January 22, 2018

ദ ബ്ലൈന്‍ഡ് വാച്ച്മേക്കര്‍

"പ്രകൃതി നിര്‍ദ്ധാരണം അന്ധനായ ഘടികാരനിര്‍മ്മാതാവിനെ പോലെയാണ്. അതൊരിക്കലും ഭാവിയെ കുറിച്ച് ചിന്തിക്കുകയോ ചെയ്തികളുടെ അനന്തരഫലങ്ങളെ നേരിടാന്‍ ആസൂത്രണം നടത്തുകയോ ചെയ്യുന്നില്ല എന്നുമാത്രമല്ല, അതിന്റെ ചെയ്തികളില്‍ ഒരു പ്രത്യേക ഉദ്ദേശവും ഇല്ല. എങ്കിലും പ്രുകൃതി നിര്‍ദ്ധാരണത്തിന്റെ ജീവനുള്ള ഫലങ്ങള്‍ അവയുടെ സങ്കീര്‍ണ്ണതകള്‍ കൊണ്ട് നമ്മെ അദ്ഭുതപ്പെടുത്തകയും, അവയുടെ ഉല്പത്തിക്കു പുറകില്‍ ഒരു വിദഗ്ധനായ ശില്പിയുടെ കരങ്ങള്‍ ഉണ്ടെന്നും തോന്നിപ്പിക്കുന്നു." - പുസ്തകത്തില്‍നിന്നും

റിച്ചാര്‍ഡ്‌ ഡോവ്കിന്‍സിന്റെ പ്രശസ്തമായ കൃതി "ദ ബ്ലൈന്‍ഡ് വാച്ച്മേക്കര്‍" ഇന്നലെ വായിച്ചവസാനിപ്പിച്ചു. സങ്കീര്‍ണ്ണമായ ജീവ ജാലങ്ങളും, അവയവ സവിശേഷതകളും എങ്ങനെയാണ് ഡാര്‍വിന്‍ മുന്നോട്ടു വെച്ച പ്രകൃതി നിര്‍ദ്ധാരണത്തിലൂടെ പരിണമിച്ചു രൂപപ്പെടുന്നത് എന്നതിന് വ നിരവധി ഉദാഹരണങ്ങളിലൂടെ (കണ്ണുകള്‍, വവ്വാലുകള്‍ ഉപയോഗിക്കുന്ന 'റഡാര്‍' മുതലായവ)  വ്യക്തമായ  തെളിവുകള്‍ നിരത്തുകയാണ് ഗ്രന്ഥകാരന്‍. പ്രകൃതി നിര്‍ദ്ധാരണം എന്നത് കണ്ണു കാണാത്ത ശില്പിയെ പോലെ ആണെങ്കിലും യുഗങ്ങളുടെ കാലഗണന എടുക്കുമ്പോള്‍ ഈ അന്ധമായ നിര്‍ദ്ധാരണം ജീവ ജാലങ്ങളുടെ ക്രമമായ പരിണാമത്തില്‍ കലാശിക്കുന്നു. ഇത്തരം പരിണാമത്തിനെ  പ്രകൃതിയും, ചുറ്റുപാടുകളും, സഹ ജീവികളും എങ്ങനെ സ്വാധീനിക്കുന്നു എന്നതാണ് പുസ്തകത്തിലൂടെ വിശദീകരിക്കുന്നത്.

വളരെ സങ്കീര്‍ണ്ണമായ ശാസ്ത്രനിയമങ്ങള്‍ ലളിതമായി പറയാന്‍ ശ്രമിക്കുന്നുണ്ട് എങ്കിലും വിഷയം ആവശ്യപ്പെടുന്ന സ്വാഭാവികമായ സങ്കീര്‍ണ്ണത വായനക്കാരെ കുറച്ചൊക്കെ ബുദ്ധിമുട്ടിക്കും. കൂടാതെ ചില ഭാഗങ്ങള്‍ (ബയോമോര്‍ഫ്, ടാക്സോണമി) ആവശ്യത്തിലധികം വിവരിക്കുക വഴി വിഷയത്തിന്റെ ഒഴുക്ക് നഷ്ടപ്പെടുന്നതായും തോന്നി. പരിണാമത്തെ ഒരു കമ്പ്യൂട്ടര്‍ സോഫ്റ്റ്‌വെയറിലൂടെ വിവരിക്കുന്നത് കൃത്രിമ ബുദ്ധിയെ കുറിച്ചുള്ള പരീക്ഷണങ്ങള്‍ നടക്കുന്ന ഇക്കാലത്ത് പ്രാധാന്യം അര്‍ഹിക്കുന്ന വിഷയം ആണെങ്കിലും എഴുത്തുകാരന്റെ സ്വന്തം പ്രോജക്റ്റ് ആയതുകൊണ്ട് ആവശ്യത്തില്‍ കൂടുതല്‍ താളുകള്‍ അതിനുവേണ്ടി മാറ്റി വെച്ചിരിക്കുന്നു. കമ്പ്യൂട്ടര്‍ പ്രോഗ്രമിങ്ങുമായി വലിയ പരിചയം ഇല്ലാത്തവര്‍ക്ക് അതിന്റെ സങ്കീര്‍ണ്ണതയോ സാങ്കേതികമായ സൌന്ദര്യമോ മനസ്സിലാകില്ല എന്നതുകൊണ്ടാണ് അനാവശ്യമായ അച്ചടി എന്ന് പറയേണ്ടി വന്നത്. ടാക്സോണമിയെ  (ജീവ ജാലങ്ങളുടെ തരം തിരിവ്) കുറിച്ചും, അതിലെ ഉപവിഭാഗങ്ങളെ കുറിച്ചും ഉള്ള ചര്‍ച്ചയും ഇതുപോലെ മുഴച്ചു നില്‍ക്കുന്നു. ശാസ്ത്രാഭിരുചിയുള്ള വായനക്കാര്‍ക്ക് ഇതൊന്നും വലിയ ബുദ്ധിമുട്ടായി തോന്നുകയില്ല. ഒന്നോ രണ്ടോ അദ്ധ്യായങ്ങള്‍ ഒഴിച്ചാല്‍ ബാക്കി എല്ലാം തന്നെ ആസ്വദിക്കാന്‍ വക തരുന്നുണ്ട് എന്നതുകൊണ്ട് എനിക്ക് ഇഷ്ടപ്പെട്ടു.

(ഇതുവായിച്ചു കഴിഞ്ഞു ടി.ഡി രാമകൃഷ്ണന്റെ "സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി" വായിക്കാന്‍ എടുത്തതെ ഓര്‍മ്മയുള്ളൂ. ഇന്ന് രാവിലെ തന്നെ അതും വായിച്ചു കഴിഞ്ഞു. സുഗന്ധിയെ കുറിച്ച് അടുത്ത ദിവസം എഴുതാം. ശേഷം  രഘുറാം രാജന്റെ "ഐ ഡു വാട്ട് ഐ ഡു" തുടങ്ങി. ഫിക്ഷനും നോണ്‍ ഫിക്ഷനും ഇടകലര്‍ത്തി വായിക്കുന്നതാണ് നല്ലത് എന്നാണു എന്റെ അഭിപ്രായം)

No comments: