March 29, 2015

ഒരു വടക്കന്‍ സെല്‍ഫി (Oru Vadakkan Selfie)

ഒരു വടക്കന്‍ സെല്‍ഫി - ഒരാസ്വാദനം 
(A Critical Examination of the Story and Characters of Malayalam movie titled "Oru Vadakkan Selfie")


മലയാള ചലച്ചിത്ര രംഗത്ത് കുറിക്കുകൊള്ളുന്ന ആക്ഷേപഹാസ്യ സിനിമകള്‍ക്ക് കഥയും തിരക്കഥയും രചിക്കുകയും, തദ്വാരാ പ്രസ്തുത സിനിമകളില്‍ അഭിനയിച്ച് അനേകം കഥാപാത്രങ്ങളെ വെള്ളിത്തിരയില്‍ അനശ്വരമാക്കുകയും, കാലത്തിന്റെ അനസ്യൂതമായ ചംക്രമണത്തില്‍ എഴുത്തിലും അഭിനയത്തിലും നിലവാരത്തകര്‍ച്ച നേരിട്ടിട്ടും ഇപ്പോഴും രംഗത്തുതുടരുന്ന സഖാവ് ശ്രീനിവാസന്‍റെ മകനായ സഖാ-ശ്രീമാന്‍ വിനീത് ശ്രീനിവാസന്‍ തന്റെ ബാള്‍ പോയന്റ് പേന ചലിപ്പിച്ചു സൃഷ്ടിച്ച കഥയുടെ ചലച്ചിത്രാവിഷ്കാരമാകുന്നു 'ഒരു വടക്കന്‍ സെല്‍ഫി'.
കഥ 
സൂക്ഷ്മവും, ചതുരവും സര്‍വോപരി നിരവയവുമായ തമാശകളാല്‍ അലങ്കരിക്കപ്പെട്ട സംഭാഷനശകലങ്ങള്‍ നിരീക്ഷകനുമുമ്പില്‍ വരച്ചിടുന്ന വര്‍ത്തമാനയുവത്വത്തിന്റെ പരിഛേദം സാമാന്യയുക്തിക്ക് നിരക്കുന്നതാണെന്നപ്പുറം വാസ്തവങ്ങളോടു മുഖ്യാശം കൂറ് പുലര്‍ത്തുന്നുവെന്ന് സമ്മതിക്കേണ്ടിയിരിക്കുന്നു. നര്‍മ്മത്താല്‍ അലേപനം ചെയ്കയാല്‍ കയ്പ്പുള്ള സത്യങ്ങള്‍ മധുരമുട്ടായി കണക്കെ പ്രേക്ഷക ഹൃദയങ്ങളില്‍ രേഖപ്പെടുത്തവാനായി എന്നത് കഥാകൃത്തിന്റെ ഒരു വിജയമായി കരുതാം എങ്കിലും ചിലയിടങ്ങളില്‍ കഥാഗതി ആവര്‍ത്തന വിരസമായ സംഭവങ്ങളിലൂടെ ചരിക്കുക വഴി യുക്തിയില്‍ നിന്നും മാറി നില്‍ക്കുന്നതായി ദ്രിശ്യമായതിനാല്‍ കഥാകൃത്തിനു ഇനിയും ഏറെ യോജനകള്‍ സഞ്ചരിക്കാനുണ്ട് എന്നുകൂടി മനസ്സിലാക്കേണ്ടിയിരിക്കുന്നു.

അഭിനയം
സ്വതസിദ്ധമായ ശൈലികള്‍ പിന്തുടര്‍ന്നുവന്നു മലയാള ചലച്ചിത്രരംഗത്ത് വളരെ വേഗം തന്റേതായ ഒരു സ്ഥാനം നേടിയ ശ്രീമാന്‍ നിവിന്‍ പൊളി വളരെ തന്മയത്വത്തോടെയും കയ്യടക്കത്തോടെയും തന്റെ കഥാപാത്രത്തെ അവതരിപ്പിച്ചതില്‍ കൂട്ടാളികളായി വന്ന ശ്രീമാന്‍ അജു വര്‍ഗീസ്‌, ശ്രീമാന്‍ നീരജ് മാധവ് എന്നിവര്‍ക്കുള്ള പങ്ക് ഒരിക്കലും വിസ്മരിച്ചു കൂടാ. വടക്കന്‍ കേരള വായ്മൊഴികള്‍ അതിന്റെതായ സ്വരസംക്രമണത്തിലൂടേയും, ഫലിതങ്ങള്‍ അടങ്ങുന്ന സംഭാഷണ ശകലങ്ങള്‍ അകൃത്രിമമായ രീതിയിലും ചിത്രത്തില്‍ അവതരിപ്പികുക വഴി മൂവരുടെയും കഥാപാത്രങ്ങള്‍ ആസ്വാദകന്റെ മനസ്സില്‍ തങ്ങി നില്‍ക്കും. നായികാ കഥാപാത്രം അവതരിപ്പിച്ച, ഒരു മുന്‍കാല ബാല താരം കൂടിയായ ശ്രീമതി മഞ്ചിമ തന്റെ അഭിനയശേഷി ഇപ്പോഴും തന്റെ ആദ്യ സിനിമയില്‍നിന്നും അധികമൊന്നും വളര്‍ന്നിട്ടില്ല എന്ന് സൂചിപ്പിക്കുന്നു. വിനീത് ശ്രീനിവാസന്‍ തന്റെ കഥാപാത്രത്തെ ഒരു ഡിസ്നി കാര്‍ട്ടൂണ്‍ കഥാപാത്രത്തെ അനുകരിക്കുന്ന പോലെ അവതരിപ്പിച്ചത്തില്‍ നിന്നും തന്റെ തട്ടകം എഴുത്താണ് എന്ന് ശക്തമായ രീതിയില്‍ തന്നെ ലോകത്തോട്‌ വിളിച്ചുപറയുന്നതായി അനുഭവപ്പെട്ടു. ശ്രീമാനും സഖാവുമായ വിജയരാഘവനവര്‍കള്‍ നല്ല എസ്സെഫൈക്കാരനാണെന്ന് തെളിയിച്ചിരിക്കുന്നു.

മറ്റുള്ളവ 
ചില ചാനലുകളില്‍ ഓണക്കാലത്ത് സംപ്രേക്ഷണം ചെയ്യുന്ന സിനിമകള്‍ക്കിടയില്‍ അവിടെയും ഇവിടെയും തിരുകി കയറ്റുന്ന പരസ്യങ്ങള്‍ പോലെയായിരുന്നു ചിത്രത്തിലെ ഗാനരംഗങ്ങള്‍. ഇവ ചിത്രത്തിന്റെ കഥാസന്ദര്‍ഭങ്ങളോട് എത്ര മാത്രം നീതി പുലര്‍ത്തി എന്നത് തര്‍ക്കവിഷയമായി തോന്നപ്പെട്ടു.

ചുരുക്കത്തില്‍
ചിത്രത്തിന്റെ പ്രധാന പ്രേക്ഷകര്‍ ആയി ഉദ്ദേശിച്ചിരിക്കുന്ന യുവജനങ്ങള്‍ സിനിമാ കൊട്ടകയില്‍ സെല്‍ഫി എടുക്കതിലും, ഓരി ഇടുന്നതിലും മുഴുകി ഇരുന്നതിനാല്‍ ചിത്രത്തിലൂടെ അവരോട് പറയാന്‍ ഉദ്ദേശിക്കുന്നു എന്ന് ഞാന്‍ മനസ്സിലാക്കിയ പരിഹാസം കലര്‍ത്തിയ സ്വയം വിമര്‍ശനം എത്രത്തോളം അവരുടെ മനസ്സിലേക്ക് എത്തും എന്നതില്‍ ലേഖകന് സന്ദേഹമുണ്ട്. എങ്കിലും മനസ്സില്‍ തങ്ങി നില്‍ക്കുന്ന ചില സന്ദര്‍ഭങ്ങള്‍ വരച്ചിടുകവഴി കാലത്തിന്റെ ഗതിയില്‍ പില്‍ക്കാലത്ത് ഉദ്ധരണികളായി പുനര്‍ജന്മെടുത്ത് യുവജനങ്ങളുടെ നേരെ തിരിച്ച കണ്ണാടിയായി വര്‍ത്തിക്കാന്‍ ചിത്രത്തിനു സാധിക്കുമാറാകട്ടെ എന്നാത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുന്നു!

----
ചിരിച്ചു ചിരിച്ചു ഒരു വഴിയായി.പോയി കാണെടോ, കാശ് മുതലാകും!

March 17, 2015

ഹിപ്പോ'ക്രേസി'

"കഷ്ടം! ഈ നാട് ഒരിക്കലും രക്ഷപ്പെടില്ല"

"എന്തെ?"

"ഇവിടെ അഭിപ്രായ സ്വാതന്ത്ര്യമുണ്ടോ? നിര്‍ഭയ ഡോക്യുമെന്ററി നിരോധിച്ചില്ലേ? അവിടെ ഒക്ക് ഇത് തന്നെ സംസാരം. ഇത്രേം നാണക്കേട് ഉണ്ടാക്ക്യ വേറെ ഒന്നും ഉണ്ടായിട്ടില്ല. അതിനു പുറമേ ഇതും. എന്താണിവിടെ നടക്കുന്നത്?? അഴിമതി, കൊലപാതകം, ബാലാല്‍സംഗം, പീഡനം... ഹോ അവിടെ ഒക്കെ ഇന്ത്യാക്കാരന്‍ എന്ന് പറഞ്ഞാല്‍ കളിയാക്കി ചിരിക്കും"

"ഓ, അങ്ങനെ ആണല്ലേ? നമ്മളിതൊക്കെ അറിയുന്നുണ്ടോ. അത് പോട്ടെ, എന്ന് വന്നു, നാട്ടില്‍? വന്നു പോയിട്ട് അധികം ആയില്ലലോ"

"കഴിഞ്ഞ ആഴ്ച. മക്കളെ ഇവിടത്തെ സ്കൂളില്‍ ചേര്‍ക്കാന്‍ വന്നതാ. അവിടെ ശരിയാകില്ല"

"അതല്ലേലും അണ്ടിയോടടുക്കുമ്പോഴേ മാങ്ങയുടെ പുളിയറിയൂ!"


"!!!"   

March 06, 2015

ബീഫ് ടൂറിസം (Beef Tourism)


പോത്തിറച്ചി തിന്നാൻ സാധിക്കാതെ വലയുന്നവരെ ആകർഷിക്കാൻ കേരളാ ടൂറിസം ഇറക്കുന്ന പുതിയ പദ്ധതി. കോവളം കടപ്പുറത്ത് അസ്തമനം കണ്ടോ, ആലപ്പുഴയിലെ കായലുകളിൽ ഹൗസ് ബോട്ടിൽ സഞ്ചരിച്ചോ, വയനാടൻ കാടുകളുടെ വന്യത ആസ്വദിച്ചോ കണ്ണുകളിൽ മുളകു തേച്ചു കള്ളവണ്ടികളിൽ തമിഴ്നാട്ടിൽ നിന്നും കൊണ്ടുവരുന്ന നല്ല നാടൻ പശു-പോത്ത്-കാള മുതലായവയുടെ ഇറച്ചി തിന്നാൻ സ്വാഗതം... ഈ മഴക്കാലം പോത്തുകളോടോപ്പം!!!

March 02, 2015

ബിഗ്‌ ഹീറോ 6


പ്രതിബന്ധങ്ങളോടു പൊരുതി വിജയം വരിക്കുന്ന പോരാളികളുടെ കഥകള്‍ പുരാണങ്ങള്‍ തോട്ടിങ്ങോട്ട്‌ മലയാള മനോരമയില്‍ വരെ നമ്മള്‍ വായിച്ചിട്ടുണ്ട്, ഇപ്പോഴും വായിക്കുന്നുമുണ്ട്. ജയം എന്നത് വിദൂരതയിലെ ഒരു മരീചിക മാത്രമായി മാനിഫെസ്റ് ചെയ്യുമ്പോഴും സ്ഥിരോത്സാഹത്തോടെ ലക്ഷ്യത്തിലേക്ക് മുന്നേറുന്ന ഇത്തരക്കാരുടെ കഥകള്‍ മനുഷ്യ മനസ്സിനെ അതിരുകളില്ലാത്ത  അവാച്യമായ ഒരു തലത്തിലേക്ക്, ഒരു ഉയര്‍ന്ന ഡിമന്‍ഷനിലേക്ക്,   ഉയര്‍ത്തുന്നുണ്ടെന്ന കാര്യത്തില്‍ തര്‍ക്കമേതുമില്ല എന്നത് സാമാന്യേന എല്ലാവരും സമ്മതിക്കുന്ന ഒരു ഫാക്റ്റ് ആണ്. ഇത്തരം വിഷയങ്ങള്‍ നിയതമായ ഇടവേളകളില്‍ ചലച്ചിത്രങ്ങളാക്കി കുട്ടികളുടെ മുമ്പില്‍ അവതരിപ്പിക്കുന്ന അമേരിക്കന്‍ കോര്‍പ്പരേറ്റ് ഭീമനായ ഡിസ്നി സ്റ്റുഡിയോസിന്റെ ഏറ്റവും പുതിയ ചിത്രമായ ബിഗ്‌ ഹീറോ 6 അത്തരം ശ്രേണിയില്‍ പെട്ട ഒന്നാണ്. കോര്‍പ്പരേറ്റ് ഭീമന്‍ ആയതുകൊണ്ടാണോ സിനിമക്ക് 'ബിഗ്‌ ഹീറോ' എന്ന പേരിട്ടത് എന്ന് നികേഷ് കുമാറോ അരവിന്ദ് ഗോസാമിയോ ചര്‍ച്ച ചെയ്ത് കണ്ടു പിടിക്കുന്നവരെ സിനിമയിലെ ആറു ഹീറോ കഥാപാത്രങ്ങളെ നമുക്ക് വെറുതെ വിടാം. കുട്ടികള്‍ക്ക് എന്ന് ഞാന്‍ ആദ്യം പറഞ്ഞെങ്കിലും മുതിര്‍ന്നവരെ കൂടി ഹഠാദാകര്‍ഷിക്കുന്ന ഒരു ചിത്രമാണ് ബി.ഹീ.6. 

അസാമാന്യ ബുദ്ധിശക്തിക്കുടമയായ ഹിറോ ഹമാദ എന്ന ബാലന്റെയും അവനുമായി സൌഹൃദത്തിലാകുന്ന ബെമാക്സ് എന്ന റോബോട്ടിന്റെയും കഥയാണ്‌ ബി.ഹീ.6. ഹിറോയുടെ സഹോദരന്റെ മരണവും തുടര്‍ന്ന്‍ പ്രത്യക്ഷപ്പെടുന്ന മുഖം മൂടി ധരിച്ച വില്ലനും വില്ലനെ പരാജയപ്പെടുത്താന്‍ ഹിറോ നടത്തുന്ന പോരാട്ടവുമാണ്  ചിത്രത്തിന്റെ ഇതിവൃത്തം. ഒരു ഡേവിഡ്‌ ആന്‍ഡ്‌ ഗോലിയാത്ത് കഥ. എന്നാല്‍ ഈ പോരാട്ടത്തില്‍ ഹിരോയെ സഹായിക്കാന്‍ നാല്  കൂട്ടുകാരും ഒരു റോബോട്ടും കൂടി ഉണ്ടെന്നു മാത്രം. ഇവര്‍ പങ്കുവെക്കുന്ന സൌഹൃദം ഇപ്പോഴത്തെ പുതുതലമുറ കണ്ടു മനസ്സിലാക്കേണ്ടത് തന്നെ ആണ്. ഹിരോയുടെ മനോവിഷമം മാറ്റാന്‍ കുതിച്ചെത്തുന്ന കൂട്ടുകാര്‍ നമ്മെ ഫെസ്ബുക്കും വാട്ട്സപ്പും വരുന്നതിനു മുമ്പുള്ള ഒരു ലോകത്തിലേക്ക് കൂട്ടി കൊണ്ടുപോകുന്നു. മനുഷ്യമനസ്സില്‍ കുഴിച്ചുമൂടപ്പെട്ട വികാരങ്ങളാണ് പ്രതിനായകനെ മുഖം മൂടി ധരിക്കുവാന്‍ നിര്‍ബന്ധിക്കുന്നത് എന്നത് മാനസിക തലത്തില്‍ ചിന്തിക്കുമ്പോള്‍ നമുക്ക് തിരിച്ചറിയാന്‍ സാധിക്കും. അത്തരമൊരു മുഖംമൂടിയായി മാറി പോകാതെ ഹിരോയെ രക്ഷിക്കുന്നത് ഈ കൂട്ടുകാരാണ്. അത്തരത്തില്‍ നോക്കിയാല്‍ സിദ്ദിക്ക് ലാല്‍ സംവിധാനം ചെയ്ത ഫ്രണ്ട്സ് എന്ന ചലച്ചിത്ര കാവ്യത്തിനു ശേഷം സൌഹൃദം ഇത്ര നന്നായി കൈകാര്യം ചെയ്ത വേറെ ഒരു ചിത്രമില്ല എന്ന് തന്നെ പറയേണ്ടി വരും.

മനുഷ്യ ഭാവന കൊണ്ട് നിയന്ത്രിക്കാവുന്ന ചെറിയ മൈക്രോബോട്ടുകളാണ്  ചിത്രത്തിലെ വേറെ ഒരു പ്രധാന കാധാപത്രം(ങ്ങള്‍?). മനുഷ്യന്റെ ഭാവനയുടെ രണ്ടു വശങ്ങള്‍ (ക്രിയെട്ടീവ് ആയ നല്ല വശവും, ഡിസ്ട്രക്ടീവ്  ആയ  ചീത്ത വശവും) ഇതിലൂടെ ചിത്രം നമ്മുടെ മുന്നില്‍ വരച്ചിടുന്നു. രണ്ടു എക്സ്ട്രീമിനുമുള്ള ശേഷി നമ്മുടെ മനസ്സിനുണ്ടെന്നും അതില്‍ ഏതു തിരഞ്ഞെടുക്കണം എന്നത് നമ്മുടെ തിരുമാനം ആണെന്നും ചിത്രം പറയുന്നു.          

ആത്യന്തികമായി വിദ്യാധനം സര്‍വധനാല്‍ പ്രധാനം, ഐക്യമത്യം മഹാബാലം എന്നീ പഴംചോല്ലുകളാണ് സിനിമയുടെ കാതല്‍ എന്ന് ഇത് കണ്ടിറങ്ങുന്ന നമ്മുടെ മനസ്സില്‍ ജ്വലിപ്പിക്കുന്നിടത്ത്  സിനിമ വിജയമാകുന്നു. പഴംചൊല്ലില്‍ പതിരില്ല, അതിപ്പോള്‍ കേരളമായാലും, സിനിമയിലെ കഥ നടക്കുന്ന സാന്‍ ഫ്രോസ്ക്യോ നഗരത്തിലായാലും എന്ന്കൂടി അനുവാചകനെ ബോധ്യപ്പെടുത്തുന്നു ഈ സിനിമയിലൂടെ ഡിസ്നി എന്ന കോര്‍പ്പരേറ്റ് ഭീമന്‍. ഡിസ്നിയുടെ മറ്റു ചിത്രങ്ങളെ പോലെ ഇതും ഒരു പണം വാരി പടം ആകും എന്നതില്‍ സംശയമില്ല.