November 21, 2017

ബ്രാഹ്മമുഹൂർത്തം

"ഡാ എഴുന്നെല്‍ക്കെടാ, നാലുമണി ആയി"

മുത്തശ്ശിയുടെ ശബ്ദം സ്വപ്നത്തിനിടയില്‍ പശ്ചാത്തല സംഗീതം കണക്കെ ഒഴുകി വന്നു.

രാവിലെ നേരത്തെ എണീക്കുക എന്നാൽ എനിക്ക് തിങ്കളാഴ്ച സ്‌കൂളിൽ പോകുന്നതിനേക്കാൾ ഇഷ്ടമില്ലാത്ത കാര്യമാണ്. പക്ഷെ എന്ത് ചെയ്യും? പത്താം തരത്തിലാണ് ഈ വർഷം. പ്രീ-ഡിഗ്രീക്കു 'കൊമേഴ്‌സ്' എടുക്കാൻ വല്യ മാർക്ക് ഒന്നും വേണ്ടെങ്കിലും മാർക്ക് കുറഞ്ഞു പോയാൽ ചീത്ത കേൾക്കും. അതുകൊണ്ട് പഠിക്കാതെ വയ്യ. രാവിലെ ഏഴുമണിക്ക് റ്റിയൂഷൻ ഉണ്ട്; സരസ്വതിയിൽ. പിന്നെ സ്‌കൂൾ നാല് വരെ. നാലരക്ക് വീട്ടിൽ എത്തിയാൽ കുറച്ചു നേരം ടി.വി. പിന്നെ കുറച്ചു നേരം പഠനം. എട്ടുമണിക്ക് ഭക്ഷണം കഴിച്ചു ഒമ്പതു മണിയോടെ കിടക്കും. ഇങ്ങനെ ഒരു ദിനചര്യ പിന്തുടർന്നാൽ നല്ല മാർക്ക് കിട്ടില്ല എന്ന് വീട്ടുകാർ 'യുനാനിമസ്‌ലി' തിരുമാനിച്ചതിന്റെ ഫലമായി രാവിലെ നാലുമണിക്ക് എഴുന്നേൽക്കേണ്ടതായി വന്നിരിക്കുകയാണ്. സ്വാഭാവികമായും എന്നെ രാവിലെ വിളിച്ചു എഴുന്നേൽപ്പിക്കുക എന്ന ശ്രമകരമായ ദൗത്യം എക്സ്-അധ്യാപിക ആയ മുത്തശ്ശി ഏറ്റെടുത്തു.

രണ്ടു വർഷം മുമ്പ് വടക്കോറെ കാൽ വഴുതി വീണപ്പോൾ നട്ടെല്ലിന് ക്ഷതം പറ്റിയതിനാൽ മുത്തശ്ശിക്ക് കുനിയാൻ പറ്റില്ല; അതുകൊണ്ട് ടിവി മുറിയിൽ, അലമാരയോട് ചേർന്ന്, നിലത്ത് പഞ്ഞിക്കിടക്കയിൽ പുതഞ്ഞു കിടക്കുന്ന എന്നെ വെളുപ്പാംകാലത്ത് വിളിച്ചു ഉണർത്തുക എന്നാൽ ഗംഗയെ ഭൂമിയിൽ എത്തിക്കാൻ ഭഗീരഥൻ ചെയ്ത തപസ്സിനേക്കാൾ പരിശ്രമം ആവശ്യമാണ് എന്ന് ആദ്യ ദിനം തന്നെ മൂത്തശ്ശി തിരിച്ചറിഞ്ഞു. പിന്നീടങ്ങോട്ട് രാവിലെ നാലുമണി ആകുമ്പോൾ മുത്തശ്ശി എഴുന്നേറ്റു കാൽകൊണ്ട് എന്നെ തട്ടി മന്ത്രം ഉരുവിടും:

"ഡാ എഴുന്നെല്‍ക്കെടാ, നാലുമണി ആയി"

നാലഞ്ചു താവണ മന്ത്രം ഉരുക്കഴിക്കുമ്പോൾ ഞാൻ പതിയെ എഴുന്നേൽക്കും. പകൽ മുഴുവൻ യുദ്ധം ചെയ്തു രാത്രി പാളയത്തിലേക്കു പോകുന്ന പടയാളിയെ പോലെ തല താഴ്ത്തി ഭാരിച്ച ചുവടുകളോടെ ഞാൻ മുഖം കഴുകുന്നതിനും, പല്ലു തേക്കുന്നതിനുമായി പോകും.

രാവിലെ എഴുന്നേൽക്കുന്നതിന്റെ ഏക ആകർഷണം വീണ്ടും ഉറക്കം വരാതിരിക്കാൻ മുത്തശ്ശി തരുന്ന കട്ടൻ കാപ്പിയാണ്. ചില ദിവസങ്ങളിൽ ഈ കട്ടൻകാപ്പി പ്രസാദം കുടിച്ചു മൂത്തശിയെ സോപ്പിട്ടു ഞാൻ വീണ്ടും പോയി കിടന്നു ഉറങ്ങും. അന്ന് അമ്മയുടെ ചീത്ത ഉറപ്പാണ്. ഉറങ്ങിയില്ലെങ്കിൽ പിന്നെ അഞ്ചര വരെ ഇരുന്നു പഠനമാണ്. അഞ്ചര കഴിഞ്ഞാൽ പുസ്തകം അടച്ചു അരമണിക്കൂർ അമ്മയുടെ 'അനുവാദ'ത്തോടെ കിടക്കും.

പത്താം തരാം കഴിഞ്ഞതോടെ രാവിലെ എണീക്കുന്ന ഏർപ്പാട് നിർത്തലാക്കി. കോളേജിൽ പഠിക്കുമ്പോൾ ഒരു ദിവസം മുത്തശ്ശിയും എഴുന്നേൽക്കേണ്ടതില്ലാത്ത ഉറക്കത്തോടെ പ്രാപിച്ചതിനാൽ ഞാനും രാവിലെ എഴുന്നേൽക്കുന്ന ഏർപ്പാട് നിർത്തി; അലാമിന്റെ അലറലിനു മുത്തശ്ശിയുടെ മന്ത്രത്തിന്റെ സ്നേഹധ്വനി ഇല്ലല്ലോ. പിന്നീടുള്ള പഠനങ്ങൾ എല്ലാം ഉറങ്ങുന്നതിനു മുമ്പ് തീർക്കാൻ ഞാൻ ശീലിച്ചു.





No comments: