August 27, 2015

ഓണം

നാളെ ഓണമായി എന്ന് പറയുമ്പോള്‍ മനസ്സില്‍ നിറയുന്ന ഒരുതരം സ്നേഹചൂടുണ്ട്. പണ്ട്, സ്വന്തം കാലുകളില്‍ നില്‍ക്കുന്നതിന്റെ അഹങ്കാരം മനസ്സില്‍ നിറയുന്നതിനും മുമ്പ്, മുത്തശ്ശന്‍ പൂജകള്‍ നടത്തി തൃക്കാക്കരപ്പനെ വെക്കുന്നത് കാണാന്‍ വെളുപ്പിന് പാതി തുറന്ന കണ്ണുകളോടെ ഉമ്മറത്ത് സ്ഥാനം പിടിക്കാന്‍ ഉത്സാഹിച്ചും, മുക്കുറ്റിയും, ചെത്തിയും, ചെമ്പരത്തിയും,മന്ദാരവും, വേലിയില്‍ വളരുന്ന പേരറിയാത്ത പൂക്കളും കൊണ്ട് പൂക്കളമിട്ടും, മുത്തശ്ശിയുടെ പുറകെ അമ്പലത്തില്‍ പോയും, അടുക്കളയില്‍ ചിരകി വെച്ച നാളികേരം വാരിത്തിന്നും, പ്രാതലിനു പുഴുങ്ങിയ പഴം പപ്പടം കൂട്ടി തട്ടിയും, ഇടക്ക് ചേട്ടനുമായി തല്ലുകൂടിയും, ഉച്ച വരെ ഇടക്കാലാശ്വാസമായി നിക്കറിന്റെ പോക്കറ്റില്‍ നിറച്ച കായ ഉപ്പേരി തിന്നും നടന്ന ഒരു കാലത്തിന്റെ  ഓര്‍മ്മകളുടെ ചൂട്. ഓണം എന്നാല്‍ ആ ഒരു വികാരമാണ്. കാലം നല്‍കിയ വേര്‍പാടുകള്‍ ആ ഓര്‍മ്മകളില്‍ ഇല്ലാതാകുന്നു. ക്ഷണനേരത്തേക്കെങ്കിലും.


അതാണ്‌ ഓണം!

No comments: