‍ ഒരു ട്രെയ്നിംഗ് കാലത്ത്‌

പൂനെയിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്ക് മാനേജ്‌മന്റ്‌ നടത്തുന്ന അഞ്ചു ദിവസത്തെ ഒരു ട്രെയിനിങ്ങില്‍ പങ്കെടുക്കുന്നതിനു പോകുന്നതിനു വേണ്ടിയാണ് ഞാന്‍ ഇന്ന് ഉച്ചക്ക്‌ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിയത്‌. ഉച്ചസമയം ആയതുകൊണ്ടാകണം ഡിപ്പാര്‍ച്ചര്‍ ലോഞ്ചില്‍ തിരക്ക് കുറവായിരുന്നു. സ്ഥിരം കാണാറുള്ള കഥാപാത്രങ്ങള്‍ (മുഖം മാത്രമേ മാറു) അങ്ങിങ്ങായി ചിതറിക്കിടക്കുന്നുണ്ടായിരുന്നു.

ഒരു ഭാഗത്ത്‌ കുട്ടിപ്പട്ടാളം ലോഞ്ചിലെ കടകളിലെ പലതരം മിട്ടായികള്‍ നോക്കി നടക്കുന്നു. അംബാനിരോഗം ബാധിച്ച ചില ജൂനിയര്‍ - മിഡില്‍ ലെവല്‍ വെള്ളക്കോളര്‍ അടിമകള്‍ ലാപ്ടോപ് തലോടി കൂലങ്കഷമായി ചിന്തിക്കുന്നു. സീനിയര്‍ വെള്ളക്കോളറുകള്‍ ബിസിനസ് പത്രങ്ങള്‍ വായിക്കുന്ന തിരക്കിലാണ്. ന്യൂ ജനറേഷന്‍ പെമ്പിള്ളേര്‍ ചിലര്‍ മൊബൈലില്‍ അമേരിക്കന്‍ ആക്സന്റില്‍ സോള്ളുന്നു; മറ്റു ചിലര്‍ കൂട്ടം കൂടി നിന്ന് ഉച്ചകോടി നടത്തുന്നു. ഇതിന്റെ ഇടക്ക് ബാക്ക്പാക്കും തൂക്കി ചില ന്യൂ ജനറേഷന്‍ ആംപിള്ളേര്‍ വള്ളിക്കളസം ഇട്ടു തേരാപാര നടക്കുന്നുണ്ട്.ഇക്കൂട്ടരും ഇടക്കിടക്ക്‌ ഫോണ്‍ എടുത്തു നോക്കുന്നുണ്ട്. ഇങ്ങനെ തെണ്ടി തിരിഞ്ഞു നടക്കാത്ത ഒരു ഉപവിഭാഗം ടാബ്ലെറ്റില്‍ ദൃഷ്ടിയാഴ്ത്തി ഇരിക്കുന്നുണ്ട്. ദൈവത്തിന്റെ സ്വന്തം നാട്ടില്‍ മധുവിധു ആഘോഷിച്ചു തിരിച്ചു പോകുന്ന വടക്കേ ഇന്ത്യന്‍ നവ-യുവ-മിധുനങ്ങള്‍ ഇനിയും പങ്കു വെച്ചുകഴിഞ്ഞിട്ടില്ലാത്ത തങ്ങളുടെ മനസ്സുകള്‍ പരസ്പരം പങ്കുവെച്ചു പരിസരം മറന്നു ഇരിക്കുന്നുണ്ട്. കേരലയുടെ ആത്മാവ് അഥവാ സോള്‍ കണ്ടുമനസ്സിലാക്കാന്‍ വന്ന സായിപ്പ്സ് ആന്‍ഡ്‌ മദാമ്മാസ്‌ കൂട്ടം കൂടി ഇരുന്നു ഏതൊക്കെയോ ഭാഷകളില്‍ തമാശകള്‍ പറഞ്ഞു ചിരിക്കുന്നു. ആകാശാഥിതേയകള്‍  വയര്‍ലെസ്സ്‌ സെറ്റും കയ്യില്‍ പിടിച്ചു പട്ടാളക്കാര്‍ മാര്‍ച്ച് ചെയ്യുന്ന പോലെ കടാ-പടാ ശബ്ദം ഉണ്ടാക്കി നടക്കുന്നു. വിമാനത്താവളത്തിന്റെ കാവല്‍ഭടന്മാര്‍ അവരവരുടെ പോസ്റ്റുകളില്‍ കര്മ്മനിരതരായി നിലകൊള്ളുന്നു. ഇതിലൊന്നും പെടാത്ത എന്നെ പോലെ ഉള്ള ചിലകൂട്ടര്‍ ചുറ്റുപാടും എന്ത് നടക്കുന്നു എന്ന് ശ്രദ്ധിച്ചു ചെവിയില്‍ ഇയര്‍ ഫോണും തുരുകി തലയാട്ടി ഇരിക്കുന്നുണ്ട്.

കൃത്യ സമയത്ത് തന്നെ പൂനെയിലെക്കുള്ള വിമാനം പുറപ്പെട്ടു. ബാങ്ങ്ലൂര്‍ വഴി ആയതുകൊണ്ട് ഏകദേശം മൂന്നു മണിക്കൂര്‍ എടുത്തു പൂനെ എത്താന്‍. പൂനെ വിമാനത്താവളം ഒരു സൈനിക താവളമാണ്. അതുകൊണ്ട് തന്നെ വളരെ ചെറിയ ഒരു എയര്‍പോര്‍ട്ട് ആണ് പൂനെ. വിമാനത്താവളത്തില്‍ നിന്നും എന്‍.ഐ.ബി.എമ്മിലേക്ക് ഒരു ടാക്സി പിടിച്ചു. താവളത്തിന്റെ അതിരുകള്‍ വിട്ടു പുറത്ത് കടന്നാല്‍ ചുറ്റും സൈനിക ബാരക്കുകളും ക്യാമ്പുകളും കാണാം. ഡിഫെന്‍സ് മെഡിക്കല്‍ കോളേജ്, ആര്‍മി പബ്ലിക്‌ സ്കൂള്‍ മുതലായവയും ഇതില്‍ പെടുന്നു. വായു സേനയുടെയും പല ക്യാമ്പുകള്‍ പൂനെയില്‍ ഉണ്ട്. വിമാനത്താവളത്തില്‍ നിന്ന് ഏകദേശം പതിനാറു കിലോമീറ്റര്‍ സഞ്ചരിക്കണം എന്‍.ഐ.ബി.എമ്മില്‍ എത്തി ചേരാന്‍. താര തമ്യേനെ നല്ല വഴി ആയതുകൊണ്ട് ആ യാത്ര അധികം സമയം എടുത്തില്ല.

എന്‍.ഐ.ബി.എമ്മില്‍ എത്തുമ്പോള്‍ സന്ധ്യ മാഞ്ഞു ഇരുട്ട് പടര്‍ന്നു തുടങ്ങിയിരുന്നു. പലയിനം പക്ഷികളുടെ കല-പില ശബ്ദമാണ് എന്റെ ശ്രദ്ധയെ ആദ്യം ആകര്‍ഷിച്ചത്. പുറത്തെ ഇരുട്ടില്‍ അവ്യക്തമായി കണ്ടത്തില്‍ നിന്നും ക്യാമ്പസ്‌ മോടിപിടിപ്പിക്കപ്പെട്ട ഒരു കാടിനെ അനുസ്മരിപ്പിക്കുന്നു. ക്യാമ്പസിലെ നാലാം നമ്പര്‍ ഹോസ്റ്റലില്‍ ആയിരുന്നു എനിക്ക് താമസം ഏര്‍പ്പടാക്കിയിരുന്നത്. ദീര്‍ഘചതുരാകൃതിയിലുള്ള ഒരു പുല്‍ത്തകടിക്ക് ചുറ്റുമായാണ് നാലുഹോസ്റ്റലുകളും ഡൈനിംഗ് ഹാളും സ്ഥിതി ചെയ്യുന്നത്. ഡൈനിംഗ് ഹാളിന്റെ വലതു ഭാഗത്തായി വൈകുന്നേരം ഏഴുമണി വരെ പ്രവര്‍ത്തിക്കുന്ന ഒരു ഇന്റര്‍നെറ്റ്‌ കഫെ ഉണ്ട്. ഡൈനിംഗ് ഹാളില്‍ ഭക്ഷണം ലഭിക്കുന്ന സമയക്രമം ഹോസ്റ്റലിന്റെ നോട്ടീസ് ബോര്‍ഡില്‍ ഇട്ടിരിന്നു. രാത്രി എട്ടുമുതല്‍ ഒന്‍പതര വരെ ആണ് ഭക്ഷണം ലഭിക്കുക. മുറിയില്‍ ചെന്ന് ചൂട് വെള്ളത്തില്‍ ഒരു കുളി പാസാക്കി ഡൈനിംഗ് ഹാളില്‍ ചെന്ന് ഭക്ഷണം കഴിച്ചു. അപ്പോഴേക്കും ഇരുട്ടു പടര്‍ന്നതിനാല്‍ കൂടുതല്‍ യാത്രകള്‍ക്ക് മുതിരാതെ തിരികെ റൂമിലേക്ക്‌ തന്നെ വന്ന് അന്നത്തെ അനുഭവങ്ങള്‍ എവര്‍നോട്ടില്‍ കുറിച്ച് അല്‍പനേരം പുസ്തകം വായിച്ചു (ഖാലെദ്‌ ഹുസ്സൈ നിയുടെ 'ആന്‍ഡ്‌ ദി മൌണ്ടന്‍സ് എക്കോഡ്‌") ഉറങ്ങാന്‍ കിടന്നു. 

രാവിലെ ഒന്‍പതുമണിക്കാണ് ട്രെയ്നിംഗ് തുടങ്ങുന്നത്. ട്രെയിനിംഗ് നടക്കുന്ന ലെക്ചര്‍ ഹാളിലേക്ക് അല്പം നടക്കണം. ആറുഹാളുകള്‍ അടങ്ങുന്ന ഒരു വലിയ നിര്‍മ്മിതി. ഒരേ സമയം പല വിഷയങ്ങളില്‍ ട്രെയ്നിംഗ് നടക്കുന്നു. ലെക്ചര്‍ ഹാളിന്റെ അടുത്ത് തന്നെ ലൈബ്രയിയും ഒരു ചെറിയ കാഫറ്റീരിയും സ്ഥിതി ചെയ്യുന്നു. എന്‍.ഐ.ബി.എമ്മിലെ എല്ലാ കെട്ടിടങ്ങളും കരിങ്കല്ല് ഉപയോഗിച്ചാണ് നിര്‍മ്മിച്ചിരിക്കുന്നത്. പൂനെ നഗരത്തില്‍ ആണ് സ്ഥിതി ചെയ്യുന്നത് എങ്കിലും ക്യാമ്പസിലെ മരങ്ങള്‍ വളരെ സ്വച്ഛമായ ഒരന്തരീക്ഷം പ്രദാനം ചെയ്യുന്നു. വിദ്യാഭ്യാസത്തിനു യോജിച്ച ഒരന്തരീക്ഷം തന്നെ! ഞങ്ങളുടെ ബാച്ചില്‍ ഇരുപത്താറു പേരാണ് പങ്കെടുക്കുന്നത്. അതില്‍ എന്നെ കൂടാതെ മൂന്നു മലയാളികളും ഉണ്ട്, അതില്‍ തന്നെ രണ്ടു പേര്‍ വടക്കുംനാഥന്റെ തട്ടകക്കാരും! ലോകത്തിന്റെ എവിടെ പോയാലും മലയാളികളെ കാണാം എന്ന് പണ്ട് എസ്.കെ പറഞ്ഞത് എത്ര വാസ്തവം!

രാവിലെ ഒന്‍പതു മണിക്ക് തുടങ്ങിയ ക്ലാസ്സ്‌ അവസാനിച്ചപ്പോള്‍ വൈകുന്നേരം അഞ്ചുമണി കഴിഞ്ഞിരുന്നു. തിരികെ റൂമില്‍ എത്തി കുളിച്ച് നടക്കാനിറങ്ങി. മഴക്കാര്‍ മൂടിനിന്നിരുന്നതിനാല്‍ ഒട്ടും തന്നെ ചൂട് ഉണ്ടായിരുന്നില്ല. ഹോസ്റ്റലിനു പുറത്തേക്കിറങ്ങി പ്രധാന പാതയിലൂടെ ഏകദേശം ഒരു കിലോമീറ്റര്‍ അകലെയുള്ള ഗേറ്റിനെ ലക്ഷ്യമാക്കി ഞാന്‍ പതുക്കെ നടന്നു. ഇന്നലെ പ്രഥമ ദൃഷ്ടിയില്‍ 'കാട്' പോലെ തോന്നി എങ്കിലും ക്യാംപസിന് അതിലും ചേരുന്ന ഉപമ 'ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍' എന്നതാകും. ഭാരതീയ സംസ്കാരത്തിലെ അവിഭാജ്യ ഘടകങ്ങളായ അരയാലും ആര്യവേപ്പും മുതല്‍ റഷ്യന്‍ നാടോടി കഥകളില്‍ വായിച്ചു കേട്ട ഓക്കും പൈനും പോലുള്ള പലതരം മരങ്ങള്‍ ക്യാമ്പസ്സില്‍ വെച്ചു പിടിപ്പിച്ചിരിക്കുന്നു. ഓരോ മരത്തിലും അതിന്റെ പേര് പതിച്ചു വെച്ചിട്ടുണ്ട്. എന്‍.ഐ.ബി.എമ്മിലെ അധ്യാപകര്‍ക്കുള്ള ഭവനങ്ങളും, വിദ്യാര്‍ഥികള്‍ക്കുള്ള ഹോസ്റ്റലുകളും ക്യാമ്പസ്സില്‍ ചിതറി കിടക്കുന്നു. ബാങ്കുദ്യോഗസ്ഥര്‍ക്കായുള്ള ട്രെയിനിംഗ് അല്ലാതെ രണ്ടു /ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന പി.ജി. ഡിപ്ലോമ കോഴ്സുകളും എന്‍.ഐ.ബി.എം നടത്തുന്നുണ്ട്. ഏകദേശം ഒരു മണിക്കൂറോളം ക്യാംപസ്സിലൂടെ നടന്നു തിരികെ മുറിയിലേക്ക് നടക്കുമ്പോഴും വിയര്‍പ്പിന്റെ ഒരു ചെറിയ കണിക പോലും പൊടിഞ്ഞിരുന്നില്ല. 

രാത്രി ഡൈനിംഗ് ഹാളില്‍ ചെന്നപ്പോള്‍ മലയാളികള്‍ (എന്റെ ബാച്ചില്‍ ഉള്ള മൂന്നു പേര്‍ അല്ലാതെ വേറെ രണ്ടു പേര്‍ കൂടി ഉണ്ടായിരുന്നു. വേറെ വിഷയത്തില്‍ ആണ് അവര്‍ക്ക്‌ ട്രെയിനിംഗ്. അതിലെ ഒരാള്‍ എന്റെ തന്റെ ബാങ്കിന്റെ വേറെ ഒരു ശാഘയില്‍ നിന്നാണ്!) എല്ലാവരും ഒരു മേശക്ക് ചുറ്റും ഇരുന്നു തമാശകള്‍ പങ്കുവെക്കുകയായിരുന്നു. ഞാനും ഭക്ഷണം എടുത്ത്‌ അവരുടെ ഒപ്പം ചേര്‍ന്നു.

No comments: