April 02, 2018

വല്യമ്മാന്‍


"ഐ ആം കണ്‍ഫൈന്‍ഡ് ടു ദിസ്‌ ബെഡ്... "

ഇടറുന്ന ശബ്ദത്തില്‍ വല്യമ്മാന്‍ പറഞ്ഞു.

കുറെ നാളായി വല്യമ്മാനെ കണ്ടിട്ട്. നടക്കാന്‍ ബുദ്ധിമുട്ടില്ലാതിരുന്ന കാലത്ത് വല്യമ്മാന്‍ വൈകുന്നേരങ്ങളില്‍ പൂമുഖത്ത് ഇരിക്കാറുണ്ട്. വൈകുന്നേരം ഓഫീസില്‍ നിന്നും വരുമ്പോള്‍ വല്യമ്മാന്‍ അവിടെ ചാരുകസേരയില്‍ ഇരിക്കുന്നുണ്ടാകും. ഇപ്പോള്‍ കുറച്ചു കാലമായി അതൊന്നുമില്ല. മുറി വിട്ടു ഇറങ്ങാന്‍ തന്നെ വിഷമമായിരിക്കുന്നു. അമ്മായിക്കും വയ്യ.

"ഐ ആം കണ്‍ഫൈന്‍ഡ് ടു ദിസ്‌ ബെഡ്.. ടു ദിസ്‌ റൂം"

അമ്മാവന്‍ ആവര്‍ത്തിച്ചു. കഴിഞ്ഞ തവണ കണ്ടതിനേക്കാള്‍ ശബ്ദത്തിനു ഒരു ഊര്‍ജമുണ്ട്. ഞങ്ങളെ കണ്ടപ്പോള്‍ തന്നെ തിരിച്ചറിയുകയും ചെയ്തു.

പണ്ട്, ചേര്‍പ്പിലായിരുന്ന കാലത്ത് എന്‍റെ മനസ്സിലെ രണ്ടു അതികായന്മാരില്‍ ഒരാളായിരുന്നു വല്യമ്മാന്‍ (മറ്റേതു മുത്തശ്ശന്‍). അക്കാലത്ത് ദിവസവും അമ്മാവന്‍ സൈക്കിള്‍ ചവിട്ടി ഊരകത്ത് നിന്നു ചേര്‍പ്പില്‍ വരും. മുത്തശ്ശന്‍ എന്നെ സംസ്കൃതമോ, ഹിന്ദിയോ പഠിപ്പിക്കുന്ന ദിവസമാണെങ്കില്‍ വല്യമ്മാന്‍റെ വരവിനായി ഞാന്‍ കാത്തിരിക്കാറുണ്ട്. വല്യമ്മാന്‍ വന്നാല്‍ എനിക്കൊരു ഇടവേള കിട്ടും. പിന്നെ മുത്തശനും വല്യമ്മാനും കൂടി നാട്ടുകാര്യങ്ങളും, വീട്ടുകാര്യങ്ങളും മറ്റും ചര്‍ച്ച ചെയ്യുന്ന സമയമാണ്. 

"ഓപ്പക്ക് ചായ എടുക്കട്ടെ?" മുത്തശ്ശി ചോദിക്കും (മുത്തശ്ശിയുടെ ജ്യേഷ്ടനാണ് വല്യമ്മാന്‍). കുടുംബത്തിന്‍റെ കാരണവര്‍ എന്ന സ്ഥാനം കൂടി ഉള്ളതുകൊണ്ട് സ്വതവേ പതുക്കെ സംസാരിക്കുന്ന മുത്തശ്ശി ഒന്നുകൂടി ശബ്ദം താഴ്ത്തിയാണ് ചോദിക്കുക. 

"ഉം. ആകാം" വല്യമ്മാന്‍ ഗൌരവം വിടാതെ പറയും. 


എന്നിട്ട് വീണ്ടും ചര്‍ച്ചയിലേക്ക് വഴുതി വീഴും. ഒറ്റക്കൊറ്റക്കു എടുത്താല്‍ രണ്ടുപേരും ക്ഷിപ്രകോപികളും, ഗൌരവ പ്രകൃതക്കാരുമാണെങ്കിലും പരസ്പരം സംസാരിക്കുമ്പോള്‍ അങ്ങോട്ടുമിങ്ങോട്ടും ബഹുമാനം വാക്കുകളില്‍ നിഴലിക്കുന്നതു കാണാം. വലുതാകുമ്പോള്‍ ഇവരെ പോലെ എപ്പോഴും ഗൌരവുമുള്ള കാര്യങ്ങളെ കുറിച്ച് സംസാരിക്കേണ്ടി വരുമോ എന്നൊരു ഭയവും എന്‍റെ  മനസ്സില്‍ ഉണ്ടായിരുന്നു. അങ്ങനെയുള്ള വല്യമ്മാനാണ് ഇപ്പോള്‍ എന്‍റെ മുമ്പില്‍, മുറിയിലെ അരണ്ട വെളിച്ചത്തില്‍, ശോഷിച്ച ശരീരവുമായി ചേര്‍പ്പില്‍ പോകുന്ന കാര്യം പറഞ്ഞു, ഒരു കൈ കൊണ്ട് എന്‍റെ കയ്യില്‍ പിടിച്ചു, കണ്ണുകളില്‍ വിഷാദം നിറക്കുന്നത്.

"പണ്ട് എന്‍റെ അമ്മ അവിടെ ഉണ്ടായിരുന്നപ്പോള്‍ ഞാന്‍ മാങ്ങന്‍സില്‍ (ചേര്‍പ്പിലെ മെഡിക്കല്‍ ഷോപ്പ്) നിന്നും നോവാജിന്‍ (തല വേദനക്കുള്ള മരുന്ന്) വാങ്ങി പോകാറുണ്ട്. അമ്മക്ക് എപ്പോഴും തലവേദന ഉണ്ടായിരുന്നു. ആ മരുന്ന് കൊടുക്കുമ്പോള്‍ അമ്മയുടെ മുഖത്ത് ഒരു പുഞ്ചിരി കാണും" പല്ലില്ലാത്ത മോണ കാണിച്ചു ചിരിച്ചുകൊണ്ട് അമ്മാവന്‍ പറഞ്ഞു. എന്‍റെ നേരെ നോക്കിയാണ് പറഞ്ഞെതെങ്കിലും കണ്ണുകള്‍ അപ്പോഴും ഭൂതകാലത്തിലെന്നോ വല്യ മുത്തശ്ശിയുടെ അടുത്താണ് എന്നെനിക്കു മനസ്സിലായി.

"എനിക്കിപ്പോ 91 വയസ്സായി. പെന്‍ഷന്‍ കൂടും. ഞങ്ങള്‍ക്ക് 91 വയസ്സുകഴിഞ്ഞാല്‍ പെന്‍ഷന്‍ അഞ്ചു ശതമാനം കൂടും." അമ്മാവന്‍ വീണ്ടും പെന്‍ഷനിലേക്ക് മടങ്ങി. സി ആന്‍ഡ് എ.ജി ആപ്പീസില്‍ നിന്നും വിരമിച്ചു ദശാബ്ദങ്ങള്‍ മൂന്നു കഴിഞ്ഞെങ്കിലും സംഖ്യകളും കണക്കും ഇപ്പോഴും കൃത്യം. 

അങ്ങനെ ഇരിക്കെ ഇടയ്ക്കു ചില നേരം ഒന്നും പറയാതെ താഴോട്ടു നോക്കി ഇരിക്കും. പിന്നെ പെട്ടെന്ന് ആവേശത്തോടെ ചേര്‍പ്പിലെ വീടിനെ കുറിച്ചും, ഭാഗോതിയുടെ പൂരത്തെ കുറിച്ചും പറയും. കാവിലമ്മാവന്‍റെ കൂടെ ആറാട്ടുപുഴ പൂരത്തിന് പോയതിനെ കുറിച്ചും, അമ്മാവന്‍ തരുന്ന വിഷുക്കൈ നീട്ടത്തിനു വണ്ടിയുള്ള കാത്തിരിപ്പിനെ കുറിച്ചും ഒക്കെ പറയും.

"എനിക്കിവിടെ ഇഷ്ടല്ലടാ.. ചേര്‍പ്പില്‍ എനിക്കറിയണ ആള്‍ക്കാരുണ്ട്. ഇവിടെ ആരുമില്ല.. അവരൊക്കെ നല്ല ആള്‍ക്കാരായിരുന്നു.. എനിക്കവിടെ പോയാല്‍ മതി. എന്‍റെ സ്വന്തം വീട് അവിടെ ഉണ്ട്. ഇപ്പൊ പൂട്ടി ഇട്ടിരിക്കുകയാണ്. പണ്ട് ഗുജറാത്തില്‍ ആയിരുന്നപ്പോള്‍ എനിക്കുണ്ടായിരുന്ന ടെനമെന്റ് വിറ്റ് കിട്ടിയ കാശുകൊണ്ട് പണിതതാ. എനിക്കവിടെ പോയാല്‍ മതി. ഇവിടെ എനിക്കറിയുന്ന ആരുമില്ല" 
എന്‍റെ വീട് എന്നു പറയുമ്പോള്‍ പഴയ ഉത്സാഹം ക്ഷണനേരത്തേക്ക് ആ മുഖത്ത് മിന്നി മറയുന്നത് ഞാന്‍ ശ്രദ്ധിച്ചു.

പുറത്ത് ഒരു വേനല്‍ മഴക്കുള്ള സന്നാഹം കണ്ടപ്പോള്‍ അമ്മാവനോട് യാത്ര പറഞ്ഞു ഞങ്ങള്‍ പുറത്തിറങ്ങി. പോകാന്‍ നേരം കയ്യില്‍ പിടിച്ചു കുറെ നേരം മിണ്ടാതെ ഇരുന്നു. അത്രയും നേരം ഉത്സാഹത്തോടെ സംസാരിച്ച ആള്‍ ഓര്‍മ്മകള്‍ക്കിടയില്‍ വാക്കുകള്‍ക്കായ് പരതുന്ന പോലെ. പുറത്ത് മൂടി കെട്ടി വന്ന മഴക്കാറുകള്‍ അമ്മാവന്റെ കണ്ണുകളിലൂടെ ഒരു തുള്ളിയായ് പെയ്തിറങ്ങി. 

"ഇനി കിടക്കാം" അമ്മാവന്‍ പതുക്കെ പറയുന്നത് വാതില്‍ക്കല്‍ എത്തിയപ്പോള്‍ ഞാന്‍ കേട്ടു. 

പഴമയുടെ മഞ്ഞ നിറം പടര്‍ന്ന പഴയ ബ്ലാക്ക് ആന്‍ഡ്‌ വൈറ്റ് ചിത്രം പോലെ സന്ധ്യാ നേരം മഞ്ഞ വെളിച്ചത്തില്‍ തെളിഞ്ഞു നിന്നപ്പോള്‍ ഞാനും ചേര്‍പ്പില്‍ പോകുന്നതിനെ കുറിച്ച് ആലോചിക്കുകയായിരുന്നു.

"നിങ്ങളും വയസ്സായാല്‍ ഇതന്നെ ആകും അവസ്ഥ" പത്നി മൊഴിഞ്ഞു.

"അതിനു മുമ്പ് തന്നെ നമ്മള്‍ ചേര്‍പ്പിലേക്ക് പോകുമല്ലോ" ഉള്ളില്‍ നിറഞ്ഞ സങ്കടം ഒളിപ്പിച്ചു ഞാന്‍ എന്നോടുതന്നെയായി പറഞ്ഞു.

"ഐ ആം കണ്‍ഫൈന്‍ഡ് ടു ദാറ്റ് പ്ലേസ്" ഗേറ്റ് കടന്നു നിരത്തിലേക്ക് ഇറങ്ങിയപ്പോള്‍ എന്‍റെ മനസ്സിലെ വല്യമ്മാന്‍ മന്ത്രിച്ചു.

March 04, 2018

സ്വരാജിന് ഒരു മറുപടി

പ്രിയപ്പെട്ട സ്വരാജ്,

ത്രിപുരയില്‍ ഇടതുപക്ഷം തോറ്റതിനെ കാവ്യാത്മകമായി ന്യായീകരിച്ച്കൊണ്ട് താങ്കള്‍ എഴുതിയ കുറിപ്പുകണ്ടു. അതില്‍ എഴുതിയ ചിലകാര്യങ്ങള്‍ക്ക് മറുപടി എഴുതണം എന്ന് തോന്നി. അതുകൊണ്ടാണ് ഇപ്പോള്‍ ഇങ്ങനെ ഒരു എഴുത്ത്.

നിങ്ങളുടെ ലേഖനത്തിന്‍റെ തലവാചകം തന്നെ 'പരാജയപ്പെട്ടത് ത്രിപുരയാണ്' എന്നാണ്. അതായത് കഴിഞ്ഞ ഇരുപത്തഞ്ചു വര്‍ഷം നിങ്ങള്‍ ഭരിച്ച ജനങ്ങള്‍ നിങ്ങളുടെ ഭരണം മടുത്ത് മാറി ചിന്തിച്ചതിന്റെ ഫലമായല്ല, മറിച്ചു ബി.ജെ.പി എന്തോ കള്ളക്കളി കളിച്ചാണ് ജയിച്ചതും, സത്യത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഒപ്പം നില്‍ക്കുന്ന ജനങ്ങള്‍ കബളിക്കപ്പെട്ടതാണ് എന്നും സാരം. അങ്ങനെ അല്ലെ? ഇത്രയും കാലം നിങ്ങള്‍ ഭരിച്ചിട്ടും അവിടെ ബി.ജെ.പി ഇപ്രകാരം ഒരു മാസ് മാനിപുലേഷന്‍ നടത്തി എങ്കില്‍ അത് ആരുടെ പിടിപ്പുകേടാണ്? അല്ല, ചോദിച്ചു എന്ന് മാത്രം. നിങ്ങള്‍ക്ക് ജനങ്ങളെ സമ്പന്നരാക്കാന്‍ സാധിക്കില്ല, അതുകൊണ്ട് എല്ലാവരെയും ദരിദ്രരാക്കുക (സമ്പത്ത് നേതാക്കള്‍ക്ക്). അങ്ങനെ ദരിദ്രരെ അടിച്ചമര്‍ത്തി ഭരണം നിലനിര്‍ത്തുക. ഇതാണ് കമ്മ്യൂണിസ്റ്റ് രീതി. ഇന്നലെ ഒരു വാര്‍ത്ത ചര്‍ച്ചയില്‍ ശ്രീമാന്‍ എം.ബി രാജേഷ് പറയുകയുണ്ടായി ത്രിപുരയില്‍ വളര്‍ന്നുവരുന്ന മധ്യവര്‍ഗം ബി.ജി.പി അനുകൂല നിലപാട് എടുത്തു എന്ന്. അതെ, ശ്രീ സ്വരാജ്, മാണിക് സര്‍ക്കാര്‍ ദരിദ്രനാണ് എന്നതുകൊണ്ട് ജനങ്ങള്‍ ദരിദ്രരായി ജീവിക്കണം എന്ന് പറയുന്നതില്‍ അര്‍ത്ഥമില്ലലോ. അതുകൊണ്ട് കഴിഞ്ഞ കാല്‍ നൂട്ടാണ്ട് കാലത്തെഭരണമാണ് തോറ്റത്, അല്ലാതെ ത്രിപുര അല്ല.   

"അവിടെ സി പി ഐ (എം) പരാജയപ്പെട്ടു. കേവലം 3% വോട്ട് മാത്രമാണ് കുറഞ്ഞത് . തോറ്റപ്പോഴും തകർന്നു പോയില്ലെന്ന് സാരം"
2013 നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം നടന്ന 2014 ലോക സഭാ തിരഞ്ഞെടുപ്പില്‍ 64% ആയിരുന്നു സിപിഎമ്മിന്‍റെ വോട്ട് ഷെയര്‍. അതാണ്‌ ഇപ്പോള്‍ ഇടിഞ്ഞു കുത്തി 45% എത്തിയത്. അത് ഒരു കുറവ് തന്നെയല്ലേ? 2016ലെ കേരള നിയമസഭാ ഇലക്ഷനില്‍   യുഡി എഫും  ഇടതു സഖ്യവും തമ്മില്‍ നാലര ശതമാനത്തിന്‍റെ വിത്യാസമേ ഉള്ളു. അതുകൊണ്ട് നിങ്ങളുടെ നെഗളിപ്പിനു കുറവൊന്നും വന്നില്ലല്ലോ? 

അതിനു താഴെ നിങ്ങള്‍ മുസ്സോളിനിക്കും, ഹിറ്റ്ലര്‍ക്കും കിട്ടിയ വോട്ടു ശതമാനം ഒക്കെ പറയുന്നുണ്ട്. വിരോധാഭാസം എന്നുപരയട്ടെ വോട്ടു ശതമാനം നോക്കി അടിത്തറ ശക്തം എന്ന് അതിനു തൊട്ടുമുകളില്‍ നിങ്ങള്‍ തന്നെ പറഞ്ഞതിന്‍റെ നേര്‍ വിപരീതമല്ലേ ഈ ഒരു താരതമ്യം? വോട്ടുശതമാനം കൂടുന്നത് ഭീകരതയുടെ ലക്ഷണം ആണെങ്കില്‍ നിങ്ങള്‍ പത്തറുപത് വര്‍ഷം പുറകിലെ യൂരോപ്പിലോട്ടു നോക്കാതെ ഇപ്പോഴത്തെ ചൈനയിലെക്കോ, വടക്കന്‍ കൊരിയയിലെക്കോ ഒക്കെ നോക്കു. അവിടെ നൂറു ശതമാനം വോട്ടും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കാണ്. അതുകൊണ്ട് തന്നെ അവിടത്തെ അവസ്ഥ എന്താണ് എന്ന് നമുക്ക് അറിയാവുന്നതുമാണ്.

"ഇറ്റലിയിൽ , മിലാനിലെ തെരുവുകളോട് ചോദിയ്ക്കുക .. ജർമനിയിലെ പ്രേതാലയങ്ങളായ തടങ്കൽ പാളയങ്ങളോട് ചോദിക്കുക .. പറഞ്ഞു തരും ജനാധിപത്യത്തിന്റെ വിധിയെഴുത്തിൽ ഒരു ജനതയ്ക്കു പറ്റിയ കൈത്തെറ്റ് കാലം തിരുത്തിയതെങ്ങനെയെന്ന്"

ചോദ്യം ചോദിക്കുമ്പോള്‍ അവിടെ മാത്രമല്ല, പഴയ യു.എസ്.എസ്.ആറിലെ പിഴുതെറിയപ്പെട്ട ലെനിന്‍-സ്റ്റാലിന്‍ പ്രതിമകലോടും, വടക്കന്‍ കൊറിയയിലെ തടങ്കല്‍ പാളയങ്ങലോടും, ചൈനയില്‍ വിചാരണ ഇല്ലാതെ തല അറുക്കപ്പെട്ടവരുടെ ആത്മാക്കലോടും, കംബോഡിയയിലെ തലയോട്ടികലോടും ഒക്കെ കൂടി ചോദിക്കണേ! സായുധ വിപ്ലവത്തിലൂടെ അധികാരം പിടിച്ചെടുത്ത് അതെ ആക്രമത്തിലൂടെ അധികാരം നിലനിര്‍ത്തുന്ന രീതി ഇപ്പറഞ്ഞതില്‍ ചില സ്ഥലങ്ങളില്‍ എങ്കിലും ജനം തൂത്തെറിഞ്ഞിട്ടുണ്ട്. അങ്ങനെ പണ്ട് വിപ്ലവത്തിന് കൂടെ നിന്നു എന്ന തെറ്റിന് അവര്‍ പ്രായശ്ചിത്തം ചെയ്തിട്ടുമുണ്ട്. അപ്പോള്‍ പറയുമ്പോള്‍ ഈ രാജ്യങ്ങളെ കൂടി പറയുക.

"ത്രിപുര പിടിയ്ക്കാനായി ആർ എസ് എസ് നട്ടുവളർത്തുന്നത് വിഘടനവാദത്തെയാണ്. അധികാരം നേടാൻ വിഘടനവാദികളുമായി സഖ്യമുണ്ടാക്കുമ്പോൾ ഒറ്റുകൊടുക്കുന്നത് രാജ്യത്തെ തന്നെയാണ്"

കശ്മീര്‍ വിഘടന വാദികളുടെ വീട്ടുപടിക്കല്‍ ഭിക്ഷ ചോദിച്ചു ചെന്ന യെച്ചൂരി അടക്കമുള്ള സഖാക്കളുടെ ചിത്രവും, പാര്‍ട്ടി ആപ്പീസുകളിലേക്ക് സമ്മാനവുമായി പോകുന്ന ചൈനീസ് ഉദ്യോഗസ്ഥരുടെ ചിത്രവും, "ഹിന്ദുസ്ഥാന്‍ കി ബര്‍ബാദീ കരേംഗെ" എന്ന് മുദ്രാവാക്യം വിളിച്ചവരെ തലയില്‍ വെച്ച് നടന്ന ചിത്രവും വെറുതെ ഓര്‍മ്മ വന്നു. അതൊരു തെറ്റാണോ? പിന്നെ ഗോത്രവര്‍ഗക്കാര്‍ അവിടെ പുരോഗതിക്ക് വേണ്ടി പോരാടുന്നത്, അതും കാല്‍ നൂറ്റാണ്ട് നിങ്ങള്‍ ഭരിച്ച സ്ഥലത്ത്, എങ്ങനെ വിഘടന വാദം ആകും? അട്ടപ്പാടിയിലെ ആദിവാസികളുടെ അവസ്ഥ കഴിഞ്ഞ ആഴ്ച നമ്മള്‍ കണ്ടതാണ്. ഒരു ജനതയെ എല്ലാക്കാലവും അടിച്ചമര്‍ത്താം എന്നാ കമ്മ്യൂണിസ്റ്റ് മണ്ടത്തരം പോളിഞ്ഞതിന്റെ വിഷമം അങ്ങയുടെ വാക്കുകളില്‍ ഞാന്‍ കാണുന്നു.

"രാജ്യം തകർന്നാലും കമ്യൂണിസ്റ്റുകാരുടെ പരാജയം ആഘോഷിക്കണമെന്ന് ചിന്തിക്കുന്നവർ ഇന്ത്യയുടെ ,മനുഷ്യരുടെ മിത്രങ്ങളല്"
ഇന്ത്യയുടെ വിദേശ നയം ചൈനക്ക് ദോഷം ചെയ്യുന്നു എന്ന് പറഞ്ഞു വിലപിച്ചവരാണ് രാജ്യസ്നേഹം പറയുന്നത്. രാജ്യം എന്നാ സങ്കല്പം തന്നെ തെറ്റാണ് എന്നൊക്കെ ആയിരന്നു കുറച്ചു കാലം മുമ്പ് വരെ പാര്‍ട്ടി ബുജികള്‍ ഛര്‍ദിചിരുന്നത്.ഇപ്പോള്‍ മനം മാറ്റം ഉണ്ടായത് എന്നെ ഹ‌‍ഠാദാകര്‍ഷിക്കുന്നു.

"കാൽ നൂറ്റാണ്ടിന് മുമ്പ് ഇതേ ത്രിപുരയിൽ തോറ്റ പാർട്ടിയാണിത്. തുടർന്ന് നടമാടിയ ഭീകരവാഴ്ചയെ പ്രാണൻ കൊടുത്തു നേരിട്ട വിപ്ലവകാരികളുടെ മണ്ണാണ് ത്രിപുര"
പത്ത് നാല്‍പ്പത് വര്‍ഷങ്ങള്‍കൊണ്ട് ത്രിപുരയില്‍ മരിച്ച കൊണ്ഗ്രസ്സുകാരുടെ എണ്ണം പതിനായിരക്കണക്കാണ്. ഇനി ഭരണം പോയ സ്ഥിതിക്ക് മന്ത്രിമന്തിരങ്ങളുടെ പറമ്പുകള്‍ ഉഴുതുമറിക്കുമ്പോള്‍ അറിയാം ഉപ്പു നിറച്ച ചാക്കുകളില്‍ എത്ര മൃതദേഹങ്ങള്‍ ലഭിക്കും എന്ന്.

"ഒരു തിരഞ്ഞെടുപ്പിൽ വിജയിച്ചാൽ അതിലഹങ്കരിച്ച് ഉത്തരവാദിത്വങ്ങൾ വിസ്മരിക്കുന്നവരല്ല കമ്യൂണിസ്റ്റുകാർ "
മൂന്നു വാക്കുകള്‍: പിണറായി വിജയന്‍ സര്‍ക്കാര്‍. കൂടുതല്‍ പറയേണ്ട ആവശ്യമുണ്ടോ, അഹങ്കാരത്തെ കുറിച്ചും, ഉത്തരവാദിത്തത്തെ കുറിച്ചും?

"ഉദിക്കുവാനായല്ലാതെ ഇന്നോളം സൂര്യനസ്തമിച്ചിട്ടില്ലെന്ന് ഓർക്കുക"
സഖാവ് പി.വിജയനോടും ഇതൊന്നു പോയി പറയണേ; പുള്ളി ചെന്നൈ  അപ്പോളോ ആശുപത്രിയില്‍ നിന്നും ചെക്കപ് കഴിഞ്ഞു വരുമ്പോള്‍.

അപ്പോള്‍ എല്ലാം പറഞ്ഞപോലെ.
നിര്‍ത്തുന്നു.