November 30, 2018

ദീപയടി ന്യായീകരണം ഫോര്‍ ഫാന്‍സ്

പ്രിയപ്പെട്ട ഫാന്‍സ്,

മലയാള കവിതാ ശാഖ എന്നും കേരളത്തിലെ നവോത്ഥാന മുന്നേറ്റങ്ങളുമായി സമരസപ്പെട്ടുകൊണ്ടാണ് നിന്നിട്ടുള്ളത്. ബ്രാഹ്മിണിക പാട്രിയാക്കിയും, ഹൈന്ദവിക ഫാസിസ്റ്റ് ശക്തികളും പിടിമുറുക്കി കൊണ്ടിരിക്കുന്ന കേരളത്തില്‍ ഇപ്പോള്‍ ഒരു 'നവനവോത്ഥാന'മാണ് സര്‍വശക്തനും, പരമ കാരുണികനും, സര്‍വോപരി ജനലക്ഷങ്ങളുടെ ആനന്ദതിലോദകവും ആയ മുഖ്യന്‍റെ മേല്‍നോട്ടത്തില്‍ നടന്നുകൊണ്ടിരിക്കുന്നത്. എന്നാല്‍ നിങ്ങള്‍ ഒന്നോര്‍ക്കണം. ഇതിന് മുമ്പ് വന്ന 'നവോത്ഥാന'ത്തില്‍ ഊന്നി നിന്നുകൊണ്ടു മാത്രമേ നമുക്ക് നവനവോത്ഥാനവും തദ്വാരാ നവ കേരളവും നിര്‍മിക്കാന്‍ സാധിക്കൂ. ഇത്തിന്റെ ഫലമായി ഒന്നാം നവോത്ഥാന കൃതികളുമായി ഒരു സാമ്യം നവനവോത്ഥാന കൃതികള്‍ക്ക് കണ്ടേക്കാം. അതില്‍ ഒട്ടും അത്ഭുതപ്പെടേണ്ട കാര്യമില്ല. ഒന്നാം നവോത്ഥാനകാലത്തില്‍ വിസ്മരിക്കപ്പെട്ട കല-സാഹിത്യകാരന്‍മാരുടെ പുനര്‍ജന്‍മം ആയി മാത്രം കണ്ടാല്‍ മതി.

അല്ലാതെ ആള്‍റെഡി ഭയങ്കര ഫേമസ് ആയ എനിക്കു ഇതിന്‍റെ ഒന്നും ഒരു ആവശ്യവുമില്ല!

എന്നു
ടീച്ചര്‍

#ദീപയടി

November 26, 2018

മുംബായിലെ അധോലോക രാജ്ഞികള്‍




മുത്തശ്ശനും, മുത്തശ്ശിയും പറഞ്ഞു തന്ന കഥകള്‍ ആവേശത്തോടെ കേട്ടു ഇരുന്ന ഒരു ഭൂതകാലത്തെ കുറിച്ചു നൊസ്റ്റ് അടിച്ചിരുന്നപ്പോഴാണ് കഴിഞ്ഞ ആഴ്ച ആമസോണ്‍ അവരുടെ 'ഓഡിയോ ബുക്ക്' സര്‍വീസ് ആയ 'ഓഡിബിള്‍' ഇന്ത്യയില്‍ ലോഞ്ച് ചെയ്തതു എന്ന വാര്‍ത്ത കണ്ടത്. മൂന്നുമാസം പരീക്ഷണ സമയം ഉള്ളതുകൊണ്ടു കയ്യോടെ ഇന്‍സ്റ്റാള്‍ ചെയ്തു. ഓരോ മാസം ഓരോ പുസ്തകം വീതം സൌജന്യമായി ഡൌണ്‍ലോഡ് ചെയ്യാം; കേള്‍ക്കാം. ആദ്യ പുസ്തകം അവര്‍ തന്നെ റെക്കമേണ്ട് ചെയ്ത 'മുംബായിലെ അധോലോക രാജ്ഞികള്‍" (മലയാളീകരിച്ചാല്‍ കോട്ടയം പുഷ്പനാഥിന്റെ അപസര്‍പ്പക നോവല്‍ ആണെന്ന് തോന്നും) കയ്യോടെ ഡൌണ്‍ലോഡ് ചെയ്തു. സമാന സ്വഭാവമുള്ള 'പോഡ്കാസ്റ്റുകള്‍' കേള്‍ക്കുന്ന ശീലം പണ്ടേ ഉള്ളതുകൊണ്ടു ഓഡിയോ ബുക്കിനോട് ഒട്ടും അപരിചിതത്വം തോന്നിയില്ല. ദിവസേന ആപ്പീസിലേക്കും, തിരിച്ചും ഉള്ള യാത്രകള്‍ വിഭവസമൃദ്ധമാക്കന്‍ വളരെ നല്ല ഒരു ഉപാധിയാണ് ഇവയെ ഞാന്‍ കാണുന്നത്. കഥയിലേക്ക് വരാം.

ഒരു ഇന്‍വെസ്റ്റിഗേറ്റീവ് പത്രപ്രവര്‍ത്തകന്‍ ആയിരുന്ന ഹുസൈന്‍ സെയ്ദിയാണ് മുംബൈ അധോലോകത്തിലെ സ്ത്രീ സാന്നിദ്ധ്യത്തെ കുറിച്ചു 'മാഫിയ ക്വീന്‍സ് ഓഫ് മുംബൈ' എന്ന പുസ്തകം എഴുതിയിരിക്കുന്നത്. അധോലോക നേതാവ് എന്നു കേള്‍ക്കുമ്പോള്‍ നമ്മുടെ മനസ്സിലേക്ക് ഓടി വരുക ഒരു പിടി ആണ്‍പേരുകള്‍ ആകുമെങ്കിലും ഇവര്‍ക്ക് പുറകില്‍, എന്നാല്‍ ഇവരോടൊപ്പം അധോലോകം അടക്കി വാണ പതിമൂന്നു സ്ത്രീകളുടെ കഥകളാണ് ഈ പുസ്തകത്തില്‍ സെയ്ദി പറയുന്നത്. കഥ എന്നു പറയുമ്പോഴും, കോടതി/പോലീസ് രേഖകളും, പത്ര വാര്‍ത്തകളും, അഭിമുഖ സംഭാഷങ്ങളും മറ്റും പഠിച്ചതിന് ശേഷമാണ് പുസ്തകം എഴുതിയിരിക്കുന്നത് എന്നതുകൊണ്ട് തന്നെ പുസ്തകത്തില്‍ പ്രതിപാദിച്ചിരിക്കുന്ന സംഭവങ്ങള്‍ നൂറു ശതമാനം സത്യം ആണെന്ന് എഴുത്തുകാരന്‍ അവകാശപ്പെടുന്നു.

ഹാജി മസ്താന്‍, വരദരാജന്‍ മുദലിയാര്‍, ദാവൂദ്, ഛോട്ടാ രാജന്‍/ഷക്കീല്‍ മുതലായവര്‍ മുംബൈ അധോലോകം അടക്കിവാണ നാളുകളില്‍ ഇവരുടെ ഒപ്പം നിന്നുകൊണ്ടു സ്വന്തം സാമ്രാജ്യം കെട്ടിപ്പെടുത്ത സ്ത്രീകളുടെ കഥകള്‍ ഒരു പുതിയ പെര്സ്പെക്ടീവ് ഉണ്ടാക്കും എന്നതില്‍ തര്‍ക്കമില്ല. പതിമൂന്നു പേരുകളില്‍ ഒന്നൊഴിച്ചു ബാക്കി എല്ലാം എനിക്കു അപരിചതമായിരുന്നു. ഹിന്ദി സിനിമകളിലെ മാദകസുന്ദരികളില്‍ നിന്നും തീര്‍ത്തൂം വിപരീതമാണ് യാഥാര്‍ഥ്യം എന്നു ഈ പത്തുമൂന്നു പേരുടെ ജീവിതം നമുക്ക് കാണിച്ചു തരുന്നു. അതുകൊണ്ട് തന്നെ ഈ പുസ്തകം വായിച്ചിരിക്കേണ്ടതാകുന്നു. സാഹിത്യപരമായോ, ഭാഷാപരമായോ വല്യ മെച്ചമൊന്നും ഇതിന് അവകാശപ്പെടാനില്ല. അല്പം മേമ്പൊടികളോടെ എഴുതിയ ഒരു വാരാന്ത്യ പതിപ്പിലെ കോളം പോലെയാണ് എല്ലാ കഥകളും പറഞ്ഞു പോകുന്നത്. കൈകാര്യം ചെയ്യുന്ന വിഷയം ത്തന്നെയാണ് ഈ പുസ്തകത്തിന്‍റെ യു.എസ്.പി.

ഇനി ഓഡിബിള്‍ അനുഭവത്തെ കുറിച്ചു രണ്ടു വാക്ക്. രാധിക അപ്ടേ, കല്‍കി കേക്ലിന്‍, രാജ് കുമാര്‍ റാവു എന്നിവരാണ് കഥകള്‍ നമുക്ക് വേണ്ടി വായിക്കുന്നത്. മൂവരും വളരെ ഹൃദ്യമായി തന്നെ കഥാപാത്രങ്ങള്‍ക്ക് ശബ്ദം നല്കിയിരിക്കുന്നു. ഇതില്‍ രാജ് കുമാറിന്‍റെ ഉച്ചാരണം മനസ്സിലാകാന്‍ ചിലപ്പോള്‍ ബുദ്ധിമുട്ട് തോന്നിയേക്കാം. ഏകദേശം ഒരു ആഴ്ച കൊണ്ട് ഈ പുസ്തകം മുഴുവന്‍ കേട്ടു തീര്‍ന്നു. ഇന്ത്യക്കാര്‍ക് പൊതുവേ പുതിയ അനുഭവമാകും ഓഡിബിള്‍ സമ്മാനിക്കുക. വായിക്കാന്‍ സമയം കിട്ടുന്നില്ല എന്നു പരാതി പറയുന്നവര്‍ക്ക് ഇതൊന്നു പരീക്ഷിക്കാവുന്നതാണ്.

പുസ്തകം: നാലില്‍ അഞ്ചു നക്ഷത്രങ്ങള്‍ 
ഓഡിബിള്‍ അനുഭവം: നാലില്‍ അഞ്ചു നക്ഷത്രങ്ങള്‍ (രാജ് കുമാര്‍ ഒരെണ്ണം കൊണ്ടുപോയി)

വാല്‍: ആമസോണ്‍ പ്രൈം വരിക്കാര്‍ക്ക് മൂന്നു മാസവും, അല്ലാത്തവര്‍ക്ക് ഒരു മാസവും ആണ് ട്രയല്‍ സമയം