February 11, 2018

ആനക്കടം

പെൻഷൻ പറ്റിയ പന്ത്രണ്ടുപേർ ആത്മഹത്യ ചെയ്തു കഴിഞ്ഞതിനു ശേഷം, കഴിഞ്ഞ ദിവസമാണ് കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ പെൻഷൻ കുടിശ്ശിക ഒരാഴ്ചക്കുള്ളിൽ (അടുത്ത ബുധൻ) കൊടുത്തു തീർക്കും എന്ന് മുഖ്യൻ ഉറപ്പു നൽകിയത്. ഓരോ ജില്ലകളിലേയും കോ-ഓപ് ബാങ്കുകളുടെ കൂട്ടായ്മ (കണ്സോർഷ്യം) അതാത് ജില്ലകളിലെ ജീവനക്കാരുടെ പെൻഷൻ കുടിശ്ശിക തീർക്കാനുള്ള തുക ലോൺ ആയി നൽകും. പത്ത് ശതമാനം പലിശ എന്നോ മറ്റോ എവിടെയോ വായിച്ചതായി ഓർക്കുന്നു. ജൂലൈ മാസം വരെ പെൻഷൻ നല്കേണ്ട തുക ഇങ്ങനെ കണ്ടെത്താനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. അങ്ങനെ തൽക്കാലത്തേക്ക് ഈ ഒരു പ്രശ്നത്തിനു വിരാമമായി. എന്നാല് കടം എടുത്ത് പെൻഷനും, മറ്റും നല്കുന്നത് ഒരു നല്ല പ്രവണത ആണോ? കെ.എസ്.ഇ.ബിയും കനത്ത സാമ്പത്തിക പ്രതിസന്ധിയിൽ എന്ന് ഇന്നലെ ഒരു വാർത്ത കണ്ടു. അതിനും പ്രതിവിധി കടം എടുക്കുക എന്ന് തന്നെയാണോ?

കഴിഞ്ഞ സംസ്ഥാന ബജറ്റിൽ തന്നെ വ്യാപകമായി കടമെടുത്ത് ചിലവുകൾ നടത്താനുള്ള പദ്ധതി ഐസക് അവതരിപ്പിച്ചിരുന്നു. കെ.എസ്.ആർ.ടി.സി പെൻഷൻകുടിശ്ശികയും, ജൂലൈ വരെയുള്ള പെൻഷനും കൊടുത്തു തീർക്കാൻ ഏറ്റവും ചുരുങ്ങിയതു 600 കോടി രൂപാ വേണ്ടി വരും. അതായത് ജൂലൈ മാസം കഴിഞ്ഞാൽ പ്രതിമാസം അഞ്ചുകോടി രൂപ പലിശ (10% നിരക്കിൽ) ഇനത്തിൽ മാത്രം കണ്ടത്തേണ്ടി വരും.മുതലിലേക്കുള്ള തിരിച്ചടവും, അതാത് മാസങ്ങളിലെ പെൻഷൻ ശമ്പള-തുകകൾ വേറെ. ഇപ്പോൾ തന്നെ പെൻഷൻ നൽകാതെ വലയുന്ന കോർപ്പറേഷൻ എങ്ങനെ ഈ ബാധ്യതകൾ കൊടുത്തു തീർക്കും? കോർപ്പറേഷന്റെ പ്രവർത്തനം ശാസ്ത്രീയമായി പരിഷ്കരിച്ച് ലാഭത്തിലാക്കും എന്നാണ് ഐസക് ഈ വർഷം ബജറ്റിൽ പറഞ്ഞത്. പുള്ളി ഇതേ കാര്യം കഴിഞ്ഞ ബജറ്റിലും പറഞ്ഞിരുന്നു. അതു കൊണ്ട് തന്നെനെ ഇനിയുള്ള ആറോ ഏഴോ മാസം കൊണ്ട് കോർപ്പറേഷന്റെ നില മെച്ചപ്പെടുത്തും എന്നൊക്കെ പറഞ്ഞാൽ എങ്ങനെ വിശ്വസിക്കും?

ഇനി കൊ-ഓപ് ബാങ്കുകളുടെ കാര്യം. ഇപ്പോൾ തന്നെ 40% കിട്ടാക്കടത്തിൽ ഓടുന്ന ബാങ്കുകളിൽ അധികവും നിയന്ത്രിക്കുന്നത് കമ്യൂണിസ്റ്റ് പാർട്ടി ആയതു കൊണ്ട് അവരെ കൊണ്ട് ലോൺ പാസാക്കി എടുക്കാൻ സർക്കാരിനു സാധിച്ചേക്കും. ജൂലൈ കഴിഞ്ഞു തിരിച്ചടവ് മുടങ്ങുമ്പോൾ ഈ ബാങ്കുകളുടെ അവസ്ഥ എന്താകും?ലോണിന് സർക്കാർ ഗ്യാരൻറിയുണ്ട് എന്നതാണ് ബാങ്കുകൾക്ക് ആശ്വാസം എങ്കിലും രണ്ടു കാലിൽ നിൽക്കാൻ കാലുകൾ കടം വാങ്ങുന്ന സർക്കാരിന്റെ ഗ്യാരൻറിക്ക് എന്തു വിലയാണുള്ളത്?

ഒരു ബാധ്യത തീർക്കാൻ പുതിയ ഒരു ലോൺ, അതു തീർക്കാർ പിന്നെ വേറെ ലോൺ. ഇടക്ക് ചിട്ടിയും, ലോട്ടറിയും. സത്യം പറഞ്ഞാൽ ഇത്യയിലെ തന്നെ ഏറ്റവും വലിയ ലോൺ തട്ടിപ്പു പ്രസ്ഥാനമായി മാറുകയാണ് കേരള സർക്കാർ. ഒന്നര ലക്ഷം കോടിയിലധികമാണ് കേരളത്തിന്റെ ഇപ്പോഴത്തെെ പൊതുകടം. കടത്തിനെ കടം കൊണ്ട് വീട്ടാതെ എങ്ങനെ സർക്കാരിന്റെ വരുമാനം കൂട്ടാം, ചിലവുകൾ കുറക്കാം എന്നാലോചിക്കുകയാണ് വേണ്ടത്. ഗൾഫ് ഒന്നും പഴയപോലെ ഗുമ്മില്ല. അതു കൊണ്ട് അറുപതുകൾക്കു ശേഷം വിഖ്യാതമായ കേരള മോഡൽ വികസത്തിനു പ്രധാന ചാലകമായി വർത്തിച്ച പ്രവാസികളുടെ പണം ഇത്തവണ രക്ഷക്കെത്തും എന്ന് സ്വപ്നം കാണാനുംം സാധിക്കില്ല (കിഫ്ബി). മാത്രവുമല്ല അന്യസംസ്ഥാാന തൊഴിലാളികൾ ഒരു മണി ഡ്രെയിൻ ആണ് സൃഷ്ടിച്ചിരിക്കുന്നത്. കേരളത്തിൽ ചിലവഴിക്കാതെെ അവരുടെ സമ്പാദ്യത്തിന്റെ ഭൂരിഭാഗവും അവർ വീട്ടിലേക്ക് അയക്കുന്നു. വിദ്യാഭ്യാസം, ഹെൽത്ത് മുതലായ, പ്രത്യേകമായ അറിവ് വേണ്ടുന്ന, സർവീസ് സംരംഭങ്ങൾ മാത്രമാണ് ഇവിടെ ലാഭത്തിൽ പോകുന്നത്. സാധാരണക്കാർക്ക് വൻതോതിൽ ജോലി ലഭിക്കുന്ന സ്ഥാപനങ്ങൾ ഒന്നും ഇവിടില്ല. പ്രതിവിധി ഇവിടെ സംരംഭകരെ ആകർഷിച്ചു പുതിയ സംരംഭങ്ങൾ തുടങ്ങുക എന്നതാണ്. എന്നാൽ അതിനിവിടത്തെ തൊഴിലാളി പ്രസ്ഥാനങ്ങളും, രാഷ്ട്രീയ നേതൃത്വവും മാനസികമായി വളർന്നിട്ടില്ല എന്നതാണ് സത്യം. ഒരു നാൾകടത്തിൽ കെട്ടിപ്പൊക്കിയത് എല്ലാം താഴെ വീഴുമ്പോൾ അപ്പോഴും പറയും ഇവർ എല്ലാം മുതലാളിത്ത ബൂർഷ്വാസികളുടെ സൃഷ്ടിയാണെന്ന്. പാവം ജനങ്ങൾ അപ്പോഴേക്കും അന്ത്യശ്വാസംം വലിച്ചിരിക്കും.

No comments: