April 12, 2014

ആറാട്ടുപുഴ പൂരം

പുലര്‍ച്ചെ മൂന്നിന് എഴുന്നേറ്റ് മേല്‍ കഴുകി ഒരു കട്ടന്‍ കാപ്പിയും കുടിച്ച് നേരെ അമ്പലത്തിലേക്ക് ഇറങ്ങി. അമ്മതിരുവടി എഴുന്നള്ളി പോകുന്നതിന്റെ പുറകെ ആറാട്ടുപുഴയിലേക്ക് വെച്ചു പിടിച്ചു. അവിടെ ചെറുപൂരങ്ങള്‍ കണ്ടു, ദേവി- ദേവന്മാരെ കണ്ടു, ജനസമുദ്രം കണ്ടു, തട്ടകക്കാരെ കണ്ടു, വഴി വാണിഭക്കാരെ കണ്ടു, ആനകളെ കണ്ടു, കൂട്ടി എഴുന്നള്ളിപ്പ് കണ്ടു.

കതിനകള്‍ പൊട്ടുന്ന ശബ്ദം കേട്ടു, ചേര്‍പ്പിന്‍റെ മേളം കേട്ടു, ഊരകത്തിന്‍റെ കലാശിക്കുന്നത് കേട്ടു, ദേവീ ദേവന്മാര്‍ ആതിഥേയനായ ആറാട്ടുപുഴ ശാസ്താവിനോട് ഓചാരം ചൊലുന്നത് കേട്ടു, തേവരെ യാത്ര അയക്കുന്ന വേളയില്‍ അടുത്ത വര്‍ഷത്തെ പൂരം മീനം പന്ത്രണ്ടിനെന്നു വിളംബരം ചെയ്യുന്നതും കേട്ടു.

തലയ്ക്കു മുകളില്‍ കത്തി നിക്കുന്ന സൂര്യനെ വക വെക്കാതെ കണ്ട കാഴ്ചകളും കേട്ട ശബ്ദങ്ങളും മനസ്സില്‍ സൂക്ഷിച്ച് വഴിയിലെ കടയില്‍ നിന്നും ഒരു സോഡയും വാങ്ങി കുടിച്ചു മീനം പന്ത്രണ്ടെന്നു ഉരുവിട്ട് തിരികെ വീട്ടിലേക്ക് നടന്നു.

ശേഷം സുഖമായി ഉറങ്ങി.

No comments: