July 24, 2008

ഹനുമാന്‍

ഹനുമാന്‍ ശ്രീരാമദാസനാണ്‌. അതുകൊണ്ടുതന്നെ ശത യോജന സമുദ്രം ചാടിക്കടന്ന് ലങ്കയിലെത്തി സീതാദേവിയെ കണ്ടുപിടിക്കണമെന്നുമുണ്ട്‌. പക്ഷേ..

അവിടെ ശ്രീരാമസമക്ഷം വാനരശ്രേഷ്ഠന്മാര്‍ സ്വന്തം കഴിവുകള്‍ വര്‍ണ്ണിക്കുന്ന തിരക്കിലാണ്‌. എന്നാല്‍ ഹനുമാനാകട്ടെ ഒരു തിരുമാനം എടുക്കാന്‍ പറ്റാതെ ഉഴറുകയായിരുന്നു, ശ്രീരാമഭഗവാനുവെണ്ടി ലങ്കയിലേക്കു ദൂതുപോകണമെന്നുണ്ട്‌, പക്ഷേ എന്നത്തെയും പോലെ ഒരു സംശയം.. പല വാനരശ്രേഷ്ഠന്മാര്‍ക്കുപോലും പറ്റാത്ത കാര്യം തനിക്കു സാധിക്കുമൊ എന്ന സംശയം..

പെട്ടെന്ന് കൂട്ടത്തില്‍ തലമുതിര്‍ന്ന ജാംബവാന്‍ എഴുന്നേറ്റ്‌ സദസ്സിനോടായി പറഞ്ഞു:
"ഹനുമാന്‍.. ഹനുമാന്‍ പോകട്ടെ.. അവന്‍ വായുപുത്രനാണ്‌, അജയ്യനാണ്‌.. ഹനുമാന്‍ പോകട്ടെ"
സദസ്സിലുള്ള എല്ലാവരും ഈ പ്രഖ്യാപനത്തെ കരഘോഷത്തോടെയാണ്‌ സ്വീകരിച്ചതെന്ന വസ്തുത ഹനുമാനെ കുറച്ചൊന്നു അത്ഭുതപ്പെടുത്തി. ശ്രീരാമദേവന്‍ പോലും ഉത്സാഹത്തോടെയാണ്‌ ഈ വാര്‍ത്ത സ്വീകരിച്ചത്‌!!! എങ്കിലും മനസ്സിന്റെ ഏതോ ഒരു കോണില്‍ പഴയ ആ സംശയം അപ്പൊഴും മാറാതെ കിടക്കുന്നുണ്ടായിരുന്നു.

.....സുധീര്‍ സാര്‍ നിര്‍ത്തിയിട്ടുണ്ടായിരുന്നില്ല. സിസ്റ്റമാറ്റിക്‌ ആയി പഠിച്ചാല്‍ ഞാന്‍ പരീക്ഷ പാസാകും എന്ന് സാര്‍ ആവര്‍ത്തിച്ചുകൊണ്ടിരുന്നു. ഞാന്‍ പഠിക്കാന്‍ അത്ര മോശമായിരുന്നില്ല, എങ്കിലും എന്തൊ ഒരു സംശയം എന്നും എന്റെ മനസ്സിലുണ്ടായിരുന്നു...
പറ്റുമൊ? അതും ഇത്ര വിഷമമുള്ള ഒരു കോഴ്‌സ്‌...
എന്തോ ഞാന്‍ ഒരിക്കലും ഒരു ശുഭാപ്തിവിശ്വാസിയായിരുന്നില്ല..

"ത്രിപ്രയാര്‍ തേവരെ, സാക്ഷാല്‍ ശ്രീരാമഭഗവാനെ നല്ലവണ്ണം പ്രാര്‍ഥിച്ചോളൂ" അമ്മയുടെ വാക്കുകള്‍ ഓര്‍മ്മവന്നു.

അതെ.. പരിശ്രമിക്കുക തന്നെ, ഞാനും തിരുമാനിച്ചു.

പുരാണങ്ങള്‍ ചരിത്രമല്ല, 'വര്‍ത്തമാനമാണ്‌' വിവരിക്കുന്നതെന്ന് അന്നെനിക്ക്‌ മനസ്സിലായി.. എക്കാലത്തേക്കും വേണ്ടിയുള്ള ചില വര്‍ത്തമാനങ്ങള്‍!!!!

4 comments:

പാമരന്‍ said...

kollaam :)

siva // ശിവ said...

നല്ല ചിന്ത...

ഹരിത് said...

:) ശരിയാണ്.

chithrakaran ചിത്രകാരന്‍ said...

അവസാനം ഒരു വാനരനാകാന്‍(ഹനുമാന്‍) തീരുമാനിച്ചു എന്നാണോ ഉദ്ദേശിച്ചത്?