April 04, 2012

കൊടികുത്ത് പൂരം

മീന മാസത്തിലാണ് ചേര്‍പ്പ്‌ അമ്പലത്തിലെ പൂരം. ചേര്‍പ്പിലെ പൂരം എന്നാല്‍ ആറാട്ടുപുഴ-പെരുവനം പൂരങ്ങള്‍ ആണ്. മിക്കവാറും വര്‍ഷങ്ങളില്‍ കൊല്ലവര്‍ഷപരീക്ഷ കഴിഞ്ഞായിരിക്കും പൂരം തുടങ്ങുക. എന്നാല്‍ കുട്ടിക്കാലത്ത്‌ ഞാന്‍ ഏറ്റവും അധികം കാണുവാന്‍ ആഗ്രഹിച്ചിരുന്നത് പെരുവനം പൂരമോ ആറാട്ടുപുഴ കൂട്ടി എഴുന്നെള്ളിപ്പോ അല്ലായിരുന്നു. 'കൊടികുത്ത് പൂര'മാണ് എന്നെ സംബന്ധിച്ച് പൂരത്തിന്റെ ഹൈലൈറ്റ്.

കൊടികുത്ത് പൂരത്തെ പറ്റി പറയുമ്പോള്‍ കൊടിമരത്തെ പറ്റി പറയാതെ പറ്റില്ല. പൂരക്കലമാകുമ്പോള്‍ ദേശത്തെ ഏറ്റവും പൊക്കം കൂടിയ കമുക്‌ കണ്ടുപിടിച്ച് അതിനെ കൊടിമരമായി തിരഞ്ഞെടുത്ത്‌ അമ്പലത്തില്‍ വലിയ ബലിക്കല്ലിനു സമീപം നാട്ടി കൊടി ഉയര്‍ത്തും. പിന്നെ ആറാട്ടുപുഴ പൂരം കഴിഞ്ഞു മൂന്നാം നാള്‍ ആ വര്‍ഷത്തെ പൂരത്തിന് സമാപ്തി കുറിച്ചുകൊണ്ട് കൊടി താഴ്തുന്നവരെ അതിനങ്ങനെ തല ഉയര്ത്തിപിടിച്ചു നില്‍ക്കാം: ആന വന്നു കുത്തി മറിക്കുന്ന വരെ! ആന കൊടിമരം ഇങ്ങനെ കുത്തി മറിക്കുന്നതുകൊണ്ടാണ് ഈ പൂരത്തിന് 'കൊടി കുത്ത് പൂരം' എന്ന പേര്‍ സിദ്ധിച്ചത്.

ചേര്‍പ്പിലെ ഞങ്ങളുടെ വീട് ഭഗവതി ക്ഷേത്രത്തിന്റെ തൊട്ടടുത്തായിരുന്നു എങ്കിലും ആന കൊടിമരം കുത്തുന്നത് അമ്പലത്തില്‍ പോയി കാണാന്‍ മുത്തശ്ശന്‍ അനുവദിച്ചിരുന്നില്ല. വീടിന്റെ ടെറസ്സില്‍ കയറി നിന്നാല്‍ കാണുന്നത് കണ്ടാല്‍ മതിയെന്നാണ് മുത്തശ്ശന്റെ കല്പന. അതുകൊണ്ട് കൊടികുത്ത് പൂരത്തിന്റെ അന്ന് രാത്രി  (കൊടിമരം കുത്തുമ്പോള്‍ ഏകദേശം 11-12 മണിയാകും) എഴുന്നള്ളിപ്പ്‌ മതില്ക്കകത്തു കയറി പ്രദക്ഷിണം വെച്ച് തറവാട്ടിലെ പറ എടുത്ത്‌ പോയിക്കഴിഞ്ഞാല്‍ ഉടനെ  ഞങ്ങള്‍ എല്ലാരും (മുത്തശ്ശനടക്കം) കോണി കയറി പടിഞ്ഞാറ് ഭാഗത്തെ വീതി കുറഞ്ഞ 'സണ്‍ ഷേഡി'ല്‍ കൂടി നടന്നു ടെറസ്സില്‍ ഇരുപ്പുറപ്പിക്കും. പിന്നെ ഹൃദയമിടിപ്പിന് വേഗം കൂടുന്ന കാത്തിരിപ്പാണ്. ഒറ്റക്കുത്തിന് ആന കൊടിമരം മറിക്കുമോ? ആന വല്ല 'പ്രശ്നവും' ഉണ്ടാക്കുമോ? ഇപ്രകാരമുള്ള കാര്യങ്ങള്‍ ചിന്തിച്ചുകൊണ്ട്, അമ്മ ഉണ്ടാക്കിയ സ്വര്‍ണ നിറത്തില്‍, കനം കുറഞ്ഞ ചക്ക വറുത്തതും തിന്നുകൊണ്ട്, അമ്പലത്തിലേക്ക് കൊടി മരം കുത്തുന്നത് കാണാന്‍  വ്യഗ്രതയോടെ ഓടുന്ന പിള്ളേരെ തെല്ലസൂയയോടെ നോക്കി കൊണ്ട് ഞാനും ചേട്ടനും ടെറസ്സില്‍ നിമിഷങ്ങളെണ്ണി ഇരിക്കും.

തറവാട്ടിലെ പറ എടുത്തു പോയാല്‍ പിന്നെ 12 പ്രദക്ഷിണം വെക്കണം. ഇതില്‍ ആദ്യത്തെ ആറു പ്രദക്ഷിണങ്ങള്‍ കഴിഞ്ഞാല്‍ ദേവിയുടെ തിടംബ്‌ താഴെ ഇറക്കി ശ്രീ കോവിലിലേക്ക് കൊണ്ട് പോകും. മൂന്നുപ്രദക്ഷിണങ്ങളിലാണ് കുറുക്കന്മാരും ചിരട്ട പാട്ടുകാരും രംഗത്ത് വരുന്നത്. ആനക്ക് വീര്യം പകരാന്‍ ഇവര്‍ ഉച്ചത്തില്‍ ശബ്ദങ്ങള്‍ ഉണ്ടാക്കും, ചിരട്ട കൊണ്ട് അരമതിലില്‍  ഉരച്ച് ആനയെ സൈക്കൊസിസിന്റെ അപാര തലങ്ങളിലേക്ക്‌ കൊണ്ട് പോകാന്‍ ശ്രമിക്കും. ഈ അവസാന മൂന്നുപ്രദക്ഷിണങ്ങള്‍ ആന പലപ്പോഴും ഓടിയാണ് തീര്‍ക്കുന്നത് (നൂറുമീറ്റര്‍ സ്പ്രിന്റ് അല്ല, ജോഗ്ഗിംഗ്). അമ്പലത്തില്‍ ഇതൊക്കെ നടക്കുമ്പോള്‍ ഞങ്ങള്‍ ടെറസ്സില്‍ ഓരോ പ്രദക്ഷിണവും എണ്ണി അക്ഷമയോടെ ഇരിക്കുന്നുണ്ടാകും. ആനയുടെ പുറകെ ഒടുന്നവരില്‍ പരിചയമുള്ള മുഖങ്ങളോ സഹപാഠികളോ ഉണ്ടെന്നു നോക്കും. ഇങ്ങനെ പന്ത്രണ്ടാമത്തെ പ്രദക്ഷിണം കഴിഞ്ഞാല്‍ പിന്നെ ഞങ്ങളുടെ നോട്ടം കൊടിമരത്തിലെക്ക് മാറും. 

ഞങ്ങളുടെ വീട് അമ്പലത്തിന്റെ കിഴക്കേ നടയിലും, കൊടിമരം നാട്ടുന്നത് പടിഞ്ഞാറെ നടയിലുമാണ്. അതുകൊണ്ട് ടെറസ്സില്‍ നിന്നും നോക്കുമ്പോള്‍ അമ്പലത്തിന്റെ മേല്‍ക്കൂരയ്ക്കു മുകളിലുള്ള കൊടി മരത്തിന്റെ ഭാഗമേ കാണാന്‍ സാധിക്കൂ. പോരത്തതിന് ഒട്ടുമാവിന്റെയും അമ്പല മതിലിനോടു ചേര്‍ന്ന് നില്‍ക്കുന്ന മൂവാന്ടന്‍ മാവ്‌, മുരിങ്ങ മരം, മാതള മരം മുതലായവയുടെ  ഇലകളും ചില്ലകളും ഞങ്ങളുടെ കാഴ്ചയെ ഒന്ന് കൂടി തടസ്സപ്പെടുത്തുമായിരുന്നു. അതുകൊണ്ട് ആളുകളുടെ ആരവത്തിന്റെ ശക്തിയില്‍ നിന്നാണ് കൊടിമരം കുത്താറായോ എന്ന് ഞങ്ങള്‍ ഊഹിച്ചിരുന്നത്. 

ആന കുത്തി മറിക്കുന്നതിന് മുമ്പ്‌ കോടി താഴ്ത്തി ഭഗവതി ട്രസ്റ്റ്‌ ഓഫിസിലേക്ക് കൊണ്ട് പോകും; അടുത്ത വര്‍ഷത്തെ പൂരത്തിന് വീണ്ടും എടുക്കാന്‍. കൊടി താഴ്ത്തല്‍ ചടങ്ങ് കഴിഞ്ഞാല്‍ പിന്നെ എപ്പോ വേണമെങ്കിലും കൊടിമരം കുത്താം. അങ്ങനെ ആകാംക്ഷയോടെ ഞങ്ങള്‍ കണ്ണും നാട്ടിരിക്കുംപോള്‍ കൊടിമരം ചെരിഞ്ഞു തുടങ്ങും. നല്ലയാനയാണെങ്കില്‍ ഒറ്റക്കുത്തിനു സംഗതി ഫിനിഷ്‌ ചെയ്യും. സാധാരണ മൂന്നോ നാലോ പ്രാവശ്യം ശ്രമിച്ചാലാണ് കോടി മരം ഒടിഞ്ഞു മറിഞ്ഞു വീഴുക. പിന്നെ നിലത്ത് കിടക്കുന്ന കൊടിമരം ആന വലിച്ച് അമ്പലത്തിന്റെ പടിഞ്ഞാറെ മതിലിന്റെ അടുത്ത്‌ കൊണ്ട് വന്നിടും. അതോടെ ആ വര്‍ഷത്തെ ചേര്‍പ്പിലമ്മയുടെ പൂരഘോഷങ്ങള്‍ക്ക് സമാപ്തിയാകും. ഞങ്ങള്‍ പതുക്കെ സ്വസ്ഥാനങ്ങളില്‍ നിന്നെഴുന്നേറ്റ്‌ ഉറങ്ങാനും പോകും.

വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു കൊടികുത്ത് പൂരനാളില്‍ ഞങ്ങള്‍ വീണ്ടും ചേര്‍പ്പില്‍ എത്തി. എന്നാല്‍ അന്ന് ഞങ്ങള്‍ അവിടെ വന്നത് തികച്ചും അപ്രതീക്ഷിതമായ ചില കാരണങ്ങള്‍ കൊണ്ടായിരുന്നു. അന്ന് ഞങ്ങള്‍ ടെറസ്സില്‍ കയറി ക്ഷമയോടെ കാത്തിരുന്നില്ല, പൂരത്തിന്റെ ജനതിരക്കില്‍ പരിചിത മുഖങ്ങള്‍ ഉണ്ടോ എന്നും  നോക്കിയില്ല. അതെല്ലാം വര്‍ഷങ്ങള്‍ക്കു ശേഷമുള്ള സംഭവങ്ങള്‍. അതുകൊണ്ട് വേറെ ഒരു അവസരത്തില്‍ പറയാം.

വാല്‍ക്കഷ്ണം: ശ്രീമതി മേനക ഗാന്ധി കേന്ദ്രത്തില്‍ 'മൃഗ'മന്ത്രിയായപ്പോള്‍ ഇവ്വിധം ശബ്ദങ്ങള്‍ ഉണ്ടാക്കുന്നത് (ആനയെ പീഡിപ്പിക്കുന്നതിന് സമമായതു കൊണ്ട്) കുറ്റകരമാണെന്ന് പ്രഖ്യാപിക്കുകയും, ഇപ്രകാരമുള്ള പീഡനങ്ങള്‍ നടക്കുന്നില്ല എന്നതുറപ്പാക്കാന്‍ പോലീസുകാരെ ഡ്യൂട്ടിക്കിടുകയും ചെയ്തതിനാല്‍ ആ വര്‍ഷങ്ങളില്‍ അവസാന മൂന്നു പ്രദക്ഷിണങ്ങള്‍ ആന നടന്നു തന്നെ തീര്‍ക്കുകയും, പിള്ളേര് സെറ്റ്‌ മിണ്ടാതെ ഉരിയാടാതെ ആനക്ക് പിന്നാലെ മാര്‍ച്ച്‌ ചെയ്യുകയും ചെയ്തിരുന്നു.