February 26, 2018

ചൈനയിലെ രാജാവ്

ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകളുടെ മാതൃരാജ്യമായ ചൈനയില്‍ വളരെ സുപ്രധാനമായ ഭരണഘടനാ ഭേദഗതി വരുത്താന്‍ പാര്‍ട്ടി (ജനങ്ങളല്ല) തിരുമാനിച്ചത്രെ. ഒരു വ്യക്തി തുടര്‍ച്ചയായി രണ്ടു തവണയില്‍ (മൊത്തം പത്ത് വര്‍ഷം) കൂടുതല്‍ പ്രസിഡന്റ്/ വൈസ് പ്രസിഡന്റ് സ്ഥാനത്ത് ഇരിക്കരുത് എന്ന വ്യവസ്ഥയാണ്‌ പാര്‍ട്ടി പ്ലീനം കൂടി ഒഴിവാക്കാന്‍ തിരുമാനിച്ചിരിക്കുന്നത്. ഇപ്പോഴത്തെ പ്രസിഡന്റ് ഷി ചിന്‍ പിങ്ങിന് അധികാരത്തില്‍ തുടരാന്‍ വേണ്ടിയാണ് ഇങ്ങനെ ഒരു ഭേദഗതി വരുത്തുന്നത്രേ. ഇതോടെ 2023ല്‍ പത്തുവര്‍ഷം പൂര്‍ത്തിയാക്കുന്ന ഷി ചിന്‍ അതുകഴിഞ്ഞാലും പ്രസിഡന്റ് പദവിയില്‍ "പരമോന്നത നേതാവ്" ആയി തുടരും എന്ന് ഏകദേശം ഉറപ്പായി. 

ഏക ദൈവ വിശ്വാസം എന്ന പോലെ 'ഏക നേതാവില്‍ വിശ്വാസം' എന്നത് കമ്മ്യൂണിസ്റ്റുകളുടെ അടിസ്ഥാന സ്വഭാവമാണ്. കാലാകാലങ്ങളില്‍, പൌരസ്ത്യ-പാശ്ചാത്യ ദേശങ്ങളില്‍ എവിടെയൊക്കെ കമ്മ്യൂണിസം ഭരണം പിടിച്ചെടുത്തിട്ടുണ്ടോ, അവിടെ ഒക്കെ ഇതുപോലുള്ള "പരമോന്നത നേതാവ്" അവതാരം എടുത്തിട്ടുണ്ട്. രാജാവ് ദൈവത്തിന്റെ പ്രതിപുരുഷനാണ് എന്ന് വിശ്വസിപ്പിച്ചിരുന്ന പുരാതന രാജവംശങ്ങളെ പോലെ ഇവിടങ്ങളില്‍ ഒക്കെ ഈ നേതാവിന്റെ അധികാരം അനിഷേധ്യമായി തുടരുന്നു. ചില സ്ഥലങ്ങളില്‍ ഇതുപിന്നെ കുടുംബ വാഴ്ചയിലേക്ക് പരിണമിക്കുന്നു. ഇത്തരം ചുവപ്പ് മേലങ്കിയണിഞ്ഞ ദൈവങ്ങള്‍ എന്ത് വൃത്തികേടുകള്‍ ചെയ്താലും അതൊക്കെ അപദാനങ്ങളായി വാഴ്ത്തിപാടി നടക്കാന്‍ പാവം അണികള്‍ നിര്‍ബന്ധിക്കപ്പെടുന്നു. ഇതാണ് നാട്ടുനടപ്പ്. മാവോ ഭീകരതയ്ക്ക് ശേഷം ചൈനയിലെ പുതിയ അവതാരമാകാന്‍ ശ്രമിക്കുകയാണ് ഷി ചിന്‍.

ഇന്ത്യയെ സംബന്ധിച്ചു ചൈനയിലെ രാഷ്ട്രീയചലനങ്ങള്‍ വളരെ പ്രാധാന്യം അര്‍ഹിക്കുന്നു. പാകിസ്ഥാനേക്കാള്‍ ഇന്ത്യയുടെ സുരക്ഷക്ക് ഭീഷണി ചൈനയാണ്. കഴിഞ്ഞ വര്‍ഷങ്ങളിലെ ഉയര്‍ന്ന സാമ്പത്തിക വളര്‍ച്ചയും, ഏകാധിപത്യ സ്വഭാവമുള്ള ഭരണ സംവിധാനവും ചൈനയെ അക്ഷരാര്‍ധത്തില്‍ ഇന്ത്യയുടെ തലയ്ക്കു മുകളില്‍ തൂങ്ങി നില്‍ക്കുന്ന ഡെമോക്ലീസിന്റെ വാളാക്കി മാറ്റിയിരിക്കുന്നു. ഇപ്പോള്‍ ഒരു പുതിയ 'ഏകാധിപതി'യുടെ ഉദയം ഒരിക്കലും നമ്മുടെ സുരക്ഷക്ക് ഗുണം ചെയ്യില്ല. ഇന്ത്യയെ പൂട്ടാന്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ചൈന നെയ്യുന്ന വല കൂടുതല്‍ മുറുകും എന്നത് സംശയമില്ലാത്ത കാര്യമാണ്.

മറ്റു രാജ്യങ്ങളെ തങ്ങളുടെ വരുതിയില്‍, പണം കൊണ്ടും, ആയുധ ബലം കൊണ്ടും, നിര്‍ത്തുന്ന അതെ തന്ത്രം തന്നെയാണ് ചൈന ഇന്ത്യന്‍ കമ്മ്യൂനിസ്റ്റുകളോടും ചെയ്യുന്നത്. അവരുടെ പാര്‍ട്ടി ആപ്പീസുകളില്‍ സമ്മാനവുമായി ചൈനീസ് ഉദ്യോഗസ്ഥര്‍ ചെന്നിട്ടു അധികകാലമായിട്ടില്ല. അതിന്റെ നന്ദി എന്നവണ്ണം പല നേതാക്കളും ചൈന പ്രേമം പ്രകടിപ്പിക്കുകയും ചെയ്തു. എന്നാല്‍ ചൈനക്ക് എന്നും സ്വന്തം കാര്യം മാത്രമേ പ്രധാനമായുള്ളൂ എന്ന് ഈ മണ്ടന്മാര്‍ എന്ന് മനസ്സിലാക്കുമെന്തോ! ചൈനയുടെ വളര്‍ന്നുവരുന്ന സാമ്പത്തിക-സൈനിക ശക്തിക്ക് എതിര് നില്‍ക്കുന്ന ഇന്ത്യയെ ഏതുവിധേനയും തകര്‍ക്കുക എന്നത് മാത്രമാണ് അവരുടെ ചിന്ത. അതുകൊണ്ട് തന്നെ ഒരു കൈ ആയുധത്തില്‍ വെച്ച് മാത്രമേ ഇവരുമായി കൈകൊടുക്കാന്‍ സാധിക്കു. ഇന്ത്യയുടെ വിദേശകാര്യ നയങ്ങളും ഈ ഒരു ചിന്തയില്‍ നിന്നും ഉരുതിരുഞ്ഞു വന്നതായാണ് എനിക്ക് തോന്നുന്നത്. അതില്‍ വെരളി പൂണ്ടു കുരക്കുന്ന ചൈനയുടെ വളര്ത്തുപട്ടികള്‍ അവര്‍ക്ക് കിട്ടുന്ന എല്ലിന്‍ കഷ്ണങ്ങളെ കുറിച്ച് മാത്രമേ ചിന്തയുള്ളു.


ഏതായാലും ചൈനയുടെ പുതിയ 'രാജാവ്' എത്രകാലം ഭരണത്തില്‍ ഉണ്ടാകും എന്ന് കാത്തിരുന്നു കാണാം!     

February 11, 2018

ആനക്കടം

പെൻഷൻ പറ്റിയ പന്ത്രണ്ടുപേർ ആത്മഹത്യ ചെയ്തു കഴിഞ്ഞതിനു ശേഷം, കഴിഞ്ഞ ദിവസമാണ് കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ പെൻഷൻ കുടിശ്ശിക ഒരാഴ്ചക്കുള്ളിൽ (അടുത്ത ബുധൻ) കൊടുത്തു തീർക്കും എന്ന് മുഖ്യൻ ഉറപ്പു നൽകിയത്. ഓരോ ജില്ലകളിലേയും കോ-ഓപ് ബാങ്കുകളുടെ കൂട്ടായ്മ (കണ്സോർഷ്യം) അതാത് ജില്ലകളിലെ ജീവനക്കാരുടെ പെൻഷൻ കുടിശ്ശിക തീർക്കാനുള്ള തുക ലോൺ ആയി നൽകും. പത്ത് ശതമാനം പലിശ എന്നോ മറ്റോ എവിടെയോ വായിച്ചതായി ഓർക്കുന്നു. ജൂലൈ മാസം വരെ പെൻഷൻ നല്കേണ്ട തുക ഇങ്ങനെ കണ്ടെത്താനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. അങ്ങനെ തൽക്കാലത്തേക്ക് ഈ ഒരു പ്രശ്നത്തിനു വിരാമമായി. എന്നാല് കടം എടുത്ത് പെൻഷനും, മറ്റും നല്കുന്നത് ഒരു നല്ല പ്രവണത ആണോ? കെ.എസ്.ഇ.ബിയും കനത്ത സാമ്പത്തിക പ്രതിസന്ധിയിൽ എന്ന് ഇന്നലെ ഒരു വാർത്ത കണ്ടു. അതിനും പ്രതിവിധി കടം എടുക്കുക എന്ന് തന്നെയാണോ?

കഴിഞ്ഞ സംസ്ഥാന ബജറ്റിൽ തന്നെ വ്യാപകമായി കടമെടുത്ത് ചിലവുകൾ നടത്താനുള്ള പദ്ധതി ഐസക് അവതരിപ്പിച്ചിരുന്നു. കെ.എസ്.ആർ.ടി.സി പെൻഷൻകുടിശ്ശികയും, ജൂലൈ വരെയുള്ള പെൻഷനും കൊടുത്തു തീർക്കാൻ ഏറ്റവും ചുരുങ്ങിയതു 600 കോടി രൂപാ വേണ്ടി വരും. അതായത് ജൂലൈ മാസം കഴിഞ്ഞാൽ പ്രതിമാസം അഞ്ചുകോടി രൂപ പലിശ (10% നിരക്കിൽ) ഇനത്തിൽ മാത്രം കണ്ടത്തേണ്ടി വരും.മുതലിലേക്കുള്ള തിരിച്ചടവും, അതാത് മാസങ്ങളിലെ പെൻഷൻ ശമ്പള-തുകകൾ വേറെ. ഇപ്പോൾ തന്നെ പെൻഷൻ നൽകാതെ വലയുന്ന കോർപ്പറേഷൻ എങ്ങനെ ഈ ബാധ്യതകൾ കൊടുത്തു തീർക്കും? കോർപ്പറേഷന്റെ പ്രവർത്തനം ശാസ്ത്രീയമായി പരിഷ്കരിച്ച് ലാഭത്തിലാക്കും എന്നാണ് ഐസക് ഈ വർഷം ബജറ്റിൽ പറഞ്ഞത്. പുള്ളി ഇതേ കാര്യം കഴിഞ്ഞ ബജറ്റിലും പറഞ്ഞിരുന്നു. അതു കൊണ്ട് തന്നെനെ ഇനിയുള്ള ആറോ ഏഴോ മാസം കൊണ്ട് കോർപ്പറേഷന്റെ നില മെച്ചപ്പെടുത്തും എന്നൊക്കെ പറഞ്ഞാൽ എങ്ങനെ വിശ്വസിക്കും?

ഇനി കൊ-ഓപ് ബാങ്കുകളുടെ കാര്യം. ഇപ്പോൾ തന്നെ 40% കിട്ടാക്കടത്തിൽ ഓടുന്ന ബാങ്കുകളിൽ അധികവും നിയന്ത്രിക്കുന്നത് കമ്യൂണിസ്റ്റ് പാർട്ടി ആയതു കൊണ്ട് അവരെ കൊണ്ട് ലോൺ പാസാക്കി എടുക്കാൻ സർക്കാരിനു സാധിച്ചേക്കും. ജൂലൈ കഴിഞ്ഞു തിരിച്ചടവ് മുടങ്ങുമ്പോൾ ഈ ബാങ്കുകളുടെ അവസ്ഥ എന്താകും?ലോണിന് സർക്കാർ ഗ്യാരൻറിയുണ്ട് എന്നതാണ് ബാങ്കുകൾക്ക് ആശ്വാസം എങ്കിലും രണ്ടു കാലിൽ നിൽക്കാൻ കാലുകൾ കടം വാങ്ങുന്ന സർക്കാരിന്റെ ഗ്യാരൻറിക്ക് എന്തു വിലയാണുള്ളത്?

ഒരു ബാധ്യത തീർക്കാൻ പുതിയ ഒരു ലോൺ, അതു തീർക്കാർ പിന്നെ വേറെ ലോൺ. ഇടക്ക് ചിട്ടിയും, ലോട്ടറിയും. സത്യം പറഞ്ഞാൽ ഇത്യയിലെ തന്നെ ഏറ്റവും വലിയ ലോൺ തട്ടിപ്പു പ്രസ്ഥാനമായി മാറുകയാണ് കേരള സർക്കാർ. ഒന്നര ലക്ഷം കോടിയിലധികമാണ് കേരളത്തിന്റെ ഇപ്പോഴത്തെെ പൊതുകടം. കടത്തിനെ കടം കൊണ്ട് വീട്ടാതെ എങ്ങനെ സർക്കാരിന്റെ വരുമാനം കൂട്ടാം, ചിലവുകൾ കുറക്കാം എന്നാലോചിക്കുകയാണ് വേണ്ടത്. ഗൾഫ് ഒന്നും പഴയപോലെ ഗുമ്മില്ല. അതു കൊണ്ട് അറുപതുകൾക്കു ശേഷം വിഖ്യാതമായ കേരള മോഡൽ വികസത്തിനു പ്രധാന ചാലകമായി വർത്തിച്ച പ്രവാസികളുടെ പണം ഇത്തവണ രക്ഷക്കെത്തും എന്ന് സ്വപ്നം കാണാനുംം സാധിക്കില്ല (കിഫ്ബി). മാത്രവുമല്ല അന്യസംസ്ഥാാന തൊഴിലാളികൾ ഒരു മണി ഡ്രെയിൻ ആണ് സൃഷ്ടിച്ചിരിക്കുന്നത്. കേരളത്തിൽ ചിലവഴിക്കാതെെ അവരുടെ സമ്പാദ്യത്തിന്റെ ഭൂരിഭാഗവും അവർ വീട്ടിലേക്ക് അയക്കുന്നു. വിദ്യാഭ്യാസം, ഹെൽത്ത് മുതലായ, പ്രത്യേകമായ അറിവ് വേണ്ടുന്ന, സർവീസ് സംരംഭങ്ങൾ മാത്രമാണ് ഇവിടെ ലാഭത്തിൽ പോകുന്നത്. സാധാരണക്കാർക്ക് വൻതോതിൽ ജോലി ലഭിക്കുന്ന സ്ഥാപനങ്ങൾ ഒന്നും ഇവിടില്ല. പ്രതിവിധി ഇവിടെ സംരംഭകരെ ആകർഷിച്ചു പുതിയ സംരംഭങ്ങൾ തുടങ്ങുക എന്നതാണ്. എന്നാൽ അതിനിവിടത്തെ തൊഴിലാളി പ്രസ്ഥാനങ്ങളും, രാഷ്ട്രീയ നേതൃത്വവും മാനസികമായി വളർന്നിട്ടില്ല എന്നതാണ് സത്യം. ഒരു നാൾകടത്തിൽ കെട്ടിപ്പൊക്കിയത് എല്ലാം താഴെ വീഴുമ്പോൾ അപ്പോഴും പറയും ഇവർ എല്ലാം മുതലാളിത്ത ബൂർഷ്വാസികളുടെ സൃഷ്ടിയാണെന്ന്. പാവം ജനങ്ങൾ അപ്പോഴേക്കും അന്ത്യശ്വാസംം വലിച്ചിരിക്കും.

February 03, 2018

ഐസക്കിന്‍റെ ദിവാസ്വപ്ന ബഡ്ജെറ്റ്

ജനങ്ങളുടെ സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കുന്ന ബഡ്ജെറ്റിനെ "സ്വപ്ന ബഡ്ജെറ്റ്" എന്ന് വിശേഷിപ്പിക്കാം എങ്കില്‍, കെ.എസ്.ആര്‍.ടി.സി ബസിലെ വിന്‍ഡോ സീറ്റില്‍ ഇരുന്നു ഐസക് സാര്‍ കണ്ട ദിവാസ്വപ്നത്തെ എന്ത് പേരിട്ടു വിളിക്കാം? കഴിഞ്ഞ വര്‍ഷം കണ്ട സ്വപ്നവുമായി വല്യ വിത്യാസം ഇല്ലാത്തത് കൊണ്ട് അതില്‍ നിന്നും കോപ്പി പേസ്റ്റും ചെയ്തിട്ടുണ്ട് സഖാവ്. സംശയമുണ്ടെങ്കില്‍ ഫോട്ടോ നോക്കുക. ധനകാര്യ മന്ത്രി എന്ന നിലയില്‍ വലിയ പണി ഇല്ലാത്തത് കൊണ്ട് (പുള്ളിക്ക് പുസ്തകങ്ങള്‍ വായിക്കാനും, എഴുതാനും ഒക്കെ അല്ലെ കൂടുതല്‍ ത്വര - ഇതൊക്കെ നല്ല കാര്യം തന്നെ, പക്ഷെ പുര കത്തുമ്പോള്‍ വീണ വിദ്വാന്‍ ആണെങ്കിലും വീണ വായിച്ചു രസിക്കുക അല്ലാലോ വേണ്ടത്) വായിച്ച പുസ്തകങ്ങളിലെ വരികളും ആവോളം ഈ ബഡ്ജെറ്റിലും ഉണ്ട്.

സംസ്ഥാനത്തിന്‍റെ ധനസ്ഥിതി ആകെ മോശമാണ് എന്ന് ഐസക് തന്നെ സമ്മതിക്കുന്നു. വരുമാനത്തില്‍ ഉള്ള വര്‍ദ്ധനയേക്കാള്‍ ചിലവുകള്‍ വര്‍ദ്ധിക്കുന്നുണ്ട് എല്ലാ വര്‍ഷവും എന്നും ഐസക് പറയുന്നു. ഇതിനുള്ള പ്രതിവിധി ഐസക്കിന്റെ കണക്കില്‍ വായ്പ എടുക്കലാണ്. അതിപ്പോള്‍ കിഫ്ബി ആകട്ടെ, ബോണ്ടുകള്‍ ആകട്ടെ, കേന്ദ്ര സര്‍ക്കാര്‍ ആകട്ടെ, പ്രവാസി ചിട്ടികള്‍ ആകട്ടെ, കോ-ഓപറെട്ടീവ് ബാങ്കുകള്‍ ആകട്ടെ. ഓടിച്ചതിനാല്‍ നാട്ടാര്‍ ഭൂരിഭാഗവും പ്രവാസികള്‍ ആയതുകൊണ്ട് അവരില്‍ നിന്നും കടം വാങ്ങാനും ഉദ്ദേശിക്കുന്നു: ഇവിടെ സംരഭങ്ങള്‍ തുടങ്ങാനും, നിക്ഷേപം ആകര്‍ഷിക്കാനും! ഇത് വിരോധാഭാസം അല്ലെങ്കില്‍ എന്താണ്?

എല്ലാം കടമാണ്. തിരിച്ചടക്കേണ്ട കടം. സംസ്ഥാന ചിലവിന്റെ 45%നു മുകളില്‍ ശമ്പള-പെന്‍ഷന്‍ ബാധ്യതയാണ്. 14%ത്തോളം പലിശ ബാധ്യത ഉണ്ട് എന്നും വായിച്ചറിയാന്‍ സാധിച്ചു. അങ്ങനെ അറുപതു ശതമാനത്തിനടുത്ത് ശമ്പളവും പലിശയുമായി പോയി. ബാക്കി ഉള്ള നാല്പതു ശതമാനവും, കേന്ദ്ര സഹായവും കൂട്ടി വെച്ചാണ്  ചിലവുകളും, നിക്ഷേപങ്ങളും, കടത്തിന്റെ തിരിച്ചടവും നടത്തേണ്ടത്.

സര്‍ക്കാര്‍ ഗാരണ്ടീ (സോവറിന്‍ ഗാരണ്ടീ) നിന്ന് ബോണ്ടുകള്‍ ഇറക്കാനും ഉദ്ദേശമുണ്ടെന്നു പറഞ്ഞല്ലോ. ഇവ്വിധം കടക്കെണിയില്‍ നട്ടം തിരിയുന്ന സര്‍ക്കാര്‍ ഇറക്കുന്ന ബോണ്ടിന് എന്ത് സുരക്ഷയാണ് ഉള്ളത്? വര്‍ഷം പത്ത് കഴിയുമ്പോള്‍ ഐസക് സാര്‍ ഒരുപക്ഷെ  ജീവിച്ചിരിക്കാന്‍ സാധ്യത് ഉണ്ടാകില്ല എങ്കിലും, കാശ് നിക്ഷേപിച്ചവര്‍ക്ക് പണം തിരിച്ചു സര്‍ക്കാര്‍ നല്‍കേണ്ടി വരും. അതിനുള്ള പണം എവിടെ നിന്നും കണ്ടെത്തും? കിഫ്ബിക്ക് മാത്രം ഒരുലക്ഷം കോടി രൂപയോളം പത്ത് വര്‍ഷത്തിനു ശേഷം നല്‍കണം. മോട്ടോര്‍ വാഹന നികുതിയും, പെട്രോള്‍ സെസ്സും വെച്ച് മാത്രം ഇതൊക്കെ സാധിക്കുമോ? വര്‍ഷാ വര്‍ഷം എടുത്തു കൂട്ടുന്ന വായ്പകള്‍ ഒരു രീതിയില്‍ അമേരിക്കന്‍ രീതി ആണ്. വരവിനേക്കാള്‍ കൂടുതല്‍ വായ്പകള്‍ എടുത്തതുകൊണ്ടാണ് അമേരിക്കയില്‍ സബ്-പ്രൈം ക്രൈസിസ് ഉണ്ടായതു തന്നെ. കേരള സര്‍ക്കാരും ആ വഴിക്കാണ് നീങ്ങുന്നത്. പത്ത് വര്‍ഷം കഴിയുമ്പോള്‍ കിഫ്ബി റീ-ഫിനാന്‍സ് ബോണ്ടുകള്‍ ഇറക്കി ഈ നൂറുകോടി സ്വരൂപിക്കാന്‍ നിരീച്ചാല്‍ അതില്‍ നിക്ഷേപിക്കാന്‍ ആരും ഉണ്ടാകില്ല എന്നോര്‍ക്കുക!

കെ.എസ്.ആര്‍.ടി.സി യെ തുടക്കത്തില്‍ പറഞ്ഞതുകൊണ്ട് (ഫോട്ടോ) അതിനെ കുറിച്ച് കൂടി പറയട്ടെ. കഴിഞ്ഞ ബഡ്ജെട്ടിന് ശേഷം വന്ന 12 മാസങ്ങളില്‍ ഏഴു മാസത്തെ പെന്‍ഷന്‍ ആണ് കൊടുത്തു തീര്‍ത്തത്. ഈ മാര്‍ച്ചിനു മുമ്പ് എല്ലാ കുടിശ്ശികകളും തീര്‍ക്കണം എങ്കില്‍ ആകെ മൊത്തം ഏഴുമാസത്തെ പെന്‍ഷന്‍ മാര്‍ച്ചിനു മുമ്പ് കൊടുത്തു തീര്‍ക്കേണ്ടി വരും.ചുരുക്കത്തില്‍ കഴിഞ്ഞ ഒരു വര്ഷം കൊണ്ട് നല്‍കിയ പെന്‍ഷന്‍ തുകയുടെ അത്രയും തന്നെ ഇനിയുള്ള 55 ദിവസം കൊണ്ട് കൊടുത്ത് തീര്‍ക്കണം എന്ന് സാരം. ഈ ഒരു മാജികിന് ഐസക് സാറിന് എല്ലാ വിധ ഭാവുകങ്ങളും ഞാന്‍ നേരുന്നു!

ഐസക് സാര്‍, സ്വപ്നം കാണുന്നത് നല്ലത് തന്നെ, പക്ഷെ മലര്‍പ്പൊടിക്കാരന്റെ സ്വപ്നം പോലെ ആകരുത് എന്ന് മാത്രം. വരും വര്‍ഷങ്ങളിലും നോട്ടു നിരോധനവും, ജി.എസ്.ടിയും, ഒഖിയും ഒക്കെ പറഞ്ഞു ഇരിക്കാന്‍ കേരളത്തില്‍ മാത്രമല്ല ഇതൊന്നും നടന്നത് എന്ന് കൂടി ഓര്‍മിക്കുക.