September 25, 2015

പപ്പൂന്റെ കോണ്‍ഫറന്‍സ്


"എവിടെക്കാ?"
"ഞാന്‍ ഒന്ന് ശീമായിലെക്ക് പോകാ"
"എന്തിനാ"
"ജൂലായ്‌ മാസം അവിടെ ഒരു പരിപാടി, ഡോക്ടര്‍മാരുടെ ഭാഷയില്‍ കോണ്‍ഫറന്‍സ്, ഉണ്ടേ. അതില്‍ പങ്കെടുക്കാന്‍ പോകുന്നതാ"
"ക്ഷണം ഉണ്ടോ?"
"ക്ഷണിക്കാത്തത് അവരുടെ മര്യാദ. പോകേണ്ടത് എന്റെ മര്യാദ"
"എന്നാ ബോണ്‍ വോയേജ്"
"നണ്ട്രി"

September 12, 2015

അഭയാര്‍ത്ഥികളെ, ഇതാ നിങ്ങള്‍ക്ക് പള്ളികള്‍!

സിറിയന്‍ അഭയാര്‍ത്ഥികള്‍ക്ക് അഭയം കൊടുക്കാതെ യൂറോപ്പിലേക്ക് ഓടിച്ച സൌദി അറേബ്യ ഇപ്പൊ ജര്‍മനിയിലുള്ള അഭയാര്‍ത്ഥികള്‍ക്കായി പള്ളി പണിതു കൊടുക്കാമെന്നു വാഗ്ദാനം ചെയ്തിരിക്കുന്നു. ഇപ്പൊ അവര്‍ക്ക് അത്യാവശ്യം വേണ്ടത് അതാണല്ലോ. നൂറാള്‍ക്കാര്‍ക്ക് ഒന്ന് എന്ന അനുപാതത്തില്‍ ആണ് പള്ളി പണിയുക (ഇന്നത്തെ മാതൃഭൂമി പത്രത്തില്‍ കണ്ട വാര്‍ത്ത)

കുറച്ചു വര്‍ഷം കഴിയുമ്പോള്‍ അറബിക്ക് സ്ഥലം കൊടുത്ത ഒട്ടകം, സോറി, ഒട്ടകത്തിനു സ്ഥലം കൊടുത്ത അറബിയുടെ അവസ്ഥ ജര്‍മനിക്ക് വരാതിരിക്കട്ടെ!

ഓഫ്: സ്വന്തം രാജ്യത്ത് പണിയെടുക്കുന്ന അന്യമത വിശ്വാസികള്‍ക്കായി 100 പേര്‍ക്ക് ഒന്ന് എന്ന അനുപാതത്തില്‍ പള്ളി/അമ്പലം/ഗുരുദ്വാര മുതലായവ പണിയാന്‍ സൌദി സര്‍ക്കാര്‍ അനുമതി നല്‍കുമോ?

September 11, 2015

ആവിഷ്കാര സ്വാതന്ത്ര്യം

"ആവിഷ്ക്കാര സ്വാതന്ത്ര്യത്തില്‍ ഭരണകൂടം നടത്തുന്ന ഇടപെടലുകള്‍ക്കെതിരെ നമ്മള്‍ പഠപോരുതേണ്ട കാലം കഴിഞ്ഞിരിക്കുന്നു. അഭിപ്രായ സ്വാതന്ത്ര്യത്തിന്‍റെ രൂപഭേദമാണ് ആവിഷ്കാര സ്വാതന്ത്ര്യം. ഒരു കലാകാരന്റെ ഭാവനയെ ചങ്ങലകാള്‍ തളക്കുന്ന ഭരണരീതി ഫാസിസം അല്ലാതെ മറ്റൊന്നുമ്മല്ല, സോദരെ, മറ്റൊന്നുമ്മല്ല. അതുകൊണ്ട് ഞാന്‍ ആണയിട്ടു പറയുന്നു: ഇത്തരം ഫാസിസ്റ്റ് രീതികള്‍ക്കെതിരെ ഈ ഇടതു പക്ഷ(ഛേദന)പ്രസ്ഥാനം ആഞ്ഞടിക്കുക തന്നെ ചെയ്യും"

"സഖാവിങ്ങനെ ഗിരിപ്രഭാഷണം നടത്തി ഇരുന്നോ. ദേ മ്മടെ ആണ്ടവനില്‍ പുതിയ സിനിമ കളിക്കുന്നു: ടിപി 51. എല്ലാം പച്ചക്ക്  ഉണ്ട്. ഇനി ഇപ്പൊ പ്ലീനിയിട്ടും വല്യ കാര്യമില്ല"

"ആഹാ, അത്രക്കായോ? തല്ലിയൊടിക്കെടാ ആ സംവിധായകന്‍റെ കയ്യും കാലും. അവന്‍ ഇനി ഈ ജന്മത്തില്‍ സിനിമ എടുക്കരുത്"

"അപ്പൊ സഖാവെ, ഇത്രേം നേരം പറഞ്ഞ ആവിഷ്കാര സ്വാതന്ത്ര്യം?"

"മാങ്ങാത്തൊലി!" 

"അപ്പൊ ഇത് ഫാസിസമല്ലേ?"

"ഇത് താണ്ടാ കമ്മ്യൂണിസം"  

September 06, 2015

കുഞ്ഞിരാമായണം (Kunjiramayanam)


ഗര്‍ജിത് ബര്‍ഗ്മാന്‍,രഞ്ജിത്ത് റോയ്, സുസുകി മാരുതി,അല്ല,ചിരിസോവ മുതലായ അതികായന്മാര്‍ സൃഷ്ടിച്ച, മനുഷ്യ ജീവിതത്തെ ആകമാനം മൂടി നില്‍ക്കുന്ന യാഥാര്‍ഥ്യമാകുന്ന ആവരണങ്ങളില്‍ അകപെട്ട മനുഷ്യാത്മാക്കളുടെ സറിയലിസ്റ്റിക് എക്ട്രാപൊലേഷന്റെ ആവിര്‍ഭാവമായ, സിനിമ എന്ന ദൃശ്യ മാധ്യമത്തില്‍ ഒരു പക്ഷെ അത്ര ശ്രദ്ധേയമാല്ലാത്ത ഏതെങ്കിലും മൂലയിലെ ചിലന്തിവലയില്‍ പെട്ട ഈച്ചയാണ് കുഞ്ഞിരാമായാണം എന്ന ഈ സിനിമ എന്ന് കരുതുന്നവര്‍ ദയവ് ചെയ്ത് സഹിക്കുക; ഇവിടെ നിര്‍ത്തുക. രണ്ടുമണിക്കൂര്‍ ഒന്ന് ചിരിക്കണം എന്നുള്ളവര്‍ക്ക് ഉടനെ പോയി ടിക്കറ്റ് എടുക്കാം. കണ്ടിട്ട് ഇഷ്ടപ്പെടാത്തവര്‍ക്ക് 'അവസ്ഥ, ല്ലേ?' എന്ന് നെടുവീര്‍പ്പിടുന്നതിനോടൊപ്പം മലയാള ചലച്ചിത്ര രംഗത്ത് വന്ന മൂല്യച്ചുതിയെ കുറിച്ച് വേണേല്‍ രണ്ടു പുരത്തില്‍ കവിയാതെ ഉപന്യസിക്കാം.

കഥ: അങ്ങനെ വല്യ കഥയായിട്ടൊന്നുമില്ല. എങ്കിലും പറഞ്ഞു വേരുപ്പിക്കുന്നില്ല. കണ്ടു മനസ്സിലാക്കിക്കോളി. 
അഭിനയം: ജുറാസിക് പാര്‍കിലെ ദിനോസറിന്റെ അത്രയോ, മമ്മിയിലെ മമ്മിയുടെ അത്രയോ, ടൈറ്റാനിക്കിലെ കപ്പലിന്റെ അത്രയോ, പ്രേമത്തിലെ നിവിന്‍ പോളിയുടെ അത്രയോ ഒന്നുമില്ല. വല്യ വെറുപ്പിക്കല്‍ ഇല്ല.
ക്യാമറ: ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്ന ക്യാമറാമാന്റെ അത്ര ഇല്ല. എങ്കിലും എഡിറ്റോഗ്രഫി (ബ്രോയ്സിന്റെ മുടി വലുതാക്കുന്ന എഡിറ്റിംഗ്) കൊണ്ട് കൊള്ളാം.
ഗാനങ്ങള്‍: വയലാര്‍ പദ്മരാജന്‍ ദക്ഷിണാമൂര്‍ത്തി മുതല്‍പേര്‍ രാജ്യം വിട്ടു പോയേക്കും. എന്നാലും മുഴച്ചു നില്‍ക്കുന്നില്ല.
സംവിധാനം: അങ്ങനെ ഒരാള്‍ ഉണ്ടായിരുന്നോ? പുള്ളിയുടെ കയ്യൊപ്പ് കുറെ തപ്പി. ആള്‍ടെ സ്പെസിമന്‍ സൈന്‍ ഒന്ന് കിട്ടിയിരുന്നേല്‍ ശരിക്ക് നോക്കായിരുന്നു. അടുത്ത പടത്തിനാവട്ടെ.
ആകെ മൊത്തം: ഇരുന്നൂറ്റി അറുപതു രൂഫക്ക് മൊതലായി. ഒട്ടും നഷ്ടബോധമില്ല.

സിനിമ എന്നത് കാണുന്നവരുടെ മനസ്സിലാണ്. എനിക്ക് ഇഷ്ടപ്പെട്ടു. ചെറിയ തമാശകള്‍ ഒക്കെ ആയി ഒരു പഴയ അന്തിക്കാടീയന്‍ നോസ്റ്റാളിജിയപ്പടം. നിങ്ങള്‍ക്ക് കണ്ടിട്ട ഇഷ്ടപ്പെട്ടില്ലെങ്കില്‍ ഇവിടെ വന്നു തെറി വിളിക്കരുത് എന്നപേക്ഷ!


September 04, 2015

ഓര്‍മകളിലെ വിപ്ലവജ്വാല : ദേശാപമാനി മുഖപ്രസംഗം


(ശ്രീകൃഷ്ണ ജയന്തി ദിനത്തില്‍ ദേശാപമാനി പത്രത്തിനായി എഴുതിയ മുഖപ്രസംഗം)

ഭാരതത്തില്‍ കമ്മ്യൂണിസ്റ്റ് ആശയങ്ങള്‍ അനേകായിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ആവിര്‍ഭരിച്ചിരുന്നു എന്നതിന്റെ ഏറ്റവും വലിയ തെളിവുകളാണ് ഹിന്ദുമത തീവ്ര-വര്‍ഗീയ വാദികള്‍ ദൈവീകമായി പൂജിച്ചു പോരുന്ന പുരാണഗ്രന്ഥങ്ങളായ മഹാഭാരതവും, രാമായണവും. ഇവയുടെ ആഴത്തിലുള്ള പഠനം നമ്മുടെ മുമ്പില്‍ അവതരിപ്പിക്കുന്ന രൂപങ്ങള്‍ ദൈവീകാവതാരങ്ങളുടെതല്ല, മറിച്ച് ബൂര്‍ഷ്വാസികലോടു സാമാന്യ ജനങ്ങളുടെ നന്മയെ മുമ്പില്‍ നിര്‍ത്തി വിപ്ലവപ്പോരാട്ടം നടത്തിയ കറകളഞ്ഞ കമ്യൂണിസ്റ്റുകളുടെതാണ്. ബൂര്‍ഷ്വാ ശക്തികള്‍ സമസ്ഥ മേഘലകളിലും പിടിമുറുക്കി കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ ആദിമ കമ്യൂണിസ്റ്റുകളില്‍ പ്രഥമ സ്ഥാനം അലങ്കരിക്കുന്ന സഖാവ് കൃഷ്ണന്റെ ജന്മദിനാഘോഷങ്ങള്‍ ബൂര്‍ഷ്വാസികള്‍ക്ക് ഒരു ശക്തമായ താക്കീതായി മാറുമെന്നത് തര്‍ക്കമില്ലാത്ത സത്യമാണ്.

ഈ ഒരവസരത്തില്‍ സ:കൃഷ്ണന്റെ (സ:കൃ)  ജീവിതത്തിലേക്ക് ഒന്ന് പ്ലീനനം ചെയ്യുന്നത് നന്നായിരിക്കും. അമേരിക്കന്‍ സി ഐ എ ചാരനായിരുന്ന സ്വന്തം അമ്മാവന്‍ കംസന്‍റെ ആക്രമണങ്ങള്‍ ജനിക്കുന്നതിനു മുമ്പേ തന്നെ അനുഭവിക്കെണ്ടിവന്നവനാണ് സ:കൃ. മുതലാളിത്ത വ്യവസ്ഥിതിയുടെ ജീര്‍ണ്ണതയുടെ മൂര്‍ത്തീ ഭാവമായ കംസന്റെ ആക്രമണങ്ങളില്‍ കൂടപ്പിറപ്പുകളെ എല്ലാരെയും നഷ്ടപ്പെട്ട  സ:കൃനു നാഗാലാണ്ട് ഡിഫി സിക്രട്ടരിയായ സ:അനന്തന്റെ ഒളിപ്പോരിലൂടെ തടവറയില്‍ നിന്നും സ്വാതന്ത്ര്യം ലഭിച്ചു. എങ്കിലും പിറന്നു വീണ വേറെ ഒരു കുഞ്ഞിന്റെ ജീവന്‍ തന്റെ സുരക്ഷക്കായി ബലികഴിക്കേണ്ടി വന്നു എന്നത് കുഞ്ഞു കൃഷ്ണനില്‍ കമ്യൂണിസത്തിന്റെ വിത്തു പാവി. പിന്നീടങ്ങോട്ട് കുത്സിത ശക്തികളുമായുള്ള എട്ടുമുട്ടലുകാള്‍ സമ്പന്നമായ ബാല്യമാണ് നമുക്ക് കാണാന്‍ സാധിക്കുന്നത്. ചെറുപ്പത്തിലെ സ:കൃന്‍റെ ജീവിതം ഇല്ലാതാക്കാന്‍ ക്യുഎസ്സ്എസ്സുകാര്‍ ഗുണ്ടകളെ (പൂതന എന്ന സ്ത്രീയെ അടക്കം) പല രൂപത്തില്‍ അയച്ചു. എന്നാല്‍ അവരെ എല്ലാവരെയും തന്റെ ഉരുക്കുമുഷ്ടി കൊണ്ട് ഇല്ലാതാക്കി സ:കൃ ജനങ്ങളുടെ ഇടയില്‍ ഒരു നേതാവായി ഉയര്‍ന്നു വന്നു

ഗോവര്‍ദ്ധന പര്‍വതത്തില്‍ മഴവെള്ള സംഭരണി ഉണ്ടാക്കി വരള്‍ച്ചക്ക് തടയിട്ടും, കാലികളെ ശാസ്ത്രീയമായി പരിപാലിക്കാനുള്ള പദ്ധതികള്‍ ആവിഷ്കരിച്ചും, പൂഴ്തിവെച്ച വെണ്ണ കുട്ടികള്‍ക്ക് നല്‍കിയും  സ:കൃ ജനജീവിതത്തില്‍ ക്രിയാത്മകമായ ഇടപെടലുകള്‍  ഇക്കാലത്ത് നടത്തി. ബുദ്ധികൊണ്ടും ശക്തി കൊണ്ടും സഖാവിനെ ഇല്ലാതാക്കാന്‍ സാധിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബൂ:കംസന്‍ ആ കര്‍ത്തവ്യം നിര്‍വഹിക്കുന്നതിന് വശീകരണ വിദഗ്ധയായ രാധ എന്ന ചര സുന്ദരിയെ സഖാവിന്റെ അടുത്തേക്ക് അയച്ചു. സഖാവിനെ സ്വകര്‍ത്തവ്യങ്ങളില്‍ നിന്നും വഴിമാറ്റാന്‍ രാധക്ക് തുടക്കത്തില്‍ സാധിച്ചു എങ്കിലും കംസന്റെ ചതി തിരിച്ചറിഞ്ഞ സഖാവ വീണ്ടും തന്റെ വിപ്ലവ വഴികളിലേക്ക് മടങ്ങി വരുന്ന കാഴ്ചയാണ് നമുക്ക കാണാന്‍ സാധിക്കുന്നത്. ബൂ:കംസനെ അവന്റെ കൊട്ടാരത്തില്‍ ചെന്നു വെല്ലു വിളിച്ച് ദ്വന്ദയുദ്ധത്തിലൂടെ ഇല്ലാതാക്കി കൊണ്ട് വലിയ രക്തചൊരിച്ചില്‍ ഒഴിവാക്കി ഭരണം പിടിച്ചെടുക്കാന്‍ സഖാവിനു സാധിച്ചു. ജനനന്മയ്ക്ക് മുമ്പില്‍ ബന്ധങ്ങള്‍ക്ക് വിലയില്ല എന്ന ശക്തമായ സന്ദേശം ഇതിലൂടെ സഖാവ് നല്‍കി. വര്‍ഷങ്ങള്‍ക്ക് ശേഷം ശിശുപാലവധതിലൂടെ തന്റെ ആശയങ്ങള്‍ കുറെ കൂടെ വ്യക്തമാക്കാനും സഖാവിനു സാധിച്ചു. രാജ്യത്തിന്റെ ഭാവിയെ ബാധിക്കുന്ന ഒരു യുദ്ധ മുഖത്ത് ബന്ധുക്കള്‍ക്കെതിരെ  ആയുധം എടുക്കാന്‍ വൈമനസ്യം കാണിച്ച സ:അര്‍ജുനനിലെ പോരാളിയെ വിപ്ലവതത്വങ്ങള്‍ ഉപദേശിച്ച് ഉണര്‍ത്തിയതിലൂടെ സ: കൃഷ്ണനിലെ വിപ്ലവ വ്യക്തിത്വം കൂടുതല്‍ ശക്തിയോടെ ജ്വലിക്കുന്ന കാഴ്ച ഒരിക്കലും വിസ്മരിച്ചൂടാ. അന്ന് അര്‍ജുനന് ഉപദേശിച്ച തത്വങ്ങള്‍ 'ദാസ് ഗീത' എന്ന പേരില്‍ ആയിരക്കണക്കിന് സംവ്സ്ത്സരങ്ങള്‍ക്കിപ്പുറം  ഇപ്പോഴും അര്‍ത്ഥ സമ്പുഷ്ടതയോടെ നിലനിക്കുന്നു.   

വ്യക്തമായ രാഷ്ട്രീയ ചതുരത പ്രകടമാക്കി വിദഗ്ധമായ കരുനീക്കങ്ങളിലൂടെ ഇന്ദ്രപ്രസ്ഥത്തിലെ ബൂര്‍ഷ്വാ ശക്തികളെ (ദുര്യോധനന്‍ മുതല്‍പേര്‍) ഇല്ലാതാക്കി സ:യുധിഷ്ടിരനെ ഭരണകര്‍ത്താവാക്കി താന്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് ജ്വലിപ്പിച്ച വിപ്ലവാശയങ്ങള്‍ക്ക് ഭാരതമെന്ന വലിയ ക്യാന്‍വാസ് നല്‍കുന്നതില്‍ വിജയിച്ച സഖാവിനെയാണ്‌ കാലപരിണാമതത്തില്‍   നാം കാണുന്നത്. സ്വയം ഭരണചക്രത്തിന്റെ പിന്നാമ്പുറങ്ങളിലേക്ക് ഒതുങ്ങി കൂടാന്‍ താല്പര്യമുള്ള വ്യക്തി ആയതുകൊണ്ട് ഒരിക്കലും ഒരു ഭരണ പദവിയും സഖാവ് ചോദിച്ചില്ല.കൊട്ടാരത്തിന്റെ അകത്തളങ്ങലേക്കാള്‍ ജനമദ്ധ്യത്തില്‍ നില്‍ക്കാന്‍ ഇഷ്ടപ്പെട്ട ഒരു നേതാവായിരുന്നു കൃഷ്ണന്‍ സഖാവ്. അവസാനം മുതലാളിത്ത വ്യവസ്ഥിതിക്ക് അടിമപ്പെട്ട ഒരു വേടന്‍, യാത്രാമധ്യേ വിശ്രമിക്കുകയായിരുന്ന സഖാവിനെ ചതിയിലൂടെ കൊലപ്പെടുത്തി ആ പുന്യാത്മാവിനെ നമ്മുടെ ഇടയില്‍ നിന്നും പറിച്ചെടുത്തു.

കഴിഞ്ഞ ദിവസം ഭാരതം മുഴുവന്‍ അലയടിച്ച പ്രതിഷേധത്തിനു  (അന്ന് വിറച്ചു തുടങ്ങിയ പ്രാധാന മന്ത്രി ഇപ്പോഴും വിറക്കുകയാണത്രെ)  ഈ കൃഷ്ണ ജയന്തി ദിവസം കൂടുതല്‍ കരുത്തു ലഭിക്കട്ടെ. പല രൂപത്തില്‍, പല ഭാവത്തില്‍ നമ്മുടെ സംസ്കാരമണ്ഡലത്തില്‍ പ്രഭാവം ചെലുത്തുന്ന മുതലാളിത്ത ബൂര്‍ഷ്വാ ശക്തികലോട് പട പൊരുതാന്‍ സ:കൃഷ്ണനെക്കാള്‍ നല്ല ഒരു രക്തസാക്ഷി ഇല്ലതന്നെ!


September 02, 2015

പ്രിഡെസ്റ്റിനേഷന്‍ (Predestination)



ചില സയന്‍സ് ഫിക്ഷന്‍ സിനിമകള്‍ ഇതുപോലെയാണ്: ഒച്ചയും, ബഹളങ്ങളും, സ്പെഷല്‍ എഫ്ഫക്ടുകളും, ഭൂമിയെ നശിപ്പിക്കാന്‍ വരുന്ന ഭീമന്‍ റോബോട്ടുകളും, അന്യഗ്രഹജീവികളും ഒന്നും ഉണ്ടാകില്ല. പകരം ഒരിക്കലും അഴിക്കാന്‍ പറ്റാത്ത, മനസ്സിനെ ഒരു അവസാനമില്ലാത്ത കുരുക്കില്‍ തളച്ചിടുന്ന പ്രമേയം മാത്രമേ ഉണ്ടാകു. അങ്ങനെ ഒരു സിനിമ ആണ് പ്രി ഡെസ്റ്റിനേഷന്‍ എന്ന ആസ്ത്രേല്യന്‍ ചിത്രം.

സമയ സഞ്ചാരം ഹോളിവുഡിനോരു പുതിയ പ്രമേയമേഅല്ല. എന്നാല്‍ സമയ സഞ്ചാരത്തിന്റെ സാദ്ധ്യതകളെ ഇതുപോലെ വിഭാവനം ചെയ്ത ഒരു ചിത്രം ഉണ്ടെന്നു തോന്നുന്നില്ല. സമയസഞ്ചാരത്തെ പറ്റി പറയുമ്പോള്‍ ആദ്യം ഓര്‍മ വരുന്ന 'ഗ്രാന്‍ഡ്‌ഫാദര്‍ പാരഡോക്സ്' പോലെ ഒരു എട്ടിന്റെ പണിയാണ് പ്രിഡെസ്റ്റിനേഷന്‍ മുന്നോട്ട് വെക്കുന്നത്.

ഈ പ്രപഞ്ചത്തില്‍ തികച്ചും ഒറ്റപ്പെട്ടു പോയ ചില ജീവനുകള്‍ അപൂര്‍വമായെങ്കിലും ജന്മമെടുക്കുന്നു. സ്വന്തം മനസ്സല്ലാതെ വേറെ ഒരു കൂട്ട് ഇവര്‍ക്കന്യമത്രെ. അങ്ങനെ ഒറ്റപ്പെട്ടുപോയ ഒരു ജീവന്റെ വളര്‍ച്ചയും, കാലാന്തരത്തില്‍ അതിനു വരുന്ന രൂപ വ്യതിയാനങ്ങളും, ഇതിനൊക്കെ കാരണമായി കാലത്തിന്റെ ഇരുളുകളില്‍ ഒളിച്ചിരിക്കുന്ന പ്രതിനായക വ്യക്തിത്വവുമാണ് നമ്മുടെ മുമ്പില്‍ ചിത്രം അവതരിപ്പിക്കുന്നത്. മുന്‍ഗാമികള്‍ അടയാളപ്പെടുത്തിയ നിയതമായ രേഖയിലൂടെ അന്തിമലക്ഷ്യത്തിലേക്ക് നടന്നടുക്കുന്ന നമ്മുടെ ഭാവി എഴുതപ്പെട്ടുകഴിഞ്ഞ തിരക്കഥയുടെ അനിവാര്യമായ നടനം മാത്രമാണെന്നും അനിശ്ചിതത്വം എന്നത് അറിവില്ലായ്മയുടെ ഉപോല്പന്നം മാത്രമാണെന്നും സംവിധായകന്‍ നമ്മോട് പറയുന്നു.


ഒറ്റവാക്കില്‍: ചിന്തകള്‍ക്കൊരെട്ടിന്റെ പണി!

September 01, 2015

സംവരണോഗതി

ഇന്നലെ: 
ഒരെണ്‍പത് ശതമാനം എങ്കിലും ഇല്ലേല്‍ കാര്യമില്ല. നന്നായി പഠിച്ചേ പറ്റു.

നാളെ:
നാല്പത് തന്നെ ധാരാളം. മുപ്പത് ശതമാനം സംവരണമുണ്ട്. എന്തായാലും കിട്ടും.


നല്ല നയങ്ങള്‍!