May 27, 2012

വിക്രമാദിത്യന്‍

ശ്മശാനം: മനുഷ്യര്‍ പാപങ്ങള്‍ ചാരമാക്കാന്‍ വരുന്ന സ്ഥലം. അങ്ങോട്ടാണ് പോകേണ്ടത്‌, വിക്രമാദിത്യന്‍ സ്വയം ഓര്‍മിപ്പിച്ചു. അര്‍ദ്ധരാത്രിയുടെ നിശബ്ദതയില്‍ ഇടയ്ക്കു കേട്ടിരുന്ന നായ്ക്കളുടെ ഒരിയിടലുകളോ, കാറ്റിലെ ഇലയനക്കങ്ങളോ വീരനായ ആ രാജാവിനെ ഭയപ്പെടുത്തിയില്ല. ശ്മശാനത്തില്‍ താവളം ഉറപ്പിച്ച ഒരു വേതാളത്തെ പറ്റി പ്രജകള്‍ പരാതി പറഞ്ഞപ്പോള്‍ തന്റെ ധീരനായ സൈന്യാധിപന്‍ പോലും ഭയപ്പെട്ടു പിന്മാറിയ ആ നിമിഷം അതിനെ ഇല്ലാതാക്കാനുള്ള ചുമതല സ്വയം ഏറ്റെടുത്തിട്ട് അന്നേക്ക് 30 ദിവസമായിരിക്കുന്നു. ഇതുവരെ സൂത്രശാലിയായ ആ വേതാളം രക്ഷപ്പെട്ടു. ഇന്ന് എന്തായാലും അതുണ്ടാകില്ല. വിക്രമാദിത്യന്‍ മനസ്സില്‍ ഉറപ്പിച്ചു. മുന്നോട്ട് നടന്നു.
അന്നും രാജനെ കണ്ട മാത്രയില്‍ വേതാളം കീഴടങ്ങി. അതിനെ തോളത്തിട്ട് വിക്രമാദിത്യന്‍ തിരിച്ചു നടക്കാന്‍ തുടങ്ങി. അന്നും പതിവുപോലെ വേതാളം കഥ പറയാന്‍ തുടങ്ങി....
.....അവള്‍ കത്തി ചാമ്പലാക്കിയ പ്രേമത്തിന്റെ അരൂപിയായ പ്രേതത്തെ മനസ്സില്‍ നിന്നും ഹൃദയത്തില്‍ നിന്നും ഇല്ലാതാക്കാന്‍ സ്വയം തലയില്‍ ആണി അടിച്ചിറക്കിയ ഭ്രാന്തനെ കല്ലെറിഞ്ഞു കൊല്ലാന്‍ ചില്ലുമേടകളിലും രാജകൊട്ടാരങ്ങളിലും മൂഢത്വത്തിന്റെ സിംഹാസനങ്ങള്‍ അലങ്കരിക്കുന്ന പ്രഭുക്കള്‍ ഉത്തരവിട്ടപ്പോള്‍ ഇല്ലാതായത്‌ ജ്ഞാനമോ, പ്രണയമോ അതോ നീതിയോ? വേതാളം വിക്രമാദിത്യനോട് ചോദിച്ചു. ഉത്തരം പറഞ്ഞില്ലെങ്കില്‍ വേതാളം തന്നെ വധിക്കും. എന്നാല്‍ മൌനം ഭാന്ജിച്ചാല്‍ വേതാളം ബന്ധനത്തില്‍ നിന്ന് മോചിതനാകും. രാജന്‍ ഓര്‍ത്തു. ഉത്തരം പറയാതെ പറ്റില്ല. ചിന്തകളെ മാറ്റി നിര്‍ത്തി  'മനുഷ്യത്വം' എന്ന് വിക്രമാദിത്യന്‍ പറയുമ്പോഴേക്കും ഭൂതകാലമാകുന്ന വേതാളം അങ്ങകലെ ശ്മശാനത്തിലെ മരങ്ങള്‍ക്കിടയിലേക്ക് മറഞ്ഞു കഴിഞ്ഞിരുന്നു. രാവിന്റെ നിശ്ശബ്ദ യാമത്തില്‍ അതിന്റെ അട്ടഹാസത്തിന്റെ പ്രതിധ്വനികള്‍ അവിടമെങ്ങും അലയടിച്ചലിഞ്ഞില്ലാതായി.

ക്ഷീണിച്ച ശരീരവും, തളര്‍ന്ന മനസും, തോല്‍വിയുടെ ഭാരം കൊണ്ട് താഴ്ന്ന മുഖവുമായി വിക്രമാദിത്യന്‍ തിരികെ കൊട്ടാരത്തിലേക്ക് യാത്രയായി. കഴിഞ്ഞ 30 രാവുകളായി വേതാളത്തെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നു. ഇന്നത്തെ പോലെ എല്ലാ തവണയും അവസാന നിമിഷം വീരനായ തന്നെ പരാജയപ്പെടുത്തി രക്ഷപ്പെടാന്‍ എങ്ങനെ അതിനു സാധിക്കുന്നു? 30 രാവുകളില്‍ ഒരിക്കല്‍ പോലും തന്റെ ജീവന് ഭീഷണി ഉണ്ടായിട്ടില്ല. വിക്രമാദിത്യന്റെ സാന്നിധ്യം അറിയുന്ന മാത്രയില്‍ തന്നെ വേതാളം കീഴടങ്ങിയിരുന്നു. പിന്നെ എന്തുകൊണ്ടാണ് ജനങ്ങള്‍ വേതാളത്തെ ഭയപ്പെടുന്നത്? ഒരിക്കലും പിടി തരാതെ മനസ്സിന്റെ ഇരുള്‍ വീണ കോണുകളില്‍ ഇരുന്ന് ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ ചോദിക്കുന്ന ഭൂതകാലമാകുന്ന വേതാളത്തെ വിക്രമാദിത്യനെ പോലെയുള്ള സജ്ജനങ്ങള്‍ക്ക് മാത്രമേ ഭയമില്ലാതിരിക്കു എന്ന് മനസ്സിലാക്കാന്‍ ആ മഹാനായ രാജാവിന് സാധിച്ചില്ല. സ്വയം ആ തിരിച്ചറിവ് വരുന്ന വരെ വിക്രാമാദിത്യന്‍ ശ്രമിച്ചുകൊണ്ടേയിരിക്കും. ഒരുപക്ഷെ അതായിരിക്കും വിക്രമാദിത്യന്റെ ജന്‍മോദ്ദേശം.

1 comment:

Unknown said...

ഭയം ഇല്ലാത്ത താന്കള്‍ എന്റെ ഭയം ഭയങ്കരം ആവാതിരിക്കാന്‍ പ്രാര്‍ഥിക്കുക..പോസ്റ്റ്‌ കൊള്ളാം, ആശംസകള്‍..