September 29, 2017

പറവ


പറവ എന്ന സിനിമ കണ്ടു തീയറ്ററില്‍ നിന്നുമിറങ്ങുമ്പോള്‍ മനസ്സില്‍ ഒരു വിങ്ങലായിരുന്നു; ഒരു പക്ഷെ ശോഭാ മാളിലെ ഐനോക്സില്‍ കണ്ടതുകൊണ്ടാകണം അത്രയും വിങ്ങല്‍ അനുഭവപ്പെട്ടത്. വളരെ കാലത്തിനു ശേഷമാല്ലെങ്കിലും ഒരു കൂതറ പടം തീയറ്ററില്‍ പോയി കണ്ടതിന്‍റെ എല്ലാ വിധ ആത്മനൊമ്പരവും ഇന്നത്തെ സായം സന്ധ്യയില്‍ എന്റെ മനസ്സില്‍ തെളിഞ്ഞു വന്നു.

കുറച്ച് രക്ഷാധികാരി ബൈജു (ക്ലബും, പത്ത് മുപ്പതു വയസ്സായിട്ടും കളിച്ചു നടക്കുന്ന കുറെ ടീംസും), കുറച്ചു ഗപ്പി (ആ രണ്ടു പയ്യന്മാര്‍), കുറച്ചു 1984(ക്രിക്കറ്റ് കളിയുമായി ബന്ധപ്പെട്ട നഷ്ടോള്‍ജിയ),ന്യുജെന്‍ പടങ്ങളുടെ ഈറ്റില്ലമമായ മട്ടാഞ്ചേരി-കൊച്ചി ലൊക്കേഷന്‍ ആന്‍ഡ്‌ സ്ലാങ്ങ്‌,  അങ്ങനെ കണ്ടു മറന്നതും, മറക്കാത്തതുമായ പല സിനിമകളുടെയും പ്രേതങ്ങള്‍ പറവയെ ആവേശിച്ചതായി തോന്നി. ആകെ മൊത്തം എല്ലാം കൂടി ടി പ്രേതങ്ങളുടെ ഒരു ഭാര്‍ഗവിനിലയം!

പറയത്തക്ക കഥ ഒന്നും ഇല്ല; അതും ഈ അടുത്ത കാലത്തെ സിനിമകളുടെ ഒരു പ്രത്യേകതയാണല്ലോ. ഇടക്കാലത്ത് ചില തമിഴ് പടങ്ങളില്‍ കണ്ടിട്ടുള്ള ഒരു ചെറുപ്രദേശത്തെ 'കളി' ഭ്രാന്തും, അതിലെ ചാമ്പ്യന്മാരാകാന്‍ രണ്ടു ഗ്രൂപ്പുകള്‍ നടത്തുന്ന ശ്രമങ്ങളും സിനിമയുടെ ഒരു ലെയര്‍; മറു ലെയറില്‍ കുറച്ചു കഞ്ചാവും, പിള്ളാരുടെ ചേട്ടന്‍ തലമുറയുടെ സാഹസികകൃത്യങ്ങളും അവരുടെ നേതാവ് കം മാലാഖയുടെ ഇടപെടലുകളും. അങ്ങനെ സിനിമ രണ്ടു വഴികളിലൂടെ അന്ത്യത്തിലേക്ക് സഞ്ചരിക്കുന്നു.

കോമഡി സ്കിറ്റില്‍ വരെ സോഷ്യല്‍ മെസ്സേജ് തപ്പുന്ന ഈ കാലത്ത് ഇതിലുമുണ്ട് ട്ടോ ചില സന്ദേശങ്ങള്‍. മൂക്കില്‍ പല്ല് മുളച്ചാലും പണിക്കു പോകാതെ കളിച്ചു നടക്കുന്ന ചെറുപ്പക്കാര്‍, അടി പിടി, കഞ്ചാവിനടിമപ്പെട്ടവരുടെ ലോകം, ബാല വിവാഹം (പത്തില്‍ പഠിക്കുന്ന കുട്ടിയുടെ), ക്വോട്ടേഷന്‍ ടീമുകള്‍ അങ്ങനെ അങ്ങനെ ഇഷ്ടം പോലെ സന്ദേശങ്ങള്‍ (ഇനിയും പലതുമുണ്ട്, എല്ലാം ഞാന്‍ പറഞ്ഞാല്‍ ശരിയാകില്ലല്ലോ).

പറയുമ്പോള്‍ എല്ലാം പറയണമല്ലോ. പടത്തില്‍ ആകെ ഇഷ്ടപ്പെട്ടത് ആ രണ്ടു പയ്യന്മാരുടെ സൌഹൃദവും, അവര്‍ തമ്മിലുള്ള 'കെമിസ്ട്രി'യുമാണ്‌. ചുമ്മാ ഡി.ക്യുനെ ഒക്കെ തിരുകി കയറ്റാതെ ആ രണ്ടു പയ്യന്മാരെ വെച്ചു മാത്രം പടം എടുത്തിരുന്നെകില്‍ ഡി.ക്യു ഫാന്‍സ്‌ കുത്തികയറി പടം വമ്പന്‍ ഹിറ്റ്‌ ആകുമില്ലായിരുന്നെങ്കിലും കണ്ടിറങ്ങുന്നവര്‍ക്ക് കൊടുത്ത കാശ് മുതലായേനെ.

പി.എസ്: ഇതില്‍ സത്യത്തില്‍ ഗസ്റ്റ് റോള്‍ ചെയ്തിരിക്കുന്നത് മ്മടെ സ്വന്തം സഖാവ് ആഷിക് അബു ആദ്യമാണ്. പുള്ളിയും കേസൊക്കെ തേച്ചു മാച്ചു കളഞ്ഞു പിള്ളേരെ രക്ഷിക്കുന്ന പോലീസായി തകര്‍ത്തു.  
x

September 08, 2017

ജോയിന്‍റ് ദി അനുസ്മരണം

വീട്ടിലേക്ക് വരുന്ന വഴി ഇന്ന് വൈകുന്നേരം തൃശ്ശൂര്‍ റൌണ്ടില്‍ ഒരു സമത്വ സുന്ദര കാഴ്ച കണ്ടു. വടക്കുംനാഥന്‍റെ തെക്കേ നടക്കല്‍ ഒരു കമ്മ്യൂണിസ്റ്റ് പോഷക സംഘടനയുടെ ഗൌരി ലങ്കേഷ് അനുസ്മരണം. കോര്‍പ്പറേഷന്‍ ആപ്പീസിന്റെ മുമ്പില്‍ സി.പി.ഐ വഹ അനുസ്മരണം. കുറച്ചപ്പുറത്ത് പിഡിപിയും, എസ്.എസ്.എഫും വഹ അനുസ്മരണം. ആദ്യ രണ്ടു ഇടങ്ങളില്‍ ഘോര ഘോരം പ്രസംഗങ്ങള്‍ അരങ്ങു തകര്‍ക്കുന്നുണ്ട്. സമ്മേളനത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് ടി.എ ഉണ്ടെന്നു തോന്നുന്നു; ഈ രണ്ടു സ്ഥലങ്ങളിലും ആളുകള്‍ കൂടുതല്‍ ഉണ്ടായിരുന്നു. പറയുന്ന കാര്യങ്ങള്‍ കഴിഞ്ഞ രണ്ടു ദിവസങ്ങളായി കമ്മികള്‍ തള്ളുന്ന കാര്യങ്ങള്‍ ഒക്കെ തന്നെ.

ഇങ്ങനെ ഒരു നേര്‍ രേഖയില്‍ നാലിടങ്ങളായി പ്രതിഷേധങ്ങള്‍ നടക്കുന്നത് കൊണ്ടാകണം പിഡിപിക്കാരുടെ പ്ലക്കാര്‍ഡില്‍ ഇങ്ങനെ എഴുതിയിരുന്നു:

"JOINT THE FIGHT AGAINST FASCISM"

പ്രതിഷേധം ഓര്‍ഗനൈസ് ചെയ്തവര്‍ക്ക് നാലും നാല് സ്ഥലത്ത് ആക്കാമായിരുന്നു. ഇതിപ്പോ നാല് കുത്തുകള്‍ ജോയിന്‍റ് ആക്ക്യാലും ഒരു പഞ്ച് ഇല്ല!

കൊലപാതകികളെ കുറിച്ചു വിവരം തരുന്നവര്‍ക്ക് കര്‍ണ്ണാടക സര്‍ക്കാര്‍ പത്ത് ലക്ഷം രൂപ ഇനം പ്രഖ്യാപിച്ചിട്ടുണ്ട്. എന്തായാലും പ്രതികളെ നിങ്ങള്‍ കണ്ടെത്തിയ സ്ഥിതിക്ക് എത്രയും പെട്ടെന്ന് വിവരങ്ങള്‍ സര്‍ക്കാര്‍ സമക്ഷം അറിയിച്ചു പത്ത് ലക്ഷം വാങ്ങി എടുക്കാന്‍ ശ്രമിക്കു!

September 06, 2017

ഗൌരി ലങ്കേഷ്

ബിജെപി നേതാക്കള്‍ക്കെതിരെ  വ്യാജ വാര്‍ത്തകള്‍ നല്‍കിയതിനു കോടതി ആറു മാസം തടവിനു ശിക്ഷിച്ച, 'സത്യ'ത്തിനു വേണ്ടി തൂലിക പടവാളാക്കിയ,   ഒരു പത്രപ്രവര്‍ത്തകയെ വെടി വെച്ച് കൊല്ലേണ്ട ആവശ്യം ബിജെപിക്ക് ഉണ്ടാകുമെന്ന് തോന്നുന്നില്ല. കമ്മ്യൂണിസ്റ്റുകള്‍ ഈ മരണം ആഘോഷിക്കുന്നത് കാണുമ്പോള്‍ അവരാനോ ഈ രക്തസാക്ഷിയുടെ സൃഷ്ടാക്കള്‍ എന്ന് തോന്നി പോകുന്നു. രക്തസാക്ഷികളിലൂടെ വല നെയ്തു പാവങ്ങളെ വലയിലാക്കുന്ന ചിലന്തിയാണല്ലോ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍. 


കമ്യൂണിസ്റ്റ് തീവ്രവാദികള്‍ക്ക് (മാവോയിസ്റ്റ്) എതിരെയും, കോണ്‍ഗ്രസ് അഴിമതികല്‍ക്കെതിരെയും ഈ അടുത്ത കാലത്ത് ഗൌരി ലങ്കേഷ് പ്രതികരിച്ചിരുന്നു എന്ന് ഒരു ലേഖനത്തില്‍ വായിച്ചു. കൊലപാതകത്തില്‍ ഇവര്‍ക്ക് ആര്‍ക്കെങ്കിലും പങ്കു ഉണ്ടോ എന്നൊന്നും നോക്കാതെ ഹിന്ദു തീവ്രവാദവും (ഇതിനു മാത്രമേ മതം ഉള്ളു, ബാക്കി തീവ്രവാദങ്ങള്ക്കൊന്നും മതമില്ല), ഫാസിസവും ഒക്കെ വെച്ച് കാച്ചി പ്രബുദ്ധപരമായ ലേഖനങ്ങള്‍ രചിക്കുന്ന കാണുമ്പോള്‍ സന്താപമാണ് തോന്നുന്നത്. കാര്‍ട്ടൂണ്‍ വരച്ചതിനു വെടി വെച്ച് കൊന്നവരും, പാര്‍ട്ടിക്കെതിരെ എഴുതുന്നവരെ മരണം വരെ കാരാഗൃഹത്തില്‍ എറിയുന്നവരും ഒക്കെയാണ് "തൂലികയുടെ ശക്തി"യെ കുറിച്ചു വാചാലരാകുന്നത് എന്നതാണ് ഏറ്റവും വലിയ വിരോധാഭാസം. അനഭിമതരെ ഇക്കൂട്ടര്‍ എങ്ങനെയാണ് കൈകാര്യം ചെയ്യുന്നത് എന്നതിന് ധാരാളം ഉദാഹരണങ്ങള്‍ നമുക്ക് മുമ്പിലുണ്ട്. 

അതുകൊണ്ട് ദയവു ചെയ്ത് തിരുമാനങ്ങള്‍ ഉറപ്പിക്കുന്നതിനു മുമ്പ് കര്‍ണ്ണാടാകത്ത്തിലെ മതേതര സെക്കുലര്‍ ലിബറല്‍ സര്‍ക്കാര്‍ കേസന്വേഷിക്കട്ടെ, പ്രതികളെ കണ്ടുപിടിക്കട്ടെ (കല്ബുര്‍ഗി മുതല്‍പെരുടെ കൊലയാളികളെ വര്‍ഷം രണ്ടു കഴിഞ്ഞിട്ടും കണ്ടുപിടിക്കാന്‍ ടി സര്‍ക്കാരിന് കണ്ടുപിടിക്കാന്‍ സാധിച്ചിട്ടില്ല. ആര്‍.എസ്.എസാണ് ഇവിടെ എല്ലാം  പ്രതി എന്ന് കമ്മ്യൂണിസ്റ്റ് തീവ്രവാദികളും, മതേതര തീവ്രവാദികളും ഉറപ്പിച്ചു പറയുന്ന സ്ഥിതിക്ക് അവരുടെ കയ്യില്‍ വല്ല തെളിവും ഉണ്ടെങ്കില്‍ സര്‍ക്കാരിന് നല്‍കി പ്രതികളെ കണ്ടുപിടിക്കാന്‍ സഹായിക്കുക.