August 07, 2018

കിട്ടാക്കട വിശേഷങ്ങള്‍ - മാതൃഭൂമിക്ക് ഒരു മറുപടി

കിട്ടാക്കടം ഒളിപ്പിക്കാന്‍ ബാങ്കുകള്‍ എഴുതി തള്ളിയത് 4.8 ലക്ഷം കോടി" ഇന്ന് മാതൃഭൂമി പോര്‍ട്ടലില്‍ കണ്ട തലേക്കെട്ടാണ് ഇത്. കിട്ടാക്കടം എഴുതി തള്ളുന്നത് ബാലന്‍സ് ഷീറ്റില്‍ പ്രതിഭലിക്കില്ല എന്നതിനാല്‍ കടബാധ്യത കുരച്ചുകാണിക്കാനാണ് ബാങ്കുകള്‍ ഇങ്ങനെ ചെയ്യുന്നത് എന്നും പറയുന്നു മാ.ഭൂ. പിന്നെ അങ്ങോട്ട്‌ കുറെ കണക്കുകള്‍ ആണ് ഉദ്ധരിക്കുന്നത്. പത്രങ്ങളില്‍ വരുന്ന സംഖ്യകളുടെ കൃത്യത മുഖവിലക്ക് എടുക്കാന്‍ പറ്റില്ല എന്നത് അനുഭവത്തില്‍ നിന്നും അറിയുന്നതുകൊണ്ട് അതിനെപറ്റി പറയുന്നില്ല. എന്നാല്‍ മാഭൂമിയുടെ തലേക്കെട്ടും, ആദ്യ വാചകവും നമുക്ക് നോക്കാം.


ബാങ്ക് അതിന്‍റെ ലാഭത്തില്‍/മൂലധനത്തില്‍ നിന്നുമാണ് കടങ്ങള്‍ എഴുതി തള്ളുന്നത്. "ടെക്നിക്കല്‍ റൈറ്റ് ഓഫ്" എന്നാണു എഴുതി തള്ളുന്നതിന്റെ സാങ്കേതിക നാമം (ഞങ്ങള്‍ ഡോക്ടര്‍മാരുടെ ഭാഷയില്‍!) ഇങ്ങനെ എഴുതി തള്ളുന്ന കടങ്ങളില്‍ റവന്യു റിക്കവറി കേസുകള്‍ തുടര്‍ന്നും നടക്കും. അല്ലാതെ ബാങ്കുകള്‍ ഇവയെ പൂര്‍ണ്ണമായും ഉപേക്ഷിക്കുന്നില്ല. ഇങ്ങനെ ഒരു വര്‍ഷം എഴുതി തള്ളിയ കടം പിന്നീടുള്ള ഏതെങ്കിലും വര്‍ഷം ഏതെങ്കിലും വര്‍ഷം തിരിച്ചു പിടിച്ചാല്‍ അവ ലാഭത്തിലേക്ക് മുതല്‍കൂട്ടുന്നു. ഇത്രയും പറഞ്ഞത് "എഴുതി തള്ളുക" എന്ന് പറഞ്ഞാല്‍ "ഉപേക്ഷിക്കുക" എന്നല്ല എന്ന് സ്ഥാപിക്കാനാണ്. ഇനി ബാലന്‍സ് ഷീറ്റിലേക്ക് കടക്കാം.   

ബാലന്‍സ് ഷീറ്റ് എന്താണ് എന്ന് ഒരു പ്രി-ഡിഗ്രീ കോമ്മെര്‍സ് വിദ്യാര്‍ഥിയോട് ചോദിച്ചാല്‍ "കട-ധന" പട്ടിക എന്ന് പറഞ്ഞു നിര്‍ത്തും. എന്നാല്‍ ആസ്തികളുടെയും, കടത്തിന്റെയും, ലാഭ നഷ്ടങ്ങളുടെയും പട്ടിക മാത്രമല്ല ബാലന്‍സ് ഷീറ്റ്. ഇന്ത്യയിലെ ഏതു ബാങ്കിനും "നോട്ട്സ് ടു അക്കൌണ്ട്സ്" എന്നൊരു ഭാഗം ഉണ്ട്. ഇവ "ബാലന്‍സ് ഷീറ്റ്/പ്രോഫിറ്റ് ആന്‍ഡ്‌ ലോസ് അക്കൌണ്ട്" (ചുരുക്കി എഫ്.എസ്) എന്നിവയുടെ പ്രധാന ഭാഗമാണ്. എഫ്.എസില്‍ പറഞ്ഞിട്ടുള്ള ചില സംഖ്യകള്‍ക്കുള്ള വിവരണങ്ങളും മറ്റുമാണ് നോട്ട്സില്‍ ഉണ്ടാകുക. എന്തൊക്കെ വിവരങ്ങള്‍ നോട്ട്സില്‍ നിര്‍ബന്ധമായും നല്‍കണം എന്ന് റിസര്‍വ് ബാങ്ക് നിഷ്കര്‍ഷിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ഈ വിവരങ്ങള്‍ നല്‍കാന്‍ എല്ലാ ബാങ്കുകളും നിര്‍ബന്ധിതമാണ്. ഒരു എഫ്.എസ് നോക്കുമ്പോള്‍ അതിലെ വിവരങ്ങള്‍ കൃത്യമായി മനസ്സിലാക്കണം എങ്കില്‍ ഒപ്പമുള്ള ഈ നോട്ട്സ് കൂടി വായിക്കണം. ഇതുവരെ എഴുതി തള്ളിയ കടങ്ങളുടെ തുക, ഈ വര്‍ഷം എഴുതി തള്ളിയ തുക, ഇപ്രകാരം എഴുതി തള്ളിയതില്‍ നിന്നും പോയ വര്‍ഷം തിരിച്ചു പിടിച്ച തുക മുതലായവ ഒക്കെ ഇപ്രകാരം നോട്ട്സില്‍ വിവരിക്കണം. അല്ലാതെ എവിടെയും "ഒളിപ്പിച്ചു" വെക്കുന്നില്ല.

ബാങ്കുകള്‍ മാത്രമല്ല, എല്ലാ ബിസിനസ്സ് സ്ഥാപനങ്ങളും കാലാകാലങ്ങളില്‍ ആസ്തികളുടെയും-കടത്തിന്റെയും ബുക്ക് വാല്യു യാഥാര്‍ത്യവുമായി പോരുത്തപെടുന്ന രീതിയില്‍ പുനര്‍നിശ്ചയിക്കും. ഇങ്ങനെ ചെയ്യുന്നതിന് വ്യക്തമായ മാര്‍ഗനിര്‍ദേശങ്ങള്‍ സര്‍ക്കാരും, ഇന്‍സ്ടി.ഓഫ് ചാര്‍ട്ടേഡ് അക്കൌണ്ടന്റ്സ് ഓഫ് ഇന്ത്യയും പുറത്തിറക്കിയിട്ടുണ്ട്. ഈ നിയമങ്ങള്‍ പാലിച്ചു ഇപ്രകാരം എഫ്.എസ് വൃത്തിയാക്കുന്നത് സാധാരണ കാര്യമാണ്. അക്കൌണ്ടന്‍സി പഠിച്ചു തുടങ്ങുമ്പോള്‍ തന്നെ പറയുന്ന കാര്യമാണ് "ഡബിള്‍ എന്‍ട്രി". നാം എന്തെങ്കിലും വിത്യാസം ഒരു ഹെഡില്‍ നടത്തുമ്പോള്‍ അതിനു സമാനമായ വിത്യാസം വേറെ ഒരു ഹെഡില്‍ കൂടി വരണം. ബാങ്ക് ഒരു കടം എഴുതി തള്ളുമ്പോള്‍ ബാങ്കിന്റെ ആസ്തി താഴുന്നു. ഇതിനു സമാനമായ കുറവ് ബാങ്കിന്റെ "മൂലധന/ലാഭ"ത്തില്‍ വരുന്നു. ഇപ്രകാരം ലാഭം/മൂലധനം കുറഞ്ഞാല്‍ ഷെയര്‍ ഹോള്‍ഡേര്‍സ് വെറുതെ ഇരിക്കില്ല എന്നതുകൊണ്ട് തന്നെ അവസാന വഴിയായി മാത്രമേ ഇപ്രകാരം "എഴുതി തള്ളല്‍" നടക്കു. അതുകൊണ്ട് ഇതൊക്കെ മറക്കു പിന്നില്‍ നടക്കുന്ന കാര്യങ്ങളാണ് എന്ന് കരുതി ഇരിക്കരുത്.

വാല്‍: കിട്ടാക്കടം എഴുതി തള്ളിയാല്‍ ബാങ്കിന്‍റെ "കട"ബാധ്യത അല്ല കുറയുന്നത്, മറിച്ചു ആസ്തിയാണ്. ബാങ്കിന് കിട്ടാനുള്ള കടം എഴുതി തള്ളിയാലും ബാങ്കിന്റെ കട ബാധ്യത്ക്ക് ഒരു ചുക്കും സംഭവിക്കില്ല. പോട്ടെ, അക്ഷര തെറ്റാകും. കിട്ടാക്കട ബാധ്യത എന്നാകും ഉദ്ദേശിച്ചത്.             

No comments: