January 16, 2014

ഓര്‍മ്മപുതപ്പില്‍ ഒരു ശൈത്യം

ഡിസംബറിലെ ആ രാത്രിയില്‍ കൊണാട്ട് പ്ലേസ് വര്‍ണ്ണാഭമായ ഒരായിരം ദീപങ്ങളുടെ ശോഭയില്‍ ഒരു പാശ്ചാത്യ നഗരം പോലെ തിളങ്ങി നിന്നു. പകുതി ചില്ല് താഴ്ത്തിയ കാറിന്റെ ജനലില്‍ക്കൂടി വീശി വന്ന ശൈത്യക്കാറ്റ് എന്റെ മുഖത്ത് സൂചികളായി തറച്ചു കയറുന്നുണ്ടായിരുന്നു. എങ്കിലും പുറത്തെ കാഴ്ച്ചകളില്‍ നിന്നും തല തിരിക്കാന്‍ എന്റെ കണ്ണുകള്‍ വിസമ്മതിച്ചു. രോമാക്കുപ്പായങ്ങള്‍ ധരിച്ച ജനങ്ങള്‍ അവരുടെ ധൃതിയിലുള്ള സഞ്ചാരത്തിന്റെ ഇടവേളകളില്‍ വഴിയരികില്‍ നിന്ന് പൊരിച്ച ചോളം കഴിക്കുകയോ, സിഗരറ്റ് പുകക്കുകയോ ചെയ്യുന്നുണ്ടായിരുന്നു.

"ഒരു കാപ്പി കുടിക്കാം", അവള്‍ പറഞ്ഞു.

രാവിലെ ഹോട്ടലില്‍ നിന്നും ഇറങ്ങിയതാണ്. ഒരു ദിവസം കൊണ്ട് കണ്ടു തീര്‍ക്കാന്‍ കഴിയാത്ത അത്ര സ്മാരകങ്ങള്‍ ദില്ലിയില്‍ ചിതറിക്കിടപ്പുണ്ട്. ഒരു ദിവസം കൊണ്ട് പറ്റുന്നത്ര കാണണം എന്നവള്‍ പറഞ്ഞിരുന്നു. ചരിത്രം എന്നും അവള്‍ക്ക് ഇഷ്ടമായിരുന്നു. ഒരു ദിവസം ഭക്ഷണം പോലും ഉപേക്ഷിച്ച് (ഹോട്ടലില്‍ നിന്നും പൊതിഞ്ഞെടുത്ത സാന്‍ഡ്‌വിച്ച് ആയിരുന്നു ഞങ്ങളുടെ ഉച്ച ഭക്ഷണം) ദില്ലിയുടെ തണുപ്പേറ്റുള്ള സഞ്ചാരം അവളുടെ മുഖത്തെ ശോഭ ഒട്ടും കുറച്ചിട്ടില്ല എന്നത് എന്നെ അദ്ഭുതപ്പെടുത്തി.

"സാഗര്‍ രത്ന ചലോ", ഞാന്‍ ഡ്രൈവറോഡ്‌ പറഞ്ഞു. കൊണാട്ട് പ്ലേസിലെ കെ ബ്ലോക്കിലുള്ള ഒരു ചെറിയ ഹോട്ടല്‍ ആണ് സാഗര്‍ രത്ന. അവളെ കാണുന്നതിനു മുമ്പ് എന്റെ ഏകാന്ത യാത്രകല്‍ക്കിടെ ദില്ലിയിലെ ഒരു സ്ഥിരം താവളം.

കാറില്‍ നിന്നും ഇറങ്ങി കയ്യുകള്‍ കോട്ടിന്റെ പോക്കറ്റില്‍ നിക്ഷേപിച്ചു ഞങ്ങള്‍ സാഗര്‍ രത്നയിലെക്ക് നടന്നു. സായാഹ്നതിരക്ക് തുടങ്ങുന്നതെ ഉള്ളു. ഇരിപ്പടങ്ങള്‍ പകുതിയും ഒഴിഞ്ഞു തന്നെ കിടക്കുന്നു. വിശാലമായ ഹാളിന്റെ ഒരു മൂലക്കുള്ള ചെറിയ മേശ ഞങ്ങള്‍ തിരഞ്ഞെടുത്തു. അന്ന് കണ്ട കാഴ്ചകളെ പറ്റിയും നൂറ്റാണ്ടുകളുടെ പുസ്തകത്താളുകളില്‍ നിന്നും അവള്‍ വായിച്ചെടുത്ത കഥകളുമായി അവള്‍ വാചാലയായി.

രണ്ടു മസാല ദോശയും രണ്ടു കാപ്പിയും ഓര്‍ഡര്‍ ചെയ്തപ്പോള്‍ വെയ്ട്ടരുടെ മുഖത്ത് അദ്ഭുതം മിന്നിമറഞ്ഞത് അവളുടെ കഥപ്പുതപ്പിന്റെ മറവില്‍ ഞാന്‍ ശ്രദ്ധിച്ചില്ല.

ആ സമയത്ത് സാഗര്‍ രത്നയില്‍ വന്നവര്‍ ആവി പറക്കുന്ന ദോശയോടും സ്റ്റീല്‍ ഗ്ലാസ്സില്‍ നിറഞ്ഞ കാപ്പിയോടും ഉത്സാഹത്തോടെ സംസാരിക്കുന്ന അയാളെ അനുകമ്പകലര്‍ന്ന അദ്ഭുതം നിറഞ്ഞ കണ്ണുകളോടെ വീക്ഷിക്കുന്നതും അയാള്‍ ശ്രദ്ധിച്ചില്ല!

No comments: