November 09, 2016

അര്‍ദ്ധരാത്രിയിലെ 'നോട്ട'ടി

ആയിരം, അഞ്ഞൂറ് നോട്ടുകള്‍ ഇന്നു പുലര്‍ച്ചെ പന്ത്രണ്ടു മണി മുതല്‍ അസാധുആയിരിക്കുന്ന ഈ അവസരത്തില്‍ 'സാധാരണ'ക്കാര്‍ക്ക് ഉള്ള ചില ആശങ്കകളും മറ്റു ചിന്തകളും ഒന്ന് പരിശോധിക്കാം:

ഈ  പോസ്റ്റില്‍ 'സാധാരണ'ക്കാരന്‍ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്: സര്‍ക്കാര്‍/സ്വകാര്യ സ്ഥാപനങ്ങളിലെ ശമ്പളം മാത്രം വരുമാനമായുള്ളവര്‍/പെന്‍ഷന്‍ വാങ്ങുനവര്‍,  തൊഴിലാളികള്‍, ചെറുകിട (പ്രധാനമായും കാശ് വ്യാപാരത്തിന് ഉപയോഗിക്കുന്ന, നിയമപ്രകാരം ആഡിറ്റ് ആവശ്യമില്ലാത്ത വ്യക്തികള്‍) കച്ചവടക്കാര്‍, കൂലിപ്പണിക്കാര്‍ മുതലായവര്‍. ഡോക്ടര്‍മാര്‍, വക്കീലന്മാര്‍ മുതലായ പ്രൊഫഷനലുകളെയും, രാഷ്ട്രീയക്കാര്‍, റിയല്‍ എസ്റ്റേറ്റ്‌ കച്ചവടം ചെയ്യുന്നവര്‍, മറ്റു വന്‍കിട വ്യാപാരികള്‍ മുതലായവരെ 'സാധാരണക്കാര്‍' എന്ന കുടയില്‍ നിന്നും ഒഴിവാക്കിയിരിക്കുന്നു.

ചില സംശയങ്ങള്‍

ചോദ്യം 1: എന്റെ കയ്യിലെ അഞ്ഞൂറ്/ആയിരം നോട്ടുകള്‍ ഇന്നുമുതല്‍ ഞാന്‍ എന്തു ചെയ്യണം?
ഉത്തരം: ബാങ്കില്‍/പോസ്റ്റ്‌-ആപ്പീസില്‍ പോയി മാറ്റണം.

ചോദ്യം 2: അക്കൌണ്ട് ഉള്ള ബാങ്കില്‍ തന്നെ പോകണമോ? അതോ ഏതു ബാങ്കില്‍ പോയാലും മാറ്റി കിട്ടുമോ?
ഉത്തരം: നാലായിരം രൂപ വരെ എതു ബാങ്കില്‍ നിന്നും, തിരിച്ചറിയല്‍ രേഖകള്‍ കാണിച്ചു കൊടുത്താല്‍   ലഭിക്കും. നാലായിരത്തില്‍ കൂടുതല്‍ മാറ്റണം എങ്കില്‍ നിങ്ങളുടെ ബാങ്ക് അക്കൌണ്ട് കൂടി കൊടുക്കണം. നാലായിരത്തില്‍ കൂടുതല്‍ ഉള്ള സംഖ്യ നെഫ്റ്റ് വഴി അക്കൌണ്ടില്‍ ലഭിക്കും.       

ചോദ്യം 3: അക്കൌണ്ടുള്ള ബാങ്കില്‍ പോയാല്‍ നാലായിരത്തില്‍ കൂടുതല്‍ കറന്‍സി കിട്ടുമോ?  
ഉത്തരം: ഇല്ല. കറന്‍സി ആയി കിട്ടുന്ന പരമാവധി തുക നാലായിരം ആണ്. ബാക്കി തുക അക്കൌണ്ടില്‍ ഡിപ്പോസിറ്റ് ചെയ്യുന്നതാണ്.

ചോദ്യം 4: അക്കൌണ്ടില്‍ നിക്ഷേപിക്കപ്പെടുന്ന തുക എനിക്ക് എ.ടി.എം വഴിയോ ചെക്ക് ഉപയോഗിച്ചോ പിന്‍വലിക്കാന്‍ സാധിക്കുമോ?
ഉത്തരം: താഴെ പറയുന്ന പോലെ പിന്‍വലിക്കാന്‍ സാധിക്കും.
എ.ടി.എം: നവംബര്‍ പതിനെട്ടു വരെ ദിവസേന രണ്ടായിരം വരെ. അതിനു ശേഷം നാലായിരം വരെ.
ബ്രാഞ്ചില്‍ കൂടി: ദിവസേന പതിനായിരം വരെ.
നവംബര്‍ ഇരുപത്തിനാലു വരെ ഈ രണ്ടു മാര്‍ഗങ്ങളിലൂടെ കാശ് പിന്‍വലിക്കുന്നത്  ആഴ്ചയില്‍ ഇരുപത്തിനായിരം ആയി നിജപ്പെടുത്തിയിരിക്കുന്നു.  പ്രസ്തുത ദിവസത്തിനു ശേഷം ലിമിറ്റ് പുനര്‍-നിശ്ചയിക്കും. 

ചോദ്യം 5: എനിക്ക് സ്വന്തമായി ബാങ്ക് അക്കൌണ്ട് ഇല്ല. ഞാന്‍ നോട്ടു മാറ്റാന്‍ എന്തു ചെയ്യണം?
ഉത്തരം: ഒന്നുകില്‍ സ്വന്തമായി ഒരു അക്കൌണ്ട് തുടങ്ങുക. ഇല്ലെങ്കില്‍ അക്കൌണ്ട് ഉള്ള ഒരാള്‍ തരുന്ന അധികാരപത്രം ഉപയോഗിച്ച് അയാളുടെ അക്കൌണ്ടിലേക്ക് പണം ഇടുക.

ചോദ്യം 6: എനിക്ക് നേരിട്ടു ബാങ്കില്‍ ചെല്ലാന്‍ പറ്റില്ല. ഞാന്‍ നോട്ടു മാറ്റാന്‍ എന്തു ചെയ്യണം?
ഉത്തരം: ഒരു പ്രതിനിധിക്ക് അധികാരപത്രം നല്‍കി അയാളെ ബാങ്കില്‍ ചെന്ന് പണം മാറ്റാന്‍ ഏല്‍പിക്കുക.  

ഇന്നലെ മുതല്‍ കേള്‍ക്കുന്ന ചില അഭിപ്രായങ്ങള്‍:

1. "ഇങ്ങനെ ഒറ്റരാത്രി കൊണ്ട് നോട്ടൊക്കെ പിന്‍വലിച്ചാല്‍ സാധാരണക്കാര്‍ എന്തു ചെയ്യും? ശുദ്ധ മണ്ടത്തരം."
ഞാന്‍ മുകളില്‍ പറഞ്ഞിരിക്കുന്ന സാധാരണക്കാര്‍ക്ക് ഇതുകൊണ്ട് വല്യ ബുദ്ധിമുട്ടൊന്നും ഉണ്ടാകില്ല. പിന്നെ ബന്ദും ഹര്‍ത്താലും നട്ടപ്പാതിരക്ക് പ്രഖ്യാപിക്കുമ്പോള്‍ ഉണ്ടാകുന്നതിനെക്കള്‍ വിഷമം ഒന്നും ഇതുകൊണ്ട് ഉണ്ടാകാന്‍ പോകുന്നില്ല.

2. "ചെറുകിട കച്ചവടക്കാര്‍ എന്തു ചെയ്യും?"
ഇനിയുള്ള രണ്ടു ദിവസം കറന്‍സി നോട്ടുകളുടെ ദൌര്‍ലഭ്യം മൂലം കച്ചവടത്തില്‍ ഇടിവുണ്ടായെക്കും. പക്ഷെ അതൊരു താല്കാലില പ്രതിഭാസം മാത്രമാകും.  

3. "ഇതുകൊണ്ട് എന്താകാനാ? കള്ളപ്പണം മുഴുവന്‍ വിദേശത്താ. അത് ഇങ്ങോട്ട് കൊണ്ടുവരുമോ? നമുക്ക് കിട്ടാനുള്ള പതിനഞ്ച് ലക്ഷം??" റെഫര്‍: അദാനി/അംബാനി  
വിദേശത്തുള്ള കള്ളപ്പണം കൊണ്ടുവരുന്നതിന് പല നിയമതടസ്സങ്ങളും ഉണ്ട്. പ്രധാനമായും വിദേശ രാജ്യങ്ങളുടെ സഹകരണം അത്യാവശ്യമാണ്. വിദേശത്ത് നിന്നും കള്ളപ്പണം തിരിച്ചു പിടിക്കുന്നതിനു എസ്.ഐ.ടി സ്ഥാപിച്ചു കഴിഞ്ഞു. അതുകൊണ്ട് ആ മേഘലയില്‍ ഒരു പുരോഗതി നമുക്ക് പ്രതീക്ഷിക്കാം. സ്വമേധയാ നാല്‍പത്തഞ്ചു ശതമാനം നികുതി അടച്ചു സ്വത്ത് വെളിപ്പെടുത്താനുള്ള അവസരം സെപ്തംബര്‍ മുപ്പതു വരെ നല്‍കിയിരുന്നു. അതിന്റെ ഒരു തുടര്‍ച്ചയായി ഈ നോട്ട് പിന്‍വലിക്കുന്നതിന്റെ കണ്ടാല്‍ മതി. ഇന്ത്യയിലെ അസംഖ്യം ചാരിറ്റബിള്‍ ട്രസ്റ്റുകള്‍ വിദേശത്തു നിന്നും സ്വീകരിക്കുന്ന ഫണ്ടുകള്‍ ഭൂരിഭാഗവും കള്ളപ്പണം വെളുപ്പിക്കുന്നതിനാണ് പോകുന്നത്. ഇതിനൊരു അന്ത്യം എന്ന നിലക്ക് വിദേശ നാണയ വിനിമയ നിയമങ്ങള്‍ പാലിക്കാത്ത ട്രസ്റ്റുകളുടെ അംഗീകാരം മോഡി സര്‍ക്കാര്‍ അധികാരം ഏറ്റെടുത്തു അധികം കഴിയുന്നതിനു മുമ്പ് തന്നെ റദ്ദു ചെയ്തിരുന്നു (അതിനു ശേഷമാണ് ഈ അസഹിഷ്ണുതാ തരംഗം വീശി തുടങ്ങിയത്). എല്ലാം കൂടി കൂട്ടി വായിക്കുമ്പോള്‍ കള്ളപ്പനത്തിനെതിരെ പല ദിശകളില്‍ നിന്നുമുള്ള യുദ്ധമാണ് സര്‍ക്കാര്‍ നയിക്കുന്നത് എന്ന് മനസ്സിലാകും.

4. "കള്ളപ്പണം അധികവും ഭൂമി ആയിട്ടും സ്വര്‍ണ്ണം ആയിട്ടും ആണ് ഇരിക്കുന്നത്. അതിനൊന്നും ഒരു കുഴപ്പവും സംഭവിക്കില്ല"
ശരിയാണ്. പക്ഷെ ഭൂമി വില താഴേക്കു പോകും. സ്വര്‍ണ്ണവും പുതിയത്വാ ങ്ങുനതിനു വിഷമങ്ങള്‍ വന്നു തുടങ്ങും. പിന്നെ ഇപ്പോള്‍ വസ്തുവഹകലായി ഇരിക്കുന്ന കള്ളപ്പണം കണ്ടെത്താന്‍ വേറെ പോളിസികള്‍ ഉടന്‍ പ്രതീക്ഷിക്കാം. ഒരു ഇന്‍ജക്ഷന്‍ കൊണ്ട് മാറുന്ന അസുഖമല്ലല്ലോ കള്ളപ്പണം.

5. "എന്റെ കയ്യിലെ പണം ഞാന്‍ പല ആള്‍ക്കാര്‍ക്ക് കൊടുത്ത് അവരെ കൊണ്ട് മാറ്റി എടുപ്പിക്കും. അല്ല പിന്നെ!"
ഒരാള്‍ക്ക് നോട്ടായി നാലായിരം രൂപ മാത്രമേ ലഭിക്കു. അതില്‍ കൂടുതല്‍ വേണമെങ്കില്‍ അക്കൌണ്ടിലേക്ക് (വൈറ്റ് ആയി) മാത്രമേ ലഭിക്കു. എന്തു തന്നെ ആയാലും ഐ.ഡി പ്രൂഫ്‌ ഇല്ലാതെ പുതിയ നോട്ട് ലഭിക്കുകയില്ല. നാലായിരം രൂപ വരെ മാറ്റിയാലും ഒരു കോടി രൂപ ഇപ്രകാരം മാറ്റിയെടുക്കാന്‍ രണ്ടായിരത്തി അഞ്ഞൂറ് ആള്‍ക്കാര്‍ വേണ്ടി വരും. നോട്ട് മാറ്റുമ്പോള്‍ ശേഖരിക്കുന്ന വിവരങ്ങള്‍ വെച്ചു വരുമാനവും, പെട്ടെന്ന് വരുമാനത്തില്‍ ഉണ്ടാകുന്ന വിത്യാസവും ട്രാക്ക് ചെയ്യാന്‍ സാധിക്കും. ഇപ്പോള്‍ തന്നെ സേവിങ്ങ്സ് അക്കൌണ്ടില്‍ ഒരു വര്‍ഷം പത്ത് ലക്ഷത്തില്‍ കൂടുതല്‍ ക്യാഷ് ഡിപ്പോസിറ്റ് ചെയ്യുന്നവരുടെ വിവരങ്ങള്‍ ഇന്‍കം ടാക്സ് ശേഖരിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഡിസംബര്‍ വരെ ബാങ്ക് അക്കൌണ്ടിലൂടെ നടത്തുന്ന ക്യാഷ് ഡിപ്പോസിടുക്കളും അതിനു ശേഷം നടത്തുന്ന പിന്‍വലിക്കലുകളും നിരീക്ഷിക്കും. 

6. "എഴുത്തും വായനയും അറിയാത്ത, ബാങ്കില്‍ പോകാത്ത സാധാരണക്കാര്‍ ഒക്കെ പെടും."
അങ്ങനെ ഉള്ളവരുടെ കയ്യില്‍ അഞ്ഞൂറും ആയിരവും അട്ടിആയി ഇരിക്കാനുള്ള സാധ്യത കുറവാണ്.

7. "ഇന്ത്യയുടെ ബഹുസ്വരത? സംസ്ഥാന സര്ക്കാരുകളോട് ആലോചിക്കാതെ തിരുമാനം എടുത്തത് ഫാസിസം ആണ്."
ഇന്ത്യയുടെ ബഹുസ്വരത ആയിരത്തിന്റെ നോട്ടില്‍ അല്ല സ്ഥിതി ചെയ്യുന്നത്. ഇനി അങ്ങനെ ആണെങ്കില്‍ പണത്തില്‍ അധിഷ്ഠിതമായ ബഹുസ്വരത അത്ര നല്ല കാര്യമല്ല. കറന്‍സി നോട്ടുകള്‍ കേന്ദ്ര സര്‍ക്കാരിന്റെ അധികാര പരിധിയില്‍ പെടുന്ന കാര്യമാണ്. അതില്‍ അധികാരം എടുക്കാനുള്ള പൂര്‍ണ്ണ അധികാരം സര്‍ക്കാരിനുണ്ട്. സര്‍ക്കാരിന്റെ അധികാരത്തില്‍ വരുന്ന കാര്യങ്ങളില്‍ തിരുമാനം എടുക്കുനത് എങ്ങനെ ഫാസിസം ആകും? ഈ ഒരു എക്സര്‍സൈസിന്റെ വിജയം അതിന്‍റെ രഹസ്യ സ്വഭാവത്തിലും നടപ്പിലാക്കാന്‍ വരുന്ന സമയത്തിലും അധിഷ്ഠിതമാണ്. സംസ്ഥാന സര്‍ക്കാരുകളെ കൂടി അറിയിച്ചു ഇത് നടത്തിയിരുന്നു എങ്കില്‍ എത്രത്തോളം ഫലം കാണും എന്ന് ഊഹിക്കാവുന്നതേ ഉള്ളു.

No comments: